top of page

ഒരു തെരുവിന്‍റെ പിതാവിന്‍റെ കഥ

Sep 8, 2021

3 min read

ഡോ. റോബിന്‍ കെ മാത്യു

a man happily living with a child

ഭവനരഹിതരുടെ ജീവിതം എങ്ങനെയായിരിക്കുമെന്നു നിങ്ങള്‍ സങ്കല്‍പ്പിച്ചിട്ടുണ്ടോ? പോകുവാന്‍ ഒരു സ്ഥലമില്ല, സ്വന്തം എന്നു പറയാന്‍ ഉള്ള സാധനങ്ങളും വളരെ കുറവായിരിക്കും. എല്ലാംകൂടി ഒരു ഭാണ്ഡത്തില്‍ കൊള്ളാന്‍ മാത്രം സാധനങ്ങള്‍. കുളിക്കാനോ ഭക്ഷണം കഴിക്കാനോ മലമൂത്ര വിസര്‍ജനത്തിനോ  ഒന്നു പനിച്ചു കിടക്കുവാനോ ഉറങ്ങുവാനോ ഒരു സ്ഥലമില്ല. രാത്രിയില്‍  ഏതെങ്കിലുമൊക്കെ കടത്തിണ്ണകളില്‍ ഉറക്കം. തോട്ടിലും പൈപ്പിന്‍ ചുവട്ടിലുമായി പ്രാഥമിക കൃത്യങ്ങള്‍. ഭിക്ഷയായും ചവറ്റു കൊട്ടയില്‍  നിന്നും കിട്ടുന്ന ഭക്ഷണങ്ങള്‍.

നമ്മളൊക്കെ നമ്മുടെ കുറവുകളെ കുറിച്ചോര്‍ത്തു വേവലാതിപ്പെടാറുണ്ട്. നമ്മളെ സംബന്ധി ച്ചിടത്തോളം സമ്പത്ത് എന്നു പറയുന്നതു വിലകൂടിയ കാറുകളും സൗധങ്ങളും  ബാങ്ക് നീക്കിയിരിപ്പുമാണ്.

എന്നാല്‍ തലയ്ക്കുമുകളില്‍  ഒരു കൂര ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം നമ്മളൊക്കെ അതിഭാഗ്യവാന്മാരാണ്.

2011-ലെ സെന്‍സസ് പ്രകാരം നമ്മുടെ രാജ്യത്ത് ഏതാണ്ട് 1.77 ദശലക്ഷം ഭവനരഹിതര്‍ ഉണ്ട്. ഇത് എട്ടു വര്‍ഷം മുമ്പുള്ള കണക്കാണ്. ഈ ദാരുണമായ അവസ്ഥ സര്‍ക്കാര്‍ തലത്തില്‍ പരിഗണിച്ചിട്ടില്ല. വിവിധ സര്‍ക്കാരിതര സംഘടനകള്‍ ഈ അവസ്ഥ പരിഹരിക്കുവാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും ചില താല്‍ക്കാലിക ഷെഡുകളും വളരെ കുറച്ചു വീടുകളും മാത്രമേ അവര്‍ക്കു നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളൂ.

സര്‍ക്കാരില്‍ നിന്നും മറ്റു വലിയ സംഘടനയില്‍ നിന്നും ഒന്നും യാതൊരു സഹായവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് തെരുവോരം. കൊച്ചിയില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ അമരക്കാരന്‍ മുരുകന്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ്. മുരുകനെ ഇന്ന് ഈ ഉദ്യമത്തില്‍ സഹായിക്കുന്നത് അദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദു ആര്‍. ഒരു എംബിഎ ബിരുദധാരിയാണ്. തന്‍റെ ഭര്‍ത്താവിന്‍റെ പ്രവൃത്തികളില്‍ പങ്കാളിയാകുവാന്‍ വേണ്ടിയായിരുന്നു തന്‍റെ വരുമാനമുള്ള ജോലി അവര്‍ ഉപേക്ഷിച്ചത്. ഇതുവരെ അവര്‍ ഏതാണ്ട് പതിനായിരം ആളുകള്‍ക്ക് അഭയം നല്‍കിയിരിക്കുന്നു.

മുഴുക്കുടിയനായ ഒരു അച്ഛന്‍റെ മകന്‍ ആയതു കൊണ്ട് തന്നെ മുരുകനും പെട്ടെന്നു തന്നെ തെരുവിലായി. തെരുവില്‍ അയാള്‍ ഭിക്ഷ യാചിക്കുകയും ബാലവേല ചെയ്യുകയും ചെയ്തു. പലപ്പോഴും ഹോട്ടലിനു പുറകിലത്തെ കുപ്പകളില്‍  നിന്ന് ഭക്ഷണം തേടിയെത്തിയിരുന്നു. അവിടെ അദ്ദേഹത്തെ ബ്രദര്‍ മാവൂരിസ് കണ്ടെത്തുകയായിരുന്നു. അനേകം കുട്ടികളെ തെരുവില്‍ നിന്ന് എടുത്തു രക്ഷപ്പെടുത്തിയ ഡോണ്‍ബോസ്കോ സ്നേഹഭവന്‍റെ അമരക്കാരനായിരുന്നു ബ്രദര്‍ മാവൂരീസ്. അവിടെ അയാള്‍ പഠിച്ച ഏറ്റവും വലിയ പാഠം ഇതാണ്, ഒരാള്‍ ഒന്നുമില്ലാതെ ഈ ലോകത്തിലേക്കു വരുന്നു ഒന്നുമില്ലാതെ കടന്നുപോകുന്നു.

മുരുകന്‍ പറയുന്നു, അന്ന് ബ്രദര്‍ എന്നെ കണ്ടെടുത്തില്ലായിരുന്നെങ്കില്‍ ഞാന്‍ തെരുവില്‍ കിടന്നുതന്നെ മരണപ്പെടുകയും ഭിക്ഷാടന മാഫിയയുടെ കൈയില്‍ എത്തുകയോ ചെയ്യു മായിരുന്നു. ഒമ്പതുവര്‍ഷം അനാഥാലയം ആയിരുന്നു എന്‍റെ ഭവനം.

മദര്‍ തെരേസയുടെയും അംബേദ്കറുടെയും ജീവിതത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് അദ്ദേഹം സ്നേഹഭവനില്‍ - ഇന്ന് കൊച്ചിയിലെ ചൈല്‍ഡ് ലൈനില്‍ -  ജോലി ചെയ്യാന്‍ പോയി. എട്ടുവര്‍ഷം മുമ്പ് കേരളത്തില്‍ ഏതാണ്ട് 4000 അനാഥാലയങ്ങള്‍ ഉണ്ടെങ്കിലും അതില്‍ ഒന്നു പോലും ഭവനരഹിതര്‍ക്കു വേണ്ടിയല്ല  എന്ന് അദ്ദേഹം മനസ്സിലാക്കി.

തെരുവില്‍ കഴിഞ്ഞ തന്നെ രക്ഷിക്കാന്‍ ഒരു ബ്രദര്‍ മാവൂരിസ് ഉണ്ടായിരുന്നു. അതുപോലൊരു രക്ഷകന്‍ ഇല്ലാത്തവര്‍ക്കു വേണ്ടി ബ്രദര്‍ മാവൂരിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പിന്തുടരാന്‍ മുരുകന്‍ തീരുമാനിച്ചു. പതിനാറാം വയസ്സിലാണ് മുരുകന്‍ ആ തീരുമാനമെടുത്തതെന്ന് ഓര്‍ക്കണം. അന്ന് അയാള്‍ക്ക് സ്ഥിരവരുമാനം ഒന്നുമില്ലാ യിരുന്നു. ആരോടും അതിനു വേണ്ടി പണം ചോദിക്കാനും തയ്യാറായിരുന്നില്ല. തന്‍റെ ഉദ്യമ ത്തിനു വേണ്ടി അയാള്‍ എല്ലാത്തരം ജോലികളും ചെയ്തു.