

ഫ്രാന്‍സീസ് പുണ്യവാനെക്കുറിച്ച് ആദ്യമായി വായിക്കുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. അദ്ദേഹത്തിന്‍റെ സംഗീതത്തില്‍ ആഹ്ലാദിച്ച് പക്ഷികള്‍ മേലേ പാറിവന്നിരിക്കുകയും മൃഗങ്ങള്‍ അരികെ വന്ന് സ്നേഹം കാണിക്കുകയും ചെയ്തിരുന്നു എന്നു മാത്രമാണ് എന്‍റെ മനസ്സില്‍ തങ്ങിയത്. മുന്‍തലമുറകളിലെ കുട്ടിക്കാലത്തിന് ഇന്നത്തെപോലെ കളിക്കോപ്പുകളും കോമിക്കുകളുമില്ലല്ലോ. എനിക്കാകട്ടെ വീട്ടില്‍ വരുന്ന കളിക്കൂട്ടുകാര്‍പോലും വളരെ കുറവായിരുന്നു. കണ്ണില്‍ക്കാണുന്ന പക്ഷികളോടും മൃഗങ്ങളോടുമെല്ലാം സൗഹൃദം തോന്നുകയും ചെയ്യുമായിരുന്നു. എന്‍റെ മാനസികാവസ്ഥയില്‍ ഫ്രാന്‍സീസിനോട് വലിയ സ്നേഹം തോന്നി. അടുപ്പവും. പക്ഷേ ഫ്രാന്‍സിസിനെ മനസ്സിലാക്കാന്‍ കഴിഞ്ഞത് വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ്. ദൈവത്തിന്‍റെ അപാരമായ കൃപകൊണ്ട് തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിന്‍റെ പരിചയം കിട്ടിയശേഷം.
ദൈവം മനുഷ്യനു നല്കിയ പ്രത്യേക കൃപാവരങ്ങളിലൊന്നാണ് ഗുരു/പ്രവാചക മാര്‍ഗങ്ങളെന്ന് കരുണാകരഗുരു പറഞ്ഞു തന്നു. വേറിട്ടു നില്ക്കുന്നതെന്ന് തോന്നുമെങ്കിലും കൃഷ്ണന്‍, മോസസ് എന്നിവര്‍ തുടങ്ങി ഗുരുക്കന്മാര്‍ അഥവാ പ്രവാചകര്‍ ദൈവത്തിന്‍റെ ഇച്ഛയെന്ന ഏകതന്തുവാല്‍ യോജിപ്പിക്കപ്പെട്ടവരാണെന്ന് അവിടത്തെ വാക്കുകളില്‍നിന്ന് പലപ്പോഴായി മനസ്സിലാക്കാന്‍ ഭാഗ്യമുണ്ടായി. ക്രിസ്തുവിന്‍റെ വഴിയെപ്പറ്റി ധാരണയുണ്ടായതും ഗുരുവിന്‍റെ വാക്കുകളിലൂടെയാണ്. അതില്‍പിന്നെയാണ് ഞാന്‍ സുവിശേഷം വായിച്ചത്, ക്രിസ്തു എന്‍റെ ജീവിതത്തിലും ഒരു സജീവസാന്നിധ്യമായതും. ഈശ്വരന്‍ മാര്‍ഗ്ഗദര്‍ശനത്തിനായി നിയമിക്കുന്നവരെ സമൂഹം എക്കാലത്തും തെറ്റിദ്ധരിക്കാറുണ്ട്. (കൃഷ്ണനെ അമ്മാവന്‍തന്നെ കൊല്ലാന്‍ ശ്രമിക്കുകയും, അവര്‍ണനായതുകൊണ്ട് സവര്‍ണര്‍ അപമാനിക്കുകയും ചെയ്തു. മലയാളി ബ്രാഹ്മണനായിരുന്ന ശങ്കരാചാര്യരെ സ്വന്തം സമുദായം ബഹിഷ്കരിച്ചു. ഇങ്ങനെ ഇന്‍ഡ്യയില്‍ത്തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്).
സമൂഹത്തിന്‍റെ നന്ദിയില്ലായ്മയും അറിവുകേടുംകൊണ്ട് വന്നുകൂടിയ പീഡനങ്ങളും അവഹേളനവും സഹിച്ച് ഈശ്വരേച്ഛ എങ്ങനെ നിറവേറ്റാമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ക്രിസ്തുവിനെ പിന്‍പറ്റിയ ഫ്രാന്‍സിസിനെ വീണ്ടും കണ്ടതും കണ്ടെത്തിയതും ഏതാണ്ട് പതിനാലുവര്‍ഷം മുമ്പ് കസാന്‍ദ്സാക്കിസിന്‍റെ കൃതിയിലൂടെയാണ്. അപ്പസ്തോലന്മാന്മാര്‍ക്കുശേഷം സ്നേഹത്തിലും ത്യാഗത്തിലും ക്രിസ്തുവിനെ ഏറ്റവും പൂര്‍ണമായി അനുകരിച്ചവരുടെ കൂട്ടത്തിലാണ് ഫ്രാന്‍സിസ് എന്ന് എനിക്ക് അങ്ങനെയാണ് മനസ്സിലായത്. "സുവിശേഷത്തില്‍ പ്രതിഫലിക്കുന്ന ക്രിസ്തുവിനെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു ഫ്രാന്‍സീസിന്‍റെ ലക്ഷ്യം.... പരിശുദ്ധ പിതാക്കന്മാര്‍ ഒരു രണ്ടാം ക്രിസ്തുവെന്ന് ഫ്രാന്‍സീസിനെ സംബോധന ചെയ്യാന്‍ ധൈര്യപ്പെട്ടു." (ഫ്രാന്‍സിസ്കന്‍ ആദര്‍ശം - ഫാ. മാര്‍സല്‍ ജി. പെരുമ്പിള്ളി)
ജീവജാലങ്ങളോട് സംവാദിക്കാന്‍ കഴിഞ്ഞ ഫ്രാന്‍സിസിന്‍റെ ആധ്യാത്മിക സിദ്ധിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷകരമായ അത്ഭുതമാണ് ഇന്നും തോന്നാറ്. ആത്മജ്ഞാനത്തിന്‍റെ പടവുകള്‍ കടക്കുമ്പോള്‍ ഏതോ ഘട്ടത്തില്‍ മനുഷ്യന് കൈവരാവുന്നതാണ് ഈ കഴിവ്. (തെക്കന്‍ കേരളത്തിലെ വനപ്രദേശത്ത് ഒരു ഗുഹയില്‍ നാരായണഗുരു താമസിച്ചിരുന്നപ്പോള്‍, അതിനകത്തുതന്നെ കൂടെ ഒരു പുലിയും, വലിയൊരു മൂര്‍ഖന്‍പാമ്പും ഉണ്ടായിരുന്നുപോലും. ഒരിക്കല്‍ തന്‍റെ ആശ്രമത്തില്‍ കുറെ സന്ദര്‍ശകരോട് സംസാരിച്ചുകൊണ്ടിരുന്ന രമണ മഹര്‍ഷിയുടെ മടിയില്‍ ഏതോ അക്രമിയില്‍ നിന്നു രക്ഷപ്പെടാനായി ഒരു കാട്ടുമുയല്‍ ഓടിക്കയറി അഭയം തേടിയതായും കേട്ടിട്ടുണ്ട്.)
സര്‍വഭൂതവുമാത്മാവില്‍ആത്മാവിനെയുമങ്ങനെസര്‍വഭൂതത്തിലും കാണു-ന്നവനെന്തുള്ളു നിന്ദ്യമായ്?(ഈശാവാസ്യോപനിഷത്ത്, നാരായണഗുരുവിന്‍റെ പരിഭാഷ). തന്നില്‍ നിന്ന് അന്യമല്ല ഒന്നും എന്ന ധാരണ ഉറച്ചവനെ സമസൃഷ്ടങ്ങളും സ്വന്തമെന്നു കരുതുന്നു - ആധ്യാത്മികമായ ചാര്‍ച്ചയാണത്. ഈ ദര്‍ശനമാണ് ഫ്രാന്‍സിസിലും പ്രത്യക്ഷമാവുന്നത്. ഇന്നും നാം 'എന്‍വയോണ്‍മെന്‍റലിസം' എന്നുപറയുന്ന കാഴ്ചപ്പാടിന്‍റെ ഉദാത്തവും ഐശ്വര്യം തികഞ്ഞതുമായ ഒരു രൂപമല്ലേ ഈ ദര്‍ശനം? ആദരിക്കുക, സ്നേഹിക്കുക, കൊടുക്കുക, അത്യാവശ്യമുള്ളതു മാത്രം എടുക്കുക - സമൂഹത്തോടും, പ്രകൃതിയോടുമുള്ള സമീപനം. ആധ്യാത്മികമായി ഉയര്‍ന്നവര്‍ ഈ അഗാധമായ തിരിച്ചറിവ് കാണിച്ചതായി ലോകചരിത്രം പറയുന്നു. ചരിത്രത്തിന്‍റെ പലതിരിവുകളിലായി നമുക്ക് പിന്‍തുടരാനായി ദൈവം അയക്കുന്ന ഈ മാര്‍ഗദര്‍ശകരെ നാം മനസ്സിലാക്കിയിരുന്നെങ്കില്‍!
ശുദ്ധവും സഹജവുമായി സന്ന്യാസംവരിച്ചവരില്‍ - പ്രത്യേകിച്ച് ഉള്‍ക്കാഴ്ചയുടെ (കിൗശേശേീി) പ്രേരണയാല്‍ മുന്നിലുള്ള ഒരേയൊരു വഴിയായി സന്ന്യാസത്തെ കണ്ട് ലോകവ്യവഹാരത്തിന്‍റെ സാധാരണ രീതിയിലുള്ള കെട്ടുപാടുകള്‍ സകലതും പൊട്ടിക്കുന്നവരില്‍ നിന്നാണ് നന്മയുടെയും നീതിയുടെയും ആശയങ്ങളും പ്രവര്‍ത്തനമാര്‍ഗങ്ങളും, എന്തിന്, പ്രപഞ്ചതത്ത്വങ്ങളുടെ അവബോധംപോലും നമുക്ക് കിട്ടിയിട്ടുള്ളത്. ഈശ്വരേച്ഛക്കൊത്ത് അവ സ്വാംശീകരിക്കാന്‍ കഴിയാത്തതാണ് ജനസാമാന്യത്തിനു വരുന്ന അബദ്ധം.
ഏതോ ഉള്‍ക്കാഴ്ചയുടെ പ്രേരണയാല്‍ ഈശ്വരനെ നേടാന്‍ മറ്റെല്ലാം ഉപേക്ഷിക്കുന്നവന് ക്രമേണ 'അവനവന്‍' എന്ന ബോധം പോലും ഇല്ലാതാവുന്നു. ആത്യന്തികാര്‍ഥത്തില്‍ സാര്‍വലൗകികമാണ് ഈ പ്രതിഭാസം. (പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമി തന്‍റെ ഒരു കവിതയില്‍ ഈ അവസ്ഥ മിഴിവോടെ ചിത്രീകരിക്കുന്നുണ്ട്: കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടുകയാണ്. 'ആരാണ് പുറത്ത്?' എന്ന ചോദ്യത്തിന് സ്വാഭാവികമായും 'ഞാന്‍' എന്നാണുത്തരം. വാതില്‍ തുറക്കപ്പെട്ടില്ല. പലദിവസങ്ങളില്‍ ഈ ചോദ്യവും ഉത്തരവും ആവര്‍ത്തിച്ചു. ഒടുവില്‍ കാമുകന്‍ പറഞ്ഞു: പുറത്ത് നില്ക്കുന്നത് നീ, നീ തന്നെ എന്ന്. വാതില്‍ തുറക്കപ്പെടുകയും ചെയ്തു.)
'ഞാന്‍ ഇല്ലാതാകുമ്പോള്‍ 'നീ' പ്രവര്‍ത്തിക്കുന്നു. 'അവനവന്‍' ഇല്ലാതായിത്തീര്‍ന്ന പരമസന്ന്യാസിമാരിലൂടെ ഈശ്വരന്‍ പ്രവര്‍ത്തിക്കുന്നു. അദൃശ്യനും അരൂപിയുമായ ദൈവത്തിന്‍റെ സ്വരൂപം - ദൃശ്യ പ്രതിച്ഛായയെന്നപോലെ, ദൈവത്തിന്‍റെ അംശമെന്നു നാം കരുതത്തക്കനിലയില്‍, എന്നാല്‍ നമ്മെപ്പോലൊരാളായി, നമുക്കിടയില്‍ ജീവിച്ചുമറയുന്ന യുഗപരിവര്‍ത്തകരെയാണ് ദൈവത്തെ പ്രാപിക്കാന്‍ ദൈവാന്വേഷികള്‍ ആശ്രയിക്കുന്നത്. ഒരു ഗുരുവിനെ അല്ലെങ്കില്‍ പ്രവാചകനെ തീവ്രമായ ഉള്‍ക്കാഴ്ചയുടെ പ്രേരണയാല്‍ സ്നേഹിച്ച് ആ സ്നേഹത്തില്‍ സ്വയം നഷ്ടപ്പെടുകയും ആ ഒഴിവില്‍ ഈശ്വരചൈതന്യം നിറഞ്ഞ് ഈശ്വരേച്ഛയുടെ ഉപകരണമായിത്തീരുകയും ചെയ്യുന്ന വ്യക്തി ഗുരുവിന്‍റെ/ പ്രവാചകന്‍റെ വഴി വീണ്ടും വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
ക്രിസ്തുവും ശിഷ്യരും ദരിദ്രരായി ജീവിച്ചു. സമ്പന്നനായി ജീവിച്ചിരുന്ന ഫ്രാന്‍സിസ് എളിമയാര്‍ന്ന ആ ദാരിദ്ര്യം സ്വീകരിച്ചു. ഫ്രാന്‍സിസിന്‍റെ മാനസാന്തരം ഉള്‍ക്കാഴ്ചയാല്‍ പ്രേരിതമായിരുന്നു. ഉള്‍ക്കാഴ്ചയുടെ ഉദയത്തില്‍ നാടകീയമായി പലതും സംഭവിക്കുന്നതു കാണാം. ഫൊസെയ്ല്‍ എന്ന സൂഫി*, സന്ന്യാസത്തിനു മുമ്പ് ഒരുനാള്‍ തന്‍റെ നാലുവയസ്സായ കുഞ്ഞിനെ മടിയില്‍വെച്ച് കളിപ്പിക്കുകയായിരുന്നു.
കുഞ്ഞ് ചോദിച്ചു:'
