top of page

മനുഷ്യപുത്രന്‍

6 days ago

3 min read

ബോബി �ജോസ് കട്ടിക്കാട്
A couple in pastel robes holds a swaddled baby tenderly inside a wooden stable. The mood is serene and reverent.

1

ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന്‍ എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സാക്ഷ്യം. ലുത്തിനിയ പ്രാര്‍ത്ഥനപോലെ നീളുന്ന, എണ്ണിത്തീരാനാവാത്ത ദൈവത്തിന്‍റെ സദൃശ്യതകളില്‍ കവിഞ്ഞൊഴുകുന്ന അവന്‍റെ സത്തയും അടക്കം ചെയ്യതിട്ടുണ്ട്. പൊതുവെ ഉദ്ധരിക്കപ്പെടുന്ന വാള്‍ട്ട്മാന്‍റെ വരികള്‍ പോലെ: I am large.. I contain multitude


ദാവീദ് കാനേഷുമാരിയില്‍ ഏര്‍പ്പെടാന്‍ ആലോചിക്കുന്ന നേരത്ത് അരുതെന്നു പറയാനായിട്ടാണ് അവിടുന്ന് ശ്രദ്ധിച്ചത്. അത്തരം ഒരു വിയോജിപ്പിന് ഓര്‍ത്തെടുത്താല്‍ അനവധിയായ കാരണങ്ങള്‍ ഉണ്ടാകാം. അളവുകളിലേക്ക് ഒരാളെ അടയാളപ്പെടുത്തുക എന്നതാണ് എല്ലാ കണക്കെടുപ്പുകളുടെയും ധര്‍മ്മം. ഓരോരോ കോളങ്ങളിലൂടെ നിങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി വരികയാണ്. അതടയാളപ്പെടുത്തുന്ന കോളങ്ങളെക്കാള്‍ ചെറുതാവുകയാണ് ജീവിതം.


നോക്കു... തൊട്ടടുത്ത കാലം വരെ ഒരു ഓഫീസില്‍ പൂരിപ്പിച്ചു നല്‍കേണ്ടി വരുന്ന എല്ലാ കടലാസുകളിലും ആണ് /പെണ്ണ് എന്ന രണ്ട് കോളങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാം കരയില്‍ നില്‍ക്കുന്നവര്‍ക്ക് വേണ്ടി മറ്റൊരു ചതുരമുണ്ടായത് ഈയടുത്ത് മാത്രമാണ്. നിങ്ങളുടെ കുഞ്ഞുങ്ങളെ ഇതൊന്ന് ഏല്‍പ്പിച്ചു നോക്കു.


അവര്‍ LGBTQ (Lesbian, gay, bisexual, transgender and queer) എന്നെഴുതും. പിന്നെയൊരു അധികചിന്ഹം (+ )കൂടിയുണ്ട്. ഇനിയും നമുക്കറിയാത്ത ശാരീരിക ചായ്വുകളിലേക്കുള്ള മനുഷ്യര്‍ക്ക് വേണ്ടിയുള്ള സ്വാഗതമാണത്.

കാലത്തിന്‍റെ ഉടയവനായ അവിടുത്തേക്ക് ഈ കണക്കിലെ കളികളില്‍ ഒളിച്ചു പാര്‍ക്കുന്ന അപകടങ്ങളുമറിയാം. മനുഷ്യര്‍ ദൈവത്തിന് മാത്രം കപ്പം കൊടുക്കേണ്ടവരാണെന്ന സങ്കല്പത്തിന്‍റെ നിരാസമാണത്. ഒരു കാര്യത്തെ എണ്ണി തിട്ടപ്പെടുത്തുക വഴി നിങ്ങള്‍ അതിന്‍റെ അധിപനാവുകയാണ്. ആ വിനീത വിധേയരിലുടെ പിന്നീട് ഭരണകൂടങ്ങളുടെ മൂലധനമായി മാറേണ്ട നികുതിയെ സുഗമമാക്കുകയായിരുന്നു കണക്കെടുപ്പിന്‍റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്.


വര്‍ഷങ്ങള്‍ക്കപ്പുറം കപ്പം കൊടുക്കുന്നതിന്‍റെ സാധുതയെക്കുറിച്ച് ഒരു തര്‍ക്കമുണ്ടാകുമ്പോള്‍ സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന് എന്ന് പറഞ്ഞൊരാള്‍ തീര്‍പ്പ് കല്‍പ്പിക്കും. കപ്പം കൊടുക്കുന്ന നാണയത്തിലെ മേലെഴുത്തും സ്വരൂപവും ആരുടേതാണെന്ന് ആരാഞ്ഞുകൊണ്ടാണത്. അതില്‍ പതിഞ്ഞ മുദ്ര അത് കമ്മട്ടത്തിലടിച്ച രാജാവിന്‍റേതാണെങ്കില്‍ നിങ്ങളില്‍ തെളിയുന്ന മുദ്ര ആ പരമചൈതന്യത്തിന്‍റേതാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. നര ജീവിതത്തിന്‍റെ തോളില്‍ വീണ മറ്റൊരു നുകത്തിന്‍റെ മുക്തിഭാഷണം! ആരുടെയൊക്കെയോ ആഡംബരത്തിന് നിങ്ങളുടെ ജീവിതം നികുതിയാകുന്നു എന്ന് വൈകാതെ മനുഷ്യര്‍ക്ക് പിടുത്തം കിട്ടും. അത് മനസ്സിലാക്കിയ ഒരു മനുഷ്യന്‍ ഏതാണ്ട് ഇരുന്നൂറ്റിയന്‍പത് മൈലോളം കാല്‍നടയായി സഞ്ചരിച്ച് ദണ്ഡി കടപ്പുറത്തെത്തി ഉപ്പു കാച്ചും.


എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന യുദ്ധമെന്ന ചെല്ലപ്പേരുള്ള സോദരഹത്യയിലേക്കുള്ള വീഥി ഒരുങ്ങുകയാണ്. പോരാടാന്‍ ശക്തിയുള്ള മനുഷ്യരെ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു മറ്റൊരു ലക്ഷ്യം. സംഘടിതമായ മനുഷ്യരെ സൃഷ്ടിക്കുന്നത് വഴി അറിഞ്ഞുകൊണ്ട് തന്നെ ഹിംസയുടെ ഒരു ഹാച്ചറി (Hatchery) രൂപപ്പെടുകയാണ്. അന്ധമായ ചില ദേശിയബോധം കൊണ്ട് നേരാനേരം ഊട്ടിയൂട്ടി, നമ്മള്‍ നിര്‍ണ്ണയിച്ചിട്ടുള്ള എല്ലാ അതിരുകള്‍ക്കും അപ്പുറത്തുള്ളവര്‍ ഇനി ശത്രുക്കളെന്ന് ചാപ്പ കുത്തപ്പെടും. ഒരേ പാര്‍പ്പിടത്തിലെ മനുഷ്യര്‍ തന്നെ നാളെ പലവിധ പരിഗണനകള്‍ കൊണ്ട് അകന്നുപോകുമ്പോള്‍ ഇപ്പോള്‍ ശേഖരിക്കപ്പെടുന്ന അറിവുകളൊക്കെ ഒറ്റുകാര്‍ക്കുള്ള ചൂട്ടുകറ്റയാകും. നാസികളുടെ കാലത്ത് യഹൂദര്‍ മതമെന്ന കോളം പൂരിപ്പിക്കാതെ കുഴങ്ങി നില്‍ക്കുന്നത് കണ്ടില്ലേ? നാസി പീഡനകാലത്ത് ജ്ഞാനസ്നാന ചീട്ടുപോലും അപകടത്തില്‍പ്പെട്ട യഹൂദര്‍ക്ക് നല്‍കാന്‍ രഹസ്യാനുവാദം നല്‍കിയ ഒരു പാപ്പയുണ്ടായിരുന്നു - പയസ് പന്ത്രണ്ടാമാന്‍. പലപ്പോഴും അത് ഫലം ചെയ്തില്ലെങ്കില്‍ പോലും. അത്തരം നേരങ്ങളില്‍ മതമല്ല പാരമ്പര്യത്തിന്‍റെ വേരുകള്‍ തെളിയിക്കുക എന്നതായി പീഡകരുടെ അടുത്ത വഴി. ഹിംസയ്ക്ക് എത്രയെത്ര യുക്തികളാണ്!


2

എന്നിട്ടും ഒരു കാനേഷുമാരിയുടെ പശ്ചാത്തലത്തിലാണ് അവന്‍റെ വരവ്. മനുഷ്യര്‍ രൂപപ്പെടുത്തിയ എല്ലാ ചതുരങ്ങളിലേക്കും അപാരത പരിമിതപ്പെട്ടു എന്നൊക്കെ കവിത പറയുമ്പോളും അതിന് അനവധിയായ ദൈവിക ധ്വനികളുണ്ട്.