top of page

കോളാമ്പി

Dec 15, 2017

3 min read

ഫാ. ജോസ് വെട്ടിക്കാട്ട്
people in colombia

ഞങ്ങളു രണ്ടച്ചന്മാര് ഒരു ഓര്‍ഡിനേഷനു പോകാനിറങ്ങിയതായിരുന്നു. പോകുന്നവഴി കൂടെയുണ്ടായിരുന്ന അച്ചന്‍റെ ഒരു പരിചയക്കാരന്‍റെ വീട്ടില്‍ കയറിയിട്ടു പോയാല്‍ കൊള്ളാമെന്നച്ചന്‍ പറഞ്ഞു. യാത്രയ്ക്കിടയില്‍ ആളെപ്പറ്റിയുള്ള ചുരുക്കം കാര്യങ്ങള്‍ അച്ചന്‍ പങ്കുവച്ചു. പല ബിസിനസ്സുമുള്ള വലിയൊരു സമ്പന്നന്‍, പള്ളിക്കും നാട്ടുകാര്‍ക്കുമൊക്കെ ഒരുപാടു സഹായംചെയ്യുന്ന മാന്യന്‍. അറിയിക്കാതെ ചെല്ലുന്നതുകൊണ്ട് ആളു വീട്ടിലുണ്ടാകുമോ എന്നുറപ്പില്ല. ആളുടെ ഏതോ പ്രസ്ഥാനത്തില്‍ ഒരാള്‍ക്കു ജോലികൊടുക്കാമോന്നു ചോദിക്കാനാണ് അച്ചന്‍ ആളെ കാണാന്‍ പോകുന്നത്. അച്ചന്‍ ചില നിര്‍ദ്ദേശങ്ങളും തന്നു. അവിടെച്ചെല്ലുമ്പോള്‍ സാധാരണ വീടുകളില്‍ ചെല്ലുമ്പോളത്തെപ്പോലെ ഒത്തിരി വാരിവലിച്ചു സംസാരിച്ചേക്കരുത്, പ്രത്യേകിച്ചു ഭാര്യ എന്തിയേ, മക്കളെന്തുചെയ്യുന്നു തുടങ്ങിയ വീട്ടുകാര്യങ്ങ ളൊന്നും ചോദിക്കരുത്. അതയാള്‍ക്കിഷ്ടമില്ല. എന്താണു പ്രശ്നമെന്നൊന്നും ഞാനൊട്ടന്വേഷി ക്കാനും പോയില്ല. അവിടെയെത്തി, വിശാലമായ മുറ്റത്തൊരു മൂലയ്ക്കു വണ്ടിപാര്‍ക്കുചെയ്തു. പോര്‍ച്ചില്‍ കിടന്ന വലിയകാര്‍, ഡ്രൈവര്‍ തുടച്ചു വൃത്തിയാക്കുന്നതുകണ്ടപ്പോള്‍ ആളുസ്ഥലത്തു ണ്ടെന്നൂഹിച്ചു. ഡ്രൈവറോടു ചോദിച്ചപ്പോള്‍, സ്ഥലത്തുണ്ട്, ഉടനെ എവിടെയോ പോവുകയാ ണെന്നു പറഞ്ഞു. ഏതായാലും അല്പസമയം കാത്തിരിക്കാം എന്നച്ചന്‍ പറഞ്ഞതുകൊണ്ട് ഞങ്ങള്‍ സിറ്റൗട്ടിലേയ്ക്കു കയറുമ്പോഴേയ്ക്കും കൈയ്യില്‍ ഒരു സ്യൂട്കേസുമായി ആളിറങ്ങിവന്നു. അപ്രതീക്ഷിതമായിട്ട് അച്ചനെക്കണ്ടപ്പോള്‍ ആളമ്പരന്നുപോയി.

"അച്ചനിതെന്താ ഒന്നു പറയാതെ വന്നത്? ഞാനൊരു യാത്രയ്ക്കിറങ്ങുകയായിരുന്നു."

"ഞാനീവഴി വന്നപ്പോള്‍ കയറിയതാണ്. എനിക്കൊരുമിനിറ്റുമതി, ഒരുകാര്യം ചോദിക്കാനാ?"

അയാള്‍ അച്ചനെയുംകൂട്ടി അല്പം മാറിനിന്നു. അവരെന്തോ സംസാരിച്ചുകഴിഞ്ഞ് അയാള്‍ ഡയറിയില്‍ എന്തൊക്കെയോ കുറിക്കുന്നതുകണ്ടു. ഉടനെതന്നെ ബാഗുമെടുത്തു പോകാന്‍ തിരിഞ്ഞു. ഡ്രൈവറു വണ്ടി സ്റ്റാര്‍ട്ടുചെയ്തു കഴിഞ്ഞിരുന്നു.

"അച്ചനൊന്നു വിളിച്ചാല്‍ പോരാരുന്നോ? ഇതിനായിട്ടിവിടെവരെ വരണ്ടായിരുന്നല്ലോ."

"ഞങ്ങളിതിനായിട്ടു വന്നതല്ല. ഞങ്ങളൊരു ഓര്‍ഡിനേഷനു പോകുന്നവഴിയാ." അച്ചന്‍ ഞങ്ങളുപോകുന്ന സ്ഥലവും പള്ളിയും പറഞ്ഞു. അതുകേട്ടപ്പോള്‍ ആളു പെട്ടെന്നു തിരിഞ്ഞുനിന്നു.

"എന്‍റച്ചാ, ഞാനും അതിനുതന്നെയാ പോകുന്നത്."

"ബാഗുമൊക്കെക്കണ്ടപ്പോള്‍ ഞാനോര്‍ത്തു എങ്ങാണ്ടു ദൂരയാത്രയാണെന്ന്." അച്ചന്‍ പറഞ്ഞു.

"ഇന്നാളൊരുദിവസം ഒരമളിപറ്റി, ഹോട്ടലീന്നു ഷര്‍ട്ടില്‍ ചായവീണു. അച്ചന്മാരുടെ ഉടുപ്പേലാണേല്‍ അറിയത്തില്ല. അന്നു തുണിക്കടേന്ന് പുതിയ ഷര്‍ട്ടൊരെണ്ണം വാങ്ങിച്ചിട്ടോണ്ടാണു പോകാന്‍ പറ്റിയത്. അതില്‍പിന്നെ എപ്പോഴും ഞാനൊരുജോടി മുണ്ടും ഷര്‍ട്ടും ബാഗില്‍കരുതും. ഏതായാലും നമുക്കൊരു കാര്യം ചെയ്യാം. ഞാനൊറ്റയ്ക്കേയുള്ളു. നമുക്കൊരുമിച്ചു പോകാം, അച്ചന്മാര്‍ക്ക് തിരിച്ചിവിടെ വന്നിട്ടു വണ്ടിയെടുത്തു പോയാല്‍ പോരേ, അതുമതിയെന്നേ. എടാ അപ്പുക്കുട്ടാ, ഞാന്‍ വണ്ടിയെടുത്തോളാം. നീയിന്നീമുറ്റത്തെ പുല്ലെല്ലാം വെട്ടിക്കോ."

അപ്പുക്കുട്ടന്‍ വണ്ടി ഓഫാക്കി. ഞങ്ങടെ വണ്ടിയില്‍നിന്നും തോള്‍സഞ്ചിയെടുക്കാന്‍ പോകുന്നവഴി നമുക്കു നമ്മുടെ വണ്ടിയില്‍തന്നെ പോകാമെന്നച്ചനോടു ഞാന്‍പറഞ്ഞപ്പോള്‍, ആളെ പിണക്കാന്‍ കഴിയില്ല, പിന്നെ നല്ല കിണ്ണന്‍ വണ്ടിയേല്‍ ഇങ്ങനെയൊക്കെയല്ലെ യാത്രചെയ്യാന്‍ പറ്റുന്നതെന്നായി അച്ചന്‍.

"ഞാന്‍ പള്ളിപ്പരിപാടികള്‍ക്കു പോകുമ്പോള്‍ ഡ്രൈവറെ കൊണ്ടുപോകാറില്ല. ഇന്നിപ്പം ഇത്രയും ദൂരെയായതുകൊണ്ടാ ഡ്രൈവറെ കൂട്ടാനിരുന്നത്. അച്ചന്മാരു കൂട്ടുള്ളതുകൊണ്ട് അവനെ ഒഴിവാക്കിയതാ." 

വണ്ടി സ്റ്റാര്‍ട്ടുചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു.

"ഇന്നു പട്ടം കിട്ടുന്ന അച്ചന്‍ ഇദ്ദേഹത്തിന്‍റെ ബന്ധുവാണെന്നെനിക്കറിയില്ലായിരുന്നു." ഫ്രണ്ടിലെ സീറ്റ് അഡ്ജസ്റ്റുചെയ്തുകൊണ്ട് അച്ചന്‍ പറഞ്ഞു.

"ഞാനങ്ങേരെ കണ്ടിട്ടുപോലുമില്ലച്ചാ. പലപ്പോഴും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അങ്ങേ രുടെ പഠനത്തിന്‍റെ ചെലവുവഹിച്ചതു ഞാനാ. അതു കൊണ്ട് ഓര്‍ഡിനേഷനു നേരത്തേ എത്തണം അനുഗ്രഹിക്കണമെന്നൊക്കെ പലപ്രാവശ്യം വിളിച്ചുപറഞ്ഞതുകൊണ്ടാണ് തിരക്കിട്ടു വീട്ടീന്നിറങ്ങയത്."

ഞാന്‍ പിന്‍സീറ്റിലായിരുന്നതുകൊണ്ടു പിന്നെയവരുടെ സംസാരം ശ്രദ്ധിക്കാന്‍ പോയില്ല. അല്പം കഴിഞ്ഞപ്പോള്‍ മൊബൈല്‍ ശമ്പ്ദിച്ചു. ഫോണ്‍ കൈയിയിലെടുക്കാതെതന്നെ ഓണാ ക്കാനും സംസാരിക്കാനുമെല്ലാമുള്ള സംവിധാനം കാറിലുണ്ടായിരുന്നു. ശബ്ദം കൂട്ടിയിട്ടിരുന്നതിനാല്‍ സംസാരം പുറകിലും കേള്‍ക്കാമായിരുന്നു. ഡ്രൈവറായിരുന്നു വിളിച്ചത്. ഏതോ വണ്ടിയുടെ പണിയുടെ കാര്യം പറയാനായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അടുത്തഫോണ്‍, ആരുടെയാണെ ന്നറിയില്ല, സ്ത്രീശബ്ദം. വല്ലാതെ കയര്‍ത്തായിരുന്നു അയാളുടെ മറുപടി. പെട്ടെന്ന് സ്വരവുംകുറച്ചു. രാവിലെ ഭക്ഷണം വിളമ്പി വച്ചിരുന്നകാര്യവും കഴിക്കാതെ പോന്നതും മറ്റേതാണ്ടൊക്കെയോ കുറേനേരം പരുഷമായി പറഞ്ഞു. അവസാനം പറഞ്ഞു: "എന്‍റെകൂട്ടത്തില്‍ രണ്ടച്ചന്മാരാ, പെണ്ണുങ്ങളാരുമല്ല."

പിന്നെ കുറേനേരത്തേയ്ക്കു മൗനമായി വണ്ടിയോടി. അപ്പോള്‍വന്നു അടുത്ത ഫോണ്‍. സറേന്നു വിളിച്ചുള്ള സംസാരത്തില്‍നിന്നും കീഴില്‍ ജോലിചെയ്യുന്ന ആരോ ആണെന്നുതോന്നി. അയാളെ പറയാന്‍പോലും സമ്മതിക്കാതെ കുറെനേരത്തേയ്ക്കു തട്ടിക്കയറി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതും കട്ടുചെയ്തു. 

"ആകെ ടെന്‍ഷനാണച്ചാ." 

അച്ചനെന്തോ മറുപടിപറയാന്‍ തുടങ്ങിയപ്പോഴേ യ്ക്കും അടുത്തഫോണ്‍വന്നു. ആരോ സുഹൃത്തു ക്കളായിരിക്കണം. കാരണം വളരെ സൗമ്യമായ സംസാരം. വൈകുന്നേരം എവിടെയോ കണ്ടു മുട്ടാമെന്നു പറഞ്ഞ് അവസാനിപ്പിച്ചു.

"ഈ ടെന്‍ഷനൊക്കെ ഒത്തിരി നമ്മളുണ്ടാക്കുന്നതല്ലേ?" അച്ചന്‍ ചോദിച്ചു.

"എന്നൊക്കെ അച്ചന്മാരൊക്കെ എപ്പോഴും പറയും. പക്ഷെ കുടുംബത്തില്‍ ജീവിക്കുമ്പഴേ അതൊക്കെ മനസ്സിലാകൂ. എത്ര മാനംമര്യാദയ്ക്കു ജീവിക്കാന്‍നോക്കിയാലും സമ്മതിക്കത്തില്ല."

അയാളു തന്നെത്താനെ പറയാനുള്ളതു പറയട്ടെ എന്നുകരുതിയായിരിക്കും അച്ചനതിനു മറുപടി യൊന്നും പറഞ്ഞില്ല. അപ്പോള്‍ വരുന്നു അടുത്ത ഫോണ്‍. സ്ത്രീശബ്ദം, വളരെ മൃദുവും സൗമ്യവുമായ സ്വരം. സാറെ എന്നായിരുന്നു സംബോധന. അതുകൊണ്ട് ജീവനക്കാരിലാരെ ങ്കിലും ആയിരിക്കണം. അവളോട് അയാളുടെയും സംസാരം ശാന്തമായിരുന്നു. സംസാരിച്ചതുമുഴുവന്‍ അവളുടെ വീട്ടിലെക്കാര്യവും ഇയാളുടെ വീട്ടിലെക്കാര്യവുമായിരുന്നു. പത്തിരുപതു മിനി റ്റെങ്കിലും വര്‍ത്തമാനം പറഞ്ഞിട്ടാണു നിര്‍ത്തിയത്. അല്പം കഴിഞ്ഞപ്പോള്‍ വന്നഫോണ്‍ ഓണാക്കിയപ്പോള്‍തന്നെ ഇങ്ങോട്ടു പറയിക്കാതെ അങ്ങോട്ടു പറഞ്ഞു: "ഇന്നു ശനിയാഴ്ചയാണെ ന്നോര്‍പ്പിക്കാനല്ലേ, ഞാനിന്നു വൈകുന്നേരം വീട്ടിലില്ല. അമ്മയോടു പറ, വണ്ടിയുമായിട്ടു വരാന്‍."ഫോണ്‍കട്ടാക്കി.

"മകനാ, ബോര്‍ഡിങ്ങിലാ. നല്ല ഒന്നാന്തരം സ്കൂള് തൊട്ടടുത്തുണ്ടായിട്ടും അവന്‍റെ അമ്മയ്ക്കാ നിര്‍ബ്ബന്ധം അവനെ ബോര്‍ഡിങ്ങിലാക്കണമെന്ന്. എന്നിട്ടിപ്പോള്‍ ആഴ്ചതോറും വീട്ടില്‍വരാന്‍ വിളിയാ. എനിക്കു നൂറുകൂട്ടം എടപാടുകളുള്ളതാ. ഒരു സ്വൈര്യവുമില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ."

മിണ്ടാതിരുന്നെങ്കിലും കുറച്ചുനേരംകഴിഞ്ഞ് അച്ചന്‍ സംസാരിക്കാന്‍ തുടങ്ങി.

"കുറച്ചു നേരത്തേയ്ക്ക് ആ ഫോണ്‍ ഒന്ന് ഓഫാക്കിവയ്ക്കാമെങ്കില്‍ ഞാനൊരു കാര്യം പറയാം."

"ഓഫാക്കണ്ടച്ചാ, ഞാനെടുക്കാതിരുന്നാല്‍ പോരേ?"

"അതു താങ്കളുടെ ഇഷ്ടം. ഞാന്‍ മുമ്പേപറ ഞ്ഞത് പിന്നേംപറയുവാ, ഈ ടെന്‍ഷനും സ്വൈര്യ ക്കേടുമൊക്കെ ഏറെയും നമ്മുടെ സ്വന്തം സൃഷ്ടി കളാ. കൂടെയിരുന്നോണ്ടു കുറ്റം പറയുകയാണെന്നു തോന്നരുത്. നമ്മളേതാണ്ട് അരമുക്കാല്‍ മണി ക്കൂറായി യാത്രതുടങ്ങിയിട്ട്. എത്രഫോണ്‍ ഇദ്ദേഹ ത്തിനു വന്നു എന്നെനിക്കറിയില്ല. കുറെയെണ്ണം വന്നു. ഇദ്ദേഹം ശ്രദ്ധിച്ചുകാണില്ല. കൂടെയിരുന്ന ഞാന്‍ കേട്ടത് നാടകം പോലെയാ. ഒരാളുതന്നെ എത്ര സ്വരത്തിലാ സംസാരിക്കുന്നത്. ഒരാളോടു മാത്രം അല്പം മയത്തിലും സ്നേഹത്തിലും എന്തെങ്കിലും മിണ്ടുന്നതുകേട്ടു. മകന്‍ വിളിച്ചിട്ട് അവനെക്കൊണ്ടൊന്നും പറയിപ്പിച്ചില്ലല്ലോ. അവന്‍ വേറെന്തെങ്കിലും കാര്യം പറയാനായിരുന്നു വിളിച്ചതെങ്കിലോ. അവന്‍ വീട്ടില്‍ വന്നാല്‍പോലും അവനു താങ്കളോട് എന്തായിരിക്കും മനസ്സില്‍. ഏതോ പെണ്‍കുട്ടിയുമായി ഇദ്ദേഹം വര്‍ത്തമാനം പറഞ്ഞപ്പോള്‍ എത്ര മധുരമായിരുന്നു വാക്കുകള്‍ക്ക്. അവളുടെ വീട്ടുകാര്യം പോലും ഓര്‍ത്തിരുന്നു ചോദിച്ചു. സംസാരത്തില്‍നിന്നും ആദ്യം വീട്ടീന്നിറങ്ങിയ ഉടനെ വിളിച്ചതു ഭാര്യയാണെന്നു മനസ്സിലായി. അവരെ വല്ലാതെ അവഗണിക്കുന്നു എന്നാണവരുടെ സംസാരത്തിന്‍റെ ധ്വനി. അവരോടെപ്പോഴും തട്ടിക്കയറുകയും വേറെ പെണ്ണുങ്ങളോട് അനുഭാവം കാണിക്കുകയും ചെയ്യുമ്പോള്‍ അവരുടെ വിഷമം തീര്‍ക്കാന്‍ വേറെപെണ്ണുങ്ങടെ കാര്യം പറഞ്ഞുനിങ്ങള്‍ക്കിട്ടവരു കുത്തും. അതുകേട്ടു കയര്‍ത്തു നിങ്ങളു നിങ്ങടെ കീഴിലുള്ളവരോടു ചാടും. ഇതൊക്കെ തന്നത്താനെ മനസ്സിലാക്കിയാല്‍ സ്വൈര്യക്കേട് സ്വന്തം സൃഷ്ടിയാണെന്നു മനസ്സിലാകും. ഈ അച്ചനെ അച്ചനാകാന്‍ പഠിപ്പിച്ചെന്നു പറഞ്ഞതുപോലെ ഒരുപാടു നല്ലകാര്യങ്ങളു നാട്ടിലും പള്ളീലും ചെയ്യുന്നുണ്ടെങ്കിലും അതിനുതക്ക വിലയും മതിപ്പും മറ്റുള്ളവരു തരുന്നില്ല എന്നൊരു തോന്നലു താങ്കളടെ ഉള്ളിലുണ്ട്, അതു പറയുന്നില്ലെന്നു മാത്രം. പാല്പായസം വച്ചിട്ടു കോളാമ്പീല്‍ വിളമ്പിയാലെങ്ങിനിരിക്കും. പഴങ്കഞ്ഞിയായാലും പളുങ്കുപാത്രത്തി ലാണെങ്കില്‍ അതൊരു യോഗ്യതയാ. വിളിച്ചു വണ്ടിയേല്‍കേറ്റിക്കൊണ്ടുവന്നിട്ട് ആക്ഷേപിച്ചെന്നു തോന്നരുത്. ഇയാളുടെ വായൊരു കോളാമ്പിയാ. വായീന്നു വരുന്നത് അതുപോലത്തെയാ. നല്ലപോലെയൊന്നു പല്ലും തേച്ച് വായും കഴുകി നാക്കിന്‍റെ കനമൊന്നുകുറയ്ക്ക്. ടെന്‍ഷനൊക്കെ തനിയെ അയയും, ആവിയാകും. എന്നോടു മുഷിച്ചിലു തോന്നുന്നെങ്കില്‍ ക്ഷമിക്കണം. ഇയാളു ടെന്‍ഷനടിക്കുന്നതു കണ്ടിട്ടു വിഷമംതോന്നിയിട്ടു പറഞ്ഞതാ."

അല്പനേരം ശാന്തമായിരുന്നിട്ട് അയാള്‍ ഫോണെടുത്തു, ആരെയോ വിളിച്ചു. "ഇതു ഷിന്‍റോ യുടെ പപ്പായാ, അവനൊന്നു കൊടുക്കാമോ?" 

അപ്പനും മോനുമായി വണ്ടിസൈഡാക്കി കുറെനേരത്തെ സംസാരം. അഞ്ചുമണിക്ക് അവിടെ എത്തുമെന്നുറപ്പും കൊടുത്തു. അച്ചന്‍റെ മയമുള്ള ബ്രഷ്കൊണ്ടു പല്ലുതേക്കാതെതന്നെ കോളാമ്പി വെടിപ്പായെന്നു തോന്നുന്നു!!




Dec 15, 2017

0

0

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page