സ്വര്‍ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലവും (purgatory) ഒക്കെ മരണാനന്തര അനുഭവങ്ങളായി മാത്രം മനസ്സിലാക്കപ്പെടേണ്ടതല്ലെന്ന് സാരം. അത് എന്റെ കാലത്തിന്റെയും ഇടത്തിന്റെയും വര്‍ത്തമാന സാധ്യതയാണ്. നഗരം ഇതുവരെ പര്ഗേറ്ററിയായിരുന്നുവെന്നും ഇപ്പോഴത് നരകമായെന്നും പറയുന്നതില്‍ അടക്കം ചെയ്ത ധ്വനി കാണാതെ പോവരുത്. ഒരേ യാതനകളാണ് രണ്ട് ഇടങ്ങളിലും സങ്കല്പിക്കപ്പെടുന്നത്. എന്നാല്‍ ആദ്യത്തേതില്‍ ഒരു ഒപ്റ്റിമിസമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഇതിന് ഒരറുതിയുണ്ടാകും. എന്നാല്‍ നരകം അനന്തമായൊരു നിലനില്പാണ്.
"സംശയങ്ങള്‍ കൂടുകയല്ലാതെ തീരുകയില്ലെന്നറിയാവുന്നതു കൊണ്ടുതന്നെയാണ് ദണ്ഡവിമോചനം പോലെയുള്ള വിഷയങ്ങളില്‍ വിശദീകരണം തരാന്‍ അച്ചന്മാരു മടിക്കുന്നത്. ഇതു വിശ്വാസത്തിന്റെ വിഷയമായതുകൊണ്ട്, എത്ര വിശദീകരിച്ചാലും കേള്‍ക്കുന്നവന്റെ തലമണ്ടയ്ക്കകത്തിരിക്കുന്ന ധാരണകളോട് അതു യോജിക്കുന്നില്ലെങ്കില്‍ പിന്നെയും സംശയങ്ങളായിരിക്കും ബാക്കി. മരണത്തിനു ശേഷമുള്ള അവസ്ഥയെപ്പറ്റി നമുക്കുള്ള അവ്യക്തതയാണ് ഇതിനൊക്കെ കാരണം.
തെറ്റുകളെയും പാപങ്ങളെയും കുറിച്ചുള്ള അവർണ്ണനീയമായ വേദനയും പശ്ചാത്താപവും, നിരുപാധികം ക്ഷമിക്കയും വ്യവസ്ഥയില്ലാതെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള തീവ്രമായ സ്നേഹവും നന്ദിയുമായിരിക്കും മരണത്തോടെയുള്ള അഭിമുഖ ദർശനത്തിൽ മനുഷ്യൻ അനുഭവിക്കുക. ഈ അനുഭവം, എരിയുന്ന, ശുദ്ധീകരിക്കുന്ന, ശുദ്ധീകരിച്ചു വിശുദ്ധീകരിക്കുന്ന ഒരു തീ ആണെന്നു പറയാം. സ്വർഗ്ഗപ്രവേശനത്തിനു മുമ്പുള്ള ശുദ്ധികരണത്തിൻ്റെ അർഥം ഏതാണ്ട് ഇങ്ങനെ മനസ്സിലാക്കാമെന്നു തോന്നുന്നു.