

കവിതയുടെ വഴികള്‍ വ്യത്യസ്തമാണ്. പലമയാണ് കവിതയെ സുന്ദരമാക്കുന്നത്. അനേകം കൈവഴികളുള്ള നദിയാണത്. ഓരോ കവിയും തന്‍റെ വഴി തുറന്നെടുക്കുന്നു. ആഴത്തിലുള്ള അന്വേഷണങ്ങള്‍ കവിതയെ സൂക്ഷ്മവും വിശാലവുമാക്കുന്നു. കെ. ബി. പ്രസന്നകുമാറിന്‍റെ 'എല്ലോറ' എന്ന കവിതാസമാഹാരം സൂക്ഷ്മാനുഭവങ്ങളുടെ ആവിഷ്കാരമാണ്. സാഞ്ചി എന്ന സമാഹാരത്തിന്‍റെ തുടര്‍ച്ചയും വളര്‍ച്ചയും അടയാളപ്പെടുത്തുന്നു 'എല്ലോറ.' ഒരു യാത്രികന്‍റെ ആത്മാന്വേഷണങ്ങള്‍ എന്ന് ഈ കവിതകളെ വിളിക്കാം. സ്ഥൂലമല്ല, സൂക്ഷ്മമാണ് അദ്ദേഹത്തിന്‍റെ കവിതാവഴികള്‍. യാത്രയെ സംസ്കാരമാക്കിയവന്‍റെ തേടലുകളാണിവ. 'ചില കാലമുദ്രകള്‍, ചുവടുകള്‍, നോട്ടങ്ങള്‍' എന്ന് കവി തന്നെ അടയാളപ്പെടുത്തുന്നു.
മുദ്രകള്‍, ചുവടുകള്‍, നോട്ടങ്ങള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് കവിതകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭാവപരവും ദര്‍ശനപരവുമായ ചില വ്യത്യാസങ്ങളാണ് ഈ അണിനിരത്തലിനു ഹേതു. എങ്കിലും എല്ലാ കവിതകളെയും കൂട്ടിയിണക്കുന്ന അഗാധശ്രുതി സര്‍വവ്യാപിയാണ്.
ഗ്രീഷ്മത്തില്‍ എല്ലോറയില്‍ നില്‍ക്കുമ്പോള്‍ കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കുംപോലെ.
മഹാവിസ്മയ ദൈവതലത്തിലാണ് താന്‍ എന്ന് തന്‍റെ അനുഭൂതിയെ കവി പകര്‍ത്തുന്നു.
'ഘനീഭൂതസമയമെന്നതുപോല്‍ ഇരുള്‍വെളിച്ചങ്ങള്‍' ചുറ്റും വന്നു നിറയുന്നു. ശില്പമെന്നത് ഉറച്ചുപോയ സമയമാണ്. ഏതോ കാലത്തില്‍നിന്നുള്ള ഉളിനാദവും നൂറ്റാണ്ടുകളുടെ മുഴക്കവും കവി കേള്‍ക്കുന്നു. ജന്മാന്തരകാമനകളാണ് കലാസാന്ദ്രമായി ശില്പാകാരമായി നിലകൊള്ളുന്നത്. കവി ഭൂതവും വര്‍ത്തമാനവും ഐതിഹ്യവിശ്വാസങ്ങളും കൂട്ടിയിണക്കുന്നു. എല്ലോറയില്‍ ചരിത്രത്തിന്‍റെ കടല്‍ വന്നലയ്ക്കുന്നത് നാം കേള്‍ക്കുന്നു. ബുദ്ധശില്പത്തിന്‍റെ ധ്യാനസ്വരം ശ്രവിക്കുന്നു. ഹൃദയശുദ്ധമായ വാക്ക് തെളിഞ്ഞുവരുന്നു. കല്ലില്‍ നന്ദിയുടെ വിരലുകള്‍ തുടിക്കുന്നത് അറിയുന്നു. മഹാകാലസംഗീതത്തിനു മുന്‍പില്‍ കവി വിനമ്രനാകുന്നു.
ജലവും പുഴകളും മാ റിപ്പോകുന്ന കാലമാണിത്. 'തിരുനാവായ' എന്ന കവിത പുഴയുടെ മാറ്റത്തിന്‍റെ കഥകൂടിയാണ് പറയുന്നത്.
'ഞാനിന്ന് കണ്ണീര്‍പ്പുഴ
ബലിപിണ്ഡവാഹിനി
മനുഷ്യകഥാസരിതസാഗരം' എന്ന് നദി പറയുന്നു.
പുഴകളെല്ലാം കണ്ണീര്‍പ്പുഴകളായി മാറിയിരിക്കുന്നു. ഈ മാറ്റത്തിന് ഹേതു മനുഷ്യനാണ് എന്ന സത്യം നാം കാണാതിരിക്കരുത്.
'ഒഴുകുന്നു ഞാന്‍
മൃതിയില്‍നിന്ന് ബ്രഹ്മാവിലേക്ക്
സ്മൃതിയില്‍ നിന്ന്
ജീവന്‍റെ തളിര്‍വനങ്ങളിലേക്ക്' എന്നതാണ് നദിയുടെ സ്വപ്നം.
ഹരിതപത്രങ്ങളിലാണ് ജീവിതം തുടിക്കുന്നത്.
നചികേതസ്സ് മരണത്തിന്‍റെ പൊരുള്‍ അന്വേഷിച്ചവനാണ്. 'നചികേതതാല്‍' കവിയില്‍ ഉണര്‍ത്തുന്ന ചിന്തകള്‍ ഏറെയാണ്. അശാന്തമായ ശാന്തതയോടെ അതു തന്‍റെ നേര്‍ക്കിറങ്ങിവന്നുവെന്ന് കവി.
'അയാളുടെ നോട്ടം
അശരണമായ ചോദ്യമായ്
മലങ്കാറ്റായ് പേമാരിയായ്
ഉള്ളിലേക്കലച്ചെത്തി.'
