top of page

മതമോ സഭയോ?

Aug 10, 2023

5 min read

ഫ�ാ. ജോസ് വെട്ടിക്കാട്ട്
A Capuchin Friar  in front of Ashram at Wagamon Pic @Rony
A Capuchin Friar in front of Ashram at Wagamon Pic @Rony

ഒരാഴ്ച സ്വസ്ഥമായിരുന്നു പ്രാര്‍ത്ഥിക്കാന്‍ സൗകര്യം കൊടുക്കുമോ എന്നുചോദിച്ച് ഒരാള്‍ കുറെനാളു മുമ്പു വിളിച്ചു. അദ്ദേഹം ആവശ്യപ്പെട്ട ദിവസങ്ങളില്‍ തടസ്സമൊന്നുമില്ലാതിരുന്നതുകൊണ്ട് പോരാനും പറഞ്ഞു. ഡയറിയില്‍ കുറിച്ചു വയ്ക്കാനായി പേരു ചോദിച്ചപ്പോള്‍ പറഞ്ഞ പേര് ഞാനാദ്യം കേള്‍ക്കുന്നതായിരുന്നു. ആണോ പെണ്ണോ, ജാതിയോ മതമോ ഒന്നും തിരിച്ചറിയാന്‍ പറ്റാത്ത ഒരു പേര്.


"വരുന്നത് ഒറ്റയ്ക്കാണോ, അതോ ഫാമിലിയുണ്ടോ?"


"ഞാനൊരച്ചനാണ്."


പിന്നെ കൂടുതലു ചോദിച്ചില്ല; മലയാളിയാണെങ്കിലും വടക്കെ ഇന്‍ഡ്യയിലെങ്ങാനും മിഷനറിയായിരിക്കാനാണു സാദ്ധ്യത, അങ്ങനെ പേരുമാറ്റിയതായിരിക്കും എന്നൂഹിച്ചു. പറഞ്ഞിരുന്ന ദിവസംതന്നെ ആളെത്തി. മദ്ധ്യവയസ്ക്കന്‍. ടൈംറ്റേബിളും കാര്യങ്ങളുമൊക്കെ വിശദീകരിച്ചുകൊടുത്തതിനുശേഷം ദിവസവും കുര്‍ബ്ബാന ചൊല്ലാനുദ്ദേശിക്കുന്ന സമയമറിഞ്ഞാല്‍ അള്‍ത്താര ഒരുക്കിവച്ചുതരാം എന്നു പറഞ്ഞപ്പോള്‍ കുര്‍ബ്ബാന ചൊല്ലുന്നില്ല, ഞാന്‍ ചൊല്ലുന്ന കുര്‍ബ്ബാനയില്‍ കൂടിക്കൊള്ളാം എന്നായിരുന്നു മറുപടി. ഏറെസമയവും ചാപ്പലിലും അല്ലെങ്കില്‍ കോമ്പൗണ്ടിലും ഏകാന്തമായി ചെലവഴിച്ച്, ഭക്ഷണസമയത്തുപോലും മൗനമായി പ്രാര്‍ത്ഥനയിലായിരുന്ന അദ്ദേഹത്തോട് ശരിക്കും ആദരവുതോന്നി. ഏഴാം ദിവസം ബ്രേക്ഫാസ്റ്റു കഴിഞ്ഞയുടനെ എന്‍റെ മുറിയിലെത്തി മാന്യമായ ഒരുസംഭാവനയുംതന്ന് യാത്രപറഞ്ഞു.


"ഇവിടെ വരുന്ന കാര്യം പറഞ്ഞു ഫോണ്‍ ചെയ്തപ്പോള്‍ അച്ചനാണെന്നിദ്ദേഹം പറഞ്ഞതല്ലാതെ ഇവിടെ ഒരാഴ്ച്ച ഉണ്ടായിരുന്നിട്ടും, നമ്മളു തമ്മില്‍ ഒന്നും സംസാരിക്കാനിടയായില്ല. അങ്ങോട്ടു കയറി ആരോടും ഒന്നും ചോദിച്ചറിയുന്ന സ്വഭാവം എനിക്കില്ലാത്തതുകൊണ്ടാണ് ഞാന്‍ മിണ്ടാന്‍ വരാതിരുന്നത്. എന്തായാലും ...........അച്ചന്‍റെ ശാന്തമായ പ്രകൃതവും, ഏകാന്തമായ പ്രാര്‍ത്ഥനയുമൊക്കെ എനിക്കും ഒരു ഉത്തേജനമായിരുന്നു, നന്ദി."


അല്പമൊന്നു സംശയിച്ചു നിന്നിട്ട് അദ്ദേഹം പറഞ്ഞു:


"എന്‍റെ പേര് ആ പറഞ്ഞതല്ല. ഒന്നും അറിയിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് കള്ളപ്പേരു പറഞ്ഞതാണ്. എന്തായാലും ഞാനാഗ്രഹിച്ചുവന്ന കാര്യം സാധിക്കാതെയാണു തിരിച്ചുപോകുന്നത്."


അതു കേട്ടപ്പോള്‍ ആകെ വിഷമംതോന്നി.


"കള്ളപ്പേരു പറഞ്ഞതുപോലെ അച്ചനാണെന്നു പറഞ്ഞതും കള്ളമായിരുന്നോപോലും?"