

ജാതിവിചാരങ്ങള്‍ പെരുകുന്ന / തെളിയുന്ന കാലമാണിത്. വസ്ത്രത്തിനും തൊഴിലിനും ഭക്ഷണത്തിനും വരെ ജാതിയുണ്ടെന്നു സമകാലിക സംഭവങ്ങളും സംവാദങ്ങളും വിവാദങ്ങളും വിളിച്ചോതുമ്പോള്‍ പുതുതിരിച്ചറിവുകള്‍ എല്ലാത്തരം അയിത്ത ബോധങ്ങളില്‍നിന്നും നമ്മെ വിമുക്തരാക്കണം. അതിരുകള്‍ മായ്ക്കുന്ന ക്രിസ്തു സ്നേഹം അളവില്ലാതൊഴുകട്ടെ. എല്ലാവര്‍ക്കുമിടമുള്ള പുല്‍ക്കൂടും എല്ലാവര്‍ക്കും അഭയമേകുന്ന കുരിശുമാണവന്‍റെ സൂചകങ്ങള്‍. അവഗണനകളും മാറ്റിനിര്‍ത്തലുകളും ക്രൈസ്തവികതയ്ക്കിണങ്ങുകയില്ലെന്നു വ്യക്തം. തീവ്രമതബോധത്തിന്‍റെ വക്താവാ യിരുന്ന സാവൂളിനെ വിജാതീയരുടെ അപ്പസ്തോലനായ പൗലോസായി പരിവര്‍ ത്തിപ്പിച്ച ക്രിസ്ത്വനുഭവം നമ്മിലിനിയും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു; മാറ്റിനി ര്‍ത്തപ്പെട്ടവരിലേക്കു ചേര്‍ന്നുനില്ക്കുന്ന ക്രിസ്തുശൈലി നാമിനിയും സ്വന്തമാക്കേ ണ്ടിയിരിക്കുന്നു. മഹിമാ ബോധങ്ങളും പണവും പ്രതാപങ്ങളുമൊക്കെ നിര്‍ണയിക്കുന്ന വിടവുകളെ സ്നേഹത്താല്‍ മറികടക്കാനാകുമ്പോഴാണ് ക്രിസ്തുവിന്‍റെ പാതയില്‍ നാമണയുക. മതിലുകളില്ലാത്ത ലോകമാണ് സ്നേഹരാജ്യമാവുക; ദൈവരാജ്യമാവുക. 'അവിടത്തെ രാജ്യം വരേണമേ' എന്ന് അര്‍ത്ഥമറിഞ്ഞു പ്രാര്‍ത്ഥിക്കാനാകണം, ജീവിതത്തെ തദനുസൃതം ക്രമപ്പെടുത്താനാകണം.
അകലങ്ങളെ എത്തിപ്പിടിക്കലാണു നോമ്പ്. അനിഷ്ടങ്ങളാല്‍ അകറ്റിനിര്‍ത്തിയവരെ ചേര്‍ത്തു പിടിക്കാനാകണം, ചെയ്തികളാല്‍ അകന്നുപോയ പുണ്യങ്ങളെ നന്മകളാല്‍ എത്തിപ്പിടിക്കാനും വീണ്ടെടുക്കാനു മാകണം. അകലെ നില്ക്കുന്നതു മരമല്ലെന്നും മനുഷ്യനാണെന്നും സഹോദരനാണെന്നുമുള്ള തിരിച്ചറിവാണ് പ്രഭാതമായെന്നറിയാനുള്ള മാര്‍ഗ്ഗമെന്ന് ഗുരുമൊഴി.
