top of page

മല്‍പ്പിടുത്തം

Mar 17, 2021

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
lent days

പഴയനിയമത്തില്‍ നിയമാവര്‍ത്തന പുസ്തകത്തിലെ ഇരുപത്തിയെട്ടാം അധ്യായത്തില്‍ നന്മതിന്മകളെക്കുറിച്ചും ജീവന്‍റെയും മരണത്തിന്‍റെയും വഴികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന്  സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താം. നന്മയെയും തിന്മയെയും തമ്മില്‍ വിവേചിച്ചറിഞ്ഞ് തിരഞ്ഞെടുക്കാം. സ്വന്തം താല്പര്യപ്രകാരം ജീവനെയും മരണത്തെയും തിരഞ്ഞെടുക്കാം. നമ്മള്‍ നടത്തുന്ന തിരഞ്ഞെടുപ്പുകളാണ് നമ്മുടെ വില നിശ്ചയിക്കുന്നത്. നല്ല തിരഞ്ഞെടുപ്പുകള്‍ നടത്തണമെങ്കില്‍ ആന്തരികമായ ഒരു മല്‍പ്പിടുത്തത്തിലൂടെ നാം കടന്നുപോകണം. എന്‍റെ സ്വാര്‍ത്ഥതയുടെ മേല്‍ വിജയം നേടണമെങ്കില്‍ എന്നോടുതന്നെ ഞാന്‍ പൊരുത്തപ്പെടണം.

ഉല്‍പ്പത്തി പുസ്തകത്തിന്‍റെ 28 മുതലുള്ള അദ്ധ്യായങ്ങളില്‍ നാം കാണുന്ന ഒരു വ്യക്തിയാണ് യാക്കോബ്. സ്വന്തം താല്പര്യങ്ങളുടെ വഴിയിലൂടെ  അലഞ്ഞുനടന്ന ആ പൂര്‍വ്വപിതാവ് അവസാനം ഒരജ്ഞാതനുമായി മല്‍പ്പിടുത്തം നടത്തി. മല്‍പ്പിടുത്തം നടന്നത് ഒരു രാത്രിയിലായിരുന്നു. അതവസാനിച്ചപ്പോള്‍ പുലരിയായി. അനുദിനജീവിതം അന്ധകാരം വ്യാപിച്ച നിമിഷങ്ങളില്‍ ഹൃദയത്തിനുള്ളില്‍ ഒരു ദ്വന്ദ്വയുദ്ധം നടക്കും. അതിന്‍റെയവസാനം ഒരു പ്രകാശം തെളിയും. അവിടെ ഞാന്‍ പുതുതായി രൂപാന്തരപ്പെടും. 

അമ്പതുനോമ്പിന്‍റെ കാലഘട്ടം എന്നുപറയുന്നത് ഈ മല്‍പ്പിടുത്തത്തിന്‍റെ കാലമാണ്. യേശുവിന്‍റെ മരുഭൂമിയിലെ പ്രലോഭനത്തില്‍ ഈ മല്‍പ്പിടുത്തം കാണാം. മനുഷ്യന്‍റെ മൂന്ന് തലങ്ങളിലുള്ള മല്‍പ്പിടുത്തങ്ങളെയാണ് നാം കാണുന്നത്. ഒന്നാമതായി ശരീരത്തിന്‍റെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള മല്‍പ്പിടുത്തമാണ്. കല്ലിനെ അപ്പമാക്കി ഭക്ഷിക്കാനുള്ള പ്രലോഭനവുമായി പ്രലോഭകന്‍ കടന്നുവരുന്നു. ദേഹത്തിന്‍റെ സുഖത്തിനുവേണ്ടിയുള്ള ഒരു പ്രലോഭനമാണ് ഇത്. ഭക്ഷിക്കാനും ഉപവസിക്കാനും മനുഷ്യനു കഴിയും. ശരീരത്തിന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി വിലപിടിപ്പുള്ള വസ്ത്രങ്ങളും ചെരിപ്പുകളും സ്വര്‍ണ്ണാഭരണങ്ങളും ഭക്ഷണസാധനങ്ങളും നമുക്കു സ്വന്തമാക്കാം. നിയന്ത്രണമില്ലാതെ കുതിക്കുന്ന  ശരീരത്തിന്‍റെ വാസനകളെ ഒതുക്കുവാന്‍ ഉപവാസവും മറ്റു സ്വയം പരിത്യജിക്കലുകളും നടത്തുവാനും കഴിയും. തടിക്കഷണം തലയിണയാക്കിയവരും മുള്ളരഞ്ഞാണം ധരിച്ചവരും തറയില്‍ കിടന്നുറങ്ങിയവരുമൊക്കെ ആ ഗണത്തില്‍പ്പെട്ടവരാണ്. സുഖത്തിന്‍റെയും പരിത്യാഗത്തിന്‍റെയും ഇടയിലുള്ള ഒരു മല്‍പ്പിടുത്തം നമ്മളും നടത്തണം.