
ഭക്ഷണ സംസ്കാരം എന്ന വാക്കു നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. നമ്മുടെ വ്യക്തിത്വത്തെ പ്രദര്‍ശിപ്പിക്കുന്ന ഭക്ഷണക്രമം എന്ന സങ്കല്‍പ്പം നിലവില്‍ വന്നിട്ടും അധികനാളായില്ല.
പണ്ട് കാലങ്ങളില്‍ ആളുകള്‍ നന്നായി ശരീരം കൊണ്ട് അധ്വാനിച്ചു. അധ്വാനിക്കുന്ന ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് ഭക്ഷിച്ചു. അവര്‍ കഴിക്കുന്ന ഭക്ഷണം അവരുടെ അദ്ധ്വാനത്താൽ സ്വാഭാവികമായി തന്നെ ദഹിച്ചു. ആരോഗ്യത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അവര്‍ ഉല്‍ക്കണ്ഠപ്പെട്ടില്ല. എന്നാലിന്ന് എല്ലാ അര്‍ത്ഥത്തിലും 'ഫിറ്റ്' ആയിരിക്കാന്‍ നാം ആഗ്രഹിക്കുന്നു. നമുക്ക് ആരോഗ്യം മാത്രം പോര'. നമുക്ക് നമ്മെ കുറിച്ച് മതിപ്പുണ്ടാകണം. അതിനാല്‍ പ്രതിച്ഛായയാണ് പ്രധാന കാര്യം. ശരീരം മറ്റുള്ളവരുടെ മനസ്സിലുണ്ടാക്കുന്ന പ്രതിച്ഛായ . സാമൂഹിക മാധ്യമങ്ങള്‍ അതിനെ പരമാവധി മുതലെടുക്കുന്നു. ചില ശരീര മാതൃകകള്‍ വല്ലാതെ പുകഴ്ത്തപ്പെടുന്നു. ശരീരത്തിന്‍റെ നിറത്തിന്‍റെ പേരില്‍ പലരും അപകര്‍ഷതാബോധം അനുഭവിക്കുന്നു. കുട്ടികള്‍ ശരീരത്തിന്‍റെ പേരില്‍ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നു.
പൊള്ളയായ പ്രചരണങ്ങള്‍ക്ക് പിന്നാലെ നാം പായുന്നതെന്തിന്? നാം എന്തായിരിക്കുന്നോ അത് അത് പോലെ സ്വീകരിക്കുക. ആന്തരിക ആരോഗ്യത്തെ വില മതിക്കുക.
സ്വകാര്യ തീരുമാനമായിരുന്ന ഭക്ഷണം ഇന്ന് പൊതുചടങ്ങായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയാ പ്ലാറ്റുഫോമുകളിൽ ഇന്‍ഫ്ളുവന്‍സര്‍മാര്‍ വിവിധ തരം 'ഡയറ്റു'കളെക്കുറിച്ചും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ജീവിതശൈലിയെക്കുറിച്ചും വാതോരാതെ വിവരിക്കുന്നു. അത്തരം 'ഫാന്‍റസി' ഭക്ഷണക്രമം പിന്തുടരുകയും അവര്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിച്ഛായയില്‍ ജീവിക്കുകയും ചെയ്യുക അസാധ്യമാണ്.
അത് ശരീരത്തിന് ഏറെ ദ്രോഹകരമായൊരു ഭക്ഷണ സംസ്കാരം മുന്നോട്ടു വയ്ക്കുന്നു. ഒരു വശത്ത് ഫാസ്റ്റ് ഫുഡും മറുവശത്ത് കര്‍ക്കശമായ ഡയറ്റിങ്ങും ആവര്‍ത്തിക്കുന്ന വിനാശകരമായ ഭക്ഷണക്രമം വീട്ടിലുണ്ടാക്കിയ സമീകൃത ആഹാരം നമ്മെ പൊണ്ണത്തടിയില്‍ നിന്ന് രക്ഷിക്കുമെന്ന് നമുക്കറിയാം. അതിനു പകരം പാശ്ചാത്യ രീതികള്‍ അനുകരിക്കുന്നത് ആശാസ്യമല്ല. ഭൂരിപക്ഷം പേര്‍ക്കും ഭക്ഷണം ഇന്ന് കുറ്റബോധം നല്‍കുന്ന 'സുഖ' മോ അല്ലെങ്കില്‍ അച്ചടക്കത്തിന്‍റെ അടയാളമോ ആണ്.
നമ്മുടെ ഭക്ഷണസംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ സാ ങ്കേതികവിദ്യ ഇന്ന് വലിയ പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണ വിതരണ കമ്പനികളായ സൊമാറ്റോയും സ്വിഗ്ഗിയും ഫാസ്റ്റ് ഫുഡുകളെ കൂടുതല്‍ നമ്മുടെ അടുത്തെത്തിച്ചിരിക്കുന്നു. പുതിയ തലമുറയെ, 'ന്യൂ ജെനി' നെ സംബന്ധിച്ചിടത്തോളം എല്ലാം ഞൊടിയിടക്കുള്ളില്‍ സാധിക്കണം. വേണ്ടത് വീട്ടിലുണ്ടാക്കി കഴിക്കാനുളള ക്ഷമ അവര്‍ക്കില്ല. പകരം അവര്‍ 'ഓണ്‍ലൈനില്‍ ഓര്‍ഡര്‍' ചെയ്യുന്നു.
ഭക്ഷണ സംസ്കാരം മാറുന്നു. അതിനൊരു പ്രധാന കാരണം സാമൂഹിക മാധ്യമ സ്വാധീനം തന്നെ. പുതിയ റസ്റ്റോറന്‍റുകളുടെയും പുതിയ ഭക്ഷണ സാധനങ്ങളുടെയും പരസ്യക്കാരായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ പുതിയ രുചികള്‍ രുചിച്ചു നോക്കാന്‍ പ്രേരിപ്പിക്കുന്നു. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്‍റുകളുടെയും ജങ്ക് ഫുഡുകളുടെയും ഒരു പ്രളയം തന്നെ ഇന്നു സംഭവിക്കുന്നു.
ജങ്ക് ഫുഡ്, യുവത്വത്തിന്‍റെ ആഘോഷങ്ങളുടെ പ്രധാന ഭാഗമായിരിക്കുന്നു എന്നത് ഏറെ അലോസരപ്പെടുത്തുന്നു. ആരോഗ്യകരമായ ഭക്ഷണശീലം യുവാക്കളില്‍ കുറയുന്നുവെന്ന കണക്കുകള്‍ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.
പ്രതിച്ഛായ
കണ്ണുതുറപ്പിക്കുന്നവയാണ് കണക്കുകള്‍. ആരോഗ്യകരമായ ഭക്ഷണത്തേക്കാള്‍ ജങ്ക് ഫുഡിന് മുന്‍ഗണന നല്‍കുന്ന യുവത്വം അത് തങ്ങളുടെ ആഘോഷവും സ്വാതന്ത്ര്യവുമാണെന്ന് പ ്രഖ്യാപിക്കുന്നു. കഴിക്കുക, 'ആഘോഷിക്കുക, പിന്നെയും പിന്നെയും' എന്നതാണ് അവരുടെ മുദ്രാവാക്യം. ഭക്ഷണമില്ലാത്ത ഒരു സമയം അവര്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല. ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെ ആരും നിഷേധിക്കുന്നില്ല. പക്ഷേ ഭക്ഷണം കഴിക്കുക എന്നത് നേരമ്പോക്കിനുള്ള മാര്‍ഗമായിക്കൂടാ.
നമ്മുടെ പൂര്‍വികര്‍ ഭക്ഷണത്തെ മരുന്നായി കണ്ടപ്പോള്‍ ഇന്നത്തെ തലമുറ അതിനെ സ്വന്തം വ്യക്തിത്വത്തെ വെളിപ്പെടുത്താനുള്ള ഉപാധിയായി കാണുന്നു. അവരെ സ്വാധീനിക്കുന്നത് സമൂഹത്തിലെ പുതിയ 'ട്രെന്‍ഡു' കളാണ്. ഒരിക്കല്‍ മരുന്നായിരുന്ന നല്ല ഭക്ഷണം ഇന്ന് നമുക്ക് അന്യമാണ്. നാം ഭക്ഷണം വാങ്ങിക്കുന്നു. അത് നല്ലതോ ചീത്തയോ എന്ന് നാം അറിയുന്നില്ല. വാങ്ങുന്ന ഭക്ഷണം രുചികരമായിരിക്കണമെന്ന് നമുക്ക് നിര്‍ബന്ധമുണ്ട്. പക്ഷേ രുചിയുള്ളതിനാല്‍ മാത്രം നാമത് ആവശ്യത്തിലേറെ കഴിക്കുന്നു. സുഖപ്പെടുത്താനുള്ള കഴിവിന്‍റെ പേരിലാണ് ഒരിക്കല്‍ ഭക്ഷണം വിലമതിച്ചിരുന്നത്. ഇന്നാവട്ടെ പരസ്യത്തിന്‍റെയും പാക്കിങ്ങിന്‍റെയും സോഷ്യല്‍ മീഡിയ പ്രചരണത്തിന്‍റെയും പേരിലും.
ഇന്ന് നിലവിലുള്ള ഭക്ഷണസംസ്കാരം ആരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് പ്രതിച്ഛായയെ അടിസ്ഥാനമാക്കിയുള്ളതത്രേ. അത് നമ്മെ അതിരുകടന്ന ഭക്ഷണ ശീലങ്ങളില്‍ എത്തിക്കുന്നു. 'ഫിറ്റ്നസി' നെക്കുറിച്ചുള്ള സാമൂഹിക ധാരണക്കാണ് നാം പലപ്പോഴും വില കൊടുക്കുന്നത്. നമുക്ക് എന്താണ് വേണ്ടതെന്ന് നാം ചിന്തിക്കുന്നില്ല . മനസ് നിറഞ്ഞ് കഴിക്കുക എന്നതാണ് 'ഫിറ്റ്നസി'ന്‍റെ യഥാര്‍ത്ഥ ഉറവിടം. കുറ്റബോധം കൂടാതെ ഭക്ഷണം ആസ്വദിക്കണം. നമ്മുടെ ശരീരത്തെ ഉപാധികള്‍ കൂടാതെ സ്നേഹിക്കണം. ഭക്ഷണ മേശ യുദ്ധക്കളമല്ല. പ്രതിച്ഛായയുടെ പിന്നാലെയുള്ള പോക്ക് ഇനി നമുക്ക് അവസാനിപ്പിക്കാം.
മൊഴിമാറ്റം : ടോം മാത്യു
