

പഴയകാലത്തിന്റെ മഹിമയും പുതുകാലത്തിന്റെ ദോഷവും പറഞ്ഞുകൊണ്ടിരിക്കുകയെന്നത് എന്നും നമ്മുടെ സ്വഭാവമായിരുന്നു. ഒരു നൂറു കൊല്ലം മുമ്പുള്ളവരും അന്നിരുന്ന് പറയുമായിരുന്നു; പണ്ടൊക്കെ എത്ര നല്ലതായിരുന്നു. ഇന്നിപ്പോള്‍ എല്ലാം കെട്ടുപോയി എന്ന്.
കാലം എന്നും കലുഷമായിരുന്നു. ഒപ്പം തെളിമയുമുണ്ടായിരുന്നു. കാലത്തോടൊപ്പം ഒഴുകിയെത്തിയ കാലുഷ്യം പലതും ഇന്നും അതുപോലെ തുടരുന്നുണ്ടെങ്കിലും വെളിച്ചത്തിന്റെ ലോകങ്ങള്‍ മുന്നോട്ടുപോകുംതോറും പ്രകാശിച്ചു വരികയാണ് ചെയ്യുന്നതെന്നാണ് തോന്നിയിട്ടുള്ള ത്. ആ വെളിച്ചം അനുഭവിക്കുന്നതുകൊണ്ടുതന്നെ യാണ് പണ്ട് വലിയ തെറ്റായി നമുക്ക് തോന്നാതിരുന്നത് ഇന്ന് വലിയ അപരാധമായി തോന്നുന്നതും അതിനെതിരെ എല്ലാ തരത്തിലും പ്രതികരിക്കാന്‍ നാം വെമ്പുന്നതും.
എന്താണൊരു പോംവഴി? അങ്ങനെ കൃത്യമായ ഒരു പോംവഴിയൊന്നുമില്ല. വഴികളേയുള്ളൂ. കാലങ്ങള്‍ക്കൊപ്പം ഒഴുകിയെത്തിയിട്ടുള്ള നന്മയുടെ ധാരകളില്‍ കണ്ണിചേര്‍ന്ന് പുതു കാലത്തിനൊപ്പം പുതുക്കിപ്പണിത് മുന്നോട്ടു നടക്കുകയേ നമുക്കു ചെയ്യാനുള്ളൂ. അത്രയെങ്കിലും നമുക്കു ചെയ്യാനായാലേ ഇനിയും വെളിച്ചം പ്രസരിക്കേണ്ട ഇടങ്ങള്‍ പ്രകാശപൂര്‍ണ്ണമാകുകയുള്ളൂ.
ഒരു വഴിയും തനിയെ പരിപൂര്‍ണ്ണമായി പ്രായോഗികമാവില്ല. പല വഴികള്‍ പല ധാരകളിലൂടെയൊഴുകി പ്രസരിച്ചാലേ സ്വജീവിതത്തിലും സമൂഹജീവിതത്തിലും അത് സമാധാനവും സമത്വവും കുറെയെങ്കിലും പ്രദാനം ചെയ്യുകയുള്ളൂ.
പാട്ടുകേട്ടു കിട്ടുന്നത് അനുഭവിക്കാന്‍ പാട്ടുതന്നെ കേള്‍ക്കണം. വിശന്നാല്‍ പാട്ടുകൊണ്ട് അത്ര കാര്യമില്ല. കുറച്ചുനേരം പിടിച്ചുനില്ക്കാനായേക്കുമെന്നു മാത്രം. അന്നംതന്നെ കിട്ടണം. തണുത്തു വിറയ്ക്കുന്നവനു നല്ല സ്വറ്ററാണ് വേണ്ടത്. മലമുകളില്‍ കയറിനിന്ന് ആകാശം നോക്കുന്നവന് കിട്ടുന്ന ധന്യത അവിടെ കയറിനിന്നാലേ കിട്ടൂ. തൊഴിലിനു വേണ്ടരീതിയില്‍ വേതനം കിട്ടുന്നില്ലെങ്കില്‍ മുതലാളിയോട് ആവശ്യങ്ങളുന്നയിച്ചു സമരം ചെയ്യുകതന്നെ വേണം.
അക്രമികളെ നിയമപരമായി ശിക്ഷിച്ചാലേ സമൂഹത്തില്‍ സമാധാനം പുലരുകയുള്ളൂ. കണ്ണടച്ചിരുന്ന് ധ്യാനിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നവര്‍ക്ക് പലപ്പോഴും നല്ല ആശ്വാസം ലഭിക്കാറുണ്ട്. എന്നാല്‍ വിശപ്പു മാറുകയില്ല. ചിലര്‍ക്കത് ഫുട്‌ബോള്‍ കളിച്ചോ നടക്കാന്‍ പോയോ നൃത്തം ചെയ്‌തോ ആവും സമാധാനം ലഭിക്കുക. ഇങ്ങനെ കലാസാഹിത്യസംഗീതാദികളുടെയും മറ്റു രാഷ്ട്രീയസാംസ്‌ക്കാരിക പ്രവര്‍ത്താനങ്ങളിലൂടെയും ഒക്കെ രൂപപ്പെട്ടുവരേണ്ടതാണ് പ്രായോഗികമായ വഴി എന്നു പറയുന്നത്.
