top of page

ലോകത്തിലെ ഏറ്റവും നല്ല അമ്മ

Apr 18, 2018

3 min read

ബി എസ് ചന്ദ്രമോഹന്‍
flowers

പൂന്തോട്ടത്തിലെ തന്‍റെ ജോലിയില്‍ മുഴുകിയിരുന്ന സ്കൂളിലെ പ്യുണ്‍, ഗംഗദാസ്, തന്നെ പ്രിന്‍സിപ്പല്‍ വിളിക്കുന്ന കാര്യം കേട്ടപ്പോൾ അകാരണമായി ഒന്ന് ഭയന്നു..

'പ്രിന്‍സിപ്പല്‍ മാം നിങ്ങളെ വിളിപ്പിച്ചു.. ഇപ്പോള്‍ തന്നെ ചെല്ലാന്‍ പറഞ്ഞു 

 

'ഇപ്പോള്‍ തന്നെ ചെല്ലാന്‍ പറഞ്ഞു' എന്നുള്ള വാക്കിലെ ഊന്നല്‍ ആണ് ഗംഗാ ദാസിനെ ഭയപ്പെടുത്തിയത് ..

 

പ്രിന്‍സിപ്പലിന്‍റെ മുറിയിലേയ്ക്ക് നടക്കുമ്പോള്‍ ഗംഗാദാസ് വല്ലാതെ ഭയന്നിരുന്നു ..

 

താന്‍ എന്തെങ്കിലും തെറ്റ് ചെയ്തോ, ആരെങ്കിലും തന്നെക്കുറിച്ച് പരാതി എന്തെങ്കിലും പറഞ്ഞുവോ ..

 

ഇങ്ങനെ നിരവധി സംശയങ്ങള്‍ മനസ്സില്‍ വന്നതുകൊണ്ട് പ്രിന്‍സിപ്പല്‍ റൂമിലേയ്ക്ക് കടക്കുമ്പോള്‍ ഗംഗാദാസ് നന്നായി വിയര്‍ത്ത് കഴിഞ്ഞിരുന്നു ..

 

ഗംഗാദാസ് വന്നയുടന്‍ തന്നെ പ്രിന്‍സിപ്പല്‍ മേശപ്പുറത്ത് ഇരിക്കുന്ന ഒരു പേപ്പര്‍ ഗംഗാദാസിനെ കാണിച്ചു ..

 

'ഗംഗാദാസ് ആ പേപ്പര്‍ എടുത്ത് വായിക്കു..'

 

ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന പേപ്പര്‍ കണ്ടതും

 

'മാം , എനിക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ല ..മാം എന്നോട് ക്ഷമിക്കണം.. അറിവില്ലാതെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് പൊറുക്കണം.. എന്നെയും എന്‍റെ മകളെയും ഇവിടെ നിന്ന് പുറത്താക്കരുത് ..'

 

ഗംഗാദാസിന്‍റെ സങ്കടവും വിഷമവും കണ്ടപ്പോള്‍

 

'ഏയ് , ഗംഗാ ദാസ് അങ്ങനെ ഒന്നും ഇല്ല.. ഇത് നിങ്ങളുടെ മകള്‍ എഴുതിയതാണ്.. അത് എന്താണ് എന്ന് ഗംഗാദാസ് അറിയണം എന്ന് കരുതിയാണ് വായിക്കാന്‍ പറഞ്ഞത്'

 

'മാം , അവള്‍ പാവമാണ് .. അവള്‍ എന്തെങ്കിലും അവിവേകം എഴുതിയെങ്കില്‍, ദയവായി അവളോട് ക്ഷമിക്കണം.. ഞാന്‍ അവളെ പറഞ്ഞു ശരിയാക്കാം..'

 

'ഗംഗാദാസ് അങ്ങനെ അല്ല , നിങ്ങള്‍ ഈ കത്ത് വായിച്ച് കേള്‍ക്കണം.. ഞാന്‍ അവളുടെ ടീച്ചറെ വിളിപ്പിക്കാം'

 

മകള്‍ എന്താണ് എഴുതിയത് എന്നറിയാതെ വിഷമിച്ചു നില്‍ക്കുന്ന ഗംഗാദാസിന്‍റെ അടുത്തേയ്ക്ക് മകളുടെ ക്ലാസ് ടീച്ചര്‍ എത്തി ..

 

'ഗംഗാദാസ്, ഇന്നലെ 'മദേര്‍സ് ഡേ ' ആയിരുന്നു ..അമ്മമാരേ ഓര്‍മിക്കുന്ന ദിവസം.. ആ ദിവസത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതുവാന്‍ ഞാന്‍ എല്ലാ കുട്ടികളോടും പറഞ്ഞു

..

നിങ്ങളുടെ മകള്‍, രേണു ദാസ് എഴുതിയ കത്താണ് ഇത് ..ഇംഗ്ലീഷിലാണ് എഴുത്ത്.. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ കത്ത് വായിക്കാം.. അര്‍ത്ഥം ഹിന്ദിയില്‍ പറഞ്ഞു തരാം..'

 

തുടര്‍ന്ന്! ടീച്ചര്‍ ഇംഗ്ലീഷ് ഭാഷയില്‍ കത്ത് വായിക്കുകയും അതിന്‍റെ തര്‍ജ്ജിമ ഹിന്ദിയില്‍ നടത്തുകയും ചെയ്തു ..

 

കത്ത് ഇങ്ങനെയാണ്

 

'ഇന്ന് ഞങ്ങളോട് 'മദേര്‍സ് ഡേ' യെ കുറിച്ച് എഴുതുവാന്‍ ടീച്ചര്‍ പറഞ്ഞു ..

 

ബീഹാറിലെ ഏറ്റവും ദാരിദ്ര്യം നിറഞ്ഞ ഒരു കുഗ്രാമമാണ് എന്‍റെ ജന്മസ്ഥലം ..

 

ആശുപത്രികള്‍ ഒന്നും ഇല്ലാത്ത സ്ഥലം ..

 

സ്കൂളുകളും ഇല്ല ..

 

പ്രസവത്തില്‍ തന്നെ കുട്ടികളും അമ്മമാരും മരിക്കുന്നത് അവിടെ സാധാരണമാണ് ..

എന്‍റെ അമ്മയും പ്രസവത്തില്‍ തന്നെ മരിച്ചു..

 

 

അമ്മയ്ക്ക് എന്നെ ഒന്ന് കാണുവാനോ എടുക്കുവാനോ കഴിഞ്ഞില്ല ..

 

എന്നെ നഴ്സിന്‍റെ കൈയ്യില്‍ നിന്നും എടുത്തത് എന്‍റെ അച്ഛന്‍ ആണ് .

 

ഞാന്‍ ജനിച്ചപ്പോള്‍ തന്നെ അമ്മയുടെ കാലന്‍ ആയി എന്നാണ് അച്ഛന്‍റെ വീട്ടുകാര്‍ പറഞ്ഞത് ..

 

അതുകൊണ്ടുതന്നെ അച്ഛന്‍ അല്ലാതെ ഒരാളും എന്നെ ഒരിക്കല്‍ പോലും എടുത്തിട്ടില്ല..

 

എന്നെ കുളിപ്പിച്ചതും എന്‍റെ കാര്യങ്ങള്‍ നോക്കിയതും എല്ലാം എന്‍റെ അച്ഛനാണ് ..

 

അച്ഛനെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ എല്ലാവരും ശ്രമിച്ചു ..

 

അച്ഛന്‍ വിസമ്മതിച്ചു ..

 

ധാരാളം പശുക്കളും കുറെ വയലുകളും അച്ഛന് ഉണ്ടായിരുന്നു ..

 

വിവാഹം കഴിച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കൊടുക്കില്ല എന്നും എല്ലാവരും അച്ഛനോട് പറഞ്ഞു..

 

6 മാസം പ്രായമുള്ള എന്നെ മാത്രം എടുത്ത് , എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ച് അച്ഛന്‍ അങ്ങനെയാണ് ഈ നഗരത്തില്‍ എത്തുന്നത് ..

 

എന്നെ വളര്‍ത്താന്‍ അച്ഛന്‍ എല്ലാ ജോലിയും ചെയ്തു ..

 

അച്ഛന് അധികം വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ നല്ല ജോലികള്‍ ഒന്നും കിട്ടിയില്ല ..

 

അങ്ങനെ വിവിധ ജോലികള്‍ ചെയ്യുമ്പോഴാണ് അച്ഛന്‍ ഈ സ്കൂളിലെ തോട്ടക്കാരന്‍ ആകുന്നത് ..

 

അച്ഛന്‍ പലപ്പോഴും പല ഭക്ഷണ സാധനങ്ങളും എനിക്ക് നല്‍കുമ്പോള്‍ , അച്ഛന് അവ ഇഷ്ടമില്ല എന്ന് പറഞ്ഞിരുന്നതിന്‍റെ അര്‍ഥം ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട് ..

 

കാരണം അവ ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു ..

 

ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ സന്തോഷത്തോടെ എന്നെ നോക്കിയിരിക്കുന്ന അച്ഛനെ ഞാന്‍ ഓര്‍ക്കാറുണ്ട് ..

 

ത്യാഗമാണ് ഒരു അമ്മയുടെ മുഖമുദ്ര എങ്കില്‍ എന്‍റെ അമ്മ എന്ന് പറയാവുന്നത് എന്‍റെ അച്ഛനെയാണ് ..

 

വാത്സല്യമാണ് അമ്മ എങ്കില്‍ , എന്‍റെ അമ്മ എന്‍റെ അച്ഛന്‍ തന്നെയാണ് ..

 

കാരുണ്യമാണ് അമ്മയെങ്കില്‍ എന്‍റെ അച്ഛനാണ് എന്‍റെ അമ്മ ..

 

ഈ മദേര്‍സ് ഡേയില്‍ എന്‍റെ അച്ഛന് എല്ലാവിധ ആശംസകളും അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ലോകത്തിലെ ഏറ്റവും നല്ല അമ്മ എന്‍റെ അച്ഛന്‍ തന്നെയാണ് ..