

ഹൃദയമൊഴികെ തകര്‍ന്ന എല്ലാം ഒട്ടിച്ചുതരാം എന്ന് ഹുങ്ക് പറയുന്ന ڇഒരു പശയുടെ പരസ്യമോര്‍ക്കുന്നു. ഹൃദയവും ശ്രദ്ധിച്ചാല്‍ വിളക്കിയോജിപ്പിക്കാവുന്നതേയുള്ളൂ. ഉടഞ്ഞ മണ്‍പാത്രങ്ങളെ സ്വര്‍ണ്ണം കൊണ്ടോ വെള്ളികൊണ്ടോയൊക്കെ ചേര്‍ത്തുവയ്ക്കുന്ന ഒരു ജാപ്പനീസ് രീതിയുണ്ട്. അത് അതില്‍ത്തന്നെ ഒരു ജീവിത സമീപനത്തെ പറയാതെ പറയുന്നുണ്ട്. പ്രശാന്തിയിലേക്കുള്ള വഴി എളുപ്പമല്ല. എന്നാല്‍ അസാദ്ധ്യവുമല്ലതാനും.
ആവശ്യത്തിലേറെ ഉലഞ്ഞ മനസ്സ് ഇടറി നടക്കുന്നത് ഈ ദിനങ്ങളില്‍ അഷ്ടഭാഗ്യങ്ങളുടെ പടവുകളിലൂടെയാണ്. അതിലെ മൂന്നാമത്തെ ചുവടാണ് പ്രശാന്തം. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്ന തിരുമൊഴിയാണ് ആദ്യചുവട്. അവനവന്‍റെ ജീവിതം വെറുതെ ഒരു ചുരയ്ക്കാതൊണ്ടു മാത്രമാണെന്ന് തിരിച്ചറിഞ്ഞവര്‍ എല്ലായിടത്തുമുണ്ട്. കടന്നുപോകേണ്ടിവരുന്ന അപമാനങ്ങളും ഇടര്‍ച്ചകളും അതിനൊരു നിമിത്തമായെന്നും വരാം. സ്വാഭാവികമായും അതില്‍നിന്നാണ് രണ്ടാമത്തെ ചുവട്. വലിയ വിലാപം. ആ വിലാപത്തിലും എന്തോ ചില ശുദ്ധീകരണം നടക്കുന്നുണ്ട്. അത്തരം ഭിക്ഷുബോധത്തില്‍ നിന്ന് പൊടിച്ച കണ്ണീരിനു ശേഷമാണ് ഹൃദയം പ്രശാന്തിയുടെ ചില ചുവടുകളെ കണ്ടെത്തുന്നത്. ഒന്നും സ്വന്തമില്ലാത്ത, ജീവിതം വലിയ വിലാപമായി മാറിയ ഒരാള്‍ക്ക് ഒന്നിനോടും ശഠിക്കുകയോ ക്ഷുഭിതമാകുകയോ എളുപ്പമല്ല. മദ്ധ്യവയസിന്‍റെ വീണ്ടു വിചാരങ്ങളിലാണ് ശാന്തത ഒരു ശ്രേഷ്ഠമായ മൂല്യമാണെന്ന് തിരിച്ചറിയുന്നത്. യൗവ്വനം കാട്ടുതീയില്‍ പെട്ടതുപോലെയായിരുന്നു. ദഹിച്ചും ദഹിപ്പിച്ചും...
ശാന്തതയെ ഭീരുത്വമായിട്ടുതന്നെയാണ് ഇപ്പോഴും എല്ലാവരും ഗണിക്കുന്നത്. നീഷെ വര്‍ഷങ്ങള്‍ക്കുമുമ്പ് കുറിച്ചതുപോലെ, കാണാവുന്നിടങ്ങളില്‍ ആര്‍ക്കും വായിക്കാവുന്ന വലിപ്പത്തില്‍ എഴുതിവയ്ക്കേണ്ടത്, ക്രിസ്ത്യാനിറ്റി വളര്‍ത്തിയെടുക്കുന്ന ഭീരുത്വത്തെക്കുറിച്ചുള്ള ആരോപണമാണെന്ന വിചാരത്തില്‍ പങ്കുചേരാത്ത ആരുണ്ട്. വാസ്തവത്തില്‍ തിരിച്ചടിക്കാനോ പ്രതികരിക്കാനോ വലിയ ധൈര്യമാവശ്യമില്ല. തോളില്‍ വീണ കൈ തട്ടിമാറ്റുവാന്‍ ഏതൊരു കുഞ്ഞിനും സഹജമായി ഒരു ബലമുണ്ട്. സര്‍വൈവല്‍ ജീന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്ന ഒന്നിന്‍റെ ബലം കൊണ്ടാവാം. വാളൂരി വീശുവാന്‍ ഏതൊരാള്‍ക്കും ആകുമെന്നാണ് അവന്‍റെ ഒടുവിലത്തെ രാവില്‍ പീറ്ററിനു നല്‍കുന്ന പാഠം. വാളുറയില്‍ ഇടുന്നതില്‍ മാത്രമല്ല വാളിനെ കലപ്പയാക്കാനുള്ള ക്ഷണവും വേദപുസ്തകം വെച്ചുനീട്ടുന്നുണ്ട്. അടിമുടി നുറുക്കിയ അനുഭവങ്ങളെ സര്‍ഗാത്മകമാക്കാനുള്ള ക്ഷണം കൂടിയാണ് അത്. അതീവധൈര്യം ആവശ്യമുള്ള ഈ പരിണാമത്തെ ബലഹീനതയായി എണ്ണുന്നുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് തന്നെയാണ് ദൈവ ത്തിന്‍റെ നിലനില്‍പ്പ് എന്നോര്‍ത്താല്‍ നന്ന്. ആലയില്‍ നിന്ന് ആടുകള്‍ പുറത്തേക്ക് കുതിക്കുന്നതിനെക്കുറിച്ച് റൂമി എഴുതുന്നുണ്ട്. പുഷ്ടിയുള്ളവയാണ് ഏറ്റവും മുമ്പില്‍. എന്നാല്‍ അന്തിയില്‍ ആലയിലേക്ക് മടങ്ങുമ്പോള്‍ ബലഹീനരായവരാണ് ഇടയനോട് ചേര്‍ന്ന് ആദ്യമെത്തുന്നത്.
ശാന്തതയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ഭൂമി കൈവശമാക്കും എന്നാണ് ആ ഗുരു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഭൂമി നമ്മള്‍ വളച്ചുകെട്ടിയ മണ്ണല്ല, പെരുവിരല്‍ തൊട്ട് ഉച്ചിവരെയുള്ള ജീവിതമാണ്. ഏതെങ്കിലും തരത്തില്‍ നമ്മുടെ ഹൃദയഭൂമിയെ കീഴ്പ്പെടുത്തിയ മനുഷ്യര്‍ക്കൊക്കെ പൊതുവായൊരു ഘടകമുണ്ടായിരുന്നു. അവര്‍ പുലര്‍ത്തിയ ശാന്തത. നല്ല അദ്ധ്യാപകന്‍ എന്ന് പറയുമ്പോള്‍ പോലും നന്നായി പഠിപ്പിച്ച അദ്ധ്യാപകന്‍ എന്നല്ല, തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ കരുതുന്നത്. ഒരു പരീക്ഷയില്‍ തോറ്റതുകൊണ്ട് എല്ലാം തീര്‍ന്നെന്ന് വിചാരിക്കേ ണ്ടന്നും പത്താംതരമല്ല ജീവിതത്തിന്‍റെ അവസാ നത്തെ മുറിയെന്ന് ഫലിതം പറഞ്ഞവരുമാണ്.
ക്ഷോഭത്തിനൊക്കെ ആവശ്യത്തിലേറെ നീതീകരണം കിട്ടുന്നുണ്ട്. ഒരു കഥാര്‍സിസ് എന്ന നിലയില്‍ അതിനെ പിന്‍തുണയ്ക്കുന്ന മനഃശാസ്ത്ര പഠനങ്ങളുമുണ്ട്. എന്നിട്ടും ബന്ധങ്ങളില്‍ അതവശേ ഷിപ്പിക്കുന്ന പരിക്കുകള്‍ നാം കാണാതെപോകരുത്. ഈ സ്റ്റിക്കറൊക്കെ പൊളിച്ചെടുക്കുന്ന കണക്കാണ്. വീണ്ടും ഒട്ടിക്കാനായേക്കും. എന്നാലും ആദ്യമുണ്ടായിരുന്ന പശിമ അസാധ്യമാണ്. വീണ്ടും കാണാനും മാപ്പുപറയാനും സാധ്യതയുള്ളവരുടെ ഇടയില്‍പോലും കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ ഇനിയൊരിക്കലും കാണാന്‍ സാധ്യതയില്ലാ ത്തവരുടെ ഇടയിലുണ്ടാവുന്ന പരിക്കുകള്‍ ഏതു വൈദ്യനു പരിഹരിക്കാനാവും. മനുഷ്യര്‍ ഇപ്പോള്‍ കൂടുതലും ക്ഷുഭിതരാകുന്നത് നിരത്തിലാണെന്ന് ഒരു നിരീക്ഷണമുണ്ട്. നിങ്ങള്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍ ഒരിക്കല്‍ മാത്രം കണ്ടേക്കാവുന്ന ഒരാളെ ന്നമട്ടില്‍ ഗുരുക്കന്മാര്‍ പറയുന്ന കാര്യങ്ങള്‍ ഈ തിരക്കിലും ഓര്‍മിച്ചെടു ക്കാവുന്നതേയുള്ളൂ. മനുഷ്യന് ശരീരം മാത്രമേയുള്ളൂ എന്ന സങ്കല്‍പമുണ്ടായിരുന്നു. പിന്നെ ശരീരവും മനസ്സും എന്ന വിഭജനമായി. ഇപ്പോഴാവട്ടെ ശരീരം തന്നെ മനസ്സെന്ന മട്ടില്‍ വീണ്ടുവിചാരങ്ങളായി. നിസ്സാരമായ കലഹങ്ങള്‍ക്കുശേഷവും നിങ്ങള്‍ക്ക് നിങ്ങളെ വീണ്ടെടുക്കുക അത്ര സരളമല്ല.
ഓരോ നിമിഷവും സംഭവിക്കുന്ന ലളിതമായ ഒരു തെരഞ്ഞെടുപ്പിന്‍റെ ആകെത്തുകയാണ് ജീവിതം. കടന്നുപോകുന്ന വൈകാരിതയെയാണോ നിലനില്‍ക്കുന്ന ബന്ധങ്ങളെയാണോ നിങ്ങള്‍ വിലമതിക്കുന്നത് എന്നതാണത്. അതിലാണ് ഓരോരുത്തരുടേയും കുലീനത വെളിപ്പെട്ടുകിട്ടുന്നത്.
ക്ഷോഭത്തില്‍ നിങ്ങള്‍ക്ക് ഏതറ്റം വരെയും പോകാം. അതിന് പരിധിയോ പരിമിതികളോ ഇല്ല. കല്പനകളുടെ ശിലാപാളിയുമായി കുന്നിറങ്ങിവന്ന മോശയില്‍ സംഭവിക്കുന്നതുപോലെയാണ്. അയാള്‍ മനസ്സിനിണങ്ങാത്ത ചില കാഴ്ചകളില്‍ തട്ടി ശിലാപാളികളെ എറിഞ്ഞുടയ്ക്കുകയാണ്. അതുകൊണ്ടാണ് ക്ഷോഭത്തില്‍ എല്ലാ കല്പനകളും ഉടഞ്ഞുപോകുന്നെന്ന് നാം വിശ്വസിക്കുന്നത്. മോശയെ ക്ഷോഭത്തിന്‍റെ മനുഷ്യനായിട്ടാണ് വേദപുസ്തകം ആദ്യം പരിചയപ്പെടുത്തുന്നത്. എന്ന ാല് കഥയവസാനിക്കുമ്പോള്‍ അയാളോളം ശാന്തനായൊരു മനുഷ്യന്‍ ഭൂതലത്തിനുമീതെ ഇല്ലായിരുന്നു എന്നൊരു സാക്ഷ്യവുമുണ്ട്. എന്തിനും ഏതിനും ഒരു പരിണാമം സാധ്യമാണ്.
ആത്മപ്രതിരോധമായിട്ടാണ് ക്ഷോഭത്തെ കണക്കാക്കേണ്ടത്. അതാവട്ടെ പലപ്പോഴും ആത്മവിശ്വാസക്കുറവില്‍ നിന്നാണ് സംഭവിക്കുന്നത്. ഒരു ഫുട്ബോള്‍ കളിക്കളം പോലെ കളിച്ച് മുന്നേറുകയാണ് പ്രധാനം. അതിനാവില്ലെന്ന് ഉറപ്പുവരുമ്പോള്‍ പിന്നതല്ലാതെ വേറെ വഴിയില്ല. വല്ലാത്ത ഭയത്തിലൂടെ ചെറിയ പ്രാണന് കടന്നുപോകേണ്ടതായി വരുന്നു. എങ്ങനെയാണ് സ്വന്തം ജീനില്‍ ഇത്രയും ഭയം സുഷുപ്തിയിലായിരുന്നത് എന്നൊക്കെ നമ്മെ അമ്പരപ്പിക്കുന്ന വിധത്തില്‍ അത്രയും ഭയം! ഒന്നും നിങ്ങളെ സഹായിക്കില്ല. അധികാരമോ, പണമോ, ജനകീയതയോ ഒന്നും. ഇതൊക്കെയായിരുന്നു ഓരോരുത്തരുടേയും ഭയത്തെ നിഹനിക്കുന്നതെ ങ്കില്‍ കാര്യങ്ങള്‍ എന്തെളുപ്പമാ യേനേ. ഏറ്റവും അധികാരമുണ്ടായി രുന്ന ഒരാള്‍ ജോസഫ് സ്റ്റാലിന്‍ ആയിരുന്നു. വധിക്കപ്പെടുമെന്നുള്ള പേടികൊണ്ട് ഏഴു കിടപ്പുമുറികളായിരുന്നു അയാള്‍ക്കുവേണ്ടി കരുതി വച്ചിരുന്നത്. ജോണ്‍ ലെനിന്‍ എന്ന ബീറ്റില്‍സ് ഗായകന്‍ ലഭിച്ച ജനകീയതയുടെ കാര്യത്തില്‍ ഒരു മഹാവിസ്മയമായിരുന്നു എന്നിട്ടും ഭയത്തിന്‍റെ അടിമയായിരുന്നു - മുറിയിലെ വിളക്കണയ്ക്കാന്‍ പോലും.
പുറംലോകത്തിന് തല്‍ ക്കാലം നിങ്ങളെ സഹായിക്കാന്‍ പറ്റില്ല. ആന്തരികമായ അനുഭൂതികളുടെ ബലമില്ലാതെ ഈ ഭയത്തില്‍ നിന്ന് പുറത്തുകടക്കുക എളുപ്പ മല്ല. അതുകൊണ്ടാണ് ഭയചകി തരായ ശിഷ്യസമൂഹത്തോട് അത്യുന്നതന്‍റെ ശക്തി ആവസിക്കുന്നതുവരെ ഇവിടംവിട്ട് പോകരു തെന്നൊക്കെ പറയുന്നത്. ആരാ ലോ പ്രാണനു വിലപറഞ്ഞ വ്യക്തി അനുഭവിക്കുന്ന കണക്ക് ഒരു വികാരമാണത്. എവിടെ നിന്നോ എന്തോ നിങ്ങളെ തേടിവരുന്നുണ്ട്. വേട്ടയാടപ്പെടുന്ന മൃഗങ്ങള്‍ ക്കറിയാം അതിന്‍റെ ചങ്കിലേക്ക് പായുന്ന അസ്ത്രത്തിന്‍റെ ഊക്കമൊക്കെ. ജിബ്രാനൊക്കെ എഴുതുന്നതുപോലെ ഒരു അഭയശില മനുഷ്യന് ആവശ്യമാണ്. നിങ്ങളതിനെ എന്ത് പേരിട്ടുവിളിച്ചാലും. വേലികെട്ടുന്നയാള്‍ എന്ന് ജോബിന്‍റെ പുസ്തകത്തില്‍ ദൈവത്തിന് ഒരു വിശേഷണമുണ്ട്. ആരെങ്കിലുമൊരാള്‍ എന്നെ പൊതിഞ്ഞുനില്‍പ്പുണ്ട് എന്ന ഉറപ്പില്ലാതെ പ്രശാന്തമാവുക അത്ര എളുപ്പമല്ല.
ലോകം ഇത്രയും ഹിംസയെ അര്‍ഹിക്കുന്നില്ല. വാക്കുകള്‍ കൊണ്ടും ചലനങ്ങള്‍കൊണ്ടും ഓരോരുത്തരും ആരെയൊക്കയോ പരിക്കേല്‍ പ്പിക്കുകയാണ്. ഒന്ന് തിരിഞ്ഞുനടക്കാനുള്ള നേരമായി. തന്നില്‍ നിന്ന് പഠിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ച പ്രധാനപാഠങ്ങളിലൊന്ന് അതായിരുന്നു വല്ലോ - ഞാന്‍ ശാന്തശീലനും വിനീതഹൃ ദയനുമാകുന്നു. ഇതേ ക്രിസ്തു പിന്നെയെന്തിന് ക്ഷോഭിച്ചു എന്ന് വളരെ തെളിമയോടെ പറയുന്ന ലേഖനം ഇതിന്‍റെ തുടര്‍ച്ചയായി വായിക്കുക...
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.
























