top of page

നിരാശക്കാലത്തെ ഇറങ്ങിനടപ്പ്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jan 1, 2025
  • 3 min read

Updated: Jan 23, 2025

Pope Francis opens the door of Basilica at  Vatican

ക്രിസ്തുമസ് സന്ധ്യയില്‍ റോമന്‍ സമയം 7 മണിക്ക് ഫ്രാന്‍സിസ് പാപ്പാ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ജൂബിലി കവാടം തള്ളിത്തുറന്നതോടെ ജൂബിലി വര്‍ഷത്തിന് ആരംഭമായിരിക്കുന്നു. 2025-ാം ആണ്ട് പൂര്‍ണ്ണമായും ജൂബിലി വര്‍ഷമായി ആചരിച്ചതിനുശേഷം ക്രിസ്തുമസ് കാലം കഴിയുന്ന 2026 ജനുവരി 6-ന് പാപ്പാ പ്രസ്തുത കവാടം അടയ്ക്കുന്നതോടെ ജൂബിലി വര്‍ഷത്തിന് പരിസമാപ്തിയാകും.

ബോനിഫസ് VII മാര്‍പാപ്പാ 1300-ാം ആണ്ടില്‍ ജൂബിലി വര്‍ഷമായി ആചരിച്ചതിനു ശേഷം ആദ്യമാദ്യം ഓരോ 50 വര്‍ഷം കൂടുമ്പോഴും പിന്നെപിന്നെ ഓരോ 25 വര്‍ഷം കൂടുമ്പോഴും കത്തോലിക്കാ സഭ ജൂബിലി വര്‍ഷമായി ആചരിച്ചു വരുന്നു. 2000-ാം ആണ്ട് മഹാ ജൂബിലി വര്‍ഷമായി ആഘോഷിച്ചതിനുശേഷം ജൂബിലി വര്‍ഷമായി വരികയാണ് 2025.


തീര്‍ത്ഥാടനമാണ് ജൂബിലി വര്‍ഷത്തിന്‍റെ പ്രത്യേകതകളിലൊന്ന്. സാധ്യമാകുന്നവര്‍ റോമിലേക്ക് തീര്‍ത്ഥാടനം നടത്തുകയും ജൂബിലി കവാടത്തിലൂടെ ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ജൂബിലി കവാടത്തിലൂടെ അകത്തുകടന്ന്, ദിവ്യ ബലിയില്‍ പങ്കെടുത്തുകൊണ്ടോ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചുകൊണ്ടോ തങ്ങളുടെ തീര്‍ത്ഥാടനം പൂര്‍ണ്ണമാക്കുകയും ചെയ്യും. ജൂബിലി വര്‍ഷത്തില്‍ കത്തോലിക്കാ സഭയുടെ ലോകമെമ്പാടുമുള്ള കത്തീഡ്രല്‍ ദേവാലയങ്ങളിലും ഇതര തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അതേ മാതൃകയില്‍ ജൂബിലി കവാടങ്ങള്‍ തുറക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറെ ദൂരം ശാരീരികമായി യാത്രചെയ്യാതെ തന്നെ ആര്‍ക്കും ജൂബിലി തീര്‍ത്ഥാടനം നടത്താവുന്നതാണ്.


'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്നതാണ് ഈ പുതിയ ജൂബിലി വര്‍ഷത്തിന്‍റെ പ്രമേയമായി ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുന്നത്.


ശ്രദ്ധിച്ചു നോക്കിയാല്‍, വിശ്വാസം, പ്രത്യാശ, സ്നേഹം, ആനന്ദം, പ്രകാശം, സമാധാനം, സ്തുതി, ഒന്നാകല്‍ എന്നിങ്ങനെ ക്രൈസ്തവികതയുടെ ഏറ്റവും അടിസ്ഥാന പ്രമേയങ്ങളാണ് ഫ്രാന്‍സിസ് പാപ്പായുടെ എല്ലാ രചനകളുടെയും പ്രഭാഷണങ്ങളുടെയും കേന്ദ്രവിഷയങ്ങള്‍ എന്ന് കാണാവുന്നതാണ്. സഭതന്നെ തീര്‍ത്ഥാടകയാണ്. പത്രോസിന്‍റെ വള്ളമാണ് സഭയെ സംബന്ധിച്ച രൂപകം. ഈ ഭൂമിയില്‍ നാം പരദേശികളും തീര്‍ത്ഥാടകരുമാണ് (1 പത്രോ. 2:11) എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. നിലനില്ക്കുന്നൊരു നഗരം നമുക്കിവിടെ ഇല്ലെന്നും തിരുവചനം തന്നെ പറയുന്നു (ഹെബ്രാ. 13:14). ഫ്രാന്‍സിസ് പാപ്പാതന്നെ 'ലവു ദാത്തോ സീ' എന്ന ചാക്രികലേഖനം എഴുതിയപ്പോഴും 2021 മുതല്‍ 2024 വരെ ദീര്‍ഘിച്ച സിനൊഡാത്മകതയെ സംബന്ധിച്ച സിനഡ് പ്രഖ്യാപിച്ചപ്പോഴും സഭയുടെ തീര്‍ത്ഥാടക സ്വഭാവത്തെ വളരെ സുവിദിതമാക്കിയിരുന്നു. സിനൊഡാത്മകതയെ സംബന്ധിച്ച സിനഡിന്‍റെ ലോഗോ തന്നെയും ഒരു തീര്‍ത്ഥാടക സമൂഹത്തെ ചിത്രീകരിക്കുന്നതായിരുന്നു. ഈ ഭൂമി വിട്ടുപോകേണ്ടവരാണ് നാമെല്ലാം.


ഒരു തീര്‍ത്ഥാടകനില്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഫ്രാന്‍സീസ് പാപ്പാ നിര്‍ദ്ദേശിക്കുകയുണ്ടായി. ഒന്നാമതായി അയാളില്‍ വേണ്ടത് നിശ്ശബ്ദതയാണ്. ബഹളം വച്ച് പോകുന്ന ഒരു യാത്രയെ തീര്‍ത്ഥാടനം എന്ന് വിളിക്കാനാവില്ല. ഭൗതികമായ നിശ്ശബ്ദതയെന്നതിനെക്കാള്‍ ആത്മാവിന്‍റെ നിശ്ശബ്ദതയാണ് വേണ്ടത്. ധ്യാനാത്മകത എന്നും അതിനെ വിളിക്കാം. രണ്ടാമതായി അയാളോടൊപ്പം വേണ്ടത് സുവിശേഷമാണ്. തിരുവചനം കരതലത്തിലും ഹൃദയത്തിലും ഉണ്ടായിരിക്കണം. പാഥേയമാണത്. മൂന്നാമതായി യാത്ര തന്നെ പരിചിതത്വങ്ങളെ വിട്ട് അപരിചിതമായ നാടുകളിലേക്കും മനുഷ്യരിലേക്കും നീങ്ങലാണ്. പോകുമ്പോള്‍, ദയാവായ്പിന്‍റെയും സൗന്ദര്യത്തിന്‍റെയും വിത്തുകള്‍ വിതച്ചുകൊണ്ടാവണം പോകേണ്ടത്. കണ്ടുമുട്ടലുകളാണ് തീര്‍ത്ഥാടനത്തെ അതാക്കിത്തീര്‍ക്കുന്നത്. പാതയില്‍ കണ്ടുമുട്ടുന്നവര്‍ക്ക് നല്കുന്ന ദയാവായ്പിന്‍റെയും സൗന്ദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും കണങ്ങളാണ് തീര്‍ത്ഥാടനത്തിന്‍റെ സുകൃതം. അതുവഴി തീര്‍ത്ഥകരില്‍ സംഭവിക്കുന്ന തുറവും വെളിച്ചവുമാണ് അവരുടെ തീര്‍ത്ഥാടനത്തിന്‍റെ സമ്പാദ്യം.


വിശ്വാസത്തെയും പ്രത്യാശയെയും കുറിച്ച് ബൈബിള്‍ പലപ്പോഴും പരാമര്‍ശിക്കുന്നുണ്ട്. വിശ്വാസവും പ്രത്യാശയും ഒന്നുതന്നെയാണോ അതോ അവ വിഭിന്നമാണോ? പ്രത്യാശയെക്കുറിച്ച് പറഞ്ഞാല്‍, അതെപ്പോഴും ഭാവിയിലേക്ക് ചൂണ്ടുന്നതാണ്. ദൈവം മഹത്ത്വപൂര്‍ണ്ണനാണ്; ദൈവം നീതി നടപ്പാക്കും; ഭാവി സുന്ദരമായിരിക്കും; നമ്മുടെ യാത്ര വിഫലമാവില്ല എന്നതെല്ലാം പ്രത്യാശയുടെ പ്രസ്താവനകളാണ്. നാളെയെക്കുറിച്ചുള്ള ധാരണയും ബോധ്യവുമാണത്. പ്രത്യാശ എന്നാല്‍ വെളിച്ചമാണ്; ശുഭദൃഷ്ടിയാണ്. അതുകൊണ്ടാണ്, 'പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല' എന്ന് വേദഗ്രന്ഥം പറയുന്നത്. നമ്മുടെ പ്രത്യാശ മറുള്ളവര്‍ക്കു മുന്നില്‍ നമുക്ക് തെളിയിച്ചു കാണിക്കാന്‍ ആവുന്ന ഒന്നല്ല.


ദാര്‍ശനികമായി പറഞ്ഞാല്‍, പ്രത്യാശയുള്ള ഒരാള്‍ വിശ്വാസത്തിലേക്ക് വരും. എന്നാല്‍, ദൈവം ഉണ്ടെന്ന് ഒരാള്‍ വിശ്വസിച്ചാലും നാളെയെക്കുറിച്ച് പ്രത്യാശയില്ലാത്തവരായി തുടരാന്‍ കഴിഞ്ഞേക്കും.


വിശ്വാസം എന്നതാകട്ടെ, ഇന്ന്, ഇപ്പോള്‍, ഇവിടെ നാം എടുക്കുന്ന ചുവടാണ്. ദുരിതപൂര്‍ണ്ണമായ ഈ ലോക ജീവിതത്തില്‍ പ്രത്യാശ ചൂണ്ടുന്ന ദിശയിലേക്ക് വിശ്വാസപൂര്‍വ്വം വെക്കുന്ന ചുവട്. ചുറ്റും പ്രക്ഷുബ്ധമായ തിരമാലകളുയരുമ്പോഴും പടവില്‍ നിന്ന് കടലിലേക്ക് പത്രോസ് എടുത്തു വെക്കുന്ന ആദ്യചുവട്. അന്ധകാരമായിരിക്കും അവിടെ.


പൊതുവേ പറഞ്ഞാല്‍ പ്രത്യാശയിലേക്ക് നയിക്കാന്‍ സാധ്യത കുറവാണെങ്കിലും, ക്രിസ്തുവിലുള്ള വിശ്വാസം പ്രത്യാശയിലേക്ക് നയിക്കുന്നത് കാണാം. നമുക്ക് നല്കപ്പെടുന്ന പ്രത്യാശ ഒരു സ്വകാര്യസ്വത്തായി കൈവശം വയ്ക്കാനുള്ളതല്ല. നമ്മുടെ ലോകത്തിന് അതാവശ്യമുണ്ട്. പ്രത്യാശയുടെ ക്ഷാമകാലമാണിത്. സംലഭ്യമായ പ്രത്യാശ ലോകത്തിലേക്കു കൂടി പ്രസരിപ്പിക്കേണ്ടതുണ്ട്.


തീര്‍ത്ഥാടനം ആനന്ദത്തിലേക്ക് നയിക്കും. സന്തോഷവും ആനന്ദവും വ്യത്യസ്തമാണ്. ആത്മീയമായ ഒന്നാണ് ആനന്ദം. സന്തോഷം ബാഹ്യഘടകങ്ങളെ ഊന്നി നിലക്കുമ്പോള്‍ ആനന്ദം ആത്മീയ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ദൈവം എന്നെ സ്നേഹിക്കുന്നുണ്ട്, കാക്കുന്നുണ്ട്, പരിപാലിക്കുന്നുണ്ട് എന്ന ബോധ്യം ഒരാള്‍ക്കുണ്ടെങ്കില്‍ എന്തെല്ലാം വീഴ്ചകളും ഇകഴ്ചകളും തകര്‍ച്ചകളും ഉണ്ടായാലും അവയ്ക്കെല്ലാം ഉപരി ഉയര്‍ന്നു നില്ക്കുന്ന വിശ്വാസത്താല്‍ നാം ഉള്ളില്‍ അനുഭവിക്കുന്ന ആത്മഹര്‍ഷമാണ് ആനന്ദം.


വലിയ നാശങ്ങളും നഷ്ടങ്ങളും മരണങ്ങളും ഉണ്ടാകുമ്പോഴും, കര്‍ത്താവിന് ഒരു പ്ലാനുണ്ട്, ദൈവമാണ് എല്ലാറ്റിന്‍റെയും നിയന്താവ് എന്ന കോണ്‍ഫിഡന്‍സ് നല്കുന്ന ബലം.


തന്നെ സ്നേഹിച്ചവര്‍ ഓരോരുത്തരായി വിട്ടകന്ന് പോകുമ്പോഴും തന്നില്‍ സ്നേഹമുണ്ടല്ലോ, തന്‍റെ ഉള്ളിനെ കൈയ്പാക്കാന്‍ യാതൊന്നിനും കഴിയില്ലല്ലോ എന്ന ആത്മ ബലം.


ആരെല്ലാം പോയാലും അവന് ഞാന്‍ പ്രിയപ്പെട്ടവനാണ്. അവന്‍ എന്നെ തേടിവരും എന്ന ഉറപ്പ്.


ചുരുക്കത്തില്‍ തീര്‍ത്ഥാടനത്തിന്‍റെ ആധാരമായ വിശ്വാസം, പാഥേയമാകുന്ന വചന ധ്യാനം നല്കു ന്ന പ്രത്യാശ, യാത്രയില്‍ നാം ചൊരിയുകയും സ്വീകരിക്കുകയും ചെയ്യുന്ന സ്നേഹം: ഇവ നമുക്ക് നല്കുന്നതാണ് ആനന്ദം.


ബൈബിളിലെ ജൂബിലി എന്ന പരികല്പന യിലെ ഇതര ഘടകങ്ങളും നമുക്ക് ഓര്‍ക്കാതെ വയ്യ. ക്രൈസ്തവ ആത്മീയത കേവലം വ്യക്ത്യധിഷ്ഠിതമല്ലല്ലോ. തീര്‍ത്ഥാടനം ചെയ്യുന്ന സഭയ്ക്ക് സമൂഹത്തെയും ലോകത്തെയും ഉണര്‍ത്താനും ചുമതലയുണ്ട്. നാമെല്ലാം ദൈവത്തോട് കടക്കാരാണ്. കടക്കാരല്ലാതെ ആരുമില്ല. ദൈവം നല്കു ന്നത് ദാനമായാണ്. ദാനമായി ലഭിച്ചതെല്ലാം ദാനമായി നല്കാനാണ് കല്പന. കടങ്ങള്‍ പൊറുക്കുന്നവനാണ് ദൈവം. എല്ലാ കടങ്ങളും ഇളച്ചു കൊടുക്കുക എന്നത് ജൂബിലി വര്‍ഷത്തിന്‍റെ മാറ്റാനാവാത്ത നിയമമാണ്. അതുപോലെ തന്നെ പ്രധാനമാണ് അടിമകളെ സ്വതന്ത്രരാക്കേണ്ടത്. 'ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്നു എന്നെ അയച്ചിരിക്കുന്നു' - എന്ന പ്രഘോഷണത്തോടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചു കൊണ്ടായിരുന്നല്ലോ യേശു തന്‍റെ തീര്‍ത്ഥാടനം ആരംഭിച്ചത്. കടങ്ങള്‍ പൊറുക്കണേ എന്നപേക്ഷി ക്കുന്നതും മറുള്ളവരുടെ കടങ്ങള്‍ ഇളച്ചുകൊടുക്കു ന്നതും ബന്ധിതരെയും അടിമകളെയും മോചി പ്പിക്കുന്നതും വൈയക്തികമായി അനുരനഞ്ജന കൂദാശയിലൂടെയാവും സംഭവിക്കുക. തന്നില്‍ സംഭവിച്ച മാറ്റം സമൂഹത്തിലും ലോകത്തിലും സംഭവിക്കാന്‍ സഭ പുളിമാവാകുമ്പോള്‍ തീര്‍ത്ഥാടനം അതിന്‍റെ പൂര്‍ണ്ണമായ ഫലപ്രാപ്തിയിലെത്തും.

അതിനാല്‍ നമുക്കൊരു യാത്ര പോകാം. വഴിക്കുള്ള പാഥേയം കരുതാം. വിളക്കുകളും എടുക്കാം. വഴി നീളെ വിതക്കാന്‍ വിത്തുകളും വേണം. ജോര്‍ദ്ദാനിലിറങ്ങി കുളിക്കാം. കരഘോഷത്തോടെ ആനന്ദ ഗാനങ്ങളാലപിച്ചുകൊണ്ട് അപ്പന്‍റെ ഭവനത്തില്‍ പ്രവേശിക്കാം. അങ്ങനെ നമ്മിലെ നമ്മിലേക്ക് മടങ്ങിയെത്താം!

bottom of page