top of page

തിന്മയുടെ നടുക്കുണ്ട് ദൈവരാജ്യം

Apr 6, 2023

4 min read

ഷാജി കരിംപ്ല��ാനിൽ കപ്പുച്ചിൻ
farmers harvesting crops

മത്തായി 13:24-30 ആണ് വിളയുടെയും കളയുടെയും ഉപമ പറയുന്നത്. ഈ ഉപമയുടെ വ്യാഖ്യാനവും മത്തായി അതേ അധ്യായത്തില്‍ നല്‍കുന്നുണ്ട് (13:36-43). ആദ്യം വിത്തു വിതയ്ക്കല്‍ (വാക്യം 24), പിന്നെ കളവിതയ്ക്കല്‍ (25), തുടര്‍ന്ന് വിളയുടെയും കളയുടെയും വളര്‍ച്ച(26), സേവകന്മാരുടെ ചോദ്യവും യജമാനന്‍റെ ഉത്തരവും (27  -28a), വീണ്ടും ചോദ്യവും ഉത്തരവും (28b--30) എന്ന രീതിയിലാണല്ലോ ഉപമ പറയപ്പെട്ടിരിക്കുന്നത്. ഉപമയുടെ വ്യാഖ്യാനം 13:37-43 ലുണ്ട്. കഥയിലെ ഏഴ് ഐറ്റംസ് ഏതിന്‍റെയൊക്കെ പ്രതീകമാണെന്ന് 37-39 വാക്യങ്ങളും, യുഗാന്ത്യവിധിയെക്കുറിച്ച് 40-43 വാക്യങ്ങളും പറഞ്ഞുവയ്ക്കുന്നു.

ഗോതമ്പു ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ട കളകള്‍, പ്രത്യേകിച്ചും അവ കതിരിടുന്നതിനുമുമ്പ്, ഗോതമ്പുചെടിയെപ്പോലെ തന്നെയിരിക്കും എന്നതുകൊണ്ട് വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ അവ പറിച്ചുനീക്കപ്പെടാറില്ല. ഈ കളയില്‍ ഉണ്ടാകുന്നത് വിഷാംശമുള്ള ഒരിനം ഫംഗസാണത്രേ. ഗോതമ്പു മണികള്‍ക്കൊപ്പം അവ കിടന്നാല്‍ ഗോതമ്പു ഭക്ഷ്യ യോഗ്യമല്ലാതായിത്തീരും. അതുകൊണ്ട് കൊയ്ത്തിന്‍റെ സമയത്ത് അവയെ വേര്‍തിരിച്ച്, കത്തിച്ചു കളയും.

ഈ ഉപമ പൊതുവേ വ്യാഖ്യാനിക്കപ്പെട്ടത് സുവിശേഷത്തില്‍തന്നെ ഈ ഉപമയ്ക്കു നല്‍കപ്പെട്ട വ്യാഖ്യാനം കണക്കിലെടുക്കാതെയാണ്. സഭയെ ക്കുറിച്ചുള്ള ഉപമയായിട്ടാണ് സെന്‍റ് അഗസ്റ്റിന്‍ ഇക്കഥയെ കാണുന്നത്. സഭയ്ക്കുള്ളില്‍ നല്ലയാപ്പിളും ചീത്തയാപ്പിളും ഉണ്ടാകാമെന്നും ചീത്തയാപ്പിള്‍ ഏതെന്നു തീരുമാനിക്കേണ്ടത് മനുഷ്യരല്ല, ദൈവമാണെന്നും വിധിതീര്‍പ്പ് ദൈവത്തിന്‍റേതായ തുകൊണ്ട് ആ അവകാശത്തില്‍ മനുഷ്യന്‍ കൈകടത്താന്‍ പാടില്ലെന്നും അതുകൊണ്ടുതന്നെ വിളയും കളയും ഒരേപോലെ വളരേണ്ടതുണ്ടെന്നുമൊക്കെ അഗസ്റ്റിന്‍ വാദിച്ചു. സഭയിലെ പാഷണ്ഡികളാണ് ഉപമയിലെ കളയെന്നാണു ജോണ്‍ ക്രിസോസ്റ്റമിന്‍റെ വാദം. സഭയ്ക്കുള്ളില്‍ നന്മയും തിന്മയും വേര്‍തിരിക്കാനാവാത്ത വിധത്തില്‍ ഇടകലര്‍ന്നി രിക്കുന്നുവെന്നും ഈ യാഥാര്‍ത്ഥ്യത്തിന്‍റെ മുന്നില്‍ നാം ക്ഷമയോടെ കാത്തിരിക്കണമെന്നും ആണത്രേ ഉപമയുടെ പാഠം.

ഈ വ്യാഖ്യാനത്തിന്‍റെ പുത്തന്‍ പതിപ്പുകള്‍ കാലമേറെ മുന്നോട്ടു പോയിട്ടും നാം കാണുന്നുണ്ട്. 'വിലാപവും പല്ലുകടിയുമുണ്ടാകും' എന്ന പ്രയോഗം മത്തായിയുടേതു മാത്രമാണെന്നും (ഈ സുവി ശേഷത്തില്‍ ആറു തവണയാണ് ഈ പ്രയോഗമുള്ളത്. ലൂക്കാ 13:28 ഒഴികെ, പുതിയ നിയമത്തില്‍ മറ്റൊരിടത്തും ഈ പ്രയോഗം കാണുന്നതേയില്ല.) അതുകൊണ്ട് തന്‍റെ സഭയിലെ സവിശേഷമായ പ്രശ്നങ്ങളെ സഭാംഗങ്ങള്‍ ക്ഷമയോടെ അഭിമുഖീകരിക്കാനായി മത്തായി ഈ ഉപമയും വ്യാഖ്യാനവും  എഴുതിച്ചേര്‍ത്തതാണെന്നും അഭിപ്രായമുണ്ട്.