top of page

ഓര്‍മ്മയിലൊരു വനിതാദിനം

Mar 8, 2025

2 min read

റോണിയ സണ്�ണി
Women's Day

വനിതാ ദിനം പ്രമാണിച്ചു പ്രത്യേക കാര്യപരിപാടികളൊന്നും ഇല്ലാതിരുന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇട്ട് വനിതാദിനം ആഘോഷിക്കാന്‍ തീരുമാനിച്ചു. അല്ലെങ്കിലും ഇപ്പോള്‍ ആഘോഷങ്ങള്‍ കൂടുതലും സൈബര്‍ ലോകത്താണല്ലോ. 'സ്ത്രീയായി പിറന്നതില്‍ അഭിമാനം, സ്ത്രീയോളം വലിയ പോരാളി ഇല്ല' എന്നൊക്കെ സ്റ്റാറ്റസ് ഇട്ട് വനിതാദിന ആഘോഷത്തില്‍ ഞാനും പങ്കാളിയായി.


ഓഫീസിലെ ലഞ്ച് ബ്രേക്കിലും വനിതാദിനം തന്നെയായിരുന്നു ചര്‍ച്ചാവിഷയം. സമത്വത്തെക്കുറിച്ചൊക്കെ വാദിച്ചിട്ട്  നിങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിട്ടെന്തിനാ ഒരു പ്രത്യേക ദിവസം? സഹപ്രവര്‍ത്തകന്‍റെ വകയാണ് ചോദ്യം. സാധാരണ എല്ലാ ചോദ്യങ്ങള്‍ക്കും തൊടുകുറി മറുപടി പറയാറുള്ള എനിക്ക് എന്തുകൊണ്ടോ അതിനുള്ള ഉത്തരം കിട്ടിയില്ല. വൈകുന്നേരം വീട്ടിലേക്കുള്ള മടക്ക യാത്രയിലും മനസ്സില്‍ അത് തന്നെയായിരുന്നു ചിന്ത.


അതെന്തിനാ സ്ത്രീകള്‍ക്ക് മാത്രമായി ഒരു  ദിനം.


ബസ്സില്‍ പതിവിലും കൂടുതല്‍ തിരക്കുണ്ട്. കുടുംബശ്രീയുടെ വനിതാദിനാഘോഷം കഴിഞ്ഞു വരുന്ന സ്ത്രീകളാണ് കൂടുതലും. സമ്മേളനത്തില്‍ കളക്ടര്‍ നടത്തിയ പ്രസംഗത്തെ കുറിച്ചായിരുന്നു അവരുടെ ചര്‍ച്ച. അതിലൊരു ചേച്ചി പറയുന്നത് കേട്ടു. പ്രസംഗിക്കുന്നവര്‍ക്ക് എന്തെളുപ്പമാ? പെണ്ണായി പിറന്നതിന്‍റെ വിഷമം അവര്‍ക്ക് മനസ്സിലാകുമോ?


എന്ത് വിഷമം? ഹോ ഇത്രേം സ്ത്രീ ശാക്തീകരണമൊക്കെ നടന്നിട്ടും ഈ ചേച്ചിമാരൊക്ക എന്താ ഇങ്ങനെ? പെണ്ണായി പിറന്നത് ഭാഗ്യം ആണെന്ന് ഇവര്‍ക്കൊന്നും എന്താ മനസിലാകാത്തത്? കഷ്ടം!


അവരുടെ സംസാരത്തിനു ചെവി കൊടുത്താല്‍ എന്‍റെ ആര്‍ജവം കൂടി നഷ്ടപ്പെട്ടു പോകുമല്ലോ എന്ന് കരുതി ഞാന്‍ മെല്ലെ കണ്ണുകളടച്ചു.


മനസ്സിലേയ്ക്ക് കുറേ ഏറെ മുഖങ്ങള്‍ ഓടി കയറി. കുടിയനായ ഭര്‍ത്താവിന്‍റെ തല്ല് കൊണ്ട് താടിയെല്ല് പൊട്ടിയ അയല്‍ക്കാരി ചേച്ചിയുടെയും, ചെറുപ്പത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് സ്വന്തമായി വരുമാനം ഒന്നുമില്ലാതെ ഇനി എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന കൂട്ടുകാരിയുടെയും,   ഇഷ്ടമുള്ള വേഷം ധരിക്കാനും ഭക്ഷണം കഴിക്കാനും വീട്ടുകാരുടെ അനുവാദത്തിന് കാത്തു നില്‍ക്കേണ്ടി വരുന്ന ബന്ധുവായ ചേച്ചിയുടെയും, അപ്പന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയുടെയും, മുഖത്ത് ഒട്ടിച്ച ചിരിയുമായി രാവിലെ വീട്ടു ജോലികള്‍ തീര്‍ത്ത് ജോലി സ്ഥലത്തേക്ക് ഓടുന്ന പേരറിയാത്ത കുറേ സഹയാത്രക്കാരുടേയുമൊക്കെ മുഖങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു.


വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയുമൊക്കെ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും നടുവില്‍ നിന്നുകൊണ്ട് സ്ത്രീയായി പിറന്നതില്‍ അഭിമാനം എന്ന് സ്റ്റാറ്റസ് ഇടാന്‍ എനിക്ക് എന്ത് എളുപ്പമാണ്... അല്ലെങ്കിലും പ്രസവിക്കുന്ന അത്ര പാടില്ലല്ലോ പ്രസംഗിക്കാന്‍...


കൗമാരം മുതല്‍ ശാരീരികവും മാനസികവുമായ എത്രയെത്ര സംഘര്‍ഷാവസ്ഥയിലൂടെയാണ് ഒരു സ്ത്രീ കടന്നു പോകുന്നത്. അതിനു പുറമേ സമൂഹമനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയ ചില അലിഖിത നിയമങ്ങള്‍ അവളെ പലപ്പോഴും ശ്വാസംമുട്ടിക്കുന്നു. കാലം മുന്‍പോട്ട് പോകുന്നതനുസരിച്ച് കാഴ്ചപ്പാടുകളിലും മാറ്റം വരുന്നുണ്ട്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, സ്ത്രീ ജീവിതം എല്ലാവര്‍ക്കും എല്ലായിടത്തും ഒരുപോലെയല്ലല്ലോ. മാറ്റം വരുത്തുവാന്‍ ഇനിയും എത്രയെത്ര  കാര്യങ്ങള്‍..


കണ്ടുമുട്ടുന്ന ഓരോ സ്ത്രീകള്‍ക്കും പറയാന്‍ ഒരോ കഥകള്‍ ഉണ്ടാകും.. സഹനത്തിന്‍റെ, പോരാട്ടത്തിന്‍റെ, അതിജീവനത്തിന്‍റെ, പരാജയത്തിന്‍റെ, വിജയത്തിന്‍റെ... ഒരു നൂറു കഥകള്‍...


സ്വന്തം ജീവിതത്തിലുള്ള സ്ത്രീകളെങ്കിലും ഹൃദയം കൊണ്ട് ചിരിക്കുന്നുണ്ട് എന്നുറപ്പുവരുത്താന്‍ ഓരോരുത്തര്‍ക്കും സാധിച്ചാല്‍ ഈ സ്ത്രീ ശാക്തീകരണമൊക്കെ എത്ര എളുപ്പമായിരിക്കും അല്ലേ..


അതെ.. ഇങ്ങനെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ക്കായി വനിതകള്‍ക്കു മാത്രമായി ഒരു ദിനം വേണം. നാളെ സഹപ്രവത്തകനോട് പറയാനുള്ള ഉത്തരം ഞാന്‍ മനസ്സില്‍ കരുതിയിരുന്നു.


സ്വന്തം ജീവിതത്തിലുള്ള സ്ത്രീകളെങ്കിലും ഹൃദയം നിറഞ്ഞ്   ചിരിക്കുന്നത് കാണാന്‍ നമുക്ക് സാധിക്കട്ടെ..


വനിതാദിനാശംസകള്‍ !!


ഓര്‍മ്മയിലൊരു വനിതാദിനം

റോണിയ സണ്ണി

അസ്സീസി മാസിക, മാർച്ച് 2025

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page