top of page

ജ്വാലയായ്!

Mar 10, 2018

4 min read

വിപിന്‍ വില്‍ഫ��്രഡ്

a strong women

"ബലാത്സംഗത്തിനിരയായ ഒരുവളെ വീട്ടു വേലക്കാരിയായെങ്കിലും സ്വീകരിക്കാന്‍ നിങ്ങളിലെത്രപേര്‍ തയ്യാറാകും..? പിന്നെന്ത് പുനരധിവാസത്തിന്‍റെ കാര്യമാണ് നിങ്ങളീപ്പറയുന്നത്?", അഗ്നിപഥങ്ങളിലൂടെ നടന്നു മുന്നേറിയ ഒരുവളുടെ വാക്കുകളാണിത്. ആ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്, അവയ്ക്കുള്ളില്‍ രോഷത്തിന്‍റെ അഗ്നിയുണ്ട്; അത് സ്വാഭാവികവുമാണ്. കാരണം, ആ വാക്കുകള്‍ ഉയിര്‍ക്കൊണ്ടത് അനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്നാണ്. ബലാത്സംഗം എങ്ങനെയാണൊരുവളെ ശാരീരികമെന്നതിലുപരി മാനസികമായും സാമൂഹികമായും ഒറ്റപ്പെടുത്തുകയും തകര്‍ത്തുകളയുകയും ചെയ്യുന്നതെന്ന് അവള്‍ക്കറിയാം. അത്തരത്തിലുള്ള ആയിരക്കണക്കിനുപേരെ തേടി, കണ്ടെത്തി കൈപിടിച്ചുയര്‍ത്തിയതിന്‍റെ തഴമ്പുണ്ട് ആ കൈകളില്‍. സ്വാതന്ത്ര്യത്തിന്‍റെ ആകാശം തുറന്നു കിട്ടിയ പതിനായിരങ്ങളുടെ കണ്ണില്‍ വെറും നാലരയടി പൊക്കമുള്ള 'സുനിത കൃഷ്ണന്‍' എന്ന ആ നാല്‍പ്പത്തഞ്ചുകാരിക്ക് വാനോളമുണ്ട് തലപ്പൊക്കം!


പാലക്കാടന്‍ മലയാളികളായ രാജു കൃഷ്ണന്‍, നളിനി കൃഷ്ണന്‍ ദമ്പതികളുടെ മകളായി 1972ല്‍ ബാംഗ്ലൂരിലാണ് സുനിതയുടെ ജനനം. സര്‍വ്വേ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛനൊപ്പം വളരെ ചെറുപ്പത്തില്‍ത്തന്നെ ഇന്ത്യയിലെമ്പാടും യാത്ര ചെയ്യാനായി അവള്‍ക്ക്. ബാല്യം മുതല്‍ തന്നെ സാമൂഹ്യസേവനത്തിന്‍റെ വിത്ത് അവള്‍ക്കുള്ളിലുണ്ടായിരുന്നു. എട്ടു വയസ്സില്‍ തന്നെ അവള്‍ സമീപത്തെ ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ നൃത്തം പഠിപ്പിക്കാനാരംഭിച്ചു. പന്ത്രണ്ടാം വയസ്സോടെ ചേരികളിലെ കുട്ടികള്‍ക്ക് അക്ഷരവെട്ടം പകര്‍ന്നു നല്‍കാനും തുടങ്ങി. 


പതിനഞ്ചാം വയസ്സിലാണ് അതിക്രൂരമായിത്തന്നെ വിധി അവളെ പരീക്ഷിച്ചത്. ചില മാസങ്ങളായി സമീപത്തെ ഒരു ഗ്രാമത്തില്‍ ദളിതര്‍ക്കായി ഒരു സാക്ഷരതാ പരിപാടി സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുകയായിരുന്നു അവള്‍. ഒരു ദിവസം സന്ധ്യയ്ക്ക് അദ്ധ്യാപനമൊക്കെ കഴിഞ്ഞ് വീട്ടിലേക്കു പോകവേ ഒരു സംഘം ആളുകള്‍ അവളെ സമീപിച്ചു. അവര്‍ എട്ടു പേരുണ്ടായിരുന്നു. ഇരുട്ടത്ത് ആരെയും തിരിച്ചറിയാനാകുമായിരുന്നില്ല. അവള്‍ കൂട്ടബലാത്സംഗത്തിനിരയായി. ആ കൗമാരക്കാരിയെ അക്ഷരാര്‍ത്ഥത്തില്‍ ആ നരാധമന്മാര്‍ പിച്ചിച്ചീന്തി. അന്നാട്ടിലെ അധികാരികളൊന്നും അവള്‍ക്കൊപ്പം നിന്നില്ല. അനാവശ്യ കാര്യങ്ങള്‍ പഠിപ്പിച്ച് കുട്ടികളെ വഷളാക്കുന്ന അവള്‍ക്ക് ഇതുതന്നെ വരണമെന്നായിരുന്നു വരേണ്യരായ അധികാരികളുടെ ഭാവം. എന്നാല്‍, ശാരീരികമായും മാനസികമായും തന്നെ തകര്‍ത്തെറിഞ്ഞ ആ അഗ്നിപരീക്ഷയെ അനന്യമായ ഇച്ഛാശക്തിയോടെയാണ് അവള്‍ അതിജീവിച്ചത്. അതവളെ ഇനിയാര്‍ക്കും തകര്‍ക്കാനാവാത്തത്ര കരുത്തുള്ള പോരാളിയാക്കിത്തീര്‍ത്തു എന്നു പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല.

 

ആ ദുരന്തത്തെ പിന്നീടവള്‍ ഇങ്ങനെ ഓര്‍ത്തെടുത്തു - "ആ രാത്രി എന്‍റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. അന്നുവരെ മറ്റുള്ളവര്‍ക്ക്  ഞാനായിരുന്നു ലോകത്തെ ഏറ്റവും നല്ല ആള്‍. ഈ സംഭവത്തോടെ ഞാന്‍ ഏറ്റവും ചീത്തപ്പെണ്ണായി മാറി. പൊടുന്നനെ ഞാന്‍ ഒന്നുമല്ലാതായി. ആരും എന്നോട് മിണ്ടാതായി. എന്‍റെ കൂടെ നടക്കില്ല. ക്ലാസ്സില്‍ കൂട്ടുകാര്‍ എന്‍റെ ബഞ്ചില്‍ ഇരിക്കില്ല. ലോകത്തിനു മുമ്പില്‍ ഞാന്‍ കുറ്റവാളിയായി. നീ എന്തിന് രാത്രിയില്‍ പോയി, നീ എന്തിന് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് എന്‍റെ നേര്‍ക്ക് ചോദ്യശരങ്ങള്‍ വന്നു. അച്ഛനെ സഹപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. അമ്മയ്ക്ക് എപ്പോഴും ഭയമായിരുന്നു."

 

തന്‍റെ ദൗത്യമെന്തെന്ന് അതിനകം അവള്‍ തിരിച്ചറിഞ്ഞുറപ്പിച്ചിരുന്നു. തനിക്കു ചുറ്റുമുള്ള, ബലാത്സംഗത്തിനിരയായ, വേശ്യയെന്നു മുദ്ര കുത്തപ്പെട്ട അനേകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സുനിത തയ്യാറെടുത്തു. കേട്ടവരൊക്കെ ഇവള്‍ക്ക് വട്ടാണെന്ന് പറഞ്ഞുതുടങ്ങി. ആദ്യമൊന്നും ഗ്രാമത്തിലെ സ്ത്രീകള്‍ അവള്‍ക്ക് ചെവികൊടുത്തില്ല. പലരും അവളെ ആട്ടിയകറ്റി, അവളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. ആരില്‍ നിന്നും സഹായമൊന്നും സ്വീകരിക്കാതെ ട്യൂഷനെടുത്തും, വീടുവീടാന്തരം കയറിയിറങ്ങി സോപ്പും ഡിറ്റര്‍ജന്‍റും വിറ്റും, ടൂര്‍ ഗൈഡായുമൊക്കെ നിത്യചെലവിനുള്ള പണം സംഘടിപ്പിച്ചു. നിരന്തരം അവരോടിടപെട്ടു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരവസരം വീണു കിട്ടി. - അവര്‍ക്കിടയില്‍ പെട്ടു പോയ, ഭാഗികമായി മൂകയും ബധിരയുമായ അതീവസുന്ദരിയായ ഒരു പതിമൂന്നുകാരിയെ രക്ഷിക്കാന്‍ എനിക്കു കഴിഞ്ഞു. ധനികരായ അച്ഛനും അമ്മയും മരിച്ചപ്പോള്‍ സ്വത്തു കൈക്കലാക്കാന്‍ വേണ്ടി ചെറിയച്ഛന്‍ കുട്ടിയെ വീട്ടില്‍ നിന്നിറക്കി വിട്ടതാണ്. പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ കുട്ടിയെ വീട്ടിലാക്കാന്‍ എനിക്കു കഴിഞ്ഞു. അതായിരുന്നു എന്‍റെ ആദ്യത്തെ റെസ്ക്യൂ ഓപ്പറേഷന്‍. ഈ സംഭവം ഒരു വഴിത്തിരിവായി. സ്ത്രീകള്‍ സുനിതയെ വിശ്വാസത്തിലെടുത്തു തുടങ്ങി. മക്കളുടെ പഠിപ്പ്, അഡ്മിഷന്‍ തുടങ്ങി ഒരോ സഹായങ്ങള്‍ക്കു വേണ്ടി അവരവളെ സമീപിക്കാന്‍ തുടങ്ങി. എന്നാല്‍, ഇതൊന്നുമുള്‍ക്കൊള്ളാന്‍ അവളുടെ മാതാപിതാക്കള്‍ക്കായില്ല. മകളുടെ ഭാവിയെച്ചൊല്ലി അവര്‍ കടുത്ത ആശങ്കയിലായി.



24 വയസ്സോടെ ഒരു മുഴുവന്‍ സമയ സന്നദ്ധപ്രവര്‍ത്തകയായി അവള്‍ മാറിയിരുന്നു. ആയിടെ, 1995 ല്‍ ബാംഗ്ലൂരില്‍ നടന്ന ലോക സുന്ദരി മത്സരത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയതിന്‍റെ പേരില്‍ മറ്റു 12 പേര്‍ക്കൊപ്പം സുനിതയും അറസ്റ്റിലായി. പ്രതിഷേധ സമരത്തിന്‍റെ മുഖ്യ സംഘാടകയെന്ന നിലയില്‍ കോടതി അവളെ രണ്ടു മാസത്തേക്ക് കരുതല്‍ത്തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിട്ടു. ആ സമരത്തിന് വലിയ വാര്‍ത്താ പ്രാധാന്യം കിട്ടിയെങ്കിലും മാതാപിതാക്കളും ബന്ധുക്കളും ആകെയിടഞ്ഞു. ആ രണ്ടു മാസത്തിനിടെ ഒരിക്കല്‍പ്പോലും ആരും അവളെ സന്ദര്‍ശിക്കാനെത്തിയില്ല. ഏകാന്തതയെന്തെന്ന് അവളറിയുകയായിരുന്നു. മാറിയുടുക്കാന്‍ വസ്ത്രം പോലുമില്ലാതെ ഒടുവില്‍ സഹതടവുകാരിയില്‍ നിന്ന് ഒരു ജോഡി വസ്ത്രം കടം വാങ്ങി ഉപയോഗിക്കേണ്ടിവന്നു. വല്ലാതെ തളര്‍ന്നുപോയി അവള്‍. മറ്റാര്‍ക്കും യോജിക്കാനായിവില്ലെങ്കിലും തന്‍റെ വഴിയില്‍ പദമുറപ്പിച്ചു മുന്നേറാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. ചിലത് മനസ്സിലുറപ്പിച്ച് അവള്‍ ഹൈദരാബാദിലേക്ക് യാത്രയായി.


ഹൈദരാബാദിലെ ചേരികളിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന 'പീപ്പിള്‍ ഇനിഷ്യേറ്റിവ് നെറ്റ്വര്‍ക്ക് (PIN)' എന്ന സന്നദ്ധസംഘടയുമായി ചേർന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. ജയിലിലായിരുന്നപ്പോള്‍ പരിചയപ്പെട്ട, ബ്രദര്‍ വര്‍ഗീസ് തെക്കനേത്തായിരുന്നു ഈ സന്നദ്ധസംഘടനയുടെ സ്ഥാപകന്‍. മോണ്ട്ഫോര്‍ട്ട് ബ്രദേഴ്സ് ഓഫ് സെന്‍റ് ഗബ്രിയേല്‍ അംഗമായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ ചേരികള്‍ ഒഴിപ്പിച്ച് നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുവാന്‍ അധികാരികള്‍ തയ്യാറെടുക്കുന്ന കാലമായിരുന്നു അത്. ചേരിയിലെ നിര്‍ദ്ധനരും നിരാശ്രയരുമായ യുവജനങ്ങള്‍ക്ക് തൊഴിലറിവുകള്‍ പകര്‍ന്ന് അവര്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ നേടിക്കൊടുക്കുന്ന കര്‍മ്മപദ്ധതിയില്‍ വ്യാപൃതനായ ബ്രദര്‍ ജോസ് വെട്ടിക്കാട്ടിലിനൊപ്പം സുനിതയും ചേര്‍ന്നു. അദ്ദേഹവും പീപ്പിള്‍ ഇനിഷ്യേറ്റിവ് നെറ്റ്ڋവര്‍ക്ക് പ്രവര്‍ത്തകനായിരുന്നു. അവര്‍ ചേരി നിവാസികളെ സംഘടിപ്പിച്ച് സമരരംഗത്തിറങ്ങി. നിരാഹാരം, വഴിതടയല്‍ തുടങ്ങി ശക്തമായ സമരജ്വാലയുയര്‍ന്നു. അധികാരികള്‍ കൂടുതല്‍ കഠിനമനസ്കരായി. വേശ്യാവൃത്തിയിലേര്‍പ്പെട്ടിരുന്ന ആയിരക്കണക്കിനു സ്ത്രീകള്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടു. കുറേപ്പേര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍, നിരന്തരമായ ഇടപെടലുകളിലൂടെ സ്ത്രീകളുടെ വിശ്വാസമാര്‍ജ്ജിച്ചെടുക്കാന്‍ സുനിതക്കായി. "ഇനി ഞങ്ങള്‍ക്കൊന്നും വേണ്ട, ഞങ്ങളുടെ മക്കള്‍ക്കായി എന്തെങ്കിലും ചെയ്യൂ.." എന്നായിരുന്നു ആ സ്ത്രീകളുടെ അപേക്ഷ.


അക്കാലത്ത് ഹൈദരാബാദിലെ ചുവന്ന തെരുവായിരുന്നു 'മെഹ്ബൂബ് കി മെഹ്ന്ദി'. ആ പ്രദേശത്തെ സജീവമായിരുന്ന ഒരു വേശ്യാഗൃഹം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ ഒഴിഞ്ഞു നല്‍കി. അവിടെയായിരുന്നു 'പ്രജ്വല'യുടെ പിറവി. ലൈംഗികത്തൊഴിലാളികളുടെ പുതുതലമുറയെ എങ്കിലും മോചിപ്പിച്ചെടുക്കുക എന്നതായിരുന്നു ആ സന്നദ്ധസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. അഞ്ചു കുട്ടികളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഏകാദ്ധ്യാപികയായി സുനിതയും. പിന്നീടത് കൂടിക്കൂടി വന്നു.


1995 ല്‍ അന്നാട്ടിലെത്തിയതു മുതല്‍ ചേരിയിലെ ഒരൊറ്റമുറി വീട്ടിലായിരുന്നു സുനിതയുടെ വാസം. പ്രജ്വലയുടെ തുടക്ക നാളുകളില്‍ ആഭരണങ്ങളും മിക്കവാറും വീട്ടുപകരണങ്ങളുമൊക്കെ വില്‍ക്കേണ്ടി വന്നു. പുനരധിവാസ വിദ്യാലയത്തിനായി ആളുകളില്‍ നിന്ന് പത്തു രൂപ വീതം പിരിവെടുത്തു. കഠിനമായിരുന്നു പ്രതിസന്ധി. പലപ്പോഴും പട്ടിണിയായിരുന്നു. കിലോമീറ്ററുകളോളം നടന്നു തന്നെ പോകേണ്ടി വന്നു.


സ്ത്രീകള്‍ അവരുടെ തൊഴില്‍ തുടരുകയും കുട്ടികളെ പഠിക്കാനയക്കുകയും ചെയ്യുന്ന രീതിയായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ക്രമേണ ഈ രംഗത്തെ കൊടിയ ചൂഷണങ്ങളെപ്പറ്റി അവരെ ബോധവല്‍ക്കരിച്ചെടുക്കാന്‍ സുനിതയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞു. ഈ അമ്മമാര്‍ തന്നെ സെക്സ് റാക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിത്തുടങ്ങി. അങ്ങനെ കൂടുതല്‍ കുട്ടികളെ രക്ഷിച്ചെടുക്കാനായി. ചെറിയ കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസവും, മുതിര്‍ന്ന കുട്ടികള്‍ക്ക് തൊഴില്‍ വിദ്യാഭ്യാസവും നല്‍കുന്ന തരത്തിലാണ് പ്രവര്‍ത്തനം ക്രമപ്പെടുത്തിയത്. അങ്ങനെ, ആദ്യം ഒരു കളിപ്പാട്ട നിര്‍മ്മാണ യൂണിറ്റാരംഭിച്ചു. അത് നല്ല വിജയമായി. പരിശീലനം നേടിയ 14 പേര്‍ 14 ചെറു യൂണിറ്റുകള്‍ ആരംഭിച്ചു. പിന്നീട് അമുല്‍ ഉള്‍പ്പെടെ നിരവധി കോര്‍പ്പറേറ്റുകള്‍ സഹായ വാഗ്ദാനവുമായെത്തി.

 

കൂട്ടിക്കൊടുപ്പുകാരും വേശ്യാലയ നടത്തിപ്പുകാരും നിരവധി തവണ സുനിതയ്ക്കെതിരെ ശാരീരികവും അല്ലാതെയുമുള്ള ആക്രമണമഴിച്ചു വിട്ടു. 14 തവണയാണ് അവര്‍ ആക്രമിക്കപ്പെട്ടത്. അക്രമത്തില്‍ ഒരു ചെവിയുടെ കേള്‍വി പൂര്‍ണ്ണമായി നഷ്ടമായി. അക്രമികള്‍ സുനിതയുടെ ഒരു സഹപ്രവര്‍ത്തകയെ കൊന്നു. നിരവധി നാശനഷ്ടങ്ങളുണ്ടാക്കി. എന്നാല്‍ ഒന്നിനും അവളെ തളര്‍ത്താനായില്ല. പോലീസിന്റെയും അധികാരികളുടെയും സഹായത്തോടെ മാംസവ്യാപാരത്തിന്‍റെ ഇരകളെ തേടിക്കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം സുനിതയും പ്രജ്വലയും തുടര്‍ന്നു.

 

സുനിത കൃഷ്ണന്‍ നയിക്കുന്ന പ്രജ്വല ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലൊന്നാണ്. കൂട്ടബലാത്സംഗത്തിനിരയായ, എയ്ഡ്സ് ബാധിതരായ നിരവധി കുട്ടികള്‍ പ്രജ്വലയുടെ  ആസ്താ നിവാസില്‍ പാര്‍ക്കുന്നു. 'ആശാനികേതന്‍' എന്ന മറ്റൊരു കേന്ദ്രത്തില്‍ എയ്ഡ്സ് ബാധിതരായ യുവതികള്‍ തങ്ങളുടെ കറുത്ത ഭൂതകാലം മറന്ന് ജീവിക്കുന്നു. ലൈംഗികത്തൊഴിലാളികളുടെ മക്കളായ അയ്യായിരത്തിലേറെ കുട്ടികള്‍ പ്രജ്വലയുടെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്നു. ലൈംഗിക തൊഴിലാളികള്‍ക്ക് അവശ്യം വേണ്ട നിയമസഹായം നല്‍കലും പ്രജ്വലയുടെ ദൗത്യങ്ങളില്‍ ഉള്‍പ്പെടുന്നു.


ഇന്ത്യയിലാദ്യമായി മനുഷ്യക്കടത്തിനെതിരെ ഒരു നയം രൂപപ്പെടുത്തിയതും പ്രജ്വലയാണ്. ഈ നയത്തിന് ആന്ധ്ര സര്‍ക്കാരിന്‍റെ വനിതാ വികസന, ശിശുക്ഷേമ മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. 2011ല്‍ കേരള സര്‍ക്കാരിന്‍റെ നിര്‍ഭയ പദ്ധതിയുടെ ഉപദേഷ്ടാവായും, പിന്നീട് 2015ല്‍ ഓണററി ഡയറക്ടറായും സുനിത പ്രവര്‍ത്തിച്ചിരുന്നു. 


കേന്ദ്ര സര്‍ക്കാരിന്‍റെ അശോക പുരസ്കാരം, പദ്മശ്രീ, അന്താരാഷ്ട്ര ബഹുമതിയായ പെര്‍ഡിറ്റ ഹൂസ്റ്റണ്‍ പുരസ്കാരം തുടങ്ങി നിരവധി ദേശീയ അന്തര്‍ദ്ദേശീയ ബഹുമതികള്‍ സുനിതയെയും പ്രജ്വലയെയും തേടിയെത്തിയിട്ടുണ്ട്.


സഹസ്ഥാപകനായ ബ്രദര്‍ ജോസ് വെട്ടിക്കാട്ടില്‍ 2016ല്‍ അന്തരിച്ചതോടെ പ്രജ്വലയുടെ സാരഥ്യം സുനിതയുടെ മാത്രം ദൗത്യമായി. ഭര്‍ത്താവും ചലച്ചിത്ര സംവിധായകനുമായ രാജേഷ് ടച്ച്റിവര്‍ സുനിതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ നല്ല പിന്തുണ നല്‍കുന്നു. സുനിതയുടെ ജീവിതാനുഭവങ്ങളെ അവലംബിച്ച് അദ്ദേഹം എഴുതി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'എന്‍റെ'.

 

"പ്രജ്വലയെന്നാല്‍ അനശ്വരമായ ജ്വാല എന്നര്‍ത്ഥം. രാജ്യത്തെ വിവിധ നഗരങ്ങളിലെ ലൈംഗികത്തൊഴിലാളികളെയും മാംസവ്യാപാരത്തിനായി കടത്തിക്കൊണ്ടു വന്ന പെണ്‍കുട്ടികളെയും രക്ഷിച്ച്, അവര്‍ക്ക് അഭയസ്ഥാനമൊരുക്കി, തൊഴില്‍ പാഠങ്ങള്‍ പകര്‍ന്ന് പുനരധിവസിപ്പിക്കുന്ന വലിയൊരു യജ്ഞത്തിലാണ് 'പ്രജ്വല' എന്ന സന്നദ്ധ സംഘടന. മനുഷ്യക്കടത്തിനും ലൈംഗികചൂഷണത്തിനുമെതിരെ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ സ്ഥാപകരിലൊരാളും ഇപ്പോഴത്തെ സാരഥിയുമാണ് സുനിത കൃഷ്ണന്‍. പ്രതിരോധം, വിമോചനം, പുനരധിവാസം, നവീകരണം, പിന്തുണ എന്നിങ്ങനെ അഞ്ചു തൂണുകളിലാണ് പ്രജ്വലയുടെ നിലനില്‍പ്പ്. 17 പുനരധിവാസ കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഒരു അഭയ കേന്ദ്രത്തിലുമായി 250 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ സുനിതയ്ക്കൊപ്പം കര്‍മ്മരംഗത്തുണ്ട്. നാളിതുവരെ പെണ്‍കുട്ടികളും സ്ത്രീകളുമായി ഏതാണ്ട് 18,500 പേരെ മാംസവ്യാപാരത്തിന്‍റെ ചെളിക്കുണ്ടില്‍ നിന്ന് വീണ്ടെടുത്ത് പുനരധിവസിപ്പിക്കാന്‍ പ്രജ്വലയ്ക്കായിട്ടുണ്ട്. "

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page