

"അക്കാലത്ത് സ്നാപകയോഹന്നാന്‍ വന്നു യൂദയായില്‍ പ്രസംഗിച്ചു: അനുതപിക്കുക; കാരണം സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്താ. 3:1).
സഹവാസമാണ് കാലം നിശ്ചയിക്കുന്നത്. ഞാന്‍ എന്തുമായി സഹവസിക്കുന്നു എന്നതാണ് എന്‍റെ കാലം നിശ്ചയിക്കുന്നത്. അവിടെ 'നേരമില്ല' എന്ന പല്ലവി സഹവാസത്തിനുള്ള വേലി കെട്ടലാണ്. വേണ്ടതിന് നമുക്ക് സമയം തികയാതെ പോവുകയും, വേണ്ടാത്തതിന് നേരം ഇല്ലാതെ പോവുകയും ചെയ്യുന്നു.
സഹവാസനം ഉപവാസമാണ്. കൂടെ വസിക്കലാണ്. ചിലരുടെ കൂടെ പൊറുക്കാന്‍ എളുപ്പമാണ്. എന്നാല്‍ വേറെ ചിലരുടെ കൂടെ പൊറുക്കാനാവില്ല. പുരാണങ്ങളിലെ സ്വപ്നവാസവദത്തയോട് 'സമയമായില്ലപോലും' എന്ന് പറഞ്ഞ് സഹവസിക്കാന്‍ നേരമില്ലാതിരുന്ന ഉപഗുപ്തന്‍ വേറെ എവിടെയോ ഉപവസിച്ചു. എന്ത് ഉപവാസമാണ് നമുക്ക് നേരമില്ലാതാക്കുന്നത്?
'അക്കാലത്ത്' എന്ന പദം ശ്രദ്ധിക്കണം. ഞാന്‍ എന്തുമായി സഹവസിക്കുന്നു എന്നത് എന്‍റെ കാലം നിര്‍വ്വചിക്കുന്നു. സ്നാപകന്‍ സഹവസിച്ച കാലം ജറുസലേം അതിന്‍റെ സാംസ്കാരിക പ്രൗഢിയിലും, യൂദയാ അതിന്‍റെ വളര്‍ച്ചയുടെ പാതയിലും, ജോര്‍ദാന്‍ അതിന്‍റെ സമൃദ്ധതീരങ്ങളിലും ആയിര ുന്നു. എന്നാല്‍ സ്നാപക യോഹന്നാന്‍ അക്കാലത്തിന് അനുയോജ്യമായ വസ്ത്രധാരണമല്ല സ്വീകരിച്ചത്. അക്കാലഘട്ടത്തിലെ ജനങ്ങളുടെ ഭക്ഷണശീലങ്ങളായിരുന്നില്ല അയാളുടേത്. അക്കാലത്തിലെ ജനങ്ങള്‍ താമസിച്ചിരുന്ന താവളങ്ങളിലല്ല സ്നാപകന്‍ താമസിച്ചിരുന്നത്.
പക്ഷേ എല്ലാ തരത്തിലും വ്യത്യസ്തനായിരുന്ന സ്നാപകനെ ജനം ശ്രദ്ധിച്ചു. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം, വെട്ടുകിളിയും കാട്ടുതേനും ഭക്ഷണം. മരുഭൂമിയിലെ വാസം. അവനെ ജനം ശ്രദ്ധിച്ചു എന്നതിന് അവര്‍ സ്വീകരിച്ച സ്നാനം തെളിവായിരുന്നു.
കാണാന്‍ അഴകില്ലാത്തവനെ കണ്ട് കേള്‍ക്കാന്‍ സുഖമില്ലാത്ത കാര്യങ്ങള്‍ കേള്‍ക്കാന്‍ പൊള്ളിക് കുന്ന ഭൂപ്രദേശത്തേക്ക് ആളുകള്‍ ഒഴുകിയെത്തി. അക്കാലം അവര്‍ക്ക് മാനസാന്തരത്തിനും, നവീകരണത്തിനുമുള്ള കാലമായി മാറി. സഹവാസമാണ് കാലം നിശ്ചയിക്കുന്നത്. മരുഭൂമിയിലെ പ്രവാസക്കാലത്ത് സമാഗമകൂടാരത്തിലൂടെ ദൈവമനുഷ്യബന്ധത്തിന്‍റെ ആഴമുള്ള അനുഭവം ഇസ്രായേല്‍ ജനത്തിനുണ്ടായി. എന്നാല്‍ ഇസ്രായേല്‍ വ്യവസ്ഥാപിത രാജ്യവും സമ്പന്നമായ ജനതയുമായതോടെ അവരുടെ വൈകാരികബന്ധത്തിന് ഉലച്ചില്‍ തട്ടി. സ്നാപകന്‍ ജനത്തെ തിരികെ വിളിക്കുന്നു. അക്കാലത്തിലേക്ക്, മരുഭൂവനുഭവത്തിന്‍റെ തീവ്രവികാരങ്ങളിലേക്ക്.
വയോധികന്‍ എല്ലാ ഞായറാഴ്ചയും ദേവാലയത്തിലെത്തും. രണ്ട് മിനിറ്റ് കണ്ണടച്ച് കൈകള്‍കൂപ്പി നില്‍ക്കും. രണ്ട് മിനിറ്റിനകം ഇറങ്ങിപ്പോകുകയും ചെയ്യും. പല ദിവസങ്ങളായി ഇത് ശ്രദ്ധിക്കുന്ന ഒരാള്‍ വയോധികനോട് ചോദിച്ചു: "നിങ്ങളെന്താണ് രണ്ട് മിനിറ്റ് മാത്രം പള്ളിയില്‍ നിന്നിട്ട് ഇറങ്ങിപ്പോകുന്നത്? എന്താണ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാത്തത്?" വയോധികന്‍ പറഞ്ഞു: "എനിക്കതിന് കഴിയില്ല". പള്ളിക്കമ്മിറ്റി കൂടി. അവരുടെ തീരുമാനം വയോധികനെ അറിയിച്ചു: "നിങ്ങള്‍ക്ക് ഇഷ്ടംപോലെ വരാനും, ഇഷ്ടമുള്ളപ്പോള്‍ ഇറങ്ങിപ്പോകാനുമുള്ള ഇടമല്ല ഇത്. ഇവിടെ പ്രധാനം പ്രാര്‍ത്ഥനയാണ്. അതില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ദയവുചെയ്ത് നിങ്ങള്‍ ഇനി ഇവിടെ വരേണ്ടതില്ല". അയാള്‍ കണ്ണീരോടെ നടന്നകന്നു. ആഴ്ചകള്‍ക്കുശേഷം ദേവാലയത്തിലേക്ക് ഒരു ഫോണ്‍ വിളി വന്നു. "നിങ്ങളുടെ പള്ളിയിലെ ഒരു സന്ദര്‍ശകന്‍ മരിച്ചു". ആരാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു: "ഞായറാഴ്ചകളില്‍ രണ്ടേ രണ്ട് മിനിറ്റ് സമയം വന്നിരുന്ന് പ്രാര്‍ത്ഥിച്ചിട്ട് പോയ മനുഷ്യന്‍. അയാള്‍ക്ക് ക്യാന്‍സറായിരുന്നു. വേദനസഹിച്ച് അതില്‍ കൂടുതല്‍ നേരം അയാള്‍ക്ക് ഇരിക്കാന്‍ കഴിയുമായിരുന്നില്ല".
സഹവാസമാണ് കാലം നിശ്ചയിക്കുന്നത്. ഞാന്‍ എന്തുമായി സഹവസിക്കുന്നു എന്നതാണ് എന്‍റെ കാലം നിശ്ചയിക്കുന്നത്. വയോധികന്‍ കഠിനവേദനകളിലും രണ്ട് മിനിറ്റ് ദൈവത്തോടൊത്ത് ആയിരിക്കാന്‍ സമയം കണ്ടെത്തി. പള്ളിക്കാര്‍ പള്ളിയില്‍ വരുന്നവര്‍ എപ്പോള്‍ വരുന്നു. എപ്പോള്‍ പോകുന്നു എന്ന് കണക്കെടുക്കാന്‍ സമയം കണ്ടെത്തി. ഓരോ ജീവിതവും വ്യത്യസ്ഥമാണ്. തനിക്കു മാത്രമറിയാവുന്ന ഭാണ്ഡവുമായാണ് ഓരോരുത്തരും യാത്ര ചെയ്യുന്നത്. സ്വന്തം ജീവിതത്തിന്‍റെ ഉത്തരസൂചികകള്‍ ഉപയോഗിച്ച് അപരന്‍റെ ജീവിതത്തിന് മാര്‍ക്കിടരുത്.
'ആദിയില്ലല്ലോ അന്തമില്ലല്ലോ
അക്കാലമ്പോലായുഗത്തില്‍...'
അക്കാലത്ത്
ഫാ. ഷാജി സി എം ഐ
അസ്സീസി മാസിക, ഫെബ്രുവരി 2026
























