
അനുഭവത്തിന്‍റെ അതിര്‍ത്തി ലംഘനങ്ങള്‍ ആധുനികതയുടെ മുറിവേറ്റ മുരള്‍ച്ചകള്‍
Nov 1, 2011
3 min read

കാല്‍പനികതയുടെ ജീര്‍ണ്ണവസ്ത്രങ്ങള്‍ വന്യമായ സൗന്ദര്യകലാപത്തോടെ വലിച്ചൂരിയെറിഞ്ഞ ആധുനിക ഭാവുകത്വത്തിന്‍റെ ധീരതയാണ് കാക്കനാടന്‍. ആധുനികര്‍ക്കിടയില്‍ ഏറ്റവും അധികം സ്നേഹിക്കപ്പെട്ട, വായനക്കാരെ വശീകരിച്ച മറ്റൊരു എഴുത്തുകാരനും ഇല്ല. ഭാഷയുടെ മാന്ത്രികനായ കാക്കനാടനെ അദ്ദേഹത്തിന്‍റെ എഴുത്തിലെ അരാജകസൗന്ദര്യങ്ങളെ, അതിര്‍ത്തിലംഘനങ്ങളെ, കലഹങ്ങളെ, സാഹസികതകളെ നിഗൂഢതകളെ അത്രമേല്‍ ഇഷ്ടപ്പെട്ടുപോയ എത്രയോ വായനക്കാരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്. എഴുപതുകളുടെ തുടക്കകാലമാണത്. കൗമാരത്തില്‍ നിന്നു വിരിഞ്ഞിറങ്ങിവന്ന ഞങ്ങള്‍ക്ക് ആ കാലത്തെ ഓര്‍ക്കുമ്പോള്‍ കാക്കനാടനില്‍ ആ വായനാനുഭവങ്ങളത്രയും കറങ്ങിത്തിരിയും. സങ്കോചങ്ങളില്ലാത്ത എഴുത്തിന്‍റെ ധീരതയില്‍ അസ്തിത്വവാദത്തിന്‍റെ ഞെട്ടിക്കുന്ന കാഴ്ചകള്‍ ഒരു ഭാവുകത്വലഹരിയായി ഞങ്ങള്‍ക്കുള്ളില്‍ വീശിയടിച്ചിരുന്നു.
ഭാഷയിന്മേലാണ് കാക്കനാടന്‍റെ മാന്ത്രികവടി അത്ഭുതങ്ങള്‍ കാണിച്ചത്. ചിത്രകലയുടെ ഭാഷയാണ് കാക്കനാടന്‍റെ പ്രധാനകഥകളില്‍ വിസ്മയം സൃഷ്ടിച്ചത്. അമൂര്‍ത്തതയുടെ ഒരു പ്രത്യേകതരം ലാവണ്യരുചി വായനയില്‍ പുതുരക്തം വീഴ്ത്തി. എഴുപതുകള്‍ക്കാദ്യം കാക്കനാടന്‍ 'മലയാളനാട്' വാരികയെ ആധുനികതയുടെ ഉത്സവപ്പറമ്പാക്കി മാറ്റി. മാധവിക്കുട്ടിയുടെ എന്‍റെ കഥ കാക്കനാടനു മാത്രം ചെയ്യാന്‍ കഴിയുന്ന ഭാഷാസൗന്ദര്യത്തോടെ മലയാളത്തില്‍ പകര്‍ത്തി. കാക്കനാടന്‍റെ 'മലയാളനാട് വായിച്ചുവായിച്ചാണ് മലയാളാധുനികതയുടെ സൗന്ദര്യാനുഭവങ്ങള്‍ അക്കാലത്ത് മുങ്ങിനിവര്‍ന്നത്. അതുവരെയും വായിച്ച ഫ്യൂഡല്‍ സൗന്ദര്യത്തിന്‍റെ വഴുക്കലുള്ള എഴുത്തുരീതികള്‍ അട്ടിമറിക്കപ്പെട്ടു. വായനയിലെ പഴകിയ വാസനകള്‍ ചോദ്യംചെയ്യപ്പെട്ടു.
എഴുത്തുകാരനായ കാക്കനാടനോടൊപ്പം സുഹൃത്തായ ബേബിച്ചായനെയും അന്നുമുതലേ മലയാളികള്‍ നെഞ്ചിലേറ്റി. കാക്കനാടന്‍ തന്‍റെ വീടിനു വാതിലുകള്‍ പണിതിരുന്നില്ലായെന്നാണ് എന്‍റെ സുഹൃത്തുക്കളുടെ സാക്ഷ്യം. അത് എത്രയോ പേരുടെ വഴിയമ്പലമായിരുന്നു. എല്ലാ ഇല്ലായ്മകളിലും ആ വീട് വന്നെത്തുന്നവര്‍ക്ക് അത്താഴമൊരുക്കി. കാക്കനാടനുള്ളിലെ ബേബിച്ചായനെ ഉണര്‍ത്താന്‍ ആര്‍ക്കും എപ്പോഴും കഴിയും. സ്നേഹത്തോടെ ആ കണ്ണുകളിലേയ്ക്ക് നോക്കിയാല്‍ മാത്രം മതി. സൗഹൃദം ഒരു മതംപോലെ വ്രതശുദ്ധമായ വിശ്വാസലഹരിയോടെ കാത്തുപോന്ന പച്ചമനുഷ്യനെന്നാണ് പല തലമുറകള്‍ കാക്കനാടനെ വിശേഷിപ്പിക്കുന്നത്.
നേടുന്നതിലപ്പുറം ഈ സ്നേഹമാണ് കാക്കനാടന്‍റെ ജീവിതകല. അധികാരരൂപങ്ങളോട് കൃത്യമായ അകലം പാലിച്ചു. വിവാദ വ്യവസായങ്ങള്‍ക്ക് നിന്നുകൊടുത്തില്ല. ജീവിതത്തിനുള്ളില്‍ കലഹം നിറച്ചു. പക്ഷേ ആ കലഹങ്ങള്‍ക്കെല്ലാം ഒരു സൗന്ദര്യക്രമമുണ്ട്. അധികാരത്തിന്‍റെ പ്രലോഭനങ്ങളെ എത്ര നിഷ്കളങ്കമായാണ് കാക്കനാടന്‍ ചിരിച്ചുതള്ളിയത്. സംഹാരശക്തിയുള്ള ആ ഭാഷ വ്യക്തിപരമായി ആരെയും നോവിച്ചില്ല. പേനയിലൊരു തീക്കാറ്റ് നിറച്ചുകൊണ്ടാണ് കാക്കനാടന്‍ എഴുതിയത്. കപട സദാചാരബോധത്തെ പൊള്ളിച്ചും ചുട്ടെരിച്ചും ജീവിതത്തിന്‍റെ കാപട്യങ്ങള്‍ക്കുമേല്‍ അത് തീമഴ പെയ്യിച്ചു. ഒരാള്‍ക്ക് അയാളുടെ ഉള്ളിലെ നഗ്നതയെ കാണിച്ചുകൊടുത്തതാണ് കാക്കനാടന്‍റെ എഴുത്തിലെ ആത്മീയമായ തന്‍റേടം. ആ മനുഷ്യന്‍റെ വ്യക്തിജീവിതത്തിലെ സംശുദ്ധിയും സുതാര്യതയും സ്നേഹവായ്പും നമ്മുടെ ഓര്‍മ്മകളില്‍നിന്ന് ഒരിക്കലും അണഞ്ഞുപോവില്ലെന്നാശ്വസിക്കാം. കാക്കനാടനെക്കുറിച്ച് ഒരു ചരമക്കുറിപ്പെഴുതാനല്ല ഞാന്‍ പേനയെടുത്തത്. എന്‍റെ വായനാകാലത്തിന്‍റെ ഏറ്റവും തീവ്രതരംഗം കാക്കനാടന്‍റെ കഥകള്‍ വായിച്ചപ്പോള്‍ കിട്ടിയതാണ്. അതേക്കുറിച്ച് എഴുതിവച്ച ചില ശിഥിലവിചാരങ്ങള്‍ പങ്കുവെയ്ക്കുകമാത്രം ചെയ്യുന്നു.
മലയാളത്തിലെ ആധുനികതയെ വായിച്ചെടുക്കാന്‍ ഏറ്റവും നല്ല മാദ്ധ്യമം കാക്കനാടനാണ്. മലയാളിയുടെ സൗന്ദര്യശീലങ്ങളില്‍, സദാചാരബോധത്തില്‍, ഭാഷാസങ്കേതങ്ങളില്‍ ശരിക്കുമൊരു പ്രകൃതിസ്ഫോടനം തന്നെയായിരുന്നു, അറുപതുകളിലെ ആധുനികതയുടെ കാലം. മലയാളി തന്‍റെ ഏകാന്തതയെ, അവിശ്വാസങ്ങളെ, അവ്യക്തതകളെ, അസ്തിത്വവ്യഥകളെ, രാഷ്ട്രീയ വ്യാമോഹങ്ങളെ, ലൈംഗികതയെ ഏറ്റവും തീവ്രമായ വൈകാരികാഘാതത്തോടെ ഏറ്റുവാങ്ങിയ കാലം.
മനുഷ്യാസ്തിത്വത്തിന്‍റെ സവിശേഷസ്വഭാവങ്ങള്‍ക്ക് പുതിയ നിര്‍വ്വചനങ്ങള്‍ തീര്‍ക്കുകയായിരന്നു ആ കാലം. പ്രത്യക്ഷയാഥാര്‍ത്ഥ്യങ്ങളുടെ പരിചിതരൂപങ്ങള്‍ ഒന്നൊന്നായി വലിച്ചുചീന്തുന്നതിലായിരുന്നു കാക്കനാടനടക്കമുള്ള ആധുനികര്‍ ശ്രദ്ധിച്ചത്. വ്യക്തിയും സമൂഹവും തമ്മിലുള്ള മൗലികമായ വൈരുദ്ധ്യത്തിനിടയില്‍ പലപ്പോഴും ദൈവം ആക്രമിക്കപ്പെട്ടു. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വിചാരണ ചെയ്യപ്പെട്ടു. ചരിത്രം സംഹരിക്കപ്പെട്ടു. യാഥാസ്ഥിതിക സദാചാരബോധം അട്ടിമറിക്കപ്പെട്ടു. അക്രമാസക്തവും ഹിംസാത്മകവുമായ ഭാവുകത്വത്തിന്‍റെ വലിയൊരു വിപ്ലവമാണ് അറുപതുകളില്‍ സംഭവിച്ചത്. അധികാരരൂപങ്ങളോടുള്ള സമ്പൂര്‍ണ്ണ വിയോജനം എഴുത്തിന്‍റെ ഇന്ധനമായി സ്വീകരിക്കപ്പെട്ട, കത്തുന്ന തലയണയില്‍ തലവച്ചുറങ്ങിയ മറ്റൊരു കാലം മലയാളത്തിലുണ്ടായിട്ടില്ല.
സമകാലീനതയുടെ കളങ്കങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടുതന്നെ കാക്കനാടന്‍റെ രചനകള്‍ അക്കാലത്ത് ഒട്ടേറെ അതിര്‍ത്തിലംഘനങ്ങള്‍ നടത്തി. അരാജകസ്വപ്നദര്‍ശകനായ അന്വേഷകന്‍ എന്നതിന്‍റെ പര്യായപദമായിരുന്നു അറുപതുകളിലെ കാക്കനാടന്‍. ജ്ഞാതവും അജ്ഞാതവുമായ താഴ്വരകളിലേയ്ക്ക് അപകടകരമായി അന്വേഷിച്ചുപോയ ഒരാള്‍. ഒറ്റപ്പെട്ട മനുഷ്യന്‍റെ അന്തര്‍ദ്ദാഹങ്ങളെയും ആദ്ധ്യാത്മികതൃഷ്ണകളെയും അനന്തകാലങ്ങളിലേയ്ക്ക് ബന്ധിപ്പിച്ചു നിര്‍ത്താനുള്ള വലിയൊരു അന്വേഷണശക്തി കാക്കനാടനില്‍ പ്രബലമായിരുന്നു. അനന്തമായ പ്രപഞ്ചസംവാദങ്ങളുടെ വിസ്മയിപ്പിക്കുന്ന വൈവിദ്ധ്യങ്ങളവിടെ കാണാം. മനുഷ്യന്‍ മാത്രമല്ലാത്ത ഒരു പ്രപഞ്ചത്തിന്‍റെ സമഗ്രാനുഭൂതിയിലേയ്ക്ക് മനുഷ്യനെ കൊണ്ടുപോകുന്നു എന്നതാണ് കാക്കനാടന്‍റെ കലയുടെ മഹത്വം.
കാക്കനാടന്‍റെ ആഖ്യാനസ്വരങ്ങള്‍ അമ്പരപ്പിക്കുംവിധം ചലനാത്മകമാണ്. കുടുംബം, മതം, രാഷ്ട്രീയം, കല എന്നിവ വ്യക്തികള്‍ക്ക് തെറ്റായ ഉത്തരങ്ങള്‍ മാത്രം നല്‍കിപ്പോന്ന ഒരു കാലത്ത് ശരിയായ ചോദ്യങ്ങള്‍കൊണ്ട് അവയെ നേരിടുകയായിരുന്നു ആധുനികരെന്നു പറയാം.
