

ഒരു ദിവസം യേശുവും ശിഷ്യന്മാരും വഞ്ചിയില്‍ കയറി. നമുക്ക് തടാകത്തിന്‍റെ മറുകരയിലേക്കു പോകാം എന്നവന്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു. അവര്‍ തുഴഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍ ഉറങ്ങുകയായിരുന്നു. അപ്പോള്‍ കൊടുങ്കാററ് ഉണ്ടായി. വഞ്ചിയില്‍ വെളളം കയറി. അവര്‍ അപകടത്തിലായി. അടുത്തുവന്ന് ഗുരോ ഞങ്ങള്‍ നശിക്കുന്നു എന്നു പറഞ്ഞ് അവനെ ഉണര്‍ത്തി. അവന്‍ എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു. അവ നിലച്ചു. ശാന്തതയുണ്ടായി. (ലൂക്കാ 8:22-25)
ജീവിതവഴി ഒരു 'യു-ടേണ്‍' തിരിഞ്ഞ കാലത്തില്‍ ഒരാള്‍ ഇങ്ങനെ എഴുതി: "ദൈവനാമത്തില്‍ ബന്ധങ്ങള്‍ ഉപേക്ഷിച്ചവന് എല്ലാവരും സ്വന്തം, ഏതു വീട്ടിലും അത്താഴം... എന്തൊരു ആത്മവിശ്വാസമായിരുന്നു അന്ന്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ഇപ്പോള്‍ ആ ബലം അനുഭവിക്കുന്നില്ല. ഗോവര്‍ദ്ധന്‍റെ യാത്രകളില്‍ ത്യാഗരാജസ്വാമികള്‍ ഒരു ഗണികയോടു കുമ്പസാരിക്കുന്നതുപോലെ. "നീ എന്തൊക്കെയോ ധരിച്ചുവച്ചിരിക്കുന്നു- എല്ലാം തപ്പ്. നീ എങ്ങനെ പ്രേമത്തെ ഒരു തൊഴിലാക്കിയോ അതുപോലെ തന്നെ ഞാനെന്‍റെ ഭക്തിയേയും തൊഴിലാക്കി. ഞാന്‍ എന്‍റെ ഭക്തിയെ വിറ്റ് ഓരോ ദിവസത്തേയ്ക്കുള്ള അരിയാക്കി..." ആത്മനിന്ദയിലേക്ക് വഴുതിപ്പോകുന്ന ജീവിതം.
കുമ്പസാരക്കൂട് ശരിക്കും ഒരു ചുമടുതാങ്ങി തന്നെ. അതിലേയ്ക്ക് അപരാധങ്ങളുടെ ഭാരം ഇറക്കിവെച്ച് ഞാന്‍ മന്ത്രിക്കുന്നു: "ദൈവനാമത്തില്‍ ജീവിക്കുന്ന ഒരാളാണ് എന്നിട്ടും എന്‍റെ നെഞ്ചില്‍ ദൈവത്തിനല്ല ഒന്നാമിടം." കമ്പിവലക്കപ്പുറത്ത് വൃദ്ധപുരോഹിതന്‍ പരിഹാസമില്ലാതെ പുഞ്ചിരിക്കുന്നു. അതിരിക്കട്ടെ ദൈവത്തിനുണ്ടോ രണ്ടാമിടം. ഇല്ല. മൂന്നോ? ഇല്ല. എണ്ണിയെണ്ണി ചുരുങ്ങുമ്പോള്‍ ആരറിയുന്നു ജീവിതത്തിലെ രണ്ടു ഡസന്‍ കാര്യങ്ങളില്‍ ഒന്നുപോലും ആകുന്നില്ല ദൈവം. എന്നിട്ടും ഞാന്‍ പല താളങ്ങളില്‍ അവന്‍റെ സങ്കീര്‍ത്തനം പാടുന്നു എന്നുള്ളതാണ് ദൈവനിന്ദ. ഞാന്‍ ദൈവത്തെ അത്ര ഗൗരവമായൊന്നും എടുത്തിട്ടില്ല. പലപ്പോഴും അവനെന്‍റെ തൊലിപ്പുറത്തെ ദൈവമാണ്. അപൂര്‍വ്വം ചില നിമിഷങ്ങളില്‍ അവന്‍ മാംസത്തിലേക്ക് പ്രവേശിക്കുന്നു. കുറച്ചൊക്കെ അനാസക്തമായും സ്നേഹപൂര്‍വ്വകവുമൊക്കെ നില്‍ക്കാനാകുന്നുണ്ടാകാം. എന്നാലും ഒരിക്കലും അവനെന്‍റെ മജ്ജയുടെ ഭാഗമായിരുന്നില്ല. തമ്പുരാനെ നീ എപ്പോഴാണ് എന്‍റെ തൊലിക്കു താഴെ മാംസത്തെ വിമലീകരിച്ച് ഒടുവിലെന്‍റെ മജ്ജയെ കീഴ്പ്പെടുത്തുക?
ദൈവത്തെ ആരാണ് ഇത്ര ഗൗരവത്തിലെടുക്കുന്നത്? ശരിയാണ് ദൈവത്തിന് ഇപ്പോള്‍ പൊതുവേ നല്ല രാശിതന്നെ! പള്ളികളില്‍ ആളു കുറയുന്നുവെന്ന പരാതിയേ ഇല്ല. എല്ലാത്തരം ഭക്തികളും പരസ്യത്തിലെന്നപോലെ ആരോഗ്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ജനായത്ത നാട്ടിലെ പഴയ നാട്ടുരാജാവിന്‍റെ സദൃശ്യതയുമായി ദൈവം. പഴയൊരു ഉടവാളൊക്കെ പിടിച്ച് വൃദ്ധനും സാത്വികനുമായ അദ്ദേഹം നടന്നുപോകുമ്പോള്‍ വശങ്ങളില്‍ ആയിരങ്ങള്‍ കൈകൂപ്പി നില്‍പ്പുണ്ട്. പക്ഷേ, ആര്‍ക്കാണ് അദ്ദേഹത്തെ ഇത്ര പേടി. ദൈവം എനിക്കാരാണെന്ന് ചില ആത്മശോധന വേണം ഈ തപസ്സുകാലത്ത്.
എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും കൃത്യമായി അണിയുകയും ബാക്കിയുള്ള ആറു ദിവസം അതിനേക്കാള്‍ കൃത്യമായി അഴിച്ചുവയ്ക്കുകയും ചെയ്യേണ്ട ഒരാഭരണം. മറ്റുചിലര്‍ക്കാകട്ടെ ദൈവം സൗകര്യങ്ങളുടെ തമ്പുരാനാണ്. ഗോഡ് ഓഫ് കണ്‍വീനിയന്‍സ്. എന്‍റെ ഇഷ്ടങ്ങള്‍ക്കും ഇച്ഛയ്ക്കും സ്വാര്‍ത്ഥതയ്ക്കും ഉചിതമായ രീതിയില്‍ ഞാന്‍ രൂപപ്പെടുത്തിയ ദൈവം. കുട്ടികളോട് പറഞ്ഞുകൊടുക്കുന്ന കഥ പഴയ മറഡോണയുടേതാണ്. കളിക്കളത്തിലെ ഏറ്റവും വലിയ ഭക്തരിലൊരാള്‍. ഒരു പെനാല്‍റ്റി അടിക്കുന്നതിനു മുമ്പുതന്നെ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്നു. ഗോള്‍ വലയം അനങ്ങുമ്പോള്‍ നിലത്തുകിടന്നു പ്രാര്‍ത്ഥിക്കുന്നു. കുരിശെടുത്ത് ഉയര്‍ത്തി പ്രദക്ഷിണം ചെയ്യുന്നു. ലോകകപ്പിലെ നിര്‍ണായകമായ ഒരവസരത്തില്‍ കൈകൊണ്ട് തട്ടി ഒരു പന്ത് ഗോളാക്കുന്നു അയാള്‍. റഫറി അത് ഗോളായിത്തന്നെ വിധിക്കുകയും ചെയ്തു. പിന്നീട് പത്രക്കാര്‍ ഈ കള്ളക്കളിയെക്കുറിച്ചു മറഡോണയോടു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, നിങ്ങള്‍ കണ്ട കൈ എന്‍റേതല്ല, ദൈവത്തിന്‍റേതാണ്! അപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്. ചെറുപ്പത്തില്‍ പറഞ്ഞിട്ടില്ലേ കള്ളക്കളിക്ക് ഈശ്വരന്‍ കൂട്ടില്ലെന്ന് ഇപ്പോള്‍ അദ്ദേഹം തന്നെ കള്ളക്കളി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു.
നമ്മുടെ സ്വാര്‍ത്ഥതയെ സംരക്ഷിക്കുവാന്‍ കാറ്റത്തു വളയുന്ന ഞാങ്കണ പോലെയൊരു ദൈവം വേണം, നമുക്ക്. നമ്മുടെ പ്രാര്‍ത്ഥനകള്‍ തെല്ലൊന്നു മാറിക്കാണാമോ-ഫലിതമായി മാറാവുന്ന സ്വാര്‍ത്ഥത തന്നെ. പരീക്ഷ കഴിഞ്ഞ് അമേരിക്കയുടെ തലസ്ഥാനം ലണ്ടന്‍ ആക്കി മാറ്റണമേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന കുട്ടിയെപ്പോലെയാണ് നമ്മുടെ ഭക്തി. മറ്റുചിലര്‍ക്ക് ദൈവം ഒരു ശീലത്തിന്‍റെ ഭാഗം മാത്രം. കവര്‍ച്ചമുതല്‍ പങ്കിട്ടു ഭക്ഷിക്കുന്നതിനു മുമ്പുപോലും കുരിശുവരയ്ക്കുന്നവരെക്കുറിച്ച് എന്തുപറയാന്‍.
മുമ്പൊരിക്കല്‍ സൂചിപ്പിച്ചതുപോലെ പള്ളിക്കവകാശപ്പെട്ട കിളിന്തുമത്തങ്ങായുടെ പുറത്തു വരച്ച കുരിശടയാളം തണ്ണിമത്തന്‍ വളരുന്നതോടൊപ്പം വികാസം പ്രാപിക്കുന്നതല്ലാതെ മറ്റൊരത്ഭുതവുമില്ല. നമ്മുടെ മതചര്യയില്‍ ഒറ്റവാക്കില്‍ ആഭരണമായാലും സൗകര്യമായാലും ആചാരമായാലും ദൈവം വെറുതെ തൊലിയുടെ മാത്രം പാവം അവകാശി.
ദൈവത്തോട് മൂന്നു തലത്തിലുള്ള സമീപനങ്ങളാകാമെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ പിറവിയില്‍ സംഭവിച്ച കാര്യങ്ങളൊക്കെ അവന്‍റെ രണ്ടാം വരവോളം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും. ആ രാത്രിയില്‍ സംഭവിച്ചതെന്തെന്ന് ഒന്നോര്‍ത്തെടുത്തേ.
ഒരു കൂട്ടര്‍ സമൃദ്ധമായ ആരാധനയിലേക്ക് സങ്കീര്‍ത്തനങ്ങളുമായി എത്തി. ജ്ഞാനത്തിന്‍റെ വിനയമുള്ളവരും ഹൃ ദയസുതാര്യതയുള്ള കുറച്ചു ദരിദ്രരും. നൂറുഭക്തരില്‍ ഒന്നോരണ്ടോ പേര്‍ അത്തരം ഒരനുഭവത്തിലേക്ക് പ്രവേശിച്ചേക്കും. രണ്ടാമത്തേത് ഹേറോദേസിനും കൊട്ടാരത്തിനും സംഭവിച്ച മനോഭാവമാണ്. ക്രിസ്തു പിറന്നുവെന്ന സുവിശേഷത്തില്‍ അവള്‍ ഭയക്കുകയും അസ്വസ്ഥരാകുകയും ചെയ്തുവെന്ന് നമ്മള്‍ വായിക്കുന്നു. ചിലരങ്ങനെയാണ് രക്ഷകന്‍ തങ്ങളുടെ ജീവിതത്തിന് കുറെയധികം ക്രമീകരണങ്ങള്‍ ആവശ്യപ്പെടുന്നതുകൊണ്ട്, പ്രിയമുള്ള പലതും ഹൃദയപൂര്‍വ്വം ത്യജിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നതുകൊണ്ട്, എന്‍റെ ബലങ്ങളെ കുറവായി വ്യാഖ്യാനിച്ചു തരുന്നതുകൊണ്ട്, പലതും ആംമ്പ്യൂട്ട് ചെയ്യണമെന്ന് ശഠിക്കുന്നതുകൊണ്ട് ഞാനവനെ ഭയപ്പെടുന്നു.
അവനോട് എന്‍റെ സ്വകാര്യതകളുടെ അതിര്‍ത്തികളുടെ അപ്പുറത്തേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്നു. അത്തരമൊരു സംഭവം ബൈബിളില്‍ വായിക്കുന്നുണ്ടല്ലോ. ജനസറത്ത് തടാകക്കരയിലെത്തിയ ക്രിസ്തു ഒരു പിശാചുബാധിതനെ സൗഖ്യപ്പെടുത്തി. അവനില്‍ നിന്ന് പുറത്തേക്ക് വന്ന അശുദ്ധാത്മാവ് മേഞ്ഞു നടന്ന പന്നിക്കൂട്ടങ്ങളിലേക്ക് ആവസിച്ചു. തിന്മയുടെ ആഘാതം അതിശക്തമായിരുന്നതിനാല്‍ അതു താങ്ങാനാവാതെ പന്നിക്കൂട്ടം കടലില്‍ ചാടി ചാവുകയും ചെയ്തു. അതു കേട്ട മാത്രയില്‍ ഒരു ഗ്രാമം മുഴുവന്‍ ക്രിസ്തുവിനെത്തേടിയെത്തി. രക്ഷ തങ്ങളുടെ പൂമുഖത്ത് എത്തിയതിന് സ്തോത്രഗീതങ്ങള്‍ ആലപിക്കാനല്ല മറിച്ച്, ഒരേ സ്വരത്തില്‍ അവര്‍ അവനോടു പറഞ്ഞു: നീ ഞങ്ങളുടെ ഗ്രാമത്തിന്‍റെ അതിരുകള്‍ വിട്ടുപോവുക. അതിനര്‍ത്ഥം ഞങ്ങള്‍ക്ക് പ്രിയങ്കരം ഞങ്ങളുടെ പന്നിക്കൂട്ടങ്ങള്‍ തന്നെ.
