

എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം ആരംഭത്തില്‍ രണ്ടു മഹത് വ്യക്തികളെ ലോകം ഓര്‍ക്കും, മഹാത്മാഗാന്ധിയെയും ഫ്രാന്‍സിസ് അസ്സീസിയെയും. മതസംസ്കാരങ്ങളുടെയും രാഷ്ട്രങ്ങളുടെയും അതിരുകള്‍ക്കപ്പുറം മനുഷ്യവംശം മുഴുവന്‍ ആദരവോടെ കാണുന്ന രണ്ട് ആദര്‍ശ ശാലികള്‍. രണ്ടുപേരുടെയും ജീവിത പശ്ചാത്തലം തികച്ചും വ്യത്യസ്തമായിരുന്നു; മതാനുഭൂതികളും വ്യതിരിക്തം. എങ്കിലും ഇരുവരുടേയും ജീവിത രീതിയിലും ധാര്‍മ്മികതയിലും ഏറെ സമാനത കാണാനാകും. ഹിന്ദുവായ ഗാന്ധിജിയോട് ലോകമാസകലം ക്രൈസ്തവര്‍ക്ക് ആദരവാണുള്ളത്. ക്രൈസ്തവനായ ഫ്രാന്‍സിസ് ഹൈന്ദവ ജനതയുടെ മനസ്സിനിണങ്ങുന്ന താപസനാണ്. 1986-ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പ രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സമാധിയില്‍ പുഷ്പാജ്ഞലിയര്‍പ്പിച്ച് മുട്ടുകുത്തി ധ്യാനനിമഗ്നനായ ചിത്രം ഭാരതീയരുടെ മനസ്സില്‍ മായാതെ നില്ക്കുന്നു. ഹൈന്ദവാചാര്യന്മാര്‍ യൂറോപ്പിലൂടെ കടന്നുപോകുമ്പോള്‍ സന്ദര്‍ശിക്കാനിഷ്ടപ്പെടുന്ന ഒരിടമാണ് അസ്സീസി.
ഗാന്ധിജിയെയും ഫ്രാന്‍സിസിനെയും താരതമ്യം ചെയ്തു പഠിക്കാന്‍ ഇവിടെ മുതിരുന്നില്ല. രണ്ടു വ്യക്തികളെ ഒരിക്കലും താരതമ്യം ചെയ്തു കാണാനാകില്ല, രണ്ടു മതങ്ങളെയും. താരതമ്യപഠനം ഒന്നിനോടും നീതി പുലര്‍ത്തുന്നതാവില്ല. ഓരോ വ്യക്തിക്കും അനന്യമായ സ്വഭാവവും മൂല്യവുമുണ്ട്. അതുകൊണ്ട് ഓരോ വ്യക്തിയുടെയും അനുഭൂതിലോകത്തിലേക്ക് ആദരവോടെ കടന്നു ചെല്ലുകയാണു വേണ്ടത്. അതാകട്ടെ അത്ര എളുപ്പമുള്ള സാധനയാകില്ല. ഏറെക്കുറെ എളുപ്പം ചെയ്യാവുന്ന ഒരു രീതി മാത്രമാണ് ഇവിടെ എടുക്കുന്നത്: ഗാന്ധിജിയുടെയും ഫ്രാന്‍സീസിന്‍റെയും വിഖ്യാതമായ ഓരോ പ്രാര്‍ത്ഥന അപഗ്രഥിക്കുക. ഓരോന്നിനെയും അതില്‍ത്തന്നെ വിശകലനം ചെയ്യുക. വസ്തുനിഷ്ഠമായ ഈ നിരീക്ഷണത്തില്‍ തെളിയുന്ന ആത്മനിഷ്ഠമായ ചലനങ്ങളും നമ്മുടെ ഉള്ളില്‍ അതുണ്ടാക്കുന്ന അനുരണനങ്ങളും ശ്രദ്ധിക്കുക, അത്രയേ ചെയ്യാനാകൂ.
ഗാന്ധിജിയുടെ പ്രാര്‍ത്ഥന
വിനീതനായ നാഥാ,
ഹരിജനങ്ങളുടെ കുടിലുകളില്‍ വസിക്കുന്നവനേ,
ഗംഗയും യമുനയും ബ്രഹ്മപുത്രയും നനയ്ക്കുന്ന
ഈ സുന്ദരഭൂവിലെമ്പാടും ഞങ്ങള്‍ നിന്നെ കണ്ടെത്തട്ടെ.
ഞങ്ങളുടെ മനസ്സുകളെ വിടര്‍ത്തുക, ഹൃദയങ്ങളെ തുറക്കുക.
