

നിശ്ശബ്ദമാവുക, ഇറങ്ങി നടക്കുക, വിജനതകളിലേക്ക് പോവുക എന്നെല്ലാം നോമ്പിനെക്കുറിച്ച് നാം മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തിനായാണ് ഇത്തരം പരിപാടികളിൽ നാം ഏർപ്പെടേണ്ടത് എന്നത് വ്യക്തമല്ലേ?! നമ്മുടെ മനസ്സിന് ഒരു കുഴപ്പമുണ്ട്. കൂടുതൽ വിഷമകരമായ കാര്യങ്ങളിൽനിന്ന് വളരെ വിദഗ്ദ്ധമായി അത് നമ്മെ വിടുവിച്ച് സ്കൂട്ടാക്കും. ഓളമായി, ശബ്ദമായി, തിരക്കായി, സോഷ്യൽ മീഡിയയായി, എഴുത്തായി, രാഷ്ട്രീയമായി, കമ്പനിയടിക്കലായി ഒക്കെ അത് നമ്മെ എളുപ്പമുള്ള വഴികളിലൂടെ വഴി തിരിച്ചുവിടും.
നമ്മെ ഡീ-റൂട് ട് ചെയ്യാൻ മനസ്സിന് എളുപ്പം കഴിയാതിരിക്കുന്നതിനുവേണ്ടിയാണ് ആദ്യം പറഞ്ഞ സാഹചര്യങ്ങളിലേക്ക് നാം അതിനെ കൊണ്ടുചെന്നാക്കുന്നത്. അബദ്ധത്തിൽ നാം അത്തരം സാഹചര്യങ്ങളിലേക്ക് എത്തുന്നതുകൊണ്ട് - പ്രത്യേകിച്ചും അല്പ നേരമേ ഉള്ളൂവെങ്കിൽ - വലിയ പ്രയാേജനമുണ്ടായി എന്നുവരില്ല. ബോധപൂർവ്വം അത്തരം ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതുകൊണ്ടേ എന്തെങ്കിലും ഫലം ഉണ്ടായെന്നുവരൂ.
തന്നെത്തന്നെ കാണുക, അഥവാ താനാരാണെന്ന് തിരിച്ചറയുക എന്നതാണ് പ്രധാനം. ഈ സ്വയം കാഴ്ച സംഭവിച്ചെങ്കിലല്ലേ പോകേണ്ടതെവിടെയെന്നറിയാൻ കഴിയൂ. അപ്പോഴല്ലേ അവിടേക്കുള്ള വഴിയേതെന്ന് തെരഞ്ഞെടുക്കാൻ സാധിക്കൂ!
കാഴ്ച പോയപ്പോൾ പൗലോസ് ഒറ്റക്കായി, നിശബ്ദമായി, വിജനതയിലായി.
യുദ്ധത്തടവുകാരനായി, ന്യൂമോണിയ ബാധിച്ചപ്പോൾ ഫ്രാൻസിസ് ഒറ്റക്കായി, നിശബ്ദമായി, വിജനതയിലായി.
യുദ്ധത്തിൽ കാലിന് മുറിവേറ്റപ്പോൾ ഇഗ്നേഷ്യസ് ഒറ്റക്കായി, നിശബ്ദമായി, വിജനതയിലായി.
അങ്ങനെയൊക്കെത്തന്നെ ഒട്ടുമിക്കവരും!
























