

ദൈവത്തോടുള്ള സംഭാഷണങ്ങളെല്ലാം പ്രാർത്ഥനകളാണെങ്കിൽ എന്റെ പ്രാർത്ഥനകളിലധികവും പരാതികളും പരിഭവങ്ങളുമായിരിക്കും. ജനിച്ച നാട് മുതൽ മാറി വരുന്ന കാലാവസ്ഥ വരെ എന്റെ പരാതിക്കുള്ള കാരണങ്ങളായിരുന്നു. ജീവിതത്തിലെ അനുഗ്രഹങ്ങൾക്ക് നമ്മൾ നന്ദി ഉള്ളവരായിരിക്കണമെന്ന് കുഞ്ഞു നാൾ മുതൽ കേൾക്കുന്നതും ഇപ്പോൾ സൺഡേസ്കൂൾ ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നതുമാണ്. പക്ഷെ ചിലപ്പോഴൊക്കെ പറയുന്ന ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ നമ്മുക്ക് കഴിയാറില്ലല്ലോ.
ഇട ുക്കിയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് ടൗണിലെ സൗകര്യങ്ങളോടായിരുന്നു പ്രിയം. പക്ഷെ സ്കൂൾ ജീവിതവും കോളേജ് കാലവും ഇപ്പോൾ ജോലിയും എല്ലാം വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്തിലാണ് വിധിച്ചത്. നഴ്സറി ക്ലാസ്സ് മുതൽ ജോലി ലഭിച്ച് ഏറെ വർഷങ്ങൾക്കിപ്പുറവും വീട്ടിൽ നിന്ന് പൊതിച്ചോറുമായി പോകുന്ന ഒരേ ഒരാൾ ഞാനായിരിക്കും. അതിന് വല്ല ഗിന്നസ് റെക്കോർഡും ഉണ്ടെങ്കിൽ ഒരെണ്ണം തരപ്പെടുത്തണം.
ഇടുക്കിയിലെ തണുപ്പും കോടമഞ്ഞും കാണാൻ ടൂറിസ്റ്റ്കൾ വരുന്നത് കാണുമ്പോൾ ഞാൻ മനസ്സിൽ ഓർക്കും. ഒരു ദിവസം വന്നു കണ്ടു പോകാൻ കൊള്ളാം. ഇവിടെ ജീവിക്കുന്നവരുടെ പാട് വല്ലതും നിങ്ങൾക്കറിയുമോ... ഒരു നല്ല ഹോസ്പിറ്റലിൽ പോകണമെങ്കിൽ ഒരുപാട് ദൂരം താണ്ടണം. എന്തിന് ഒന്ന് ഷോപ്പിംഗിന് പോകണമെങ്കിൽ പോലും നല്ല ദൂരം യാത്ര ചെയ്യണം. വളഞ്ഞു പുളഞ്ഞ വഴിയിൽ കൂടി യാത്ര ചെയ്ത് ടൗണിൽ എത്തുമ്പോൾ കൂട്ടുകാരുടെ വക ചോദ്യം... വള്ളിയിൽ തൂങ്ങി ആണോ വന്നത്? ഇടുക്കിയിലെ വെള്ളത്തിനു മധുരമാണെന്ന് കൂട്ടുകാർ പറയുമ്പോൾ ആ തണുത്ത വെള്ളത്തിൽ പാത്രം കഴുകി മരവിക്കുന്ന എന്റെ കൈകളെപ്പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്. അവർ ചാറ്റൽ മഴ ആസ്വദിക്കുമ്പോൾ അലക്കിയിട്ട തുണികൾ ഉണക്കിയെടുക്കുന്നതിനെപ്പറ്റിയാണ് ഞാൻ ആകുലപ്പെടുന്നത്. ഇടുക്കിയിലെ ശുദ്ധവായു ശ്വസിക്കാൻ കൊതിയാണെന്നു അവർ പറയുമ്പോൾ തണുപ്പടിച്ചു ജലദോഷം വന്നു ശ്വാസം എടുക്കാൻ വിഷമിക്കുന്ന മക്കളെയുംകൊണ്ട് ഞാൻ ഹോസ്പിറ്റലിൽ കയറി ഇറങ്ങുകയാവും. കോടമഞ്ഞ് കണ്ടു നിൽക്കുന്ന ടൂറിസ്റ്റുകൾക്കിടയിൽ കൂടി തണുത്തു വിറച്ച് ഓഫീസിലേക്ക് പോകുമ്പോൾ ദൈവത്തിന്റെ മുമ്പിൽ എന്റെ പരാതി പെട് ടി നിറഞ്ഞിരിക്കും.
ഈ അടുത്ത നാളിൽ വടക്കേ ഇന്ത്യയിലേയ്ക്ക് ഒരു ട്രെയിൻ യാത്രയ്ക്ക് അവസരം ലഭിച്ചു. ട്രെയിൻ അധികവും കടന്നുപോകുന്നത് നഗരത്തിന്റെ വർണ്ണകാഴ്ചകളിൽനിന്നും മാറി ചേരികളിലൂടെയും വരണ്ട മരുപ്രദേശങ്ങളിലൂടെയുമൊക്കെ ആണല്ലോ. മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ട് ചെമ്പിച്ച മുടിയും വിളറിയ മുഖവുമായി പൊടിയിൽ കുളിച്ചു നിൽക്കുന്ന കുഞ്ഞുങ്ങളെയും വെള്ളത്തിനായി കുടവുമായി നടന്നു നീങ്ങുന്ന സ്ത്രീകളെയും പുകയും പൊടിയും ശ്വസിച്ചു അവശരായി തളർന്നിരിക്കുന്ന വൃദ്ധരെയും ടർപ്പാ വലിച്ചുകെട്ടി വീടുകളാക്കി ജീവിക്കുന്നവരെയും അവിടെ ഞാൻ കണ്ടു. തിരിച്ചുള്ള യാത്രയിൽ എന്തെന്നില്ലാത്ത ഒരു നിശബ്ദത എന്നിൽ നിറഞ്ഞിരുന്നു. ചില യാത്രകൾക്ക് ഏത് ധ്യാന പ്രസംഗത്തേക്കാളും മോട്ടിവേഷൻ ക്ലാസ്സിനെക്കാളും നമ്മുടെ ഉള്ളു തൊടാൻ കഴിയുമെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു.
പിറ്റേന്ന് ഓഫീസിൽ പോകാൻ തയ്യാറായി. ശരിയാണ് ഇടുക്കിയിലെ വെള്ളത്തിന് തണുപ്പ് മാത്രമല്ല ചെറിയ മധുരവും ഉണ്ട്. അമ്മായിഅമ്മ കെട്ടിത്തന്ന പൊതിച്ചോറുമായി ഞാൻ വീട്ടിൽ നിന്നുമിറങ്ങി. അടുത്ത നാളിൽ പണി പൂർത്തിയായ ഹൈവേയിലൂടെ കോടമഞ്ഞി നിടയിലൂടെ ഞാൻ യാത്ര തുടങ്ങി. ഒരു വശത്ത് നിരയായി നട്ടുവളർത്തിയ തേയിലത്തോട്ടങ്ങൾ, മറുവശത്ത് പെരിയാർ ശാന്തമായി ഒഴുകുന്നു. എന്റെ നാടിന്റെ ഭംഗി ആസ്വദിക്കാൻ ടൂറിസ്റ്റുകൾ രാവിലെ തന്നെ എത്തിയിട്ടുണ്ട്. ഞാനും അവരോടൊപ്പം പുകയില്ലാത്ത വിഷമില്ലാത്ത വായു ശ്വസിച്ചു. എന്നും കണ്ടിട്ടും ഇതുവരെ കാണാതെപോയ കാഴ്ചകൾ ആസ്വദിച്ചു. ജീവിതത്തിൽ എണ്ണാതെ പോയ ചെറുതെന്നു കരുതിയ വലിയ അനുഗ്രഹങ്ങൾ എണ്ണി തുടങ്ങി.
അമ്മ കെട്ടിയ പൊതിച്ചോർ ഉണ്ണാൻ കഴിയുന്നതിന്നോളം ഭാഗ്യം എന്താണുള്ളത്. അത്യാവശ്യ കാര്യങ്ങൾക്കു യാത്ര ചെയ്യേണ്ടി വന്നാലും മുറ്റത്ത് വണ്ടിയും കൈയിൽ ലൈസൻസും ഉള്ളപ്പോൾ പരാതി പറയാൻ എന്ത് അർഹതയാണുള്ളത്. ജോലിക്ക് ശേഷം വീട്ടിലെത്തി കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് സമാധാനമായി കിടന്നുറങ്ങാൻ കഴിയുന്നത് ജീവിതത്തിന്റെ ആഡംബരം തന്നെ അല്ലേ. ഞാൻ ജീവിക്കുന്ന ജീവിതം സ്വപ്നം കാണുന്ന എത്രയോ പേരുള്ളപ്പോൾ നിരാശപ്പെടാൻ എന്ത് യോഗ്യതയാണുള്ളത്.
ഈ പുതു വർഷ പുലരി പുതിയ തിരിച്ചറിവുകളുടേതാവട്ടെ. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആസ്വദിക്കാൻ, ചെറിയ ചെറിയ അനുഗ്രഹങ്ങൾ എണ്ണി തുടങ്ങാൻ സാധിക്കട്ടെ. പൂർണ്ണ ആരോഗ്യത്തോടെ, പ്രിയപ്പെട്ടവർക്കൊപ്പം ഈ പുതുവർഷ പുലരിയിലേയ്ക്ക് കടക്കാൻ കഴയുന്നതിനോളം അനുഗ്രഹം വേറെ എന്താണുള്ളത്.
ഈ ഇടയായി എന്റെ പരാതി പെട്ടി ഒഴിഞ്ഞു കിടക്കുന്നത് കണ്ടു ദൈവം എന്നോട് ചോദിച്ചു.. "എന്തേ നിന്റെ പരാതികളൊക്കെ തീർന്നുവോ?"
ഞാൻ ചിരിച്ചു കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു: "അതിനു നീ തന്ന അനുഗ്രഹങ്ങളൊന്നും ഞാൻ എണ്ണി കഴിഞ്ഞിട്ടില്ലല്ലോ കർത്താവേ...."
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.























