

"ഭൂമിക്കു കണ്ണുകളില്ല. ഒരു പൂവിൻറെ കണ്ണിലൂടെ, ഒരു പുഴുവിൻറെ കണ്ണിലൂടെ ഭൂമി ലോകത്തെ നോക്കുകയാണ്. ഭൂമി അതിൻറെ ആയിരം ഒച്ചകളിലൂടെ ഈശ്വരനെ വാഴ്ത്തുന്നു..." സാമുവൽ ടെയിലർ കോൾറിഡ്ജ്
റാബി ബുനാം ഒരു പുലരിയിൽ തൻറെ ശിഷ്യന്മാരുടെ കൂടെ ശാന്തമായൊരു ഗ്രാമത്തിലൂടെ കടന്നുപോകുകയായിരുന്നു. ഏറെ നടന്നപ്പോൾ അദ്ദേഹം കുനിഞ്ഞ് ഒരു പിടി നനഞ്ഞ മണ്ണുവാരി അതിൻറെ നേരെ പ്രേമപൂർവ്വം ഒന്നുനോക്കി. അനന്തരം അത് എടുത്ത അതേസ്ഥാനത്തുതന്നെ വയ്ക്കുകയും ചെയ്തു. ഗൂഢമായ ഒരു മഹാരഹസ്യം തിരിച്ചറിഞ്ഞതിൻറെ നിർവൃതി ആ കണ്ണുകളിൽ ഓളം വെട്ടി. ശിഷ്യന്മാർക്ക് ഒന്നും മനസ്സിലായില്ല.
റാബി ബുനാം സൗമ്യമധുരമായി ആകാശത്തേക്ക് തലയുയർത്തി. പ്രാർത്ഥിക്കുന്ന സ്വരത്തിൽ അദ്ദേഹം ഇപ്രകാരം മന്ത്രിച്ചു: "ഈ ഒരു പിടി മണ്ണ് ഈ പ്രത്യേകമായ സ്ഥലത്ത് തന്നെ ഇരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് നാം ഒരിക്കലും അറിയുന്നില്ല."
ഇതു മറന്നുപോയ ഒരു മനുഷ്യരാശിയാണ് ഭൂമിയെ, ഒരിക്കൽ സ്വർഗ്ഗമായിരുന്ന ഭൂമിയെ ഇന്നിക്കാണുന്ന രൂപത്തിൽ നരകമാക്കിയത്; ഭൂമിയിലെ മുഴുവൻ പുഴകളെയും മലിനമാക്കിയത്.
ഇത് ഹൃദയംകൊണ്ടറിഞ്ഞ ഏകാകിയായ ഒരു മനുഷ്യൻ, ജെ. കൃഷ്ണമൂർത്തി എഴു തുന്നു: "നിങ്ങളിലാരെങ്കിലും വെളുപ്പിന് സൂര്യവെളിച്ചം ജലതരംഗങ്ങളിൽ പ്രതിഫലിക്കുന്നത് നിരീക്ഷിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. പ്രകാശം എത്ര അസാധാരണമാം വിധം മൃദുലമാകുന്നുവെന്നും ഇരുണ്ട ജലപ്രവാഹം എത്ര അതുല്യമായി നൃത്തം ചെയ്യുന്നുവെന്നും ആകാശത്തുള്ള ഒരേയൊരു പ്രഭാതതാരകം എങ്ങനെ തിളങ്ങിക്കൊണ്ടിരിക്കുന്നുവെന്നും നിങ്ങൾ എന്നെങ്കിലും ശ്രദ്ധിക്കുകയുണ്ടായോ? അഥവാ, ദൈനംദിന കാര്യങ്ങളിൽ നിങ്ങളത്രയ്ക്കു തിരക്കിലായതുകൊണ്ട്, നിങ്ങൾ ഇതു മറക്കുകയാണോ? അതല്ല, ഈ പൃഥ്വിയുടെ -നാമൊക്കെയും പുലർന്നു പോരുന്നതീ പൃഥ്വിയിലല്ലേ- സമ്പന്നമായ സൗന്ദര്യത്തെ നിങ്ങളൊരിക്കലും അറിഞ്ഞിട്ടില്ലെന്നോ? നാം നമ്മെ കമ്യുണിസ്റ്റോ, ഹിന്ദുവോ, ബൗദ്ധനോ, ക്രൈസ്തവനോ, ഇസ്ലാമോ എന്ന് ഏതു പേരിൽ സ്വയം വിളിച്ചാലും നാം അന്ധരോ, മുടന്തരോ, നല്ല നിലയ്ക്കുള്ളവരോ, സന്തുഷ്ടരോ ആരുതന്നെ ആയാലും ഈ ഭൂമി നമ്മുടേതാകുന്നു. നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? ഇതു നമ്മുടെ ഭൂമിയാകുന്നു, മറ്റാരുടേതുമല്ല! ഇത് ധനികനായ മനുഷ്യൻറെ മാത്രം ഭൂമിയല്ല... ഇത് നമ്മുടെയൊക്കെ ഭൂമിയാകുന്നു. നിങ്ങളുടെയും എൻറെയും." (പെൻഗ്വിൻസ് കൃഷ്ണമൂർത്തി റീഡർ).
മനുഷ്യൻ ജീവിതത്തിൽ വളർത്തിയെടുക്കേണ്ട പരമപ്രധാനമായ സംഗതിയെന്തെന്ന ചോദ്യത്തിന് കൃഷ്ണമൂർത്തി, "ഓരോ മാനവനും പരമപ്രധാനമായി അറിയേണ്ടത് തീർച്ചയായും തൻറെ ചുറ്റുമുള്ളവയുമായി -മഹാനഗരങ്ങളിലെ കഠോരമായ ശബ്ദലോകവുമായും വൃത്തികെട്ടതും തീർത്തും മോശമായവയും ആയിപോലും- സ്വരൈക്യത്തോടെ, തൻറെ ജീവിതത്തിൻറെ സ്വച്ഛതയെ ബാധിക്കാത്ത തരത്തിൽ ജീവിക്കാൻ കഴിയുക എന്നതാണ്. ജീവിതത്തിൻറെ ഗതിക്രമം ഏറ്റവും പ്രധാനപ്പെട്ടതാണ്. പരമപ്രധാനമായവയിൽ ഒന്നാണ്. എന്നാൽ മനുഷ്യൻ അനുഭവിച്ചുപോരുന്ന സംഘർഷമാണ് ഈ ഗതിക്രമത്തെ ഇല്ലാതാക്കുന്നത്." ഇതിനെ മറികടക്കാൻ ഭൂമിയുമായി ഒരാത്മീയ ബന്ധം വളർത്തിയെടുക്കാനാക ുമോ?
ആകാശം, ഭൂമി, നൃത്തംവയ്ക്കുന്ന മരങ്ങൾ, ഒഴുകുന്ന പുഴകൾ, നിശ്ശബ്ദമായ ഭൂഭാഗങ്ങൾ ഇവയുടെ വിമൂകവും സചേതനവുമായ ഭാഷ അറിയാൻ കഴിയുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ ജീവിതത്തെ, പ്രപഞ്ചത്തെ വായിക്കുന്നത്.
നാം ശരീരവും ആത്മാവുമാണ്. ശരീരം കൊണ്ടു നോക്കുമ്പോൾ ലോകം ലൗകികവും ഭൗതികവുമാണ്. ആത്മാവുകൊണ്ടു നോക്കുമ്പോൾ ലോകത്തെ ആത്മീയമായി കാണാം. അവിടെയാണ് ജീവിതത്തിൻറെ സൗന്ദര്യം, സമ്പന്നത. ഇത്തരത്തിൽ നോക്കുമ്പോൾ ലോകം ആർത്തിയിൽ, രോഗത്തിൽ, ഭോഗത്തിൽ ഭ്രാന്തനെപ്പോലെ പെരുമാറുന്നത്, ലോകം എത്ര ബാലിശമായാണ്, വൃത്തികേടായിട്ടാണ് പെരുമാറുന്നത് എന്ന് നാമറിയുന്നു.
ലോകത്തെ നൂറുശതമാനവും ഭൗതികമായി അറിയുന്നവരാണ് മനുഷ്യരാശി. ആധുനികലോകത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ്! സയൻസിൻറെ സഹായത്തോടെ ജീവിതത്തെ നൂറ്റൊന്നു ശതമാനവും ഭൗതികസുഖപൂർണമാക്കാൻ ഉതകുന്ന തരത്തിൽ, എല്ലാ ഇന്ദ്രിയങ്ങൾക്കും സുഖം പകരുന്ന തരത്തിൽ ഉണ്ടാക്കിയ ഉപകരണങ്ങളും, അത്തരം ഉപകരണങ്ങളുപയോഗിച്ചതിൻറെ ഫലമായി ഉണ്ടായിത്തീർന്ന പുതിയൊരു പരിഷ്കൃതിയും ചേർന്നാണ് ഇന്നു നാം കാണുന്ന ഈ ലോകത്തെ നിർമ്മിച്ചിരിക്കുന്നത്. റേഡിയോ, ടി.വി., ഫാൻ, വൈദ്യുതി വാഹനങ്ങൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, ആൻറിബയോട്ടിക്കുകൾ, കുത്തിവെപ്പുകൾ, ഭക്ഷ്യപാനീയങ്ങൾ ഇവയൊക്കെയും ചേർന്ന് ഇന്ന് ജീവിക്കുന്ന മനുഷ്യൻറെ ശരീരത്തെ, മനസ്സിനെ മൂല്യരഹിതമായ ഒരു ക്ഷുദ്രഭൗതിക പിണ്ഡമാക്കിയിരിക്കുന്നു.
ഇവയൊക്കെയും നിഷേധിച്ചുകൊണ്ട് ഒരു കൃഷ്ണമൂർത്തി മാസങ്ങളോളം ഒരു മരക്കുടിലിൽ താമസിച്ചിരുന്നു. അപ്പോൾ ശരീരത്തിനും മനസ്സിനും ഉണ്ടായിരുന്ന ഉണർവ്, സംവേദനക്ഷമത അപാരമായിരുന്നുവത്രെ.
ശബ്ദം, വാക്ക് ഉപയോഗിച്ച് സൃഷ്ടിയെപ്പറ്റി, സ്രഷ്ടാവിനെപ്പറ്റി പറയാം, വിവരിക്കാം. എന്നാൽ ദൈവത്തെ അനുഭവിക്കാൻ ഇതൊന്നും വേണ്ട. മൗനത്തിൽ, അഗാധമായ നിശ്ശബ്ദതയിൽ ലയിച്ചിരിക്കുമ്പോൾ മാത്രമാണ് ഒരാൾക്ക് ദൈവത്തെയറിയാനാവുക.
രണ്ട്
ഒരാളുടെ ബന്ധത്തിൻറെ ആദ്യത്തെ തലം കണ്ണിചേർക്കപ്പെടുന്നത് സമൂഹവുമായാണ്. രണ്ടാമത്തേത് പ്രകൃതിയുമായും മൂന്നാമത്തേത് ശുദ്ധമായ അസ്തിത്വവുമായും. ഇതിൽ ആദ്യത്തെ രണ്ടു ചരടുകളും അറ്റുപോകുമ്പോൾ ശുദ്ധമായ അസ്തിത്വവുമായി ഒരാൾ കണ്ണിചേർക്കപ്പെടുമ്പോൾ, അപ്പോൾ മാത്രമാണ് അയാൾ ഏകനാകുന്നത്, അപ്പോൾ മാത്രമാണ് അയാൾ സത്യത്തിൻറെ കൂടെയാകുന്നത്, യഥാർത്ഥത്തിൽ ജീവിക്കുന്നത്.
പ്രപഞ്ചവുമായി, ഭൂമിയുമായി, പഞ്ചഭൂതങ്ങളിലോരോന്നുമായി ഒരാൾക്ക് സ്വരൈക്യം ഉണ്ടാകണമെങ്കിൽ അയാൾ പൂർണമായും ഏകാകിയാകണം. ഒരാൾ ഏകാകിയാകുമ്പോൾ, മറ്റൊരാളെപ്പറ്റിയും ചിന്തിക്കാതാവുമ്പോൾ ചുറ്റുമുള്ള പ്രകൃതി ആദ്യമായി അയാൾക്കനുഭവപ്പെടുന്നു. മണ്ണ്, വെള്ളം, വെളിച്ചം, വായു, ആകാശം ഇവയൊക്കെയുമായി ജീവനുള്ള ഒരു ബന്ധം അയാൾക്കുണ്ടാകുന്നു. മഴ, നിലാവ്, ഉദയപ്രകാശം, സന്ധ്യാവെളിച്ചം സ്വർഗീയമായ ഒരനുഭവമായി അയാൾക്കനുഭവപ്പെടുന്നു. സത്യജിത് റോയിയുടെ '
