top of page


"പരിച്ഛേദനം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല. ഒരു പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം." (ഗലാ. 6:15).
ഈയൊരൊറ്റ വാക്യത്തിന്റെ വ്യാപ്തിയും പ്രഹര ശേഷിയും എത്രയെന്ന് ഊഹിച്ചിട്ടുണ്ടോ?
ഒന്നാം നൂറ്റാണ്ടിൽ യഹൂദമതത്തിൽ നിന്ന് ക്രിസ്തു വിശ്വാസം സ്വീകരിച്ച യഹൂദ-ക്രൈസ്തവരോടാണ് പൗലോസിൻ്റെ ഈ പ്രസ്താവം. യഹൂദ മതത്തിൽ ജനിച്ച്, ഇത്രത്തോളം മതം പാലിച്ച് വന്നവരെ സംബന്ധിച്ചിടത്തോളം, പരിഛേദനം എന്നത് മതത്തിലേക്കുള്ള കേവലം ഒരു പ്രവേശന കർമ്മം മാത്രമായിരുന്നില്ല. അവർക്കത് രക്ഷയായിരുന്നു, ഒരാളിലെ പവിത്രതയുടെ അടയാളമായിരുന്നു, ജീവൻ്റെ അച്ചാരമായിരുന്നു. പരിഛേദനത്തിൻ്റെ അഭാവത്തിൽ ഒരാൾ വിജാതീയമായിരുന്നു, പ്രൊഫെയ്ൻ ആയിരുന്നു. തങ്ങൾ അംഗങ്ങളായ സമൂഹവുമായി ഏതെങ്കിലും വിധത്തിലുള്ള ചാർച്ചയോ ഉൾച്ചേരലോ സാധ്യമാക്കുന്ന രഹസ്യമുദ്രയായിരുന്നു അത്.
