top of page

അറിവിന്‍റെ കുറവുകള്‍?

Jul 9, 2022

5 min read

പ്രൊഫ. ജോളി ജോസ്
A girl is learning through a device

നവമാധ്യമങ്ങളും അനുബന്ധസാഹചര്യങ്ങളും വ്യക്തികളെയും സമൂഹങ്ങളെയും നിയന്ത്രിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ദൈനംദിന പ്രവൃത്തികളും വിനോദ, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായിക മേഖലകളുമെല്ലാം വിരല്‍ത്തുമ്പിലെ 'ടച്ച്' വഴി നാം സാധിച്ചെടുത്തുകഴിഞ്ഞു. അച്ഛനമ്മമാരുടെയും കുടുംബാംഗങ്ങളുടെയും മുഖങ്ങളും പുഞ്ചിരികളും മറ്റ് വികാരഭേദങ്ങളും സസൂക്ഷ്മം വീക്ഷിച്ചും വിവേചിച്ചും പിച്ചവച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ സമീപകാലങ്ങളില്‍ 'ഗൂഗിള്‍', 'നെറ്റ്ഫ്ളിക്സ്' ഉച്ചരിച്ച് ഓടിക്കളിക്കുന്ന കാഴ്ചകള്‍ പാര്‍ക്കിലും മറ്റും സാധാരണമാണ്. യാഥാസ്ഥിതിക ലോകത്തുനിന്നും അവാസ്തവിക ലോകത്തേയ്ക്കും തിരിച്ചും ദിവസത്തിന്‍റെ ഒട്ടുമിക്ക മണിക്കൂറുകളും കുടിയേറ്റയിറക്കങ്ങള്‍ നടത്തുന്ന നവീന തലമുറയെ ഉള്‍ക്കൊള്ളാനും നയിക്കാനും പുതിയ സമീപനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് മാതാപിതാക്കളും അദ്ധ്യാപകരും മുതിര്‍ന്നവരും.മാറുന്ന സമൂഹം എന്നാല്‍ നവീന സമൂഹമാധ്യമങ്ങള്‍ ക്കനുസരിച്ച് മാത്രം മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ഉദ്ബോധിപ്പിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളുടെ ആകെ തുകയായി സങ്കല്പിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമായി പുനര്‍നിര്‍വചിക്കപ്പെട്ടുകഴിഞ്ഞു. ഇതിന്‍റെ ഏറ്റവും വലിയ ഇരകള്‍ നമ്മുടെ കുട്ടികളാണ്. നവമാധ്യമത്തിന്‍റെ പുതിയ നിര്‍വചനം തന്നെ ഏറ്റവും എളുപ്പത്തില്‍, ഏറ്റവും വേഗത്തില്‍, ഏവര്‍ക്കും സ്വന്ത ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന സമ്പര്‍ക്ക സംവിധാനം എന്നാണല്ലോ. അകലങ്ങളിലുള്ളവരിലേക്ക് ആശയങ്ങളും ചിന്തകളും വീക്ഷണങ്ങളും എത്തിക്കുവാനുള്ള ഉപാധിയായിരുന്ന പൊതു മാധ്യമത്തിന്‍റെ സ്വഭാവവും ഉപയോഗവും ഇന്ന് ഏറെ മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുന്നു.

സാമൂഹ്യമാധ്യമങ്ങള്‍ വ്യക്തിമാധ്യമങ്ങളായും സമൂഹത്തോടോ, ചെറിയ സംഘങ്ങളോടോ ബന്ധപ്പെടുവാനുള്ള ഉപാധിയായും ഉപയോഗത്തില്‍ വന്നത് -വ്യക്തി- സമൂഹ സമ്പര്‍ക്കപ്രക്രിയകളെത്തന്നെ മാറ്റിമറിച്ച് ഒരു പുതിയ തലം സൃഷ്ടിച്ചിട്ടുണ്ട്. തൊട്ടടുത്തിരിക്കുന്നവരുമായി ആശയം  കൈമാറുന്നതു മുതല്‍ ക്ലാസ് മുറികളിലെ ചര്‍ച്ചകള്‍വരെ ഉദ്ദീപിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നത് സാമൂഹ്യമാധ്യമങ്ങളും അവയുടെ സ്വാധീനവുമാണ്.


കുട്ടികളുടെ മാധ്യമലോകം

വായന ഒരു വ്യക്തിയെ ചിന്തിക്കുവാനും ഭാവന ചെയ്യുവാനും പ്രേരിപ്പിക്കുന്നുവെങ്കില്‍ ദൃശ്യങ്ങള്‍ ഒരു വ്യക്തിയെ അതുമായി ബന്ധപ്പെട്ടതോ മറ്റ് വ്യത്യസ്തമായ സാഹചര്യങ്ങളിലോ ഉള്ള പ്രവൃത്തികളിലേക്കു നയിക്കുവാന്‍  ഉതകുന്നു. ഒരു വ്യക്തിയെ മാധ്യമം സ്വാധീനിക്കുന്നത് പല  കാര്യങ്ങളെ ആശ്രയിച്ചാണ്. ആ വ്യക്തിയുടെ പ്രായം, അനുഭവം, മാനസികാവസ്ഥ, വ്യക്തി പ്രതിനിധാനം ചെയ്യുന്ന സമൂഹം, സമൂഹത്തിലെ സ്ഥാനം എന്നിവയും ഇതിനും പുറമേ വ്യക്തി ഏതു ലിംഗത്തെ പ്രതിനിധാനം ചെയ്യുന്നുവോ അതിനെയും ആശ്രയിച്ചിരിക്കുന്നു. സില്‍മാന്‍ & സ്രയാസ്(1985) മാധ്യമ സ്വാധീനത്തെ വിശദീകരിക്കുന്നത് മേല്‍പ്പറഞ്ഞ പ്രകാരമാണ്. ഇതിനെ സ്ഥിരീകരിക്കുന്ന മറ്റു പല പഠനങ്ങളും വ്യക്തമാക്കുന്നത് മാധ്യമങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായോ ഭാഗികമായോ ഒരു വ്യക്തിയെ പല വിധത്തില്‍ സ്വാധീനിക്കുന്നുവെന്നാണ്. ഉദാഹരണത്തിന് ഒരു കുറ്റകൃത്യത്തിന്‍റെ വിശദീകരണം എത്രമാത്രം ആഴത്തില്‍ പ്രദര്‍ശിപ്പിക്കുന്നുവോ അതിന്‍റെ സ്വാധീനവും അതിന്‍പ്രകാരമായിരിക്കും. കുറ്റം ചെയ്ത രീതി എങ്ങനെയെന്ന് വിശദീകരിക്കുമ്പോള്‍ അതിന്‍റെ നാനാവശങ്ങള്‍ അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തിയില്‍ ആഴമായി പതിയുന്നു. എന്നാല്‍ ആ കുറ്റകൃത്യം സമൂഹത്തെയും വ്യക്തിയെയും ജീവിതത്തെയും എത്രമാത്രം ബാധിക്കുന്നു  എന്നുള്ള വിശദീകരണം ഉളവാക്കുന്ന സ്വാധീനം വ്യത്യസ്തമാണ്. ആദ്യത്തെ വിശദീകരണം ഒരു കുട്ടിയെ (മുതിര്‍ന്നവരെയും) കൗതുകം കൊണ്ടോ പരീക്ഷണത്തിനായോ അതേ ശൈലിയിലുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചേക്കാം. ചില സാഹചര്യങ്ങളില്‍ അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കാന്‍ തീരുമാനിക്കുകയുമാവാം.

മറ്റൊരു കൂട്ടര്‍ സ്വാധീനിക്കപ്പെടുന്നത് വ്യത്യസ്തമായ രീതിയിലാണ്. സാധാരണ സംഭവിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ (സമൂഹം അംഗീകരിക്കുന്നതോ, അല്ലാത്തതോ) മാധ്യമം വഴി ആവര്‍ത്തിച്ച് കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ വ്യക്തിയില്‍ ഉണ്ടാകുന്ന മാറ്റത്തിന്‍റെ പ്രക്രിയയാണ് സാധാരണീകരണം (നോര്‍മ്മലൈസേഷന്‍). ആവര്‍ത്തിച്ച് കേള്‍ക്കുകയോ കാണുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ വ്യക്തിയില്‍ സാവകാശം നടക്കുന്ന പ്രക്രിയയാണിത്. ഇതിന്‍റെ പരിണതഫലം അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുവാന്‍ വ്യക്തിയെ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ അസാധാരണമായ ഇത്തരം കൃത്യങ്ങളോട് നിര്‍വ്വികാരമായ സമീപനം പുലര്‍ത്തുകയോ ആവാം. ഈ രണ്ടു തരത്തിലുള്ള അപകടകരമായ മാധ്യമസ്വാധീനങ്ങള്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നുകാണുന്ന കുട്ടികളിലും അതുപോലെ അശ്ലീലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കാണുകയോ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുന്ന കുട്ടികളിലും വരുന്നുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് അടുത്ത കാലങ്ങളില്‍ നടത്തിയ രണ്ടു പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നത് കുട്ടികളില്‍ ഉളവാക്കുന്ന അത്യധികം അപകടകരമായ ഈ രണ്ടു മാധ്യമസ്വാധീനങ്ങളാണ്.

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന പകുതിയിലധികം കുട്ടികളും (68%) സമൂഹം അംഗീകരിക്കാത്ത കാര്യങ്ങള്‍ മാധ്യമങ്ങളില്‍ മനഃപൂര്‍വ്വം അന്വേഷിക്കുന്നതായി ഡല്‍ഹി കേന്ദ്രീകരിച്ച് ഈ ലേഖിക നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത് മറ്റു പട്ടണങ്ങളിലും ഗ്രാമങ്ങളിലും വസിക്കുന്ന കുട്ടികളിലും വ്യത്യസ്തമല്ലെന്ന് ഈ ലേഖിക തുടര്‍ന്ന് നടത്തിയ പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അശ്ലീലചിത്രങ്ങള്‍, കാണുകയോ അതുമായി ബന്ധമുള്ള കാര്‍ട്ടൂണുകള്‍, ഗെയിം ഇവയുടെ ഉപയോഗം, മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, ഓണ്‍ലൈന്‍ വഴിയും അല്ലാതെയും കുട്ടികളെ ഭീഷണിപ്പെടുത്തല്‍, ഇഷ്ടമില്ലാത്ത വ്യക്തികള്‍, സമൂഹം, സ്ഥാപനം, പ്രസ്ഥാനം ഇവയോടൊക്കെ വിരോധാത്മകമായുള്ള കമന്‍റുകളും പ്രസ്താവനയും പൊതുമാധ്യമത്തില്‍ മനഃപൂര്‍വ്വം അറിയിക്കുക എന്നിവയെല്ലാം സാധാരണ കുട്ടികള്‍ അന്വേഷിച്ചുപോകുന്ന വിലക്കപ്പെട്ട കനികളുടെ പട്ടികയില്‍ പെടുന്നു.

ഉദാഹരണത്തിന് 8.5% കുട്ടികള്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഒരു വിനോദമായാണ്. 19% കുട്ടികള്‍ കൗതുകം കൊണ്ടും 9% കുട്ടികള്‍ കൂട്ടുകാരുടെ സമ്മര്‍ദ്ദം മൂലവും 4% കുട്ടികള്‍ അഡി ക്ഷന്‍ കാരണവും മറ്റൊരു 4% ഇത് തങ്ങളുടെ സ്വാതന്ത്ര്യവും അവകാശവുമായി കരുതുന്നതുകൊണ്ടുമാണ്. മൊബൈല്‍ ഫോണ്‍ കൈയില്‍ വന്ന് സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന ഈ കാലത്ത് അതിനുള്ള കാരണങ്ങളും അധികമാവാം.

അശ്ലീലസൈറ്റുകളുടെ ഉപയോഗംപോലെ കുട്ടികളില്‍ ആസക്തിയുണ്ടാക്കുന്ന മറ്റൊരു കാര്യമാണ് 'ഗെയിംസ്'. ഇത് സ്വന്തം മുറിക്കുള്ളിലും വീട്ടിലും ഒതുങ്ങിക്കൂടുവാനുള്ള ഉയര്‍ന്ന പ്രവണത കുട്ടികളില്‍ ഉളവാക്കുന്നു. അങ്ങനെ മണിക്കൂറുകളോളം ഇത്തരം കളികളില്‍ മാത്രം അമിതശ്രദ്ധ വയ്ക്കുന്ന കുട്ടികളുടെ സ്വഭാവം, മനോഭാവം എന്നിവയെ ഇത് സാരമായി ബാധിക്കുന്നതായി നമ്മുടെ നാട്ടിലും വിദേശങ്ങളിലും നടത്തിയ പഠനങ്ങള്‍ ഒരേപോലെ വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ ലോകത്ത് കൂട്ടുകാരുമായോ മുതിര്‍ന്ന വരുമായോ ഒത്തുചേര്‍ന്നു പോകുവാന്‍ ബുദ്ധിമു ട്ടുള്ള കുട്ടികള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള പലായനമാര്‍ഗ്ഗമായി ഗെയിമിന്‍റെ ലോകത്തേയ്ക്ക് ചേക്കേറാറുണ്ട്. ചില കുട്ടികള്‍ക്ക് ഗെയിം ഭ്രാന്തമായ ഒരു ആവേശമാണ്.

ഉദാഹരണത്തിന് കൂടിയ വേഗത്തില്‍ വാഹനം ഓടിക്കുക, ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുക. പെണ്‍ കുട്ടികളെയും മറ്റു കൂട്ടുകാരെയും ശത്രുപക്ഷ ത്തുള്ളവരെയും ഉപദ്രവിക്കുക, ആര്‍ഭാടകരമായ കാര്യങ്ങളില്‍ പങ്കെടുക്കുക, വ്യത്യസ്തമായ വേഷം ധരിക്കുക, ഗ്രാഫിക്സിന്‍റെ സഹായത്തോടെ പറന്നു നടക്കുക തുടങ്ങി അതിസാഹസികമായ കാര്യങ്ങള്‍ ചെയ്യുക, ഇഷ്ടപ്പെട്ട ആയുധങ്ങള്‍ ഉപയോഗിക്കുക, ധാരാളം പണം ഉപയോഗിക്കുക, കൊള്ളയടിക്കല്‍, കൊലപാതകം ഇങ്ങനെ യഥാര്‍ത്ഥലോകത്ത് അവര്‍ക്കു ചെയ്യുവാന്‍ കഴി യാത്ത പല കാര്യങ്ങളും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ ചെയ്യുവാന്‍ അവര്‍ക്കു സാധിക്കുന്നു.