top of page

വിലാപമതില്‍ പോലെ, ക്രിസ്തു!

Nov 2

3 min read

അഭിലാഷ് ഫ്രേസര്‍
Consoling Jesus

അമ്മ വിട പറഞ്ഞു പോയ 2022 ജനുവരിയിലെ അവസാനസന്ധ്യയില്‍, ഞാന്‍ ആദ്യം ഫേസ്ബുക്കില്‍ കുറിച്ചത് 'മമ്മി ഈശോയുടെ അടുത്തേക്ക് പോയി' എന്നായിരുന്നു. ആ വേര്‍പാടിന്‍റെ ദുഃഖത്തെ ഏറെയൊന്നും ആയാസപ്പെടാതെ എനിക്ക് അതിജീവിക്കാന്‍ സാധിക്കും എന്നൊരു ആത്മവിശ്വാസം എനിക്ക് ഉണ്ട് എന്ന് അന്ന് ഞാന്‍ കരുതി. മരണവാര്‍ത്ത എത്തിയ രാവ് മുഴുവന്‍ ഏകാന്തമായും രഹസ്യമായും മിഴിവാര്‍ത്ത്, പിറ്റേന്ന് ദേഹം ദഹിപ്പിക്കുമ്പോഴും മറ്റുള്ളവര്‍ വിലപിക്കുമ്പോഴും കരയാതെ നില്‍ക്കാനുള്ള ബലം ഞാന്‍ നേടിയിരുന്നു (മരിക്കുമ്പോള്‍ കോവിഡ് ബാധിച്ചിരുന്നതിനാല്‍ ദഹിപ്പിക്കുകയാണ് ചെയ്തത്).

എന്നാല്‍, കാലം ചെല്ലുന്തോറും ഞാനറിഞ്ഞു, ഒരു സാന്ത്വന സ്പര്‍ശത്തിനും എത്തിപ്പെടാനാവാത്ത അന്തരാത്മാവിലെ ഏകാന്തമായൊരു തുരുത്തില്‍ അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിരുന്ന് തേങ്ങി കരയുന്നുണ്ടെന്ന്. വിശ്വാസപ്രമാണങ്ങളുടെ ഉറപ്പുകള്‍ ബുദ്ധിയില്‍ പ്രത്യാശയുടെ നാളമായ് തെളിഞ്ഞു നില്‍ക്കുമ്പോഴും ആത്മാവിന്‍റെ ആഴത്തിലുള്ള മഹാകാന്താര സ്ഥലികളില്‍ അമ്മ കൈവിട്ട കുഞ്ഞിന്‍റെ നിലവിളികള്‍! ഏകാന്തതകളില്‍, തീവ്രവിഷാദം കനത്തു പെയ്യുന്ന ഓര്‍മകള്‍. പെയ്യാതെ പോയ മേഘങ്ങള്‍ പോലെ, ഞാന്‍ അമ്മയുടെ കൂടെ ഇരിക്കാന്‍ മറന്ന നേരങ്ങള്‍. ഒരിക്കല്‍ കൂടി ആ നെഞ്ചില്‍ ചേര്‍ന്നിരിക്കുവാനും അമ്മ ഉറങ്ങുന്ന കട്ടിലില്‍, ആ പാദങ്ങള്‍ക്കരികില്‍ തൊട്ടിരിക്കാനും കൊതിക്കുന്ന ഒരു പൈതല്‍ ഉള്ളിലുണ്ടെന്ന് ഈ അമ്പതാം വയസ്സിലും വിലാപങ്ങളോടെ തിരിച്ചറിയുന്നു. വേര്‍പാടിന്‍റെ വിനാഴിക വരെ സ്നേഹം അതിന്‍റെ യഥാര്‍ത്ഥ ആഴമറിയുന്നില്ല എന്ന് ജിബ്രാന്‍ പറഞ്ഞതു പോലെ, അതേ ആഴത്തില്‍ ഞാന്‍, തനിയെ.


തീവ്രമായ വേര്‍പാടിന്‍റെ വേദനകളെ തത്വചിന്ത കൊണ്ടും വിശ്വാസത്തിന്‍റയും അറിവുകളുടെയും ബലം കൊണ്ടുമൊക്കെ അതിജീവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരോട് വിയോജിപ്പൊന്നുമില്ല. അതില്‍ ഞാന്‍ തോറ്റു എന്നൊരു കുമ്പസാരം മാത്രം. സെന്‍റ് അഗസ്റ്റിനെ ഓര്‍ക്കുന്നു. നിലവിളിയുടെ ഒരു പുഴ അഗസ്റ്റിന്‍റെ പിന്നില്‍ നിരന്തരം ഒഴുക്കി കൊണ്ട് അയാളുടെ വ്രണിത യൗവനത്തെ നനവുകളുടെ സൗഖ്യ തീരത്തിലേക്ക് വീണ്ടെടുത്ത അമ്മ മോനിക്ക മരിച്ചു കിടക്കെ, ഉള്ളില്‍ ഒരു സങ്കട സാഗരം ഇരമ്പിയ കഥ കണ്‍ഫെഷന്‍സില്‍ പറയുന്നുണ്ട്. മരണത്തിന് മുമ്പില്‍ കരയുന്നത് പ്രത്യാശയെ പരിഹസിക്കലാണ് എന്ന് കരുതിയിരുന്നവര്‍ക്ക് നടുവില്‍ പ്രയാസപ്പെട്ട് പിടിച്ചു നിന്ന ശേഷം ഒരു രാവ് മുഴുവന്‍ മിഴി വാര്‍ത്ത കഥയും അതേ പുസ്തകത്തില്‍ കുമ്പസാരിച്ചു കൊണ്ട് അഗസ്റ്റിന്‍ പറയുന്നു, എന്‍റെ കണ്ണീരിനെ കുറ്റം വിധിക്കുന്നവര്‍ വിധിച്ചോട്ടെ, പക്ഷേ, മിഴി നീര് പോലൊരു സാന്ത്വനം വേറെയില്ല എന്ന്.


ഏറ്റവും വലിയ ആശ്വാസം യോഹന്നാന്‍റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ ക്രിസ്തുവാണ്. ഞാനാണ് പുനരുത്ഥാനവും ജീവനും എന്ന് മര്‍ത്തായ്ക്ക് ഉറപ്പു കൊടുത്തിട്ട് അടുത്ത നിമിഷം ലാസറിന്‍റെ കല്ലറയില്‍ മിഴി നനഞ്ഞ ക്രിസ്തു. ആഴമുള്ള ഉള്‍നൊമ്പരങ്ങളുമായി ജീവിക്കുന്നവര്‍ക്ക് ഈ ക്രിസ്തു എന്തൊരു ആശ്വാസമാണ്. എന്തൊരു അഭയമാണ്!