

പിറവി
നെഞ്ചിലുറയുന്ന ജീവധാരകളെ
എന്‍റെ അന്തരാത്മാവിലൂടെ
ഉയിര്‍ത്തു നീ
ഈ മാറുപിളര്‍ന്നൊഴുകുക
നിറവിന്‍റെ ജലസുകൃതമേ
ജീവപ്രവാഹമായ ്
നനയ്ക്കുക ഈ പൃഥിയെ
നടനം
സ്ഫടികചിലമ്പുകളണിഞ്ഞും
കിലുകിലെ പുന്നാരം പറഞ്ഞും
ആഴങ്ങളെയാര്‍ദ്രമായ് പ്രണയിച്ചും
എന്‍റെ വേരുകളെ ഗാഢമായ് പുല്കിയും
സുന്ദരമൂര്‍ത്തഭാവമായ്ഉള്‍പ്പൂക്കളെ
വിരിയിച്ചുംആടുക പ്രിയമോഹിനിനിന്‍
നടനമിവിടെജീവതാളമായ് ഉണരട്ടെ...
സംഹാരം
എവിടെ നിന്‍ ലോലഭാവം
എവിടെ നിന്‍ ശാന്തിമന്ത്രം
അലയൊലികളെല്ലാമതി തീവ്രരൂപിയായ്
അതിവേഗമതി രൗദ്രമൊഴുകുന്ന വേഗമായ്
ജലതരംഗിണി നിന്‍ സംഹാരഭാവമീ
മിഴികളാമുള്‍ക്കടല്‍ച്ചാലുകള്‍ പിന്നിട്ട്
ഉറകൊണ്ട ഹൃത്തിന്‍റെയുയിരിനെപ്പോലും
ഒരു മാത്ര മറന്നുവോ...
സ്വപ്നങ്ങള്‍ മറന്നുവോ...
പുണ്യങ്ങളെല്ലാം പാതിവഴിയില്‍
പൊലിഞ്ഞപോല്‍, ഭ്രാന്തമായ്
അലറിയാര്‍ക്കുന്ന പുഴയാമെന്‍ ചേതനേ
നിന്നലയിലൊടുങ്ങുമോ
ഈ ഭൂമിതന്‍ വിറയാര്‍ന്ന ഹൃത്തടം
മൃതി
നമ്മുടെ ജീവല്‍സമൃദ്ധിക്കു കാരണഭൂതയായവള്‍
പുല്ലിനും പൂവിനും മാനിനും മയിലിനും മാനവകുലത്തിനും
അമൃതേത്തു തന്നവള്‍
ഈ മണ്ണിന്‍റെ ചോദനകളെ ആത്മനാഡികളാല്‍ ആവൃതിമാക്കിയോള്‍
ഒടുവില്‍,
ദിഗംബരങ്ങള്‍ നടുക്കുമൊരു ഹുങ്കാരനാദത്തിനിടയില്‍
ഒരു കഴല്‍പ്പാടുപോലും അവശേഷിപ്പിക്കാതെ
നഗ്നയായ്
സ്വയം നഷ്ടമായ്
മൃതിയുടെ ചലനഗതിയില്‍
അലിഞ്ഞുപോയ്
അമ്മേനദിയാമെന് തായേ
ഈ വിഹ്വലവിഹായസ്സിലേയ്ക്കുറ്റുനോക്കുമ്പോള്‍
ഞാന്‍ കാണുന്നത് ചെങ്കനല്‍ വര്‍ണമാണ്
നിന്‍റെ മാറിടം കുത്തിപ്പിളര്‍ന്ന്
നിന്‍റെ കരുണാര്‍ദ്രമിഴികള്‍ ചൂഴ്ന്നെടുത്ത്
നിന്‍റെയടിവയര്‍ തീച്ചൂളയാക്കി
നിന്‍റെ മൃദുലമാമുള്‍ക്കാമ്പിലെന്‍
ചെളിപൂണ്ട പാദങ്ങള്‍ കുത്തിപ്പടര്‍ത്തി
അഹമെന്ന തേര്‍തെളിച്ചുഞാന്‍
കാഹളം മുഴക്കി മുന്നേറവേ
അരുതേയെന്നു നിലവിളിച്ചാര്‍ത്തമായ്
അനാഥമായൊരു നെടുവീര്‍പ്പായ് നീ
ശൂന്യതയിലേയ്ക്കലിഞ്ഞുവോ
ഇല്ലാതെയായോ മഹിതേ നിന്നാത്മഭാവം
മാപ്പ്
നിന്നാഴതല്പങ്ങളിലേയ്ക്കാഴ്ത്തിയ
മലിനതകളെയോര്‍ത്ത്
നിന്‍റെ ത്രസിക്കുന്ന കിനാക്കളിലേ-
യ്ക്കടര്‍ത്തിയിട്ട മുറിപ്പാടുകളെയോര്‍ത്ത്
നിന്നില്‍നിന്നു ഞാന്‍ മോഷ്ടിച്ചെടുത്ത
മണല്‍ച്ചെരാതുകളെയോര്‍ത്ത്
നിന്നെത്തൊടാതെ പോയ
വിരല്‍പ്പൂക്കളെയോര്‍ത്ത്
നിന്‍റെ ശിരസ്സറുത്തും
ജീവതന്തുക്കളിറുത്തും
ഞാന്‍ വാരിയെടുത്ത
നിമിഷസുഖങ്ങളെയോര്‍ത്ത്
പ്രത്യാശ
ജലജീവനാഡികളെ
നിന്നുയിര്‍പ്രവാഹങ്ങളെവിടേയ്ക്കോ
മറഞ്ഞെങ്കിലും
നിന്നുര്‍വ്വരഭാവങ്ങള്‍
ഒരു മാത്രയകന്നെങ്കിലും
എന്നുള്‍ക്കാമ്പില്‍നീയുണര്‍ന്നിരിക്കുന്നു
നീ ഉയിര്‍ക്കുമെന്ന സ്വപ്നവുമായ്
ഈ വരണ്ടഭൂമിയില്‍ ഞാന്‍ കാത്തിരിക്കുന്നു...
സമാധി
ഇരമ്പലുകളകന്നുപോയ്ഞ
ഞരക്കങ്ങളായ് താളലയം
തപ്തബാഷ്പങ്ങള്‍, തേങ്ങലുകള്‍
ഒടുക്കമീ നെഞ്ചകം പൊള്ളുന്ന നോവിനെ
അന്തരാളത്തിലേറ്റു നീ പിന്‍വാങ്ങിയോ
ഈ മണ്ണിന്‍റെയഗാധതപസിലേയ്-
ക്കതിവേഗം മറഞ്ഞുവോ
പുനര്‍ജനി
പ്രതീക്ഷകള്‍ വീണ്ടും ചിറകുകള്‍ വിടര്‍ത്തിയെന്‍
ജീവനുചുറ്റും
മഴപെയ്യുന്നു
മനം തുളുമ്പുന്നു
ശുദ്ധിത ന്നുറവകള് വീണ്ടും
ചാലിട്ടൊഴുകുന്നു
മാതൃഭാവം പുനര്‍ജ്ജനികൊള്ളുന്നു
പുഴയാമെന്‍ പൂര്‍ണ്ണതേ
പാവനയാം നിന്‍ ചരണങ്ങളില്‍
എന്‍ പ്രണാമം
പ്രണാമം
പ്രണാമം.
Related Posts

സഞ്ജയ് നാഥ്
Feb 15, 2025
1 min read
രാത്രി, നിലാവ്, സാക്കിര്‍
(സാക്കിര്‍ ഹുസൈന് സമര്‍പ്പണം) ആയിരം കുതിരകള്‍ പായുന്ന ഒച്ചയില്‍ പകുതിയില്‍ മുറിഞ്ഞ ഉറക്കം. ലോഡ്ജിലെ മുഷിഞ്ഞ കിടക്കയില്‍ അരികിലായി...

ജോസ് സുരേഷ് കപ്പൂച്ചിൻ
Dec 8, 2025
2 min read
അഞ്ച് സ്ത്രീകൾ
I. സാറാ പരിചിതമായ കഥകളിൽ നിന്ന്, പരിചിതമായ ഭാഷകളാൽ രൂപപ്പെട്ട ലോകത്തിൽ നിന്ന് ഞാൻ നടന്നു മാറി. ദൈവത്തിൻ്റെ സ്വപ്നങ്ങളുടെ ഭാരവും ഞാൻ വഹിക്കേണ...

എ. കെ. അനില്‍കുമാര്‍
Sep 4, 2025
1 min read
ഓണ നിറങ്ങള്‍
ഇല്ലായ്മയില്‍ ഓണം നിറം മങ്ങുമ്പോള്‍ രാത്രി ആകാശത്ത് ഒരുകൂട്ടം പുതുനിറങ്ങള്‍ പൊട്ടിവിടരും. പ്രത്യാശയുടെ നിറങ്ങള്‍ സ്വപ്നത്തിന്‍റെ...
























