top of page

കഥാന്തരം

Jan 1, 2013

1 min read

ചപ
Soil

ക്ലാസ്സു തുടങ്ങെ, കഥയൊന്നു കേള്‍ക്കുവാന്‍

കാതുകൂര്‍പ്പിച്ചു കിടാങ്ങളിരിക്കയായ്...

ഒച്ചകളൊട്ടിട ചുണ്ടുപൂട്ടീടവേ

ടീച്ചര്‍ പറഞ്ഞുതുടങ്ങുകയായ് കഥ:


"കാലമൊട്ടേറെ മുമ്പാണ്; മിത്രങ്ങളായ്

കാലുഷ്യമേതുമില്ലാതെ കഴിഞ്ഞവര്‍;

ഒന്ന് മണ്‍കട്ട; പിന്നൊന്ന് കരിയില;

തീര്‍ത്ഥയാത്രയ്ക്കു തിരിച്ചൊരുനാളവര്‍.

കാതങ്ങള്‍ക്കപ്പുറത്താണു ലക്ഷ്യസ്ഥലം.

കാശിയിലേക്കുള്ള യാത്രയിലാണവര്‍..."


'കാശിയിലേക്കെ'ന്നു കേള്‍ക്കാത്ത താമസം,

കേശവന്‍കുട്ടി തലകുലുക്കീ; റഹീം

ചാഞ്ചല്യമേതുമില്ലാതെഴുന്നേറ്റിട്ടു

ചാടിക്കയറീ കഥയില്‍ പൊടുന്നനേ:

"കാശിയിലേക്കൊന്നുമാവില്ല, ഹജ്ജിനു

പേരെഴും മെക്കയിലേക്കെന്നു നിശ്ചയം..!"

ഒട്ടുനേരം ക്ലാസ്സു നിശ്ശബ്ദമാകവേ

വിട്ടുകൊടുക്കാതെ മാനുവലോതിനാന്‍:

"ആരുപറഞ്ഞു...? വിശുദ്ധ ജെറൂസലേം

നാട്ടിലേക്കാണ,തിനില്ലൊരു സംശയം...!"


പ്രായമെത്താതെ മരിച്ച കഥയുടെ

ഭാരം കരളില്‍ ചുമന്നങ്ങുനില്‍ക്കവേ

ചിന്താകുലം ടീച്ചറോര്‍ത്തുപോയിങ്ങനെ:

വെണ്‍താളിലാകെപ്പടര്‍ന്നുവല്ലോ മഷി!

* ആശയത്തിനു കടപ്പാട്

ചപ

0

0

Featured Posts

bottom of page