തിരഞ്ഞെടുപ്പിന്റെ കാലമായതുകൊണ്ട് വലിയ ശബ്ദകോലാഹലങ്ങളാണ് ചുറ്റും വന്നു നിറയുന്നത്. എതിരാളികളെ തോല്‍പ്പിക്കാന്‍, പോരുകോഴികളെപ്പോലെ സജ്ജരായി നിലകൊള്ളുന്ന ചര്ച്ചാജീവികള് സത്യത്തെ കഴുത്തുഞെരിക്കുന്നത് നാം നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുന്നു. പല സ്റ്റോറികളും ആഖ്യാനങ്ങളും കടത്തിവിട്ട് തലച്ചോറിനെ കലക്കിമറിക്കുന്ന രാക്ഷസീയമായ കൂത്താട്ടങ്ങളും പേക്കൂത്തുകളും എവിടെയും പെരുകുന്നു. അപരനെ നരകമായി കാണുന്ന, ശത്രുവായിക്കാണുന്ന പ്രവണത വളരെ ശക്തമാണ്.