top of page

മജ്നുല്‍ ലൈല

  • സുധാകരന്‍ ആവള
  • Jan 4, 2025
  • 1 min read
a girl in a swing

ചുട്ടുപഴുത്ത മണ്‍തരികളില്‍

വാടാതെ വിടര്‍ന്നുല്ലസിച്ച

വേര്‍പിരിയാത്ത രണ്ടിണക്കിളികള്‍

പ്രണയഭൂമിക ലോകര്‍ക്കായി

വരച്ചു നല്‍കി.

അവളുടെ മിഴികളില്‍

പ്രണയത്തിന്‍റെ കടലാഴങ്ങള്‍

തെളിഞ്ഞു കത്തിയത്

അവനരികിലുണ്ടായപ്പോള്‍മാത്രം

ഋതുഭേദങ്ങളറിയാതെ

പ്രണയത്തിന്‍റെ നറുപുഷ്പങ്ങള്‍ തേടിപ്പോയവന്‍

വേനലില്‍ ഉരുകിയൊലിച്ചിട്ടും

വിയര്‍പ്പു മണികളില്‍

പ്രണയം ഒഴുകിപ്പോകാതിരിക്കാന്‍

മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടിരുന്നു.


നീണ്ട മണലാരണ്യത്തില്‍

കാതങ്ങള്‍ക്കപ്പുറത്ത്

അവളുടെ ഗന്ധം

അവനില്‍ ലഹരിയുടെ

വേലിയേറ്റം, തീരത്തെ ചുംബിക്കും തിരയായുയര്‍ന്നു.

വിരഹവേദനയില്‍ നെഞ്ചകം പഴുത്തപ്പോഴും

വിശപ്പില്ലാത്ത യാത്രകള്‍

അവന്‍റെ കാലുകള്‍ക്ക് കനം കൂടിയിട്ടുണ്ടാവാം.....

രോഗശയ്യയില്‍ അസ്തമയംകാത്തു കിടന്നവള്‍

സ്വപ്നങ്ങളില്‍

അവനെ കണ്ടുറങ്ങി

മരണത്തിന്‍റെ മരവിച്ച വിരലുകള്‍

അവളെ തലോടിയപ്പോഴും

അവളിലലിഞ്ഞു ഉണരാ-

തുറങ്ങാതവനുണ്ടായിരുന്നു.

bottom of page