

ആത്മാവില്‍ പ്രചോദിതരായി സഭാ പിതാക്കന്മാര്‍ പരിശുദ്ധ കന്യകാമറിയത്തിന് ധാരാളം വിശേഷണങ്ങള്‍ കൊടുത്തിട്ടുണ്ട്. അവരെ ഉദ്ധരിച്ചുകൊണ്ട് വേദപാരംഗതനായ പീറ്റര്‍ ഡാമിയന്‍ എഴുതി, "മറിയം, പരിശുദ്ധ ത്രിത്വത്തിന്‍റെ മദ്ബഹയാണ്. മറിയം അടയ്ക്കപ്പെട്ട ഉദ്യാനമാണ്. മുദ്രവയ്ക്കപ്പെട്ട ജലധാരയാണ്. അഹറോന്‍റെ വടിക്കു സദൃശ്യമാണ്. എരിയാത്ത മുള്‍പ്പടര്‍പ്പാണ്." ഈ വിശേഷണങ്ങളിലൂടെ കണ്ണോടിച്ചാല്‍ മറിയത്തിന്‍റെ ജീവിത യാത്രയിലെ വൈരുദ്ധ്യാത്മകത വ്യക്തമാകും.
അനുഗ്രഹത്തിന്‍റെ പച്ചപ്പുകളും സഹനത്തിന്‍റെ അഗ്നിപര്‍വതങ്ങളും സമജ്ഞസമായി സമ്മേളിച്ച ഭൂമികയായിരുന്നു മറിയം. മനോജ്ഞവും വിപ്ലവകരവുമായ ആ ജീവിതത്തിന്‍റെ ഉറവിടങ്ങള്‍ തേടിയുള്ള യാത്ര നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് മംഗലവാര്‍ത്തയിലാണ്. ഒരു വശത്ത് രക്ഷകന്‍റെ അമ്മയാകാനുള്ള വാഗ്ദാനം, മറുവശത്ത് പുരുഷനെ അറിയാതെ ഗര്‍ഭിണിയാവുകയെന്ന അസാധാരണത്വം. ഉത്തരം കിട്ടാത്ത ഈ സമസ്യകള്‍ക്കുമുമ്പില്‍ അവളുടെ പദചുവടുകള്‍ ഇടറിയില്ല. ദൈവികരഹസ്യങ്ങളില്‍നിന്നു വീണു കിട്ടിയ കച്ചിതുരുമ്പില്‍ പിടിച്ച് വിശ്വാസദാര്‍ഢ്യത്തോടെ ദൈവികപദ്ധതിയുടെ കൊടുമുടി കീഴടക്കിയ ധീരവനിതയാണവള്‍. പുരുഷനെ അറിയാത്തവള്‍, ഗര്‍ഭിണിയായിരുന്നിട്ടും കന്യകയായിത്തന്നെ പ്രസവിച്ചവൾ എന്ന കെ. പി. അപ്പന്‍റെ വാക്കുകള്‍ വൈരുദ്ധ്യങ്ങളാക്കുന്ന ചെങ്കടലിലൂടെ ദൈവസ്തോത്രവുമായി കടന്നുപോയ മറിയത്തിന്‍റെ സാഹസികയാത്രയുടെ വെന്നിക്കൊടിയാണ്. ദൈവികരഹസ്യങ്ങളുടെ നിറവേറല്‍ പലപ്പോഴും മാനുഷികതലത്തില്‍ നിര്‍ണായകമാകുന്നു. അതിബുദ്ധിയുടെയും സ്വാര്‍ത്ഥേച്ഛയുടെയും പ്രവര്‍ത്തനബാഹുല്യം ദൈവികരഹസ്യങ്ങളുടെ കാഴ്ചപ്പാടുകളെ അന്ധമാക്കുന്ന കാലഘട്ടമാണിത്. ഇവിടെ പ്രതിസന്ധികളാകുന്ന വൈരുദ്ധ്യങ്ങളുടെ നടുവിലൂടെ ദൈവികരഹസ്യങ്ങളിലേക്ക് ക്രിയാത്മകമായി ചുവടുവയ്ക്കുന്ന മറിയത്തിന്‍റെ സുകൃതം നമുക്കു മുമ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
ദൈവാലയത്തില്‍വച്ച് ശിശുവിനെ കൈയിലേന്തി ശിമയോന്‍ പറയുന്ന വൈരുദ്ധ്യങ്ങള്‍ (ലൂക്ക 1,3235) മറിയത്തിന്‍റെ വിശ്വാസജീവിതത്തിന്‍റെ അഗ്നിപരീക്ഷണങ്ങളായിരുന്നു. ഒന്ന്, വിജാതീയര്‍ക്ക് വെളിപാടിന്‍റെ പ്രകാശവും ഇസ്രായേലിന്‍റെ മഹിമയുമായ ക്രിസ്തു. രണ്ട്, ശിശു വിവാദവിഷയമായ അടയാളമായിരിക്കും. ഈ രണ്ടു വൈരുദ്ധ്യങ്ങളെ മനസ്സില്‍ കുടിയിരുത്തി ദൈവികപദ്ധതിയുടെ നിഗൂഢ രഹസ്യങ്ങളിലേക്ക് അന്ധമായി എടുത്തുചാടുന്ന മറിയത്തിന്‍റെ ധന്യമാതൃത്വം നമുക്ക് വിശ്വാസജീവിതത്തിന്‍റെ വഴിവെട്ടമേകുന്നു. മകനെ പിരിഞ്ഞുള്ള മൂന്ന് ദിവസത്തെ യാത്രാവഴികള്‍ കഴിഞ്ഞ് കണ്ടുമുട്ടലിന്‍റെ അവസരത്തില്‍ പന്ത്രണ്ടുവയസ്സുകാരന്‍ ചോദിച്ചത് മറിയത്തിന്‍റെ മാതൃഹൃദയത്തിന് താങ്ങാനെളുപ്പമായിരുന്നില്ല. ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തിലായിരിക്കണമെന്ന് നിങ്ങള്‍ അറിയുന്നില്ലേ? എന്നാല്‍ മകന്‍റെ ഹൃദയഭാഷയും ആത്മാവിന്‍റെ തുടിപ്പുകളും നന്നായി അറിഞ്ഞിരുന്ന ആ മാതാവ് വിശുദ്ധ രഹസ്യങ്ങളോടുള്ള ഉറ്റബന്ധത്തില്‍ ആമഗ്നയായി വിശ്വാസത്തിന്‍റെ അരണ്ടവെളിച്ചത്തില്‍ തന്‍റെ പ്രയാണം തുടരുകയാണ്.
മറിയത്തെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യങ്ങളുടെ കോളിളക്കം സൃഷ്ടിച്ച, ഏറെ മാനസിക സമ്മര്‍ദ്ദത്തിന് വശംവദയാകേണ്ടിവന്ന ദുര്‍ഘടഘട്ടം കുരിശിന്‍ ചുവട്ടിലായിരുന്നു. ദാവീ ദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്‍റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനമുണ്ടാകുകയില്ല (ലൂക്ക.11:32-33) എന്ന ദൈവവാഗ്ദാനത്തിന്‍റെ സമ്പൂര്‍ണ്ണ നിഷേധത്തിന് മറിയം സാക്ഷ്യം വഹിച്ച രണഭൂമിയായിരുന്നു അത്. പുത്രന്‍റെ സ്വയം ശൂന്യവത്ക്കരണ രഹസ്യത്തിന്‍റെ വിശ്വാസവെളിച്ചത്തിലേക്കുള്ള ചൂണ്ടുപലകയായി മറിയം നിലകൊള്ളുന്നു. മില്‍ട്ടണ്‍ മറിയത്തില്‍ രണ്ടാം ഹവ്വ എന്ന പരിവേഷം ചാര്‍ത്തുമ്പോള്‍ അവിടെയും വൈരുദ്ധ്യാത്മകതയുടെ പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുന്നു. ആദിമാതാവായ ഹവ്വ അനുസരണമില്ലായ്മയ്ക്ക് വഴി വെട്ടിയപ്പോള്‍ അനുസരണത്തിലൂടെ ദൈവവചനം സ്വീകരിച്ച രണ്ടാം ഹവ്വയിലേക്കുള്ള വളര്‍ച്ചയായിരുന്നു പരിശുദ്ധ മറിയം.
പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്ന കാലത്തിന്‍റെ തമസ്സുണ്ട് ഇന്നിന്‍റെ വഴികളില്‍. നിരാശയും തകര്‍ച്ചയും കട്ടപിടിച്ച അനിശ്ചിതത്വം കോവി ഡ്-19 ആയും, വരുമെന്ന് ശങ്കിക്കുന്ന പ്രളയവിചാരവുമായൊക്കെ നമ്മുടെ യാത്ര മുടക്കാനെത്തുമ്പോള്‍ പ്രത്യാശയുടെ തിരിവെട്ടമില്ലാതെ പകച്ചു നില്‍ക്കുകയാണ് പലരും. ഒന്നിന്‍റെ നിഴല്‍പ്പാടുകള്‍ മാഞ്ഞുതുടങ്ങാറാകുമ്പോഴേക്കും മറ്റൊന്നിന്‍റെ പ്രഹരം. ഇനിയെന്ത്? എന്ന ചോദ്യചിഹ്നം മാത്രം ബാക്കി. എന്നാല്‍ ഈ പ്രക്ഷുബ്ധാവസ്ഥകളുടെ മറുവശത്ത് ആഡംബരങ്ങള്‍ അനാഡംബരങ്ങളാകുന്നതും, കുടുംബബന്ധങ്ങള്‍ തളിരിടുന്നതും, പടിയിറങ്ങിപ്പോയ വിശ്വാസജീവിതം കുടുംബങ്ങളിലും സമൂഹങ്ങളിലും പുന:പ്രതിഷ്ഠിക്കപ്പെടുന്നതും ദൈവവും മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള സമാഗമം സാധ്യമാകുന്നതും എന്തേ നാം അറിയാതെ പോകുന്നു. ഇതൊരു മാറിനില്‍ക്കലാണ്. മറിയത്തെപ്പോലെ ദൈവത്തിന്‍റെ നിഗൂഢ രഹസ്യങ്ങളിലേക്കുള്ള മാറിനില്‍ക്കല്‍. ഇപ്രകാരം വിശ്വാസസമര്‍പ്പണ തികവിലേക്ക് മരുഭൂമി അനുഭവത്തിന്‍റെ വരള്‍ച്ചകളിലൂടെ യാത്രചെയ്യുമ്പോള്‍ ഖലില്‍ ജിബ്രാന്‍റെ വാക്കുകള്‍ സ്മൃതിപഥത്തിലെത്തും.
ജിബ്രാന്‍റെ 'നസ്രസ്സിലെ സൂസന്ന' പറയുന്നു, യേശു വിട്ടിലേക്കു മടങ്ങിവരുമ്പോഴൊക്കെ മറിയം ഞങ്ങളോട് പറയും, "എന്‍റെ പുത്രനായിരിക്കാന്‍ കഴിയുന്നതിലുമധികം വിസ്തൃതനാണവന്‍. എന്‍റെ നിശ്ശബ്ദഹൃദയത്തിന് താങ്ങാനാവുന്നതിലുമധികം വാചാലനാണവന്‍. ഞാനവനെ എങ്ങനെ സ്വന്തമെന്ന് അവകാശപ്പെടാന്‍." പച്ചയായ ഒരമ്മയുടെ വേപഥുനിറഞ്ഞ വാക്കുകളും ചിന്തകളും പലപ്പോഴും നമ്മുടെ ജീവി തത്തിലും ഉരുവാക്കപ്പെടുന്നു. ഇങ്ങനെ അറിയാത്ത വഴികളിലൂടെയും അവ്യക്തമേഖലകളിലൂടെയും നയിക്കപ്പെടുമ്പോള്‍ മറിയത്തെപ്പോലെ നമ്മെത്തന്നെ അവിടുത്തെ തിരുമുമ്പില്‍ അടിയറവുവച്ചുകൊണ്ട് ഉപാധികളില്ലാതെ തമ്പുരാനെ സ്തുതിക്കാന്‍ കഴിയുന്നതാണ് ജീവിത സുകൃതം.




















