

മരണത്തിനു മുകളിൽ നൃത്തമാടുന്ന ബിംബകല്പനകൾ പല മതപാരമ്പര്യങ്ങളിലുമുണ്ട്. ഹൈന്ദവ പാരമ്പര്യത്തിൽ ശ്രീകൃഷ്ണൻ കാളീയനുമുകളിൽ നൃത്തമാടുന്ന സങ്കല്പമുണ്ടല്ലോ. ബൈബിളിലും ഇത്തരം നിരവധി ബിംബസൂചനകൾ ഉണ്ട്.
യൗദേയ സാംസ്കാരിക പശ്ചാത്തലത്തിൽ സമുദ്രം / ആഴങ്ങൾ / പ്രളയജലം എന്നിവയെല്ലാം 'അന്ധകാര ശക്തി'യുടെ ബിംബരൂപങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ലോക ജീവിതത്തിൻ്റെയും പ്രപഞ്ചത്തിൻ്റെതന്നെയും പ്രതീകങ്ങളും ആവാം അവ.
ബൈബിളിൻ്റെ രണ്ടാമത്തെ വാക്യംതന്നെ ഇങ്ങനെയാണ്: "ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിൻ് റെ ചൈതന്യം ജലത്തിനു മുകളിൽ ചലിച്ചു കൊണ്ടിരുന്നു".
ജോബ് ഇങ്ങനെ പറയുന്നുണ്ട്: "അവിടന്ന് സമുദ്രത്തിലെ തിരമാലകളുടെ മേലേ ചവിട്ടി നടക്കുന്നു" (9:8)
സങ്കീർത്തകൻ ഇങ്ങനെ പാടുന്നു: "അങ്ങയുടെ വഴി സമുദ്രത്തിലൂടെയും അങ്ങയുടെ പാത പെരുവെള്ളത്തിലൂടെയുമായിരുന്നു. അങ്ങയുടെ കാല്പാടുകൾ ആരും കണ്ടില്ല" (77:19).
ഉയരുന്ന തിരമാലകൾ കണ്ട് ഭയക്കാത്തവൻ, തിരമാലകൾ വള്ളത്തെ അമ്മാനമാടുമ്പോഴും അതിൽ തലയിണ വച്ച് സുഖമായുറങ്ങിയവൻ, കടൽ ഒളിപ്പിച്ച മീനുകളെ സൗമ്യമായി പിടിച്ചുവാങ്ങിയവൻ, കാറ്റിനോടും കോളിനോടും 'അടങ്ങുക, ശാന്തമാവുക' എന്ന് കല്പിച്ചവൻ, തിരമാലകൾക്കുമേൽ ചവിട്ടി നടന്നവൻ, പെരുവെള്ളത്തിൽ മുങ്ങിത്താഴ്ത്തവ നെ അതിൽനിന്ന് കോരിയെടുത്തവൻ! "ആരാണിവൻ?", എന്നാണ് അവർ ചോദിക്കുന്ന സംഗതമായ ചോദ്യം!
തടാകം

മിക്കവാറും ഗലീലിയായിരുന്നു യേശുവിൻ്റെ പ്രവർത്തന രംഗം. ഗലീലിക്കടൽ എന്ന് അന്നാട്ടുകാർ വിളിച്ചിരുന്നത് കേവലം 166 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു തടാകത്തെയായിരുന്നു. ഗലീലിത്തടാകം കാറ്റിലും കോളിലും പ്രക്ഷുബ്ധമാകുന്നതും, തോണിയുടെ അമരത്ത് തലയിണ വച്ച് ഉറങ്ങുകയായിരുന്ന യേശുവിനെ ശിഷ്യർ നിലവിളിച്ച് ഉണർത്തുന്നതും, യേശു കാറ്റിനെയും കടലിനെയും ശകാരിക്കുന്നതും, അവ ഉടൻ ശാന്തമാകുന്നതും നാം സുവിശേഷങ്ങളിൽ കാണുന്നുണ്ട്. തോണിയിൽ ശിഷ്യർ മാത്രമായി മറുകരക്ക് യാത്ര ചെയ്യവേ തടാകം പ്രക്ഷുബ്ധമാകുന്നതും ഇളകിമറിയുന്ന തടാകത്തിനു മുകളിലൂടെ നടന്ന് യേശു ശിഷ്യരിലേക്ക് എത്തുന്നതും മറ്റൊരു വിവരണമാണ്. അതിനിടെ പത്രോസിനൊരാഗ്രഹം : പ്രക്ഷുബ്ധമായിരിക്കുന്ന തടാകത്തിനു മീതെത്തന്നെ നടക്കണം. പത്രോസിനെ യേശു നടത്തുന്നു. ഇടക്കുവച്ച് അയാൾ പരാജയപ്പെടുന്നു. തടാകം അയാളെ വലിച്ചുതാഴ്ത്തുന്നു. യേശു അയാളെ വലിച്ചുപൊക്കുന്നു.
രാവെമ്പാടും ഗലീലിത്തടാകത്തിൽ വലയെറിഞ്ഞിട്ടും ഒഴിഞ്ഞ തോണിയിൽ നിന്നുകൊണ്ട് വല കുടഞ്ഞ് വൃത്തിയാക്കി വെറുംകൈയ്യോടെ, ഒഴിഞ്ഞ മനസ്സോടെ വീട്ടിൽ പോകാനൊരുങ്ങിയ പത്രോസിന് അസാധാരണമായ ഒരു മീൻപിടുത്തത്തിലൂടെ തോണി നിറച്ചു നല്കുന്നിടത്താണ് യേശുവിനും പത്രോസിനും ഇടയിലായി ഗലീലിത്തടാകം എന്ന കഥാപാത്രം സുവിശേഷചിത്രത്തിലേക്ക് കടന്നുവരുന്നത്. അതേപോലെ അസാധാരണമായ മറ്റൊരു മീൻ പിടുത്തത്തിലൂടെ പത്രോസിൻ്റെ മാത്രമല്ല കൂട്ടുകാരുടെയും തോണി നിറച്ചു കൊണ്ടാണ് ഗലീലിത്തടാകം ചിത്രത്തിൽ നിന്ന് പിൻവാങ്ങുന്നത്.
ഗലീലിത്തടാകം പത്രോസിൻ്റെ ആദ്യ കളരിയാണ്. അവിടെ അയാൾ പലപ്പോഴും പരാജിതനാണ്. അവിടെനിന്ന് വ ിജയിക്കാതെ പത്രോസിന് മനുഷ്യരെ നേടുന്ന കലയിലേക്ക് നീങ്ങാനാവില്ല. നീങ്ങിയാലും അയാളിൽ ആത്മവിശ്വാസം ഉണ്ടാവണമെന്നില്ല. അതിനാൽ യേശു പത്രോസിൻ്റെ കൂടെ നിലക്കുന്നു. കാട്ടാനയെ, കാട്ടുകുതിരയെ ഒക്കെ മെരുക്കുന്നതുപോലെ, ഗലീലിത്തടാകത്തെ മെരുക്കിയെടുക്കാൻ യേശു പത്രോസിനെ സഹായിക്കുന്നു. ഇനി അയാൾക്ക് പോകം. വലിയ പടവിലേക്ക്!





















