

വേട്ടപട്ടിയുടെ മുന്നില്‍നിന്ന് കുതറിയോടുന്ന മുയലിന്‍റെ തിടുക്കമായിരുന്നു അയാള്‍ക്ക്. പ്രൗഢിയും പ്രതാപവും ഇല്ലാതെ നില്‍ക്കുന്നവന്‍ ഗുരുവാണെന്ന് പറയുവാന്‍ അയാള്‍ ഭയപ്പെട്ടു. ഉത്സാഹത്തിമിര്‍പ്പോടെ ഗുരുവിനൊപ്പം നടന്നിരുന്ന കാര്യങ്ങളായിരുന്നു മനസ്സ് നിറയെ. എങ്കിലും ഭീരുത്വം സമ്മതിച്ചില്ല. മുന്നോട്ട് ഏറെക്കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് എന്ന ചിന്തപോലും അപ്പോള്‍ അയാള്‍ക്കില്ലായിരുന്നു. ചങ്കുരുകി മൗനമായി കരയുവാന്‍ മാത്രമാണ് സാധിച്ചത്. ഗുരുവിന്‍റെ വാക്കുകളായിരുന്നു ഇരുതലവാള്‍പോലെ അവന്‍റെ ഉള്ളില്‍ വേദന ഉളവാക്കിയത്. "പീറ്റര്‍ നീ എന്നെ തള്ളിപ്പറയും." പിന്നെ അയാളെ കാണുന്നത് ജറുസലേത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ നടുവിലാണ്. അപ്പോള്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. വാക്കുകളില്‍ തീക്ഷ്ണത കളിയാടിയിരുന്നു. ഇത്തരമൊരു മാറ്റം അയാള്‍ക്കുണ്ടായെങ്കില്‍ അതിനു പിന്നില്‍ ശക്തമായ ഒരാന്തരിക പരിവര്‍ത്തനമുണ്ടായിരുന്നു. ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നതും അതാണ്. ദൈവത്തിന്‍റെ ആത്മാവായിരുന്നു അയാളെ രൂപപ്പെടുത്തിയത്. അയാളുടെ ലക്ഷ്യങ്ങള്‍ സ്ഥിതീകരിക്കപ്പെട്ടത് പരിശുദ്ധാത്മാവിന്‍റെ ശക്തമായ പ്രേരണകൊണ്ടായിരുന്നു.
ക്രിസ്തുവിന്‍റെ ചൈതന്യമായിരുന്നു പത്രോസിനെ നയിച്ചത്. ഈ ചൈതന്യം തന്നെയായിരുന്നു ഗുരുവിനെ ഏറ്റുപറയാന്‍ സന്നദ്ധനാക്കിത്തീര്‍ത്തതും. മാമോദീസായിലൂടെ ലഭിച്ച പരിശുദ്ധാത്മാവിനെ വീണ്ടും ബലപ്പെടുത്തുകയാണ് തൈലാഭിഷേകത്തില്‍. ജഡികതയില്‍ നിന്നും ആത്മീയതയിലേക്കുള്ള യാത്രയുടെ തുടക്കം കുറിക്കുകയാണിവിടെ. ഒരു യാത്രയും ലക്ഷ്യമില്ലാത്തതല്ല. അനന്തമായ ദൈവത്തിലേക്കാണ് ഓരോ സൃഷ്ടിയുടെയും പദചലനം. ഈ യാത്രയില്‍ ഒരാളെ കൂടെകൂട്ടുവാന്‍ ദൈവം ആവശ്യപ്പെടുന്നുണ്ട്, തന്‍റെ ആത്മാവിനെ. അപ്പോള്‍ അവന്‍റെ സ്വരം ശ്രവിക്കുവാന്‍ അവന്‍ നല്‍കുന്ന സഹായകന്‍ നമ്മെ ഒരുക്കും.
ഭാ രതീയ ഗുരുക്കന്മാരുടെ അഭിപ്രായത്തില്‍ സാധനയില്‍ ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നീ മൂന്നു ഘടകങ്ങളാണുള്ളത്. ഗുരുമുഖത്തുനിന്ന് അര്‍ത്ഥത്തോടുകൂടി കേള്‍ക്കുന്നത് ശ്രവണം, ശ്രവിച്ചത് മനനം ചെയ്തുറപ്പിക്കുക, മനനം ചെയ്തുറപ്പിച്ചതിനെ ധ്യാനിച്ച് സാക്ഷാത്കരിക്കുക. ഇത്തരമൊരു ധ്യാനമാണ് ജീവിതത്തിനാവശ്യം. അതാണ് ഈ തലമുറയ്ക്ക് നഷ്ടപ്പെടുന്നതും. ബോധത്തില്‍നിന്ന് അവബോധത്തിലേയ്ക്ക് നാം നീങ്ങേണ്ടിയിരിക്കുന്നു. അവബോധം ഇല്ലാതെ വരുമ്പോഴാണ് ജീവിതം യാന്ത്രികമായിത്തീരുന്നത്. ആത്മാവില്‍നിന്ന് ജനിച്ചത് ആത്മാവാണെന്ന് പാടിയുറപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പുരമുരകളില്‍നിന്ന് സുവിശേഷം പ്രസംഗിക്കുവാനാണ് നമ്മുടെ വിളി. ഈ നൂറ്റാണ്ട് പ്രാധാന്യം കല്‍പ്പിക്കുന്നത് വാക്കുകളേക്കാള്‍ ജീവിതങ് ങള്ക്കാണ്. സ്നേഹത്തില്‍ ചാലിച്ച വാക്ക്, വിശ്വസ്തതയുടെ ഹൃദയം, കനിവ് പകരുന്ന നോട്ടം എന്നതിന്‍റെയൊക്കെ ആകെ തുകയാവണം ജീവിതം. വാഴ്ത്തപ്പെട്ട ചാള്‍സ് ഡീഫൊക്കാള്‍ഡ് പറയുന്നതിങ്ങനെയാണ്: "നിന്‍റെ വിളി സുവിശേഷം പ്രഘോഷിക്കലാണ് അത് വാക്കുകള്‍കൊണ്ടാവാതിരിക്കട്ടെ. പിന്നെയോ, ജീവിതംകൊണ്ട്."
