
സംശയിക്കുന്ന തോമ്മാ
"യേശുഅ" എന്ന പേരിലെ അവസാനത്തെ "അ'കാരം വിട്ടുകളഞ്ഞ്, "യേശു" (Yesu) എന്നു ലോപിപ്പിച്ച പേരായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അതിനാൽ, ഗലീലി ദേശക്കാരനായി ജനിച്ചു വളർന്നു ജീവിച്ച രക്ഷകൻ്റെ യഥാർത്ഥമായ പേര് "യേശു" (Yesu) എന്നായിരുന്നു. ഈ പേരിലാണ് മറിയവും യൗസേപ്പും മറ്റും അവിടത്തെ വിളിച്ചിരുന്നതും, യഹൂദരുടെയിടയിൽ അവിടന്ന് അറിയപ്പെട്ടിരുന്നതും. ഒന്നാം നൂറ്റാണ്ടിൽ താൽമൂഡ് വൃത്തങ്ങളിലെ യഹൂദരും അവിടത്തെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ചിരുന്ന പേര് ' "യേശു" എന്നായിരുന്നു.

ഈശോ, യേശു എന്നൊക്കെ ഈ മലയാളത്തിൽ നാം ഉപയോഗിക്കുന്ന നാമം പ്രാചീന ഇസ്രായേൽക്കാർ സംസാരിച്ചിരുന്ന ഹെബ്രായ ഭാഷയിൽ എന്തായിരുന്നു? നമ്മുടെ രക്ഷകനെ ഭൂമിയിൽ എപ്രകാരമാണ് യഥാർത്‌ഥത്തിൽ വിളിച്ചിരുന്നത് ! ദൈവപുത്രൻ്റെ പേര് എന്തായിരുന്നുവെന്നതിനുളള രേഖകൾ റോമിലെ റിക്കാർഡുകളിലും മററും കാണുമല്ലോ. യൂദയായിലെ അക്കാലത്തെ ഗവർണർ ഈശോയെപ്പററി റോമൻ ചക്രവർത്തിക്ക് അയച്ച ഒരു റിപ്പോർട്ട് ഗ്രന്ഥശേഖരത്തിൽ ഇന്നും ഉണ്ടെന്നാണു കേൾക്കുന്നത്. ആ രേഖയുണ്ടെങ്കിൽ അതിൽ കൊടുത്തിരിക്കുന്നത് ഈശോയുടെ ശരിയായ പേരായിരിക്കണമല്ലോ. അതുപോലെ തന്നെ ഈശോയെ തൂക്കിക്കൊന്ന കുരിശിൻ്റെ തലവാചകത്തിൽ I.N. R. I. എന്നെഴുതിക്കാണുന്നത് ഈശോയുടെ പേരായിരിക്കണം. എന്തെന്നാൽ ന്യായാധിപനായ പീലാത്തോസ് ക്രൂശിച്ച ആളിൻെറ പേരല്ലാതെ തെററായി അവിടെ എഴുതിയെന്നുവരികയില്ലല്ലോ. മേൽ കാണിച്ച രണ്ടു രേഖകളെയും അതുപോലെയുളള മററു പുരാതന രേഖകളെയും ആസ്‌പദമാക്കി ദൈവ പുത്രൻ്റെ പേര് എന്തായിരുന്നുവെന്നു വിശദമാക്കിയാൽ കൊളളാം. കൂടാതെ, ജീസസ്, മിശിഹാ, ക്രിസ്തു, എമ്മാനുവേൽ, മാണി ഈ പദങ്ങളുടെ രൂപനിഷ്പത്തിയെപ്പറ്റിയും അറിയാൻ താല്പര്യമുണ്ട്.
വിദ്വാൻ കെ. റ്റി. തോമസ്, കുളവട്ടം, ചിറക്കടവ്.
അഭിവന്ദ്യനായ ഗുരുഭൂതാ ,
പതിറ്റാണ്ടുകൾക്കു മുമ്പ് പാദാന്തികത്തിലിരുന്ന് അങ്ങയുടെ അതുല്യമായ വിജ്‌ഞാന സ്രോതസ്സുകളിൽ നിന്നു മതിവരെയാസ്വദിക്കാൻ ഭാഗ്യമുണ്ടായതിലുള്ള കൃതജ്ഞതയോടും സ്നേഹാദരപൂർവ്വമായ കൂപ്പുകൈയോടും കൂടിയാണ് ഈ മറുപടി എഴുതുന്നത്.
പുതിയനിയമത്തിനു പുറത്തുനിന്നുള്ള ചരിത്രരേഖകൾ
പുതിയ നിയമമാണ് മുഖ്യമായും യേശുവിനെപ്പറ്റിയുള്ള അറിവു നമുക്കു നൽകുന്നത്. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ഏററവും പ്രധാനവും പ്രാമാണികവുമായ രേഖയും അതുതന്നെയാണല്ലോ. എങ്കിലും പുതിയനിയമം കൂടാതെ വിലയേറിയ അപൂർവ്വം ചില ചരിത്രരേഖകളും നമുക്കു ലഭിച്ചിട്ടുണ്ട്. അവയെ ആദ്യമായി പരിശോധിക്കാം. ഒരുകാര്യം നാം തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. യേശുവിൻ്റെ പ്രാധാന്യം വെച്ചു നോക്കുമ്പോൾ, സുവിശേഷത്തിനു പുറത്ത് അവിടത്തെക്കുറിച്ചുള്ള ചരിത്രപരമായ സാക്ഷ്യങ്ങൾ എണ്ണിത്തിലും ഉള്ളടക്കത്തിലും വളരെക്കുറച്ചു മാത്രമേയുള്ളു. അതിനു കാരണമുണ്ട്. യേശു ജീവിച്ചിരുന്ന കാലത്ത് ഗ്രീക്കുകാരും റോമാക്കാരുമായിരുന്നു സാംസ്കാരികവും രാഷ്ട്രീയവുമായി മുൻപന്തിയിൽ നിന്നിരുന്ന ജനതകൾ. യഹൂദർ അക്കാലത്ത് ഒരു നിസ്സാര ജനസമൂഹം മാത്രമായിരുന്നു. പോരെങ്കിൽ, ഗ്രീക്കുകാർക്കും റോമാക്കാർക്കും യഹൂദരോടു പൊതുവേ പുച്ഛവുമായിരുന്നു. അതിനാൽ സമകാലിക ചരിത്രകാരന്മാരുടേയോ സാഹിത്യഗ്രന്ഥകാരാരുടേയോ ഒന്നും ശ്രദ്ധയാകർഷിക്കുവാൻ അവർക്ക് ആയില്ല.
പാലസ്തീനായിലെ വെറും ഒരു കുഗ്രാമമായ നസറത്തിൽ 30 വർഷത്തോളം ഒരു സാധാരണ മരപ്പണിക്കാരനായിട്ടാണ് യേശു ജീവിച്ചത്. രണ്ടോ മൂന്നോ കൊല്ലം മാത്രമായിരുന്നു അവിടത്തെ പരസ്യജീവിതം. ലോകത്തിന്റെ ദൃഷ്‌ടിയിൽ, ഏറിയാൽ യഹൂദരുടെയിടയിലെ ഒരു പ്രവാചകനും മതപരിഷ്ക്കർത്താവുമെന്നതിൽ കവിഞ്ഞ സവിശേഷതയൊന്നും യേശുവിൽ ഉണ്ടായിരുന്നില്ല. യഹൂദമതനേതാക്കൾ നിയമലംഘകനെന്ന പേരിൽ അറസ്റ്റു ചെയ്ത് റോമാക്കാരെ ഏല്പിച്ച അവിടത്തെ, റോമാക്കാർ രാഷ്ട്രീയ കുററവാളിയെന്ന നിലയിൽ കുരിശിൽ തറച്ചു കൊന്നു. ഈ സംഭവങ്ങളൊന്നും അക്കാലത്തെ ചരിത്രഗ്രന്ഥകാരന്മാരുടേയോ സാഹിത്യകാരൻമാരുടേയോ ശ്രദ്ധയാകർഷിച്ചില്ല.
യേശുവിനെ പേരെടുത്തു പറഞ്ഞു പരാമർശിക്കുന്ന ആദ്യത്തെ ചരിത്രകാരൻ ഫ്ളാവിയൂസ് ജോസഫുസ് (Flavius Josephus) എന്ന യഹൂദ വംശജനാണ്. ക്രി. വ. 93-നോട് അടുത്ത് ഗ്രീക്കുഭാഷയിൽ അദ്ദേഹം എഴുതിയ "യഹൂദരുടെ പുരാതനചരിത്രം" (Jewish Antiquities) എന്ന ഗ്രന്ഥത്തിൽ രണ്ടു പ്രാവശ്യം യേശുവിനെപ്പറ്റി പരാമർശിക്കുന്നുണ്ട് (XVIII, 3,3: XX, 9. 1) ഒന്നാമത്തെ ഭാഗത്ത് ക്രൈസ്തവർ പിൽക്കാലത്തു കൂട്ടിച്ചേർത്തതെന്ന് ന്യായമായി അനുമാനിക്കാവുന്ന ചില ഭാഗങ്ങൾ ഉണ്ടെങ്കിലും, യേശുവിന്റെ പേരും, അവിടത്തെ മരണത്തെപ്പറ്റിയും ക്രൈസ്‌തവരുടെ ആവിർഭാവത്തെപ്പറ്റിയുമുള്ള വിവരവും മൗലികമത്രേ.
രണ്ടാമത്തെ ഭാഗത്ത്, യേശുവിൻ്റെ സഹോദരനായിരുന്ന യാക്കോബിനെ ന്യായാധിപ സംഘത്തിനു മുമ്പിൽ വരുത്തി വിസ്തരിച്ചതിനേയും കല്ലെറിഞ്ഞു കൊന്നതിനേയും പറ്റിയുള്ള പരാമർശമാണ്. യേശുവിൻ്റെ ശ്ലീഹന്മാരിലൊരാളും പിൽക്കാലത്ത് ജറുസലേമിലെ മെത്രാനുമായിരുന്ന വി. യാക്കോബിൻ്റെ രക്തസാക്ഷിത്വത്തെയാണ് ജോസഫൂസ് ഇവിടെ സൂചിപ്പിക്കുന്നത്. ഗ്രീക്കു ഭാഷയിൽ "യേസൂസ്' (lesous) എന്ന പേരാണ് ജോസഫൂസ് ഉപയോഗിച്ചിരുന്നത്. ഒന്നാം നൂറ്റാണ്ടിലെ യഹൂദരായ മറ്റെഴുത്തുകാർ യേശുവിനെപ്പറ്റി മന:പൂർവ്വം മൗനമലംബിക്കയാണുണ്ടായതെന്നു വേണം വിചാരിക്കുവാൻ.
രണ്ടാം നൂറ്റാണ്ടിൽനിന്നുള്ള ചില റോമൻ രേഖകൾ നമുക്കു ലഭിച്ചിട്ടുണ്ടെങ്കിലും, അവിടെ ''യേശു' എന്ന വ്യക്തി നാമമല്ല. "ക്രിസ്തു" എന്ന പദവിനാമം (title) ആണ് ഉപയോഗിച്ചിരിക്കുന്നത്. റ്റാസിറ്റസ്" (Tacitus) എന്ന റോമൻ ചരിത്രകാരൻ ക്രി. വ. 110 നും 120 നും ഇടയ്ക്ക് എഴുതിയ ചരിത്രരേഖയിൽ, നീറോ ചക്രവർത്തി ക്രിസ്ത്യാനികൾക്കെതിരായി നടത്തിയ മതപീഡനത്തെപ്പറ്റി പ്രതിപാദിക്കുമ്പോൾ. "ക്രിസ്ത്യാനി" എന്ന പേരിന്റെ കാരണക്കാരൻ "തിബേരിയൂസ് ചക്രവർത്തിയുടെ കീഴിൽ പ്രൊക്യുറേറ്ററായിരുന്ന പന്തിയോസ് പിലാത്തോസ് മരണത്തിനു വിധിച്ച ക്രിസ്തു ആയിരുന്നെ''ന്നു പറയുന്നുണ്ട് (Annales 15, 4). അതുപോലെ തന്നെ, ഏഷ്യാ മൈനറിലുള്ള ബിഥീനിയാ എന്ന പ്രോവിൻസിലെ ഗവർണറായിരുന്ന പ്ലീനി (ജൂണിയർ) ക്രി. വ. 111-നും 113-നും ഇടയ്ക്ക് ട്രാജൻ ചക്രവർത്തിക്ക് എഴുതിയ ഒരു റിപ്പോർട്ടും നമുക്കു ലഭിച്ചിട്ടുണ്ട് (Ep 10, 96). അതിൽ ക്രിസ്‌ത്യാനികൾ ക്രിസ്തുവിനെ ദൈവമായി കരുതി അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം സ്തോത്രഗീതങ്ങൾ ആലപിക്കുന്നുവെന്നു എഴുതിയിരിക്കുന്നു. റ്റാസിറ്റസും പ്ലീനിയും എഴുതിയത് ലത്തീൻ ഭാഷയിലാണ്. "ക്രിസ്തുസ്'' (Christus) എന്ന ലത്തീൻ രൂപമാണ് അവർ ഉപയോഗിച്ചിരിക്കുന്നത്.
പുതിയ നിയമത്തെ മാറ്റി നിർത്തിയാൽ, വിലപ്പെട്ടതും വിശ്വസനീയവുമായ ഈ ചരിത്രരേഖകളൊഴിച്ച് യേശുവിനെപ്പറ്റി മറ്റു മൗലിക രേഖകളൊന്നും ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളിൽ നിന്നു നമുക്കു ലഭിച്ചിട്ടില്ല. യൂദയായില റോമൻ ഗവർണറായിരുന്ന പന്തിയോസ് പീലാത്തോസ" ഈശോയെപ്പറ്റി റോമൻ ചക്രവർത്തിക്ക് അയച്ചതായി പറയുന്ന റിപ്പോർട്ട് മൗലികമല്ല. വിദഗ്ദ്ധാഭിപ്രായമനുസരിച്ച് ഭക്തനായ ഏതോ ഒരു ക്രിസ്ത്യാനിയുടെ ഭാവനയാണ് അതിനു പിന്നിലുള്ളത്. I. N. R I. സൂചിപ്പിക്കുന്ന കുരിശിന്റെ തലവാചകം മിക്ക ബൈബിൾ പണ്ഡിതന്മാരുടേയും അഭിപ്രായത്തിൽ മൗലികം തന്നെയാണ്. ''യഹൂദരുടെ രാജാവായ നസ്രായനായ യേശു" (lesus Nazarenus Rex Indaeorum) എന്നാണ് കുരിശിനു മുകളിൽ പിലാത്തോസ് എഴുതിവെച്ച ത്. ഈ വാക്കുകളുടെ ആദ്യക്ഷരങ്ങൾ ആണ് I. N. R. I യഹൂദരുടെ രാജാവെന്നു സ്വയം അവകാശവാദം നടത്തിയതിനുള്ള ശിക്ഷയാണ് ഈ കുരിശുമരണം എന്ന സൂചനയാണ് ഇവിടെ നാം കാണുന്നത്. ഈ എഴുത്ത് മൗലികമാണെങ്കിലും സുവിശേഷകന്മാരുടെ വിവരണത്തിൽനിന്നു മാത്രമാണ് അതിനെപ്പറ്റി അറിയുന്നത്. അല്ലാതെ പീലാത്തോസ് എഴുതിയ പൗരാണികരേഖ നമുക്കു ലഭിച്ചിട്ടില്ല
പുതിയനിയമത്തിൽ നിന്നുള്ള സൂചന
ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമായിരിക്കുമല്ലോ. നമ്മുടെ രക്ഷകൻ്റെ യഥാർത്ഥമായ പേര് എന്തായിരുന്നു എന്നറിയുവാനായി നമുക്ക് ആശ്രയിക്കുവാനുള്ളത് ഏറ്റവും പ്രധാനമായി പുതിയനിയമം തന്നെയാണ്. പിന്നെ ഫ്ളാവിയൂസ് ജോസഫൂസിൻ്റെ രേഖയും. പുതിയ നിയമത്തിൽനിന്ന് ആധികാരികമായിത്തന്നെ ഈ പേരു മനസ്സിലാക്കുവാൻ നമുക്കു കഴിയും. അതിലെ വിവിധ പുസ്‌തകങ്ങളെല്ലാം ഒരേ രൂപത്തിലാണ് ഈ പേര് എഴുതിയിരിക്കുന്നത്. ജോസഫുസ് ഉപയോഗിക്കുന്നതും ഈ രൂപം തന്നെയാണ്. എന്നാൽ പുതിയ നിയമ ഗ്രന്ഥകാരന്മാരും ജോസഫൂസും എഴുതിയിരിക്കുന്നത് ഗ്രീക്കു ഭാഷയിലാണ്. യഹൂദർ സംസാരിച്ചിരുന്ന അറാമായിക് ഭാഷയിലല്ല. എങ്കിലും അവരുടെ എഴുത്തിൽനിന്ന് അറാമായിക് ഭാഷയിലെ രക്ഷകൻ്റെ പേരു കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടില്ല.
"യേസൂസ്" (lesous) എന്നു പുതിയനിയമവും ജോസഫുസും ഗ്രീക്കു ഭാഷയിൽ എഴുതിയിരിക്കുന്നത്, യഹൂദരുടെയിടയിൽ അന്നു വളരെ പ്രിയങ്കരമായിരുന്ന ഒരു സാധാരണ പേരായ "യേശുഅ" (Yesua) എന്നതിന്റെ ഗ്രീക്കു രൂപമാണ്. ഈ പേരാകട്ടെ "ദൈവം സഹായമാകുന്നു" എന്നത്ഥം വരുന്ന "യഹോശുഅ" (Yehösüa) അഥവാ "യോശുഅ" (Yosua) പേരു പഴയ പേരു ലോപിച്ചുണ്ടായതാണ്. (s-ൻ്റെ ഉച്ചാരണം 'ശ'' എന്നാണ്). ബാബിലോൺ പ്രവാസത്തോടുകൂടി ഈ ലോപിച്ച രൂപമാണ് യഹൂദർക്കിടയിൽ നാം കാണുക. ഈ പേരോടു കൂടിയ മറ്റു പല വ്യക്തികളെയും ബൈബിളിൽ നാം കണ്ടുമുട്ടുന്നുണ്ട്. ഉദാ. എസ്രാ 3:2, 8; 5:2; നെഹെ. 8:7; 2 ദിന. 31:15; പ്രഭാ. 49:11; 50: 27; അപ്പ. 13:6 ; കൊളോ. 4:11. ഈ പേരുള്ള 19 വ്യക്തികളെപ്പറ്റി ജോസഫൂസ് പറയുന്നുണ്ട്. അതിൽ 9 പേരെങ്കിലും രക്ഷകനായ യേശുവിന്റെ സമകാലികരായിരുന്നു.
ഇങ്ങനെ, പ്രവാസകാലത്തോടെ പ്രചാരത്തിൽ വന്ന ''യേശുഅ'' എന്ന പേര് പഴയ നിയമത്തിന്റെ ഗ്രീക്കു പരിഭാഷയായ "സെപ്‌തജിന്ത്" (LXX) ബൈബിളിലും (B. C. 280-150) ജോസഫ്യൂസിൻ്റെ എഴുത്തുകളിലും അതുപോലെതന്നെ പുതിയനിയമത്തിൻ്റെ പുസ്തകങ്ങളിലും ' യേസൂസ്'' (lasous) എന്ന് ലിപ്യന്തരണം (transliteration) ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. 'യേശുഅ' എന്ന പേരിലെ അന്ത്യമായ 'അ'കാരം കളഞ്ഞ്, പകരം s എന്ന അക്ഷരം ചേർത്ത് ഗ്രീക്കിൽ നിദ്ദേശികാരൂപം (nominative) ആക്കിയിരിക്കുയാണ്. നാമങ്ങൾക്കു വിഭക്‌തി രൂപ ഭേദങ്ങൾ (declensions) ഉള്ള ഗ്രീക്കു ഭാഷയിൽ ഇങ്ങനെയുള്ള ഒരു നിർദ്ദേശികാരൂപത്തിൽനിന്നുവേണം മറ്റു വിഭക്തി പ്രത്യയങ്ങൾ നിശ്ചയിക്കുവാൻ. ലിപ്യന്തരണത്തിൽ ഹെബ്രായ-അറമായിക് പേരിലെ 'ശ'കാരം ഗ്രീക്കു ഭാഷയിൽ 'സ' കാരമായി മാറി. അതുപോലെതന്നെ, ഗ്രീക്കു ഭാഷയിൽ i,e എന്ന രണ്ടു സ്വരാക്ഷരങ്ങൾ ചേരുമ്പോഴാണ് 'യേ' എന്ന ഉച്ചാരണം കിട്ടുന്നത്. അങ്ങനെ 'യേശുഅ' എന്ന ഹെബ്രായ-അറമായിക് നാമമാണ് യേസൂസ് ആയി രൂപാന്തരപ്പെട്ടത്.
എന്നാൽ, യേശു പാലസ്തീനായിലെ ഗലീലി പ്രദേശത്താണ് വളർന്നതും ജീവിച്ചതുമെന്നു നമുക്കറിയാം. അധികം വിദ്യാഭ്യാസമൊന്നുമില്ലാതിരുന്ന ഗലീലി നിവാസികൾ ഹെബ്രായ-അറാമായിക് ഭാഷയിലെ നാമങ്ങളുടെ അന്തിമമായ "അ"കാരം വിട്ടുകളയുകയായിരുന്നു പതിവ്. അങ്ങനെ "യേശുഅ" എന്ന പേരിലെ അവസാനത്തെ "അ'കാരം വിട്ടുകളഞ്ഞ്, "യേശു" (Yesu) എന്നു ലോപിപ്പിച്ച പേരായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അതിനാൽ, ഗലീലി ദേശക്കാരനായി ജനിച്ചു വളർന്നു ജീവിച്ച രക്ഷകൻ്റെ യഥാർത്ഥമായ പേര് "യേശു" (Yesu) എന്നായിരുന്നു. ഈ പേരിലാണ് മറിയവും യൗസേപ്പും മറ്റും അവിടത്തെ വിളിച്ചിരുന്നതും, യഹൂദരുടെയിടയിൽ അവിടന്ന് അറിയപ്പെട്ടിരുന്നതും. ഒന്നാം നൂറ്റാണ്ടിൽ താൽമൂഡ് വൃത്തങ്ങളിലെ യഹൂദരും അവിടത്തെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ചിരുന്ന പേര് ' "യേശു" എന്നായിരുന്നു. ഒന്നാം നൂറ്റാണ്ടിനുശേഷം ക്രൈസ്തവർ യേശുനാഥനോടുള്ള ബഹുമാന സൂചകമായി മറ്റു വ്യക്‌തികൾക്കാർക്കും ഈ പേരു നൽകുവാൻ ഇഷ്‌ടപ്പെട്ടില്ല. യഹൂദർക്കു യേശുവിനോടുള്ള വിപ്രതിപത്തി കാരണമായിരിക്കാം, ''യഹോശുഅ", "യോശുഅ" എന്ന പഴയ രൂപങ്ങളിലേക്കു തിരിച്ചു പോകയും ചെയ്തു.
യേശുവിൻ്റെ പേര് പൗരസ്ത്യ സുറിയാനിയിൽ
പൗരസ്ത്യ സുറിയാനിക്കാർക്കിടയിൽ യേശുവിന്റെ പേരു പ്രചാരത്തിലായത് ''ഈശോ" എന്ന രൂപത്തിലാണ്. യേശു (Yesu) എന്ന പേരിലെ "ye" പൗരസ്ത്യ സുറിയാനിയിൽ ഉച്ചരിക്കപ്പെടുന്നത് ''ഈ' എന്നാണ്. അതു പോലെ തന്നെ നാമങ്ങളിലെ അവസാനത്തെ "ഉ''കാരം പൗരസ്ത്യ സുറിയാനിയിൽ 'സാധാരണമായി "ഒ"കാരമായി മാറുന്നു. അങ്ങനെയാണ് പൗരസ്‌ത്യ സുറിയാനിക്കാർക്കിടയിൽ "യേശു'' (Yesu) "ഈശോ'' (Yeso) ആയി രൂപാന്തരപ്പെട്ടത്. പാശ്ചാത്യ സുറിയാനിക്കാർ ( മലങ്കര കത്തോലിക്കരും യാക്കോബായക്കാരും ഉൾപ്പടെ) ''യേശു' എന്നു തന്നെയാണ് രക്ഷകനെ വിളിക്കുന്നത്.
യേശുവിൻ്റെ പേര് ലത്തീനിലും ഇംഗ്ലീഷിലും
"യേസൂസ്" (lesous) എന്ന പേര് ഗ്രീക്കു ഭാഷയിൽ നിന്ന് ലത്തീൻ ഭാഷയിലേക്കു രൂപാന്തരപ്പെടുത്തി എഴുതിയപ്പോൾ, അത് lesus (Jesus) ആയി. ഇവിടെ ഉച്ചാരണത്തിന് വ്യത്യാസമില്ല. എന്നാൽ, അക്ഷരങ്ങൾക്ക് വ്യത്യാസമുണ്ടുതാനും. ഗ്രീക്കിലെ ouഎന്ന കൂട്ടക്ഷരം (diphthong) ഉച്ചരിക്കുന്നതും ലത്തീനിലെ u എന്ന സ്വരാക്ഷരം ഉച്ചരിക്കുന്നതും ഒരുപോലെയാണെന്നതാണ് ഈ വ്യത്യാസത്തിനു കാരണം. കൂടാതെ പഴയ ലത്തീനിൽ I എന്ന അക്ഷരത്തിനു പകരം മിക്കപ്പോഴും ഉപയോഗിച്ചിരു ന്നത് J എന്ന അക്ഷരമാണ്. ഇങ്ങനെ ലത്തീൻ ഭാഷയിൽ രൂപം കൊണ്ട് "യേസൂസ്" (Jesus) ഇംഗ്ലീഷിലും മറ്റു പാ ശ്ചാത്യ ഭാഷകളിലും അതേപടി തന്നെ എഴുതപ്പെട്ടു. എന്നാൽ, ഉച്ചാരണം അതതു ഭാഷയുടെ രീതിയിലത്രേ. ഇംഗ്ലീഷ് ഭാഷയിലെ ഉച്ചാരണമാണ് "ജീസസ്' എന്നത്. .
മിശിഹാ ക്രിസ്‌തു
"മിശിഹാ" എന്നു മലയാളത്തിൽ നാം ഉപയോഗിക്കുന്ന പദം Mesiha എന്ന അറാമായിക് വാക്കിൽ നിന്നു വന്നതാണ്. ഹെബ്രായ ഭാഷയിൽ Masiah എന്നാണ് ഇതിന്റെ രൂപം. "അഭിഷേകം ചെയ്യപ്പെട്ടവൻ" എന്നത്രേ അർത്ഥം. ഇസ്രയേൽക്കാരുടെയിടയിൽ അഭിഷേകം ചെയ്യപ്പെട്ട രാജാവിനേയും പ്രധാന പുരോഹിതനെയും ഈ പദം കൊണ്ട് വിശേഷിപ്പിച്ചിരുന്നു. പൂർവ്വ പിതാക്കന്മാരെ കുറിക്കാനും പഴയനിയമം ഈ പദമുപയോഗിച്ചു കാണുന്നുണ്ട്” (സങ്കീ.105: 15; 1ദിന16: 22) ബി. സി. ഒന്നാം നൂററാണ്ടു മുതൽ വരാനിരിക്കുന്ന രക്ഷകനെ കുറിക്കുന്ന ഒരു സാങ്കേതിക പദമായിത്തീർന്നു ഇത്. ഈ നാലാമത്തെ അർത്ഥത്തിലാണ് യേശുവിനെ മിശിഹാ എന്നു പറയുന്നത്. യഹൂദർ പ്രതീക്ഷിച്ചിരുന്ന മിശിഹാ പ്രധാനമായും ഒരു രാഷ്ട്രീയ രക്ഷകനായിരുന്നു. ഈ അർത്ഥത്തിൽ ജനങ്ങൾ തന്നെ തെറ്റിദ്ധരിച്ചേക്കുമെന്നു ഭയന്നാണ് മിശിഹായെന്നു യേശു സ്വയം വിശേഷിപ്പിക്കാഞ്ഞത്. എന്നാൽ, അവിടത്തെ ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഉയർപ്പിൻ്റെയും വെളിച്ചത്തിൽ ശ്ലീഹന്മാരും മറ്റു ക്രൈസ്തവരും മിശിഹായായി അവിടത്തെ ഏറ്റു പറഞ്ഞു തുടങ്ങി. അങ്ങനെയാണ് അത് അവിടത്തെ ഒരു പദവി നാമം (title) ആയിത്തീർന്നിരിക്കുന്നത്.
"മിശിഹാ" എന്നതിന്റെ ഗ്രീക്കിലേക്കുള്ള രൂപാന്തരമാണ് "മെസ്സിയാസ്" (Messias). ഇവിടെയും നിർദ്ദേശികാരൂപത്തിൽ "ട" കൂട്ടിച്ചേർത്തിരിക്കുന്നത് ഈ നാമത്തിന്റെ വിഭക്തി പ്രത്യയങ്ങൾ നിർണയിക്കാൻ വേണ്ടിയാണ്. പുതിയ നിയമത്തിൽ വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം1:41 ലും ; 4: 25 ലും മാത്രമേ ഈ രൂപം കാണുന്നുള്ളു. മറ്റിടങ്ങളിലെല്ലാം "അഭിഷേകം ചെയ്യപ്പെട്ടവൻ'' എന്നർത്ഥമുള്ള ക്രിസ്തോസ് (Christos) എന്ന ഗ്രീക്കു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. (Chriein എന്ന ഗ്രീക്കു ക്രിയാപദത്തിന്റെ അർത്ഥം അഭിഷേകം ചെയ്യുക എന്നാണ്) 'ക്രിസ്തോസ്' എന്നതിൻ്റെ ലത്തീനിലേക്കുള്ള രൂപാന്തരമാണ് 'ക്രിസ്തൂസ്' (Christus). മലയാളത്തിൽ അത് " ക്രിസ്തു" എന്നും ഇംഗ്ലീഷിൽ "ക്രൈസ്റ്റ്' (Christ) എന്നും ആയി.
യേശുമിശിഹാ, യേശുക്രിസ്‌തു എന്നൊക്കെ പറയുമ്പോൾ അത് ഒരു ഇരട്ടപ്പേരായിട്ടായിരിക്കാം പലർക്കും തോന്നുക. ഇതു ശരിയല്ല യേശു എന്ന ചരിത്ര വ്യക്‌തി മിശിഹാ അഥവാ ക്രിസ്തു ആണെന്ന് ഏറു പറയുകയാണ് നാമിവിടെ ചെയ്യുക. "യേശു" എന്നത് രക്ഷകൻ്റെ വ്യക്തിനാമവും മിശിഹാ അഥവാ ക്രിസ്തു അവിടത്തെ സ്ഥാനപ്പേരുമാണ്.
ഇമ്മാനുവേൽ
''ഇമ്മാനുവേൽ (Immanuel) എന്ന ഹെബ്രായ പദത്തിൻ്റെ അർത്ഥം 'ദൈവം നമ്മോടുകൂടി' എന്നത്രേ. ബൈബിളിൽ ഏശയ്യാ 7:14 ലും 8:8-ലും ഒരു വ്യക്‌തിയുടെ പേരായിട്ടാണ് ഈ പദം നാം കാണുന്നത്. ദാവീദ് രാജവംശജനും യൂദാരാജാവുമായ ആഹാസിനെതിരേ അദ്ദേഹത്തിന്റെ ശത്രുക്കൾ യുദ്ധത്തിനൊരുങ്ങുകയും ദാവീദു രാജവംശത്തെ ഇല്ലായ്മ ചെയ്ത് പുതിയൊരു രാജവംശത്തെ യൂദായിൽ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തിരിക്കുന്നതറിഞ്ഞ് ആഹാസ് ഭയന്നു വിറയ്ക്കുന്നു. ദാവീദു രാജവംശം നശിച്ചു പോകയോ, ഈ രാജവംശത്തിലൂടെ ദൈവം നൽകിയിരിക്കുന്ന രക്ഷയുടെ വാഗ്ദാനം ഫലശൂന്യമായിപ്പോകയോ ചെയ്യുകയില്ലെന്ന് ആഹാസിന് ഏശയ്യാ പ്രവാചകൻ വഴി ദൈവം ഉറപ്പു നൽകുന്നു. ഈ ഉറപ്പിനെ സ്ഥിരീകരിക്കുന്ന ഒരടയാളവും ദൈവം കൊടുക്കുന്നു. യുവതി (ആഹാസിന്റെ രാജ്ഞി) ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ആ പുത്രൻ 'ഇമ്മാനുവേൽ " (= ദൈവം നാമ്മാടു കൂടെ) എന്നു വിളിക്കപ്പെടും. അവന് നന്മ തിന്മ തിരിച്ചറിയാനുള്ള പ്രായമാകുന്നതിനുമുമ്പ് ആഹാസ് ഭയപ്പെടുന്ന ശത്രു രാജ്യങ്ങളുടെ അന്ത്യമായിക്കഴിഞ്ഞിരിക്കും. ഇതാണ് ഏശയ്യാ 7-ാമദ്ധ്യായത്തിൽ നാം വായിക്കുന്നത്.
എന്നാൽ, ശത്രുക്കളിൽ നിന്നും ആഹാസിനു ലഭിക്കാൻ പോകുന്ന താത്കാലീക രക്ഷയെന്നതിനെക്കാൾ, ദാവീദ് രാജവംശജനായ യേശുവിലൂടെ ലോകത്തിനു ലഭിച്ച സ്ഥായിയായി രക്ഷയെപ്പറ്റിയുള്ള ഒരു പ്രവചനമായിട്ടാണ് സഭ ഇതിനെ കാണുന്നത്. അതുകൊണ്ടാണ് പരിശുദ്ധ കന്യകാമറിയം ഗർഭം ധരിച്ചതും ഒരു പുത്രനെ പ്രസവിക്കാൻ പോകുന്നതും ഏശയ്യായുടെ ഈ പ്രവചനത്തിൻ്റെ പൂർത്തീകരണമാണെന്നും മറിയത്തിൽ നിന്നു ജനിക്കുന്ന പുത്രൻ, "ഇമ്മാനുവേൽ" എന്നു വിളിക്കപ്പെടുമെന്നും കർത്താവിൻ്റെ ദൂതൻ തന്നെ ജോസഫിനെ അറിയിക്കുന്നതായി സുവിശേഷകനായ വി. മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് (മത്താ. 1: 22-23). ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള "ഇമ്മാനുവേൽ" എന്ന പേരിന് ഏറ്റവും അർഹനായവൻ യേശു നാഥൻ തന്നെയാണല്ലോ. മലയാളത്തിൽ ഈ പേര് പലപ്പോഴും "എമ്മാനുവേൽ " എന്നാണ് എഴുതുന്നതും വായിക്കുന്നതും. ഈ പേരും ഈ പേരു ലോപിച്ചുണ്ടായ "മാനുവലും" ഇന്നു ക്രൈസ്തവർക്കിടയിൽ പ്രചാരത്തിലുള്ള പേരുകളത്രേ. മാനുവൽ ഒന്നുകൂടി ലോപിച്ച് മലയാളത്തിലേക്കു രൂപാന്തരപ്പെട്ടതാണ് "മാണി" എന്ന പേര്.
ചോദ്യത്തിന് ഏറെക്കുറെ തൃപ്തികരമായ ഉത്തരമായി എന്നു വിശ്വസിക്കട്ടെയോ? സ്നേഹബഹുമാനപുരസ്സരം അങ്ങയുടെ വിനീത ശിഷ്യൻ.
രക്ഷകന്റെ യഥാർത്ഥമായ പേര്
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, ഒക്ടോബർ, 1989
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.





















