

'ഭൂതം' എന്ന സംസ്കൃത പദത്തിന് മുഖ്യമായും മൂന്ന് അർത്ഥങ്ങളാണ്. കഴിഞ്ഞുപോയത് എന്നതാണ് അതിൽ പ്രധാനം. തൽഭവമായി ഉണ്ടായതാവണം മറ്റ് രണ്ട് അർത്ഥങ്ങളും എന്ന് ഞാൻ കരുതുന്നു. മരിച്ചിട്ടും ജീവനുള്ളത് - 'ഗോസ്റ്റ്' എന്നതാണ് രണ്ടാമത്തേത്. ജീവജാലങ്ങൾ എന്നതാണ് മൂന്നാമത്തെ അർത്ഥം.
തൻ്റെ കൈയ്യബദ്ധത്താലോ തെറ്റിനാലോ പകയോ പ്രതികാരമോ ഇന്നലെയിൽ എവിടെയെങ്കിലും അവശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനെ അഭിമുഖീകരിക്കുക എന്നത് വളരെ ദുഷ്ക്കരമായിരിക്കും.
എന്നാൽ, അതിനെ അഭിമുഖീകരിക്കാതെ മുന്നോട്ടു പോക്ക് അസാധ്യമാണ ്.
ഇത്തരം പല സന്ദർഭങ്ങളും പഴയനിയമത്തിലും പുതിയനിയമത്തിലും നാം കാണും.
യാക്കോബിൻ്റെ കാര്യംതന്നെയെടുക്കൂ. തൻ്റെ ഇരട്ടയാണെങ്കിലും തനിക്ക് ഏതാനും സെക്കൻ്റ് മുന്നേ ജനിച്ചത് ഏസാവ് ആയിരുന്നു. മൂത്തവൻ എന്ന നിലയിലും കരുത്തനായ വേട്ടക്കാരൻ എന്ന നിലയിലും അപ്പനായ ഇസഹാക്കിന് ഏസാവിനോടായിരുന്നു ഇഷ്ടം. അമ്മയായ റബേക്കക്കാവട്ടെ ബുദ്ധിമാനായ യാക്കോബിനോടും. വാർദ്ധക്യത്തിൽ കണ്ണുകൾ മങ്ങിയ ഇസഹാക്കിനെ അമ്മയുടെ കുബുദ്ധികൊണ്ട് കബളിപ്പിച്ച് മൂത്തവന് അവകാശപ്പെട്ട പിതാവിൻ്റെ അനുഗ്രഹം വാങ്ങിച്ചെടുത്ത് നാടുവിട്ടതാണ് യാക്കോബ്. അമ്മയുടെ വീട്ടിൽ പോയി അമ്മാവനാൽ കബളിപ്പിക്കപ്പെട്ട് ഒന്നിനു പകരം രണ്ട് മുറപ്പെണ്ണുങ്ങളെ കല്യാണം കഴിച്ചും അധ്വാനിച്ചും അമ്മാവനെ കബളിപ്പിച്ചുമായി കുറേ സമ്പത്ത് ആർജിച്ചും അയാൾ സ്വന്തനാട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു. പക്ഷേ, ഇന്നലെയെ - ഏസാവിനെ - എങ്ങനെ അഭിമുഖീകരിക്കും എന്ന ഭയം അയാളെ പിന്നാക്കം വലിക്കുന്നു. ഭാര്യമാരെയും മക്കളെയും ഭൃത്യരെയും സമ്പത്തുകളെയും ഏസാവിനടുത്തേക്ക് വിട്ടിട്ട് അയാൾ പിൻവലിയുകയാണ്. ആ രാത്രിയിൽ ഒരു ദൈവദൂതൻ അയാളുമായി മല്പിടിത്തം നടത്തുന്നു. മുടന്തിയിട്ടാണെങ്കിലും പിറ്റേന്ന് അയാൾക്ക് മുന്നോട്ട് പോകാനേ കഴിയൂ എന്ന് വരുത്തുന്നു. അങ്ങനെ അയാൾ തൻ്റെ ഭൂതത്തെ - ഭയത്തെ - ഇരട്ടയെ - അഭിമുഖീകരിക്കുന്നു.
മോശയെ നോക്കൂ. ക്രൂരനായ ഫറവോയുടെ അരമനയിൽ വളർന്ന ഹെബ്രായനാണയാൾ. അടിമകളായ ജനതയുടെ ഭാഗമാണ് താനെന്ന സ്വത്വബോധം അയാളിൽ ഉണർന്നപ്പോൾ പീഡകനായ ഒരു ഈജിപ്തുകാരനെ അയാൾ ആക്രമിക്കുന്നു. കൊല്ലാൻ ഉദ്ദേശിച്ചതല്ലെങ്കിലും അയാൾ മരണപ്പെടുന്നു. അയാളെ മോശ തന്നെ രഹസ്യമായി മറവുചെയ്യുന്നു. പിറ്റേന്ന് സ്വന്തക്കാരെന്ന് അയാൾ കരുതിയവർ പരസ്പരം ശണ്ഠകൂടുന്നത് കാണുമ്പോൾ അതിൽ അയാൾ ഇടപെടുന്നു. 'നീ ആരാണ്? ഇന്നലെ ഈജിപ്തുകാരനെ കൊന്നതുപോലെ ഞങ്ങളെയും കൊല്ലാനാണോ നിൻ്റെ ഭാവം?' എന്ന് അവർ മോശയോട് കയർക്കുന്നു. താൻ ചെയ്ത കൊലപാതകം പരസ്യമായി എന്നറിയുന്ന മോശ ഈജിപ്തിൽ നിന്ന് പലായനം ചെയ്തതാണ്. മിദിയാനിലെ ജെത്രോ യുടെ മകളെ വിവാഹം ചെയ്ത്, അയാളുടെ ചെമ്മരിയാടുകളെ മേയ്ച്ചുകൊണ്ട് നടക്കവേയാണ് മോശക്ക് ദൈവത്തിൻ്റെ ദർശനവും അരുളപ്പാടും ഉണ്ടാകുന്നത്. തൻ്റെ ഭൂതത്തെ അയാൾ ഏറെ ഭയന്നിരുന്നു. ദൈവം പക്ഷേ, അയാളോട് പറയുന്നത് തിരിച്ചുപോകാനും, അയാളുടെ ഭൂതത്തെ അഭിമുഖീകരിക്കാനുമാണ്. അങ്ങനെയാണ് മോശ ഫറവോയെ അഭിമുഖീകരിക്കാനായി തിരികെച്ചെല്ലുന്നത്.
പലായനം വെറും താല്ക്കാലികമാണ്. വിമോചനം ആരംഭിക്കുന്നത് - മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുന്നതും നാം നമ്മുടെ ഭൂതത്തെ - ഭയത്തെ- പരാജയത്തെ അഭിമുഖീകരിക്കുമ്പോഴാണ്. നമ്മുടെ ഭൂതത്തെ, ഭയത്തെ അഭിമുഖീകരിക്കുക എന്ന ലക്ഷ്യവുമുണ്ട് നോമ്പുകാലത്ത് നാം വിജനതയിലേക്ക് പോകുന്നതിൽ!


















