top of page

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

Dec 19, 2019

3 min read

അജി ജോര്‍ജ്

poster of android kunjappan 5.25

ശാസ്ത്രലോകത്തിന്‍റെ ഓരോ കാല്‍ച്ചുവടുകളും കണ്ടുപിടുത്തങ്ങളും മാനവരാശിയുടെ കുതിച്ചുചാട്ടത്തി നാണ് കളമൊരുക്കിയിട്ടുള്ളത്. ശാസ്ത്രം നിയമങ്ങള്‍ക്കും, കണക്കുകള്‍ക്കും, നിഗമനങ്ങള്‍ക്കും അധീനമാണ്. എന്നാല്‍ മനുഷ്യന്‍റെ ജീവിതം ഇതിന് തികച്ചും സമാന്തരമാണ്. ശാസ്ത്രത്തിന്‍റെ എല്ലാ ഗുണഫലങ്ങളും അനുഭവിക്കുമ്പോള്‍തന്നെ അതിനെ വിമര്‍ശനാത്മക മായി സമീപിക്കുകയും, സംശയദൃഷ്ടിയോടെ ദൂരത്തായി നിര്‍ത്തുകയുമാണ് മനുഷ്യന്‍ ചെയ്യുന്നത്. ശാസ്ത്ര ത്തിന്‍റെ പരിധിയില്‍ ധാര്‍മ്മിക മൂല്യങ്ങളും, സ്നേഹം, ദയ, പരോപകാരം തുടങ്ങിയ അടിസ്ഥാന മാനവികമൂല്യ ങ്ങളും വരാറില്ല. എങ്കിലും ഇത്തരം മൂല്യങ്ങളെ ശാസ്ത്രവുമായി സംയോജിപ്പിക്കുന്നതി നുള്ള ശ്രമങ്ങള്‍ നാളുകളായി മാനവസമൂഹം നടത്തി വരുന്നുണ്ട്.

ശാസ്ത്രവും, സ്നേഹവും തമ്മിലുള്ള നിരന്തരമായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചലച്ചിത്രത്തെ വീക്ഷിക്കേണ്ടത്. ഒരുപക്ഷേ ഈ വിഭാഗത്തില്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും സത്യസന്ധ മായ ചിത്രമായിരിക്കും ഇത്. സാധാരണരീതിയിലുള്ള സമാന്തരസിനിമാ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ നേര്‍കാലചിത്ര പരിചരണമാണ് സിനിമയില്‍ സ്വീകരിച്ചി ട്ടുള്ളത്. തന്‍റെ ആദ്യചിത്രമായിട്ടും ഇത്തരത്തിലുള്ള ഒരു പ്രമേയം ചലച്ചിത്രമാക്കാന്‍ തുനിഞ്ഞ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനെ അഭിനന്ദിക്കാതെ തരമില്ല.

വര്‍ത്തമാനകാല സമൂഹത്തില്‍ കുടുംബബന്ധങ്ങ ളുടെ ഭദ്രത വിലയിരുത്തപ്പെടുന്നത്  പോലും വീട്ടിലെ പ്രായമായവരുടെ പരിചരണത്തിന്‍റെ പേരിലാണ്. അതിന്‍റെ പേരിലുണ്ടാകുന്ന കലഹങ്ങളും, നഷ്ടങ്ങളും ഇറങ്ങിപ്പോ ക്കുകളിലും, വിവാഹമോചനങ്ങളിലും വരെ കലാശിക്കാ റുണ്ട്. പ്രായമായ മാതാപിതാക്കളെ ശരിയായി നോക്കു ന്നില്ല എന്ന പരാതികളും, അതിന്‍റെ പേരിലുള്ള നിയമനടപടികളും, വിചാരണകളും വീട്ടകങ്ങളിലും, കോടതിമുറികളിലും ഒതുങ്ങാതെ ചിലപ്പോള്‍ തെരുവില്‍ പോലും അരങ്ങേറാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് പരാതികളില്ലാതെ യുള്ള വൃദ്ധപരിചരണത്തിന്‍റെ ഭാവി എന്തായിരിക്കും എന്ന ചോദ്യത്തിന്‍റെ ശാസ്ത്രീയ ഭാവിയിലേക്ക് പുതുതലമുറ ഉറ്റുനോക്കുന്നത്.

ജീവിതം സ്നേഹാത്മകമാണ്, ശാസ്ത്രം പരീക്ഷണാത്മകവും. കാലഘട്ടത്തിന്‍റെ വര്‍ത്തമാന നാള്‍വഴികളില്‍ ഓരോരുത്തരുടെയും ജീവിതം അതിവേഗതയോടെയാണ് കുതിക്കുന്നത്. ആര്‍ക്കും ഒന്നിനും സമയമില്ലാത്ത അവസ്ഥ. തേടുകയും, നേടുകയും, വീണ്ടും പുതിയതൊ ന്നിനായി ദാഹിക്കുകയും ചെയ്യുന്ന ജീവിതത്തിര ക്കിനിടയില്‍ ഞെരുങ്ങിപ്പോകുന്ന ചില ജീവിതങ്ങളുണ്ട്. നമ്മുടെയൊക്കെ മാതാപിതാക്കളാണ് അത്തരം ഇടുങ്ങിയ ജീവിതം പലപ്പോഴും ജീവിച്ചു തീര്‍ക്കുന്നത്. അത്തരത്തിലുള്ള ഒറ്റപ്പെട്ട ജീവിതങ്ങളുടെ വിരസത മാറ്റുുന്നതിനായി ശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന രസകരമായ അന്വേഷണവും,  നൊമ്പരപ്പെടുത്തുന്ന കണ്ടെത്തലു കളുമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രം പങ്കുവെക്കുന്നത്.എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സുബ്രമണ്യനും പിതാവായ ഭാസ്കര പൊതുവാളും ഒന്നിച്ചാണ് താമസിക്കുന്നത്. ചുറ്റിലുമുള്ള എല്ലാ ആളുകളും കാലത്തിനൊത്തു കോലം മാറിയപ്പോഴും, തന്‍റെ പഴയ തറവാട്ടില്‍, പഴമയുടെ ഗന്ധവും പേറിയാണ് അവരുടെ ജീവിതം മുമ്പോട്ടുപോകുന്നത്. വീട്ടില്‍ നിന്നും പോയിവരാവുന്ന ദൂരത്തിലുള്ള ജോലിക്കു പോയാല്‍ മതിയെന്ന അച്ഛന്‍റെ തീരുമാനത്തില്‍  തൊഴില്‍ഭാവിയുടെ അനശ്ചിത ത്വവും പേറിയാണ് സുബ്രമണ്യന്‍റെ ജീവിതം. അച്ഛനോട് പരിഭവമുണ്ടെങ്കിലും അയാള്‍ അതിനോട് പൊരുത്തപ്പെടാനാണ് അയാളുടെ ശ്രമം. ഭാര്യയുടെ മരണത്തോടെ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയ മരണഭയത്തെ ഒഴിവാക്കുന്നതിനായി ഭാസ്കര പൊതുവാള്‍ സ്വീകരിക്കുന്ന ഒരുതരം മരുന്നാണ് മകന്‍റെ ജോലി സംബന്ധമായ  കണിശത. നമ്മള്‍ നിത്യജീവിതത്തില്‍ പലപ്പോഴും ചര്‍ച്ചാവിഷയമാ ക്കുന്ന ഒന്നാണ് പ്രായമായ മാതാപിതാക്കളുടെ വാശിയും, ദുശ്ശാഠ്യവും.. തങ്ങളുടെ തന്നെയോ, പങ്കാളിയുടെയോ മക്കളുടെയോ താല്‍പര്യത്തിന് വഴങ്ങി  ഒറ്റത്തുരുത്തിലേക്ക്  അവരെ മാറ്റിനിര്‍ത്തുന്ന തിന് കാരണമായി പറയപ്പെടുന്നത് ഇത്തരം അസഹിഷ്ണുതയുടെ വെളിവാക്കലുകളാണ്.

എറണാകുളത്തും, ബാംഗ്ലൂരിലുമെല്ലാം പരിമിതകാല ത്തേക്ക് മാത്രമാണ് സുബ്രമണ്യന്‍ ജോലി ചെയ്തിട്ടു ള്ളത്. മൂന്നോ, നാലോ മാസക്കാലയളവിനുള്ളില്‍ അവയെല്ലാം ഇട്ടെറിഞ്ഞ് അയാള്‍ക്ക് നാട്ടിലേക്ക് തിരികെ പോരേണ്ടി വരാറുമുണ്ട്. അച്ഛന്‍റെ വീഴ്ചകള്‍, അവശത കള്‍ ഒക്കെയാണ് അയാളെ തിരികെ നാട്ടിലേക്കുള്ള വണ്ടികയറ്റി വിടുന്നത്. ജോലി നേടലും, അതിന്‍റെ നിരാസവുമെല്ലാം അയാളെ നാട്ടുകാര്‍ക്കിടയിലും പരിഹാസ വിഷയമാക്കി മാറ്റുന്നുണ്ട്. അച്ഛനോട് പരിഭവവും, പ്രതിഷേധവുമുണ്ടെങ്കിലും യന്ത്രസമാനമ ല്ലാത്ത സ്നേഹവും, കരുതലും അയാളെ വീണ്ടും അച്ഛനിലേക്ക് അടുപ്പിച്ചുകൊണ്ടേയിരുന്നു. തിരികെ വരാന്‍ ഒരു വീടും, അവിടെ അച്ഛനുമുണ്ടെന്ന ഓര്‍മ്മയില്‍  ആര്‍ദ്രമാകുന്ന സുബ്രമണ്യന്‍റെ മാനസം  നഷ്ടബോധ ത്തോടെയാണെങ്കിലും ഭാവിയുടെ നേട്ടങ്ങള്‍ക്കെതിരെ നടക്കാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

ഇത്തരം നടപ്പുശീലങ്ങളൊക്കെയായി ജീവിതം കടന്നുപോകവേയാണ് അനിശ്ചിതത്വത്തിന്‍റെ പരീ ക്ഷണം എന്ന മട്ടില്‍ സുബ്രമണ്യന് റഷ്യയില്‍ ഒരു ജാപ്പനീസ് കമ്പനിയില്‍ ജോലി ലഭിക്കുന്നത്. ഇതിലും മെച്ചമായിട്ടൊന്ന് ലഭിക്കാനില്ല എന്ന കണ്ടെത്തലില്‍ അയാള്‍ അച്ഛന്‍റെ പരിപൂര്‍ണ്ണ സമ്മതമില്ലാഞ്ഞിട്ടുകൂടി റഷ്യയിലേക്ക് പറന്നു. വീടുവിട്ടിറങ്ങിയ പൂച്ചക്കുഞ്ഞ് തിരികെ വരുമെന്ന ധാരണ ഭാസ്കരനുണ്ടായിരുന്നു. റഷ്യയിലെത്തി അധികം താമസിക്കാതെ സുബ്രമണ്യന് തിരികെ പോരേണ്ടി വന്നു. ഭാസ്കരന്‍റെ വീഴ്ചയായിരുന്നു കാരണം. മകന്‍ തിരികെ പോകില്ല എന്നു കരുതിയ ഭാസ്കരന്  കൂട്ടായി ഹോംനേഴ്സിനെ നല്‍കി അയാള്‍ തിരികെ റഷ്യക്ക് പോയി. തന്‍റെ ജോലിയിടത്ത് വച്ച് പരിചയപ്പെട്ട ജപ്പാന്‍ വംശജയായ പെണ്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം സുബ്രമണ്യന്‍ തന്‍റെ കമ്പനി പരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ച യന്ത്രമനുഷ്യനെ അച്ഛന്‍റെ പരിചരണത്തിനായി നാട്ടിലേക്ക് കൊണ്ടുവരുന്നു. ആദ്യമൊക്കെ ഭീതിയും, വെറുപ്പും കലര്‍ന്ന രീതിയില്‍ ഇടപെട്ടെങ്കിലും പതിയെപ്പതിയെ യന്ത്രമനുഷ്യന്‍ ഭാസ്കരന്  സ്വന്തം മകനേപ്പോലെ ആയിത്തീര്‍ന്നു. മുണ്ടുടുപ്പിച്ചും, അമ്പലത്തില്‍ കയറ്റിയും, റേഷന്‍ വാങ്ങാനയച്ചും, പഴയ കാമുകിയെ കണ്ടെത്താന്‍ സഹായിച്ചും,  യന്ത്രമനുഷ്യന്‍ ഭാസ്കരന്‍റെ ഹൃദയത്തി ലിടം നേടി. എന്തും ചെയ്യുന്ന റോബോട്ട് നാട്ടിലും കൗതുകകരമായ കാഴ്ചയായി മാറി. നാട്ടുകാര്‍ അഥിനെ കുഞ്ഞപ്പന്‍ എന്നു പേരിട്ടു വിളിച്ചു. നിര്‍മ്മാണ വര്‍ഷം നോക്കി റോബോട്ടിന്‍റെ ജാതകം വരെ? ഭാസ്കരന്‍ എഴുതിച്ചുകളഞ്ഞു. ശരിക്കും ഭാസ്കരന്‍ യന്ത്രമനുഷ്യന് അടിമപ്പെടുകയോ, അതിന്‍റെ കഴിവുകളില്‍ അഭിരമിക്കുകയോ ചെയ്യുകയായിരുന്നു. ബന്ധങ്ങളേക്കാളുപരി യന്ത്രങ്ങളെയും, കണ്ടുപിടുത്ത ങ്ങളെയും സ്നേഹിക്കുന്ന പുതുതലമുറയുടെ ശൈലിയി ലേക്ക് അയാള്‍ പതിയെപ്പതിയെ മാറ്റപ്പെടുകയായിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്ത നാനുമതി ഉണ്ടായിരുന്ന റോബോട്ടിനെ തിരികെ നല്‍കുന്നതിന് കമ്പനി ആവശ്യപ്പെട്ടതുമുതല്‍ സുബ്രമണ്യനും, സുഹൃത്തും ആശങ്കയിലായി. അച്ഛന്‍ അതിനെ വിട്ടു തരുമോ എന്ന അവരുടെ സംശയം അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുകയായിരുന്നു. സ്വന്തമായി നിര്‍മ്മിച്ച ന്യായങ്ങളുടെ കോട്ടയില്‍ വളര്‍ത്തിയെടുത്ത പ്രതിരോധം കൊണ്ട് ഭാസ്കരന്‍ മകന്‍റെയും, സുഹൃത്തിന്‍റെയും യാചനകളെ അടച്ചുകളഞ്ഞു. മൃത്യുജ്ഞയഹോമം നടത്താനായി വയനാട്ടിലെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ഭാസ്കരനെ, റോബോട്ടിനെയും അപകടം പിന്തുടരക യായിരുന്നു. കൊടുങ്കാട്ടിനുള്ളില്‍ മഴപെയ്തൊഴിഞ്ഞ വൃക്ഷത്തലപ്പുകളെ സാക്ഷി നിര്‍ത്തി റോബോട്ട് അതിന്‍റെ കഴിവുകേടുകളെക്കുറിച്ചും, മനുഷ്യന്‍റെ വൈകാരികമായ സവിശേഷതകളെക്കുറിച്ചും ഭാസ്കരനുമായി സംവദി ക്കുന്നു. തികച്ചും സംഭവ്യമായ രീതിയിലാണ് ആ സംഭാ ഷണം പുരോഗമിക്കുന്നത്. എന്നാല്‍ സ്വതസിദ്ധമായ നിരാസത്തോടെ മുന്നോട്ടുനീങ്ങിയ ഭാസ്കരനെ സാക്ഷി നിര്‍ത്തി  യന്ത്രമനുഷ്യന്‍ ആക്രമിക്കപ്പെടുന്നു. റോബോട്ടി നെയും, അച്ഛനെയും സിഗ്നല്‍ ഉപയോഗിച്ച് പിന്തുടര്‍ന്ന സുബ്രമണ്യന്‍ ശിരസ്സ് പിഴുതുപോയ നിലയില്‍ നിലത്തുകിടന്ന റോബോട്ടിനു മുന്നിലേക്കാണെത്തിയത്. സ്വയരക്ഷാസംവിധാനം സജീവമാക്കപ്പെട്ട റോബോട്ട് അയാളെ ആക്രമിക്കുന്നു. തിരിച്ചറിവുകളിലേക്കെ ത്തിയ ഭാസ്കരന്‍  അപകടം മനസിലാക്കി മകനെ പ്രയാസപ്പെട്ട് രക്ഷപെടുത്തി. യന്ത്രത്തേക്കാളുപരി ഹൃദയോല്‍പ്പത്തി യായ സ്നേഹമാണ് ജീവിതങ്ങളെ നിലനിര്‍ത്തുന്നത് എന്ന് അവര്‍ മനസിലാക്കുക യായിരുന്നു.

 മനുഷ്യന് പകരം പ്രവൃത്തികള്‍ ചെയ്യുന്നതിന് യന്ത്രങ്ങളെ ഉപയോഗിക്കുന്തിനെക്കുറിച്ച് വര്‍ഷങ്ങ ളായി പഠനങ്ങളും കണ്ടെത്തലുകളും നടത്തിവരുന്നുണ്ട്. എന്നാല്‍ മനുഷ്യന് മാത്രം സവിശേഷമായ വൈകാരിക ഭാവങ്ങളെ ആര്‍ജ്ജിക്കുന്നതിനോ, സ്വയം മാനസിക തിരിച്ചറിയല്‍ ശേഷി അവക്ക് നല്‍കുന്നതിനോ ശാസ്ത്രത്തിന് പൂര്‍ണ്ണമായു കഴിഞ്ഞിട്ടില്ല. ഇത്തരം അപകടങ്ങളെപ്പറ്റിയാണ് ചിത്രം പറഞ്ഞു വെക്കുന്നത്. സ്നേഹിക്കുന്നതിനും, മനസിലാക്കുന്നതിനും, വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനും കുടുംബത്തിന്‍റെ സചേതനമായ ആവരണം വേണമെന്നും അത് നിര്‍മ്മിച്ചെടുക്കുന്ന യന്ത്രങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല എന്നു മഹത്തായ സന്ദേശമാണ് സിനിമ നല്‍കുന്നത്. വാര്‍ദ്ധക്യത്തിലെത്തിയവര്‍ ബാധ്യതയ ല്ലെന്നും, ഏതെങ്കിലും നിര്‍മ്മിതിയില്‍ അവരുടെ നിസഹായതയെ തളച്ചിടരുതെന്നും, നമ്മുടെ ഊഷ്മള സാന്നിദ്ധ്യവും പരിചരണവുമാണ് അവരുടെ സന്തോഷ മെന്നും അല്ലാത്തവയെല്ലാം തികച്ചും യാത്രികമാണെന്നും ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അടുത്തകാലത്തു പുറത്തിറങ്ങിയ സത്യസന്ധമായ സിനിമയാണ് ആന്‍ഡ്രോയ്ഡ് കുുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. അശ്ലീലതയുടെ കണിക പോലുമില്ലാത്ത സംഭാഷണ ങ്ങളും, തികച്ചും സാന്ദര്‍ഭികവും മനസ്സ് നിറക്കുന്നതുമായ നര്‍മ്മരംഗങ്ങളും, സ്വാഭാവികമായ സംഭാഷണങ്ങളും വിശ്വസീനയതയും ചിത്രത്തെ സവിശേഷമാക്കുന്നു. ജാതിവ്യവസ്ഥയേയും അതിന്‍റെ പൊള്ളത്തരങ്ങ ളെയും കുത്തിനോവിക്കുകയും, ജീവിതത്തിന്‍റെ സാര്‍വത്രികത ചിത്രത്തിലുടനീളം സംവേദിപ്പിക്കു കയും ചെയ്തതിലൂടെ ഇത് സംവിധായകന്‍റെ ആദ്യ ചിത്രമാണെന്ന തോന്നല്‍ പോലും വിസ്മൃതിയിലാ കുന്നു. സുരാജ് വെഞ്ഞാറ മ്മൂടും, സൌബിന്‍ ഷാഹിറും, സൈജു കുറുപ്പും, നായികയായ കെന്‍ഡിയും, മാലാ പാര്‍വതിയും, ഒട്ടേറെ പുതുമുഖങ്ങളും അഭിനയത്തിന്‍റെ പുതിയതലങ്ങളി ലേക്കാണ് ചിത്രത്തിന്‍റെ ആത്മാവിനെ എത്തിച്ചത്.

ശാസ്ത്രവും, അതിന്‍റെ വികാസവും എത്ര തന്നെ മുന്നോട്ടുപോയാലും മനുഷ്യന്‍റെ മനസ്  ഒരു പ്രഹേളിക തന്നെയാണെന്നും,  മാതാപിതാക്ക ളോടുള്ള സ്നേഹവും കടപ്പാടും, കരുതലും ഒരു യന്ത്രത്തിനും, കണ്ടുപിടുത്ത ങ്ങള്‍ക്കും നല്‍കാനാ വില്ലെന്നുമുള്ള എന്ന മഹത്തായ സത്യം വീണ്ടും  നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. നമ്മള്‍ മാതാപിതാക്കള്‍ക്ക് വാങ്ങിനല്‍കിയ എല്ലാത്തരം ഗാഡ്ജറ്റുകള്‍ക്കുമപ്പുറം അവര്‍ നമ്മളുടെ സ്നേഹം തേടിക്കൊണ്ടിരിക്കുന്നു എന്നോര്‍ക്കുമ്പോള്‍ നെഞ്ചിലൂറിക്കൂടുന്ന  വിങ്ങലില്‍ നമ്മുടെ മനസ് ആര്‍ദ്രമാകാതിരിക്കില്ല.

അജി ജോര്‍ജ്

9496305899


Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page