top of page

അരികുകള്‍ മറിക്കുമ്പോള്‍

Jan 5, 2017

1 min read

കഎ
jobless

ആംഗലേയ സാമൂഹിക സാഹിത്യകാരനായ ജെ.ബി. പ്രസ്റ്റിലിയുടെ വേറിട്ട ഒരു നിരീക്ഷണമാണ്. 'ഒന്നും ചെയ്യാതിരിക്കുന്നതിന്‍റെ നേട്ടങ്ങള്‍' - ലോകം മുഴുവന്‍ വികസനത്തിന്‍റെയും പുരോഗതിയുടെയും അതിവേഗയാത്ര നടത്താന്‍ ഉള്ള സമര്‍ദ്ദങ്ങളില്‍പെടുമ്പോള്‍ ഒന്നും ചെയ്യാതെ അതില്‍നിന്നു വിട്ടുനില്‍ക്കാനാകുമ്പോള്‍ സംഭവിക്കുന്ന ചില നന്മകളുണ്ട്.

ഭരണകൂടം, ന്യൂനപക്ഷത്തിന്‍റെ ജീവനും സ്വച്ഛജീവിതത്തിനും വിഘാതങ്ങള്‍ സൃഷ്ടിക്കുകയും, അക്രമത്തിന്‍റെയും കലാപങ്ങളുടെയും മാര്‍ഗ്ഗം നിലനില്പിന്‍റെ ആധാരമാക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍, അതിവേഗ വളര്‍ച്ചകള്‍ക്ക് പ്രചരണം അനിവാര്യമാണ്. ഇന്ന് ഭാരതത്തില്‍ നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന ഭരണതന്ത്രവും ഇതില്‍നിന്ന് ഒട്ടും വിഭിന്നമല്ല. ഇവിടെയാണ് കഴിഞ്ഞകാലഘട്ടങ്ങളില്‍ മന്‍മോഹന്‍ സിംഗിന്‍റെ ഭരണം വലിയ നേട്ടങ്ങള്‍ അവകാശപ്പെട്ടില്ലെങ്കില്‍പോലും വലിയ മുറിവുകള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിച്ചില്ല എന്നതുകൊണ്ട് പ്രസക്തമാകുന്നത്. പ്രകാശത്തിന്‍റെ തീവ്രത തിരിച്ചറിയാന്‍ ഇരുട്ട് അനിവാര്യമാണ്.

നോട്ട് റദ്ദാക്കലും, ഗോമാംസ നിരോധനങ്ങളും ഒക്കെയായി കോര്‍പ്പറേറ്റ് കച്ചവട തന്ത്രങ്ങള്‍ക്ക് ഭരണകൂടം അടിമപ്പെടുമ്പോള്‍ സാധാരണക്കാരായ ഭാരതീയജനത ജനാധിപത്യത്തെപ്പറ്റി, വര്‍ണ്ണവര്‍ഗ്ഗ ജാതികള്‍ക്കതീതമായ അസമത്വങ്ങളില്ലാത്ത സമ്പദ്ഘടനയെപറ്റിയൊക്കെ കൂടുതല്‍ ഉത്കണ്ഠാകുലരാകുന്നുണ്ട്. മുമ്പെന്നതിനെക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങളെ വീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കഴുത്തറപ്പന്‍ നയങ്ങള്‍ ഉറങ്ങിക്കിടന്നിരുന്ന ഒരു ജനതയെ ജനാധിപത്യത്തിന്‍റെയും പരസ്പരസഹകരണത്തിന്‍റെയും ആവശ്യങ്ങളിലേക്ക് ഉണര്‍ത്തിവിടാന്‍ പ്രേരകമാകുന്നു എന്നുള്ളത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഭരണസംവിധാനത്തിന്‍റെ മറുപുറമാണ്. അരികുകള്‍ മറിക്കുമ്പോള്‍ ലഭിക്കുന്ന ഈ നന്മ നാം കാണാതെ പോകരുത്. ഈ നന്മക്ക് ഭാരതത്തെ, അവളുടെ സ്വയം ഭരണാധികാരത്തെ ജനാധിപത്യപരമായി പുനര്‍നിര്‍വഹിക്കുവാന്‍ സാധിക്കട്ടെ.

Featured Posts

bottom of page