

അസാമാന്യമായ ഒരു വിജയത്തിന്‍റെ കഥയാണിത്. ലോകം അസാധ്യമെന്ന് വിധിയെഴുതിയതിനെ അനുപമമായ ഇച്ഛാശക്തിയും അശ്രാന്തമായ പ്രയത്നവും കൊണ്ട് നേടിയെടുത്ത ഒരു കറുത്ത പെണ്ണിന്‍റെ കഥ. അതിജീവനത്തിനായി പൊരുതുന്ന സാധാരണ മനുഷ്യന് എക്കാലവും ആശയും ആവേശവുമായി മാറിയ അവളുടെ പേര് വില്‍മ ഗ്ളോഡിയന്‍ റുഡോള്‍ഫ് എന്നായിരുന്നു.
ദക്ഷിണ അമേരിക്കയിലെ ടെന്നെസിയില്‍, കറുത്തവര്‍ഗ്ഗക്കാരായ എഡ് റുഡോള്‍ഫിന്‍റെയും, ബ്ലാങ്കെയുടെയും മകളായാണ് വില്‍മ പിറന്നത്. കാലമെത്തും മുമ്പ് പിറന്ന ആ കുഞ്ഞിന് ജനിക്കു മ്പോള്‍ കേവലം രണ്ട് കിലോഗ്രാം മാത്രമായിരുന്നു ഭാരം. കൊടിയ ദാരി ദ്ര്യത്തിനു നടുവിലാണ് ആ പെണ്‍കുഞ്ഞ് പിറന്നുവീണത്. റെയില്‍വേ ചുമട്ടു തൊഴിലാളിയായിരുന്ന എഡ് റുഡോള്‍ഫിന്‍റെ 22 മക്കളില്‍ ഇരുപതാമത്തെ കുട്ടിയായിരുന്നു അവള്‍. വില്‍മയുടെ ജനനത്തെത്തുടര്‍ന്ന് ആ വലിയ കുടുംബം അവര്‍ താമസിച്ചിരുന്ന സെയിന്‍റ് ബത്ലഹേമില്‍ നിന്ന് ക്ലാര്‍ക്സ് വില്ലിലേക്ക് മാറി. അവിടെയായിരുന്നു വില്‍മയുടെ കുഞ്ഞുന്നാളുകള്‍.
അക്ഷരാര്‍ത്ഥത്തില്‍ യാതന നിറഞ്ഞതായിരുന്നു അവളുടെ ശൈശവം. ജന്മനാ ആരോഗ്യക്കുറവുള്ള ആ കുഞ്ഞ് നിരവധി രോഗപീഡകളിലൂടെയാണ് കടന്നുപോയത്. രണ്ടുതവണ മാരകമായ ന്യൂമോണിയ അവളെ ബാധിച്ചു. ഒരിക്കല്‍ സ്കാര്‍ലെറ്റ് ഫീവറുമുണ്ടായി. നാലാം വയസ്സില്‍ പോളിയോ ബാധിച്ചതോടെ അവളുടെ ഭാവി ഏറെക്കുറേ ഇരുളടഞ്ഞതാവുമെന്നുതന്നെ എല്ലാവരുമുറപ്പിച്ചു. അവള്‍ ഇനി നടക്കില്ലെന്നുതന്നെ ഡോക്ടറും വിധിയെഴുതി.
അന്ന്, 1940കളില്‍ ക്ലാര്‍ക്സ് വില്ലിയിലെ ആഫ്രോ അമേരിക്കന്‍ സമൂഹത്തിന് മെച്ചപ്പെട്ട ചികിത്സയെന്നത് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നു. എങ്കിലും ആ അപ്പനുമമ്മയും ഹതാശരായില്ല. 80 കിലോമീറ്ററിനപ്പുറമുള്ള നാഷ് വില്ലില്‍ പോളിയോയ്ക്ക് ചികിത്സ ലഭ്യമാണെന്ന് ആരോ പറഞ്ഞറിഞ്ഞു. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം അമ്മ ബ്ലാങ്കെ, കാലുറയ്ക്കാത്ത തന്‍റെ മകളെയും കൊണ്ട് നാഷ്ڋവില്ലിലെ മെഹറി മെഡിക്കല്‍ കോളേജിലേക്ക് നിരന്തരം യാത്രചെയ്തു. ദിവസവും നാലു തവണ കുടുംബാംഗങ്ങള്‍ തന്നെ അവള്‍ക്ക് തിരുമ്മല്‍ ചികിത്സയും നല്‍കി. എട്ടുവയസ്സുവരെ, ബലഹീനമായ ഇടത്തുകാലില്‍ ബ്രെയ്സിട്ടാണ് അവള്‍ക്ക് ചുവടുവയ്ക്കാന്‍ തന്നെ കഴിഞ്ഞത്. പിന്നീട് പ്രത്യേക തരം ചെരുപ്പിട്ടു കൊണ്ട് നടന്നു തുടങ്ങി. ചികിത്സയും മികച്ച പരിചരണവും കൊണ്ടാവണം, പന്ത്രണ്ടു വയസ്സോടെ അല്‍പ്പം മുടന്തിയാണെങ്കിലും വില്‍മ നടന്നുതുടങ്ങി.
കാലിനുള്ള സ്വാധീനക്കുറവുകാരണം ആദ്യമൊന്നും കൊച്ചു വില്‍മയ്ക്ക് സ്കൂളില്‍പ്പോകാനായില്ല. വീടു തന്നെയായിരുന്നു വിദ്യാലയവും. ഒരുവിധമൊന്ന് നടക്കാമെന്നായപ്പോള്‍, ഏഴാം വയസ്സില്‍ അവളെ ക്ലാര്‍ക്സ്ڋവില്ലിയിലെ കോബ് എലിമെന്‍ററി സ്കൂളില്‍ ചേര്‍ത്തു. പ്രായം കൂടുതലുള്ളതിനാല്‍ നേരിട്ട് രണ്ടാം ഗ്രേഡിലേക്കാണ് അവള്‍ക്ക് പ്രവേശനം കിട്ടിയത്. അന്നേ സ്കൂളിലെ കായിക മത്സരങ്ങളില്‍ അവള്‍ താല്പര്യം കാട്ടിയിരുന്നു. വൈകാതെ, സഹോദരിയായ യൊലാന്‍ഡയുടെ പിന്നാലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ അവളും ചുവടുവയ്ക്കാന്‍ തുടങ്ങി.
എട്ടാം ഗ്രേഡിലെത്തിയതോടെ തെക്കന്‍ അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കായുള്ള ഓള്‍ ബ്ലാക്ക് ബെര്‍ട്ട് ഹൈസ്കൂളിലേക്ക് വില്‍മ മാറി. സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടീമില്‍ അംഗമായ അവളുടെ ചലനങ്ങളിലെ ചടുലതയും ഓട്ടത്തിലെ മികവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് വില്‍മയുള്‍പ്പെട്ട ഒരു ബാസ്കറ്റ് ബോള്‍ മാച്ച് കാണാനിടയായ ടെന്നെസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കായികാധ്യാപകനായ എഡ് ടെമ്പിള്‍ അവളെ തന്‍റെ ശിഷ്യയായി സ്വീകരിച്ചതാണ് അക്ഷരാര്‍ത്ഥത്തില്‍ വഴിത്തിരിവായത്.
ട്രാക്കിലെ അസാമാന്യമായ വേഗത കണ്ട്, സ്കീറ്റര്‍ എന്ന ഓമനപ്പേരിലായിരുന്നു കൂട്ടുകാര്‍ അവളെ വിളിച്ചിരുന്നത്. പതിനാറു വയസ്സായപ്പോഴേക്കും 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്സിലേക്കുള്ള അമേരിക്കന്‍ ടീമില്‍ വില്‍മ അംഗമായി. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അവള്‍. 200 മീറ്റര്‍ ഓട്ടത്തിലായിരുന്നു അവള്‍ക്ക് പ്രതീക്ഷ. എന്നാല്‍ മെല്‍ബണിലെ ആദ്യശ്രമത്തില്‍ത്തന്നെ മത്സരത്തില്‍ നി ന്ന് പുറത്തായത് അവളെ വല്ലാതെ നിരാശയാക്കി. എങ്കിലും, 400 മീറ്റര്‍ റിലേയില്‍ വെങ്കലം നേടാന്‍ വില്‍മയുള്‍പ്പെട്ട ടീമിനായി.
വൈകാതെ, ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവള്‍ ടെന്നെസില്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. തുടര്‍ന്ന് കഠിനമായ പരിശീലനത്തിന്‍റെ നാളുകളായിരുന്നു. നാലുവര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന ഒളിമ്പിക്സ് മാത്രമായിരുന്നു കണ്‍മുന്നിലെ ലക്ഷ്യം.
1960, റോം ഒളിമ്പിക്സ്. അമേരിക്കയ്ക്കായി മൂന്നിനങ്ങളിലാണ് വില്‍മ റുഡോള്‍ഫ് മാറ്റുരച്ചത്. 100 മീറ്റര്‍, 200 മീറ്റര്‍, പിന്നെ 400 മീറ്റര്‍ റിലേ. ചരിത്രം സൃഷ്ടിച്ച, അത്യുജ്വലമായ പ്രകടനത്തിലൂടെ ആദ്യത്തെ രണ്ട് വ്യക്തിഗത ഇനങ്ങളിലും വില്‍മ സ്വര്‍ണ്ണം നേടി. 400 മീറ്റര്‍ റിലെയുടെ കാര്യവും വ്യത്യസ്തമായില്ല, വില്‍മ ഉള്‍പ്പെട്ട അമേരിക്കന്‍ ടീം ഒളിമ്പിക് ട്രാക്കില്‍ പുത്തന്‍ ചരിത്രമെഴുതി. ഒരൊറ്റ ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണ്ണം നേടിയ ആദ്യ അമേരിക്കന്‍ വനിതയായ ആ കറുത്തപെണ്ണ് അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന്‍റെയാകെ ശ്രദ്ധ നേടുകയായിരുന്നു. വില്‍മയുടെ പ്രശസ്തി വാനോളമുയര്‍ന്നു. 'അമേരിക്കന്‍ ടൊര്‍ണാഡോ' എന്നും, 'ഭൂമിയിലെ വേഗമേറിയ വനിത' എന്നുമൊക്കെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവളെ വാഴ്ത്തി. യൂറോപ്പ് അവളെ 'കറുത്ത മാന്‍പേട' എന്നു വിളിച്ചു. പിന്നീടൊരിക്കല്‍ അവള്‍ ഇങ്ങനെ പറഞ്ഞു. "വിജയമെന്നത് ഒരു മഹത്തായ കാര്യം തന്നെയാണ്, സംശയമില്ല. എന്നാല്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരുകയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ പരാജയത്തെ സമീപിക്കുവാന്‍ കൂടി നാം പഠിച്ചിരിക്കണം. നമ്മളാരും ഒരിക്കലെങ്കിലും തോല്‍ക്കാതിരിക്കില്ല. ആകെ തകര്‍ത്തുകളയുന്ന ഒരു പരാജയത്തിനുശേഷം വീണ്ടും വിജയത്തിലേക്കുതന്നെ മുന്നേറാന്‍ കഴിയുന്നു എങ്കില്‍ സംശയിക്കണ്ട, ഒരു നാള്‍ നിങ്ങള്‍ വിജയാളിയാവുകതന്നെ ചെയ്യും.
ട്രാക്കില്‍ ചരിത്രമെഴുതിയ റോം ഒളിമ്പിക്സിനു ശേഷം നിരവധി ബഹുമതികള്‍ അവളെത്തേടിയെത്തി. 1977ല്‍ തന്‍റെ ആത്മകഥയായ 'വില്‍മ- ദി സ്റ്റോറി ഓഫ് വില്‍മ റുഡോള്‍ഫി'ലൂടെ അവള്‍ തന്‍റെ പോരാട്ടത്തിന്‍റെ കഥ ലോകത്തോട് പറഞ്ഞു. പിന്നീടത് ഒരു ടെലിവിഷന്‍ പരമ്പരയായും ശ്രദ്ധനേടി. കായിക മത്സരവേദികളോട് വിട പറഞ്ഞ വില്‍മ തുടര്‍ന്ന് കായിക പരിശീലകയായും അദ്ധ്യാപികയായുമൊക്കെ വേഷപ്പകര്‍ച്ച നടത്തി. 1980ല്‍ അമേരിക്കന്‍ കായികരംഗത്തെ പുതുനാമ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കാനായി വില്‍മ റുഡോള്‍ഫ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു.
1994 നവംബര്‍ 12ന് മസ്തിഷ്ക കാന്‍സര്‍ ബാധിച്ച് വില്‍മ റുഡോള്‍ഫ് എന്ന ഇച്ഛാശക്തിയുടെ ഇതിഹാസം ഈ ലോകത്തോട് വിടപറഞ്ഞു.
അന്ന്, ഒളിമ്പിക് ട്രാക്കിലെ മിന്നുന്ന വിജയത്തിന്‍റെ ആഹ്ളാദാരവങ്ങൾക്ക് നടുവില്‍ നിന്നുകൊണ്ട് ആനന്ദാതിരേകത്താല്‍ നിറഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞു: "എന്‍റെ ഡോക്ടര്‍ പറഞ്ഞു, ഇവള്‍ക്കിനി ഒരിക്കലും നടക്കാനാവില്ലെന്ന്. പക്ഷേ എന്‍റെ അമ്മ പറഞ്ഞു, മോളേ നിനക്ക് ഉറപ്പായും നടക്കാനാവുമെന്ന്. ഞാന്‍ എന്‍റെ അമ്മയെ വിശ്വസിച്ചു."
അതെ, അസാധ്യങ്ങളെ സാധ്യമാക്കുന്ന ആ വിശ്വാസമായിരുന്നു വില്‍മ റുഡോള്‍ഫ് എന്ന കറുത്ത പെണ്ണിനെ ലോകത്തിന്‍റെയും ചരിത്രത്തിന്‍റെയും നെറുകയിലേക്കുയര്‍ത്തിയത്.
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.
























