

പതിമൂന്നാം നൂറ്റാണ്ടില്‍ നിന്നാണ്. ഒരു ചെറുപ്പക്കാരനെ അക്ഷരാര്‍ത്ഥത്തില്‍ വലിച്ചിഴച്ച് അയാളുടെ അച്ഛന്‍ ബിഷപ്പിന്‍റെ മുന്‍പിലെത്തിച്ചു. അയാള്‍ക്ക് അവനെക്കുറിച്ച് നിറയെ പരാതിയാണ്. സ്വപ്നജീവിയാണയാള്‍. കുടുംബത്തിന്‍റെ വ്യാപാരത്തില്‍ പങ്ക് ചേരുന്നില്ല. അളവില്ലാതെ ദരിദ്രര്‍ക്ക് കൊടുക്കുന്നു. തകര്‍ന്ന് തുടങ്ങിയ കപ്പേളകളെ സ്വന്തം കഠിനാധ്വാനം കൊണ്ട് പണിതുയര്‍ത്തുന്നു. കുഷ്ഠരോഗികളോടും യാചകരോടുമൊത്ത് സഹവസിക്കുന്നു. അങ്ങനെ ആരോപണങ്ങള്‍ നീണ്ടു.
"ഞാനെന്താണ് ചെയ്തു തരേണ്ടത്?"
"എന്‍റെ ധനത്തിലോ വ്യാപാരത്തിലോ അവന് ഇനിയൊരു അവകാശമുണ്ടാവില്ല എന്ന് തീര്‍പ്പ് കല്പിച്ചാല്‍ മതി".
ചെറുപ്പക്കാരന്‍ എല്ലാത്തിനും തയ്യാറായിരുന്നു. കൈവശമുള്ള നാണയങ്ങള്‍ കാല്‍ച്ചുവട്ടില്‍ വച്ചു. അപ്പോഴാണ് ഓര്‍ത്തത്, അപ്പന്‍റേതല്ലാതെ ഒരു നൂലിഴ പോലും സ്വന്തമായിട്ടില്ല. പിന്നെ നടന്നത് ചരിത്രസന്ധികളിലെ ഏറ്റവും നല്ല നാടകങ്ങളില്‍ ഒന്നായിരുന്നു. ഓരോരോ വസ്ത്രങ്ങളായി ഊരിയെടുത്തു. മടക്കി അപ്പന്‍റെ കാല്‍ച്ചുവട്ടില്‍ വച്ചു: ഇതും കൂടി അങ്ങേയ്ക്ക് അവകാശപ്പെട്ടതാണ്. പിന്നെയിങ്ങനെ തുടര്‍ന്നു:
"ഇതുവരെയും ഞാന്‍ അങ്ങയെ, പീറ്റര്‍ ബെര്‍ണാഡോവിനെ, അച്ഛനെന്ന് വിളിച്ചു.... ഈ നിമിഷം മുതല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവാണ് എന്‍റെ അച്ഛന്‍.
ബിഷപ്പ് തന്‍റെ മേലുടുപ്പുകൊണ്ട് ചെറുപ്പക്കാരനെ മൂടി. അതിനിടയില്‍ ഒരു തോട്ടക്കാരന്‍റെ വസ്ത്രം ആരോ വച്ചു നീട്ടി. അതയാളണിഞ്ഞു. പിന്നെ നിശ്ശബ്ദമായി. പുതിയ അച്ഛന്‍റെ വിശാലമായ വഴികളിലേക്കിറങ്ങി നടന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയൊരു ആള്‍ക്കൂട്ടം അരമനയുടെ അങ്കണത്തിലുണ്ടായിരുന്നു. ഒരു ചെറുപ്പക്കാരന്‍ വിവസ്ത്രനാവുന്നതു കണ്ട് ഒരാളും കണ്ണുതാഴ്ത്തിയില്ല. സമകാലീനനായ ഒരു ചരിത്രകാരന്‍ അടയാളപ ്പെടുത്തുന്നത് പോലെ: ഒരു കുഞ്ഞ് പിറക്കുന്നത് കണ്ട് ഇന്നോളം ഒരു വയറ്റാട്ടിയും കണ്ണുതാഴ്ത്തിയിട്ടില്ല. അത്രമേല്‍ നിര്‍മ്മലനായി ഒരാള്‍ പിറവി കൊള്ളുകയാണ്.
വീണ്ടും പിറക്കുക എന്നതായിരുന്നു യേശുദൂതിന്‍റെ കാതല്‍. അവനവന്‍റെ നിഷ്കളങ്കതയിലേക്ക് മടങ്ങിപ്പോവുക തുടങ്ങി അനവധി വ്യാഖ്യാനങ്ങള്‍ അതിന് കല്പിച്ചു കൊടുക്കുമ്പോഴും അതിലേറ്റവും സാരവത്തായി തോന്നുന്നത് ഈ പുതിയ പിതൃബോധത്തിലേക്കുള്ള പ്രാണന്‍റെ ഉണര്‍വാണ്. അതിനു ശേഷം അയാളും ലോകവും ദൈവവുമൊന്നും പഴയതല്ല.
പിന്നീടാണ് ഫ്രാന്‍സിസ് സകലത്തെയും കൂടപ്പിറപ്പായി എണ്ണിയത്. സൂര്യന്‍ സഹോദരന്‍, പുഴ സഹോദരി, കാറ്റും അങ്ങനെതന്നെ. സഹോദരന്‍ കള്ളന്- ബ്രദര്‍ തീഫിന്- ഭക്ഷണം കൊടുക്കാതെ അയാളെ പ്രഹരിച്ചോടിച്ചത് എന്തിനെന്നാണ് മറ്റൊരിക്കല്‍ അതിനെക്കുറിച്ച് മേനി പറഞ്ഞവരോട് അയാളുടെ സങ്കടം. അതിന്‍റെ പ്രതിധ്വനിയിലാണ് കുറേ ചെറുപ്പക്കാര്‍ പിഞ്ഞാണത്തില്‍ വിളമ്പിവച്ച ഭക്ഷണവുമായി പൈന്‍മരങ്ങള്‍ക്കിടയിലൂടെ നിലവിളിച്ചു നടക്കുന്നത്: സഹോദരന്‍ കള്ളാ, സഹോദരന്‍ കള്ളാ വന്ന് അത്താഴം കഴിച്ചിട്ട് പോടാ. ലോകം പുതിയൊരു സാഹോദര്യ ബോധത്തിന്‍റെ മഴയില്‍ ജ്ഞാനസ്നാനപ്പെടുകയാണ്.
2
സൂര്യസ്തവത്തിന്‍റെ എണ്ണൂറാം വാര്‍ഷികമാണിത്.
അത്യുന്നതന്‍റെ കുഴലൂത്തുകാരനെന്നാണ് അയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. പ്രാണന്‍റെ പല രാഗങ്ങളാല്‍ സങ്കീര്‍ത്തനങ്ങള്‍ പാടുകയായിരുന്നു അയാളുടെ രീതി.
പ്രാദേശിക ഇറ്റാലിയനാല്‍ എഴുതപ്പെട്ട ആദ്യത്തെ ഗീതമായാണത് ഇന്ന് പരിഗണിക്കപ്പെടുന്നത്. അതിലാവര്‍ത്തിക്കപ്പെടുന്ന"Laudato Si' ആണ് കാലം ചെയ്ത ഫ്രാന്‍സീസ് പാപ്പായുടെ ചാക്രിക ലേഖനത്തിന്‍റെ ശീര്‍ഷകമായി മാറുന്നത്. നമ്മുടെ പൊതു ഭവനമായ ഭൂമിക്ക് വേണ്ടിയുള്ള വര്‍ത്തമാനകാല പ്രാര്‍ത്ഥനയായിരുന്നു അത്. കടത്തനാടന്‍ കഥയിലെ പാണന്‍മാര്‍ പോലെ തവിട്ടു കുപ്പായമിട്ട ഈ മനുഷ്യര്‍ പോയിടത്തൊക്കെ സൂര്യകീര്‍ത്തനം കൂടെ കൊണ്ടുപോയി, അതിനെയത്രയും ജനകീയമാക്കി.
അതെഴുതിയ കാലം അയാള്‍ക്ക് ഒട്ടും നല്ലതായിരുന്നില്ല. അവസാനവര്‍ഷങ്ങള്‍ ശാരീരിക ക്ലേശങ്ങളുടേയും പീഡകളുടേയും കഥയാണ്. പഞ്ചക്ഷതങ്ങള്‍ ഉള്‍പ്പടെ അതില്‍പെടുത്താവുന്നതാണ്. കണ്ണുകള്‍ക്ക് ട്രക്കോമയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അന്ധതയില്‍ എത്തിയേക്കാവുന്ന ഒന്നാണത്. പ്രകാശത്തോടുള്ള കടുത്ത സെന്‍സിറ്റിവിറ്റിയാണ് പ്രധാന പ്രശ്നം. സദാ കണ്ണു നിറഞ്ഞൊഴുകുകയാണ് ലക്ഷണം. സൂര്യവെളിച്ചത്തിലേക്കു നോക്കുമ്പോള്‍ അനേകം കുപ്പിച്ചില്ലുകള്‍ കണ്ണിലേക്ക് പൊട്ടിവീഴുന്നതുപോലെ തോന്നും. ആ കാലയളവില്‍ത്തന്നെയാണ് സൂര്യനുവേണ്ടിയുള്ള സ്തോത്രഗീതം എഴുതി ആലപിക്കുന്നത്.
കാര്യങ്ങളെ ചിലര്‍ മധുരമാക്കി മാറ്റുന്നത് അങ്ങനെയാണ്. ഈജിപ്ത് യാത്രയുടെ ബാക്കിപത്രമായിരുന്നു ഈ നേത്രരോഗം. അവിടെനിന്നു മലേറിയയും കൊണ്ടു വന്നു എന്ന് കരുതാം. ചോര ഛര്‍ദ്ദിച്ചിരുന്നതായും കേള്‍വിയുണ്ട്. ഗാസ്ട്രിക് അള്‍സര്‍ പോലെ ഗുരുതരമായ ഉദരരോഗങ്ങളാവാം കാരണം. രോഗത്തേക്കാള്‍ കഠിനമായ ചികിത്സാരീതികളായിരുന്നു അന്നുണ്ടായിരുന്നത്. ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് മുറിവിനു മീതെ വച്ച് പൊള്ളിക്കുന്നതുള്‍പ്പടെയുള്ള പലതിലൂടെയും അയാള്‍ കടന്നുപോയി. ഇരുട്ടില്‍ നിന്ന് മുഴങ്ങിയ വെളിച്ചത്തിന്‍റെ ഗീതമായിരുന്നു അത്.
ശ്രദ്ധേയമായ ഒരു കാര്യം മൃഗങ്ങളുടെയും കിളികളുടെയും പരാമര്‍ശം ഇതില്‍ ഇല്ലെന്നുള്ളതാണ്. ഈ കീര്‍ത്തനത്തില്‍ അവയും അയാളോടൊപ്പം കോറസ് പാടുന്നുണ്ട്. ഗുബിയോളയിലെ ചെന്നായ പ്രതീകമാണ്. അനുരഞ്ജനത്തിന്‍റെ പുതിയ നിയമമാണ്. അയാള്‍ക്ക് കിളികളുടെ ഭാഷയുമറിയാം.
ആശ്രമത്തില്‍ ചേര്‍ന്ന നാള്‍ മുതല്‍ ഇന്നോളം പങ്കുചേരുന്ന ഹൃദ്യമായ ഒരു പ്രധാന ചടങ്ങുണ്ട്- 'ട്രാന്‍സിത്തുസ്' എന്ന ചരമാനുസ്മരണ പ്രാര്‍ത്ഥന. ജീവിതം കുറേക്കൂടി ഏകാഗ്രവും, ഭാവന നിഷ്കളങ്കവുമായിരുന്ന ഒരു കാലത്ത് ആ മരണത്തേക്കുറിച്ച് ബൊനെവെഞ്ചര്‍ എഴുതി അവസാനിപ്പിക്കുന്നത് കിളിപേശലുകള്‍ പോലെ കേട്ടിട്ടുണ്ട്:
... at the hour of the holy man's passing... They came in a great flock over the roof of the house and, whirling around for a long time with unusual joy, gave clear and evident testimony of the glory of the saint, who so often invited them to praise God."
പുണ്യവാന്‍റെ വിയോഗനേരത്ത് കിളിക്കൂട്ടങ്ങള്‍ ആ ഭവനത്തിന്‍റെ മേല്‍ക്കൂരയിലേക്ക് എത്തുകയും വലംചുറ്റി ഇന്നോളം കേട്ടിട്ടില്ലാത്ത ആനന്ദസ്വരങ്ങള്‍ കൊണ്ട് ഫ്രാന്‍സിസിന്‍റെ മഹത്വത്തിന് സാക്ഷ്യം പറയുകയും ചെയ്തു. ലോകം വിട്ടൊരാള്‍ കൂപ്പു കൈകളുമായി ലോകത്തിലേക്ക് മടങ്ങിയെത്തുകയാണ്. അയാളുടെ പേരില്‍ പിന്നീട് രൂപപ്പെട്ട ഒരു പ്രാര്‍ത്ഥനയില്‍ ഇങ്ങനെ ഒരു വരിയുണ്ട്: "മനസ്സിലാക്കപ്പെട്ടതിനെക്കാള്‍ മനസിലാക്കാന്‍ എന്നെ പഠിപ്പിക്കണമെ."
ഇപ്പോള്‍ എല്ലാത്തിന്‍റെയും സത്തയെക്കുറിച്ച് അയാള്‍ക്ക് വ്യക്തത ഉണ്ട്.
3
എന്തിനെയൊക്കെയോര്‍ത്താണ് അയാളുടെ ഹൃദയം ഇങ്ങനെ കവിഞ്ഞൊഴുകുന്നത് :
സകലത്തെയും പ്രകാശിപ്പിക്കുന്ന സൂര്യന്‍,
രാവിനെ അലങ്കരിക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളും,
ഋതുക്കളെ സമ്മാനിക്കുന്ന കാറ്റ്,
നിര്‍മ്മല ജലം,
രാത്രിയെ ചൂടു പിടിപ്പിക്കുന്ന കനല്‍,
എല്ലാത്തരം പഴങ്ങളും പൂക്കളും കൊണ്ട് വിരുന്നൊരുക്കുന്ന ഭൂമി,
അവയിലുടെയെല്ലാം അങ്ങേ നാമം വാഴ്ത്തപ്പെടട്ടേ.
പിന്നീടുള്ള പതിനൊന്നു വരികള്‍ രണ്ടു തവണയായി വിളക്കി ചേര്‍ത്തതാണ്.
അസിസ്സിയിലെ മേയര്‍ക്കും ബിഷപ്പിനുമിടയില്‍ കഠിനമായൊരു വൈരം രൂപപ്പെട്ട കാലത്താണ് അതിലെ ആദ്യ നാലു വരികള്‍:
എന്‍റെ കര്‍ത്താവേ, നിന്നോടുള്ള സ്നേഹത്താല്‍ പൊറുതി കൊടുക്കുന്നവരിലൂടെയും,
രോഗവും പരീക്ഷണവും സഹിക്കുന്നവരിലൂടെയും,
നിനക്കു എല്ലാ സ്തുതിയും ഉണ്ടാകട്ടെ.
സമാധാനത്തോടെ സഹിക ്കുന്നവര് ഭാഗ്യവാന്മാര്‍,
അത്യുന്നതനായ അങ്ങയാല്‍ അവര്‍ കിരീടധാരണം ചെയ്യപ്പെടും.
അതുറക്കെ പാടുവാന്‍ തന്‍റെ ഒരു സഹസന്യാസിയോട് അയാള്‍ ആവശ്യപ്പെട്ടു. അവര്‍ക്കിടയില്‍ ഒരു ഗാഢാലിംഗനത്തിന് അതു മതിയായ കാരണമായിരുന്നു.
ഒടുവിലത്തെ വരികള്‍ മരണത്തിന് ഏതാനും ദിവസം മുമ്പാണ്:
ഒരു മനുഷ്യനും ഒഴിവാക്കാന്‍ കഴിയാത്ത സോദരി മരണത്തിലൂടെ
അങ്ങേയ്ക്ക് എല്ലാ സ്തുതിയും ഉണ്ടാകട്ടെ.
പാപത്തില്‍ മരിക്കുന്നവര്‍ക്ക് എത്ര ഭയാനകം!
നിന്‍റെ പരിശുദ്ധ ഹിതത്തില്‍ കാണപ്പെടുന്നവര്‍ക്ക് എത്ര മനോഹരം.
രണ്ടാംമരണം അവര്‍ക്ക് ഒരു ദോഷവും വരുത്തുകയില്ല.
കവിത പോലെ മനോഹരമായിരുന്നു അയാളുടെ കടന്നുപോക്ക്. 'ഇത്ര കാലം നമ്മള്‍ ഒന്നും ചെയ്തിട്ടില്ല, നമുക്കിനി ആരംഭിക്കാം' എന്നതായിരുന്നു അന്ത്യമൊഴികളിലൊന്ന്. നഗ്നനാക്കി വെറും നിലത്ത് കിടത്താന്‍ ആവശ്യപ്പെട്ടു. പിറവിയിലെന്നതുപോലെ നഗ്നതയുടെ നിഷ്കളങ്കതയില്‍ മടങ്ങിപ്പോയ അയാള്‍ ആരെയൊക്കെയാണ് ഓര്‍മ്മിപ്പിക്കുന്നത്? അപരാധത്തിനു മുന്‍പുള്ള ആദവും ഹവ്വയും, അനുസരണം പൂര്‍ത്തിയാക്കി കുരിശിന്‍റെ വക്ഷസില്‍ നഗ്നനായി മടങ്ങിപ്പോയ യേശു, തെരുവീഥിയിലൂടെ ഭക്തിയുടെ ഉന്മാദത്തില്‍ ചുവടു വയ്ക്കുന്ന അക്കമഹാദേവി, ദിക്കുകളെ വസ്ത്രമായി ധരിച്ചു എന്ന സങ്കല്പത്തില്‍ നടന്നുപോകുന്ന നമ്മുടെ ദേശത്തെ ദിഗംബരജൈനര്‍, പ്രണയത്തിന്‍റെ ദീപ്തനിമിഷങ്ങളില്‍ ലജ്ജ അനുഭവിക്കാതെ വിവസ്ത്രരാവുന്ന പങ്കാളികള്‍... അങ്ങനെ നൈര്‍മല്യത്തേയും സ്വാതന്ത്ര്യത്തേയും അര്‍പ്പണത്തേയും ആനന്ദത്തേയും ദ്യോതിപ്പിക്കുന്ന ഒന്നായിരുന്നു ഫ്രാന്‍സിസിന്‍റെ വിവസ്ത്രത. മരണം ഒരു രണ്ടാം പിറവിയാണെന്നുള്ള സൗമ്യമായ ഓര്‍മപ്പെടുത്തലുമാകാം.
മരണത്തെ ഭയക്കരുതെന്നാണ് അയാള്‍ ഇപ്പോള്‍ പറയുന്നത്. ചുറ്റിനും നില്‍ക്കുന്ന ദുഃഖിതരായ സഹോദരരെ വിലക്കിക്കൊണ്ട് ഇങ്ങനെ മന്ത്രിച്ചു: 'ഇങ്ങനെയല്ല വേണ്ടത്. പാട്ടു പാടി, നൃത്തച്ചുവടുകളോടെ അവളെ സ്വാഗതം ചെയ്യുക- sister death.' ഇതും പെങ്ങള്‍ തന്നെ!
സൂര്യസ്തവത്തിന്‍റെ എണ്ണൂറാം വാര്‍ഷം
ബോബി ജോസ് കട്ടികാട്
അസ്സീസി മാസിക, ഒക്ടോബർ, 2025























