top of page

വിശ്വാസത്താല്‍ എരിഞ്ഞുതീരാതെ

Jul 1, 2011

2 min read

George Valiapadath Capuchin
Image : St. Francis Assisi

"പ്രായശ്ചിത്തം ചെയ്യുന്നതിന് ആരംഭം കുറിക്കാന്‍ സഹോദരന്‍ ഫ്രാന്‍സിസായ എനിക്ക് കര്‍ത്താവ് പ്രചോദനം നല്‍കിയത് ഇങ്ങനെയാണ്:..." അസ്സീസിയിലെ ഫ്രാന്‍സിസ് തന്‍റെ ജീവിതാവസാനത്തോടെ എഴുതിയ ഓസ്യത്ത് അഥവാ വില്‍പത്രം ആരംഭിക്കുന്നത് "കര്‍ത്താവ് പ്രചോദനം നല്‍കിയത്" എന്നുപറഞ്ഞുകൊണ്ടാണ്. തനിക്ക് തിക്തമായിരുന്നതെല്ലാം മധുതരമാക്കി പകര്‍ത്തിയതും കര്‍ത്താവുതന്നെയാണ്. തന്നെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് നയിച്ചതും കര്‍ത്താവ്. "കര്‍ത്താവ് പള്ളികളില്‍ എനിക്ക് ഇത്രകണ്ട് വിശ്വാസം നല്‍കി." ഫ്രാന്‍സിസിന് "തിരുസഭയ്ക്കു കീഴിലുള്ള വൈദികരില്‍ ഇത്രകണ്ട് വിശ്വാസം നല്‍കി"യതും കര്‍ത്താവാണ്. ഭ്രാതൃത്വത്തില്‍ തനിക്ക് സഹോദരന്മാരെ നല്‍കിയതും കര്‍ത്താവല്ലാതെ മറ്റാരാണ്?! പരിശുദ്ധ സുവിശേഷത്തിന്‍റെ മാതൃകയില്‍ ജീവിക്കണമെന്ന് പറഞ്ഞുതന്നതും കര്‍ത്താവല്ലാതെ മറ്റാരുമല്ല. എല്ലാവര്‍ക്കും സമാധാനത്തിന്‍റെ ആശംസയേകാന്‍ വെളിപ്പെടുത്തിത്തന്നതും കര്‍ത്താവാണല്ലോ.

ഇങ്ങനെ, കഷ്ടിച്ച് മൂന്നുപുറം മാത്രം ദൈര്‍ഘ്യമുള്ള തന്‍റെ ആധ്യാത്മിക ഒസ്യത്തില്‍ കര്‍ത്താവു നല്‍കി, കര്‍ത്താവു പ്രചോദിപ്പിച്ചു, കര്‍ത്താവു നയിച്ചു, കര്‍ത്താവു വിശ്വാസം നല്‍കി, കര്‍ത്താവു വെളിപ്പെടുത്തി എന്നെല്ലാം ഫ്രാന്‍സിസ് ഏറ്റുപറയുന്നത് ഏഴുതവണയാണ്. ചുരുക്കത്തില്‍ ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ സര്‍വ്വം നിര്‍വ്വഹിച്ചത് കര്‍ത്താവുതന്നെയായിരുന്നു. അതായിരുന്നു ഫ്രാന്‍സിസ്. അഥവാ അതായിരുന്നു ഫ്രാന്‍സിസിന് ദൈവം.