

ദൈവത്തിനായ് സ്ഥിരമായ ഒരു ദേവാലയം നിർമ്മിക്കാൻ ഉദ്യമിച്ച ദാവീദിനെ ദൈവം അതിൽനിന്ന് പിന്തിരിപ്പിച്ചുവെന്നും ദാവീദിൻ്റെ പുത്രനായിരിക്കും തനിക്കായി ആലയം പണിയുക എന്ന് നാഥാൻ പ്രവാചകൻ വഴി ദൈവം അരുൾച്ചെയ്തു എന്നും ഇവിടെ കുറിച്ചിരുന്നു. ദാവീദിൻ്റെ ജഡപ്രകാരമുള്ള പുത്രൻ എന്നു പറഞ്ഞതിനാൽ അദ്ദേഹത്തിൻ്റെ പുത്രനായ സോളമൻ ദൈവത്തിനായി ബൃഹത്തായ ദേവാലയം നിർമ്മിച്ചു എന്നും നമുക്കറിയാം. എന്നാൽ, 957 BCE -ൽ സോളമൻ നിർമ്മിച്ച ദേവാലയം 371 വർഷമേ നിലകൊണ്ടുള്ളൂവെന്നും 586 BCE ൽ ബാബിലോണിയൻ സൈന്യം അത് നശിപ്പിച്ചു എന്നും അതിനുശേഷം വാഗ്ദാന പേടകം ഇന്നോളം ആരും കണ്ടിട്ടില്ല എന്നുമാണ് ചരിത്രം പറയുന്നത്.
യുദ്ധത്തടവുകാരായി ബാബിലോണിലേക്ക് കൊണ്ടുപോകപ്പെട്ട യഹൂദർ അവിടെ പ്രവാസികളായി കഴിഞ്ഞുവെന്നും 536 BCE -ൽ ബാബിലോണിയ പിടിച്ചടക്കിയ പേർഷ്യൻ രാജാവ് സൈറസ് പ്രവാസികളായിരുന്ന യഹൂദരെ സ്വന്തം നാട്ടിലേക്ക് തിരികെ അയച്ചുവെന്നും അവരുടെ ഒരേയൊരു ആഗ്രഹം നിവർത്തിച്ചു കൊണ്ട് തകർക്കപ്പെട്ട ദേവാലയം പണിയാനുള്ള സമ്പത്ത് നല്കിയെന്നുമാണ് ബൈബിളിലെ പില്ക്കാല ചരിത്രം. അങ്ങനെ എളിയ തോതിൽ പുനർനിർമ്മിച്ച ദേവാലയം പണി 516 BCE-ൽ പൂർത്തിയായി. പക്ഷേ, പ്രസ്തുത രണ്ടാം ദേവാലയത്തിൽ തിരുസാന്നിധ്യത്തിൻ്റെ വാഗ്ദാനപേടകവും വിളക്കുകാലും തിരുസാന്നിധ്യ അപ്പത്തിൻ്റെ മേശയും ധൂപപീഠവും ഉണ്ടായിരുന്നില്ല. പിന്നീട്, ഏതാണ്ട് 500 വർഷങ്ങൾക്കു ശേഷം ഹേറോദ് മഹാരാജാവാണ് 19 BCE-ൽ ദേവാലയം വിപുലമായ രീതിയിൽ പുതുക്കിപ്പണിയുന്നത്. യേശു പല തവണ കയറിയിറങ്ങിയ പ്രസ്തുത ദേവാലയം 90 വർഷം പൂർത്തിയാകും മുമ്പ് CE 70-ൽ റോമാക്കാർ ഏതാണ്ട് സമ്പൂർണ്ണമായി തകർത്തുകളഞ്ഞു.
പുറപ്പാട് പുസ്തകത്തിലും ലേവ്യ ഗ്രന്ഥത്തിലും ദൈവം വിശദാംശങ്ങൾ നല്കിക്കൊണ്ട് നിർമ്മിക്കാൻ പറയുന്നത് പതിനഞ്ചടി ഉയരവും പതിനഞ്ചടി വീതിയും നാല്പത്തഞ്ചടി നീളവുമുള്ള സമാഗമകൂടാരത്തെക്കുറിച്ചാണ്.
ഒത്തിരി ദുഃഖവും വേദനയും രഹസ്യാത്മകതയും സമ്മിശ്രമായി ഘനീഭവിച്ചുകിടക്കുകയാണ്, ഏതാണ്ട് ആയിരത്താണ്ടുകൾ നിലനിന്ന ജറൂസലേം ദേവാലയം എന്ന സ്മരണക്കു മുകളിലായ്!























