top of page

വിശുദ്ധിയെക്കുറിച്ച് ചില വീണ്ടുവിചാരങ്ങള്‍

Nov 3, 2020

3 min read

ഫാ. പ്രിന്‍സ് തെക്കേപ്പുറം CSSR

saint carlo acutis

ഇതെഴുതുമ്പോള്‍ 'അങ്ങ് ദൂരെ' വത്തിക്കാനില്‍ ഒരു കൗമാരക്കാരന്‍ അള്‍ത്താരയിലെ വണക്കത്തിന് പ്രതിഷ്ഠിക്കപ്പെടുകയാണ്.


'അങ്ങ് ദൂരെ' എന്ന് മനപ്പൂര്‍വ്വം പറഞ്ഞതാണ്. വിശുദ്ധരും വിശുദ്ധിയുമൊക്കെ അങ്ങ് അകലെകളില്‍ ആകുന്ന ഈ കാലത്ത് 'നമുക്ക് സമീപസ്ഥരായ വിശുദ്ധരെ ആവശ്യമുണ്ട്' എന്ന പരിശുദ്ധ പിതാവിന്‍റെ വാക്കുകള്‍ തികച്ചും പ്രസ്താവ്യം ആവുകയാണ്. സഭയില്‍ 'പേര് വിളിക്കപ്പെട്ട' ഓരോ വിശുദ്ധ ജീവിതങ്ങളും ഓരോരോ കാലഘട്ടത്തിന്‍റെ സംഭാവനയും മാര്‍ഗദര്‍ശനവുമാണ്.


ദൈവവിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തുന്നത് മരണകരമായ കുറ്റം ആയിരുന്ന കാലഘട്ടത്തില്‍ സിംഹങ്ങളുടെ ദ്രംഷ്ടകളില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കരുതെന്ന് സഹോദരങ്ങളോട് അപേക്ഷിച്ച ഇഗ്നേഷ്യസും, സമ്പത്തിന്‍റെ ജീര്‍ണ്ണതയില്‍ സഭാശരീരം അഴുകി തുടങ്ങിയപ്പോള്‍ സഭാഗാത്രത്തെ ദൃഢപ്പെടുത്തുവാന്‍ ഇറങ്ങിത്തിരിച്ച അസ്സീസിയിലെ ഫ്രാന്‍സിസും, എല്ലാവരും അവഗണിച്ച യുവജനങ്ങളെ ചേര്‍ത്തുപിടിച്ച ഡോണ്‍ ബോസ്കോയും, സുവിശേഷ പ്രസംഗകരുടെ അതിപ്രസരത്തില്‍ മൗനസാധനയുടെ സാധ്യതകള്‍ വിരിയിച്ച അമ്മത്രേസ്യായുമൊക്കെ അതാത് കാലഘട്ടത്തിന്‍റെ സംഭാവനകളും  കാലത്തിനു മുന്നില്‍ പിടിച്ച വിളക്കുകളുമാണ്.


അതുപോലെതന്നെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യുഗത്തിന്‍റെ സംഭാവനയും വഴികാട്ടിയുമായി മാറിയിരിക്കുകയാണ് കാര്‍ലോ അക്യൂട്ടിസ്. താന്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും തന്നെ വ്യത്യസ്തനാക്കുന്ന വസ്ത്രവിധാനം ഇല്ലാത്ത, സിനിമ കാണുന്ന, പാട്ടു കേള്‍ക്കുന്ന, സോഫ്റ്റ്വെയറുകൾ നിര്‍മ്മിച്ചിരുന്ന വിശുദ്ധന്‍ !

കഴിഞ്ഞ നൂറ്റാണ്ടില്‍ ഇങ്ങനെയൊന്ന് ചിന്തിക്കാന്‍ കൂടി സാധിക്കുമായിരുന്നില്ല എന്ന് മനസ്സിലാക്കുമ്പോഴാണ്, ഓരോ വിശുദ്ധനും ആ കാലഘട്ടത്തിലെ സംഭാവനയും വഴികാട്ടിയുമാണ് എന്ന പ്രസ്താവനയ്ക്ക് ഘനം കൂടുന്നത്.


ആത്മീയതയില്‍ അതിഭാവുകത്വങ്ങള്‍ നിറച്ച് സാധാരണക്കാരന് അപ്രാപ്യമായ തലത്തിലേക്ക് വിശുദ്ധി എന്ന പുണ്യത്തെ മാറ്റിയെടുക്കുന്ന എല്ലാവര്‍ക്കും ഉള്ള ഉത്തരം ആണ് കാര്‍ലോ. കൂപ്പി പിടിച്ച കരങ്ങള്‍ക്ക് മാത്രമല്ല, കീബോര്‍ഡില്‍ പരതുന്ന കരങ്ങള്‍ക്കും വിശുദ്ധി പ്രാപ്യമാണ് എന്ന് സഭ പഠിപ്പിക്കുന്ന ഈ വേളയിലാണ് സകല വിശുദ്ധരുടെയും തിരുനാള്‍ നമ്മള്‍ ആഘോഷിക്കുന്നത്.


ആരാണവര്‍? സാക്ഷികള്‍ എന്നാണ് വിശുദ്ധ ഗ്രന്ഥവും (ഹെബ്രായര്‍ 12: 1) മതബോധനഗ്രന്ഥവും (2683) വിശുദ്ധരെ വിശേഷിപ്പിക്കുന്നത്.


നമുക്ക് ലഭ്യമായ ഉറവിടങ്ങള്‍ പറയുന്നതനുസരിച്ച് സകല വിശുദ്ധരുടെയും തിരുനാള്‍ എന്ന ആശയം നാലാം നൂറ്റാണ്ടിനുമുന്‍പ് തന്നെ സഭയില്‍ ഉണ്ടായിരുന്നു. പെന്തക്കുസ്താ പെരുന്നാളിന് ശേഷമുള്ള ആദ്യ ഞായര്‍ സകല രക്തസാക്ഷികളെയും ആദിമ സഭ അനുസ്മരിച്ചു വന്നിരുന്നതായി എ.ഡി. 270 മുതലുള്ള ആരാധനാക്രമ രേഖകളില്‍ കാണാന്‍ സാധിക്കും. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ദേവീദേവന്മാര്‍ക്ക് വേണ്ടിയുള്ള റോമന്‍ പാന്‍തെയോണ്‍ പരിശുദ്ധ അമ്മയുടെയും എല്ലാ രക്തസാക്ഷികളുടെയും വണക്കത്തിനായി എട്ടാം നൂറ്റാണ്ടിലെ മധ്യത്തില്‍ ബോണിഫസ് നാലാമന്‍ മാര്‍പാപ്പ പ്രതിഷ്ഠിച്ചത് മുതലാണ് സകല വിശുദ്ധരുടെയും തിരുനാള്‍ സഭയില്‍ രൂഢമൂലമായതെന്ന് നമുക്കറിയാമല്ലോ.


പിന്നീട് ഗ്രിഗറി മൂന്നാമന്‍ മാര്‍പ്പാപ്പയാണ് നവംബര്‍ 1 സകല വിശുദ്ധരുടെയും തിരുനാള്‍ ആയി പ്രഖ്യാപിച്ചത്. മരിച്ചവരുടെ ആഘോഷം എന്ന പേരിലറിയപ്പെട്ടിരുന്ന ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക്  ഒരു ക്രൈസ്തവബദല്‍ എന്നുള്ള നിലയിലാണ് ക്ലൂണി ആശ്രമത്തില്‍ എഡി 993 മുതല്‍ സകല മരിച്ചവരേയും ഓര്‍മിക്കുന്ന ദിനം ആരംഭം കുറിക്കുന്നത് എന്നു കൂടി ഓര്‍മിക്കുന്നത് നല്ലതാണ്.


ജീവിതമാണ്, അതിലെല്ലാമുണ്ട് അങ്ങനെ നോക്കുമ്പോള്‍ വിശുദ്ധര്‍ എന്നതുപോലെതന്നെ വിശുദ്ധരുടെ തിരുനാളുകള്‍ക്കും ഒരു സാമൂഹിക ചരിത്രപശ്ചാത്തലം നമുക്ക് കാണാം. അനുദിന ജീവിതയാഥാര്‍ത്ഥ്യങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും മാറ്റിവെച്ച് കൊണ്ട് ഒരു വിശുദ്ധ ജീവിതമോ ആത്മീയ ആഘോഷമോ നമുക്ക് സാധ്യമല്ല എന്നാണ് ഇവയൊക്കെയും തെളിയിക്കുന്നത്.


വൈദേശിക സൈനിക ശക്തിയുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടിയ സമൂഹം നോമ്പ് എടുത്ത് ആ സുദിനങ്ങള്‍ കാലാകാലങ്ങളില്‍ ഓര്‍ത്ത് വയ്ക്കുന്നതുപോലെയും, പഞ്ഞം പട വസന്തയില്‍ നിന്ന് തങ്ങളെ സംരക്ഷിച്ച പുണ്യവാനോടുള്ള വണക്കം കാലാകാലങ്ങളില്‍ വിശ്വാസി പ്രകടമാക്കുമ്പോള്‍ അനുദിന ജീവിതത്തില്‍ നിന്ന് മാറി ഒരു ആത്മീയതയോ വിശുദ്ധ ജീവിതമോ ഇല്ല എന്നുള്ള സത്യം കൂടുതല്‍ പ്രകാശം ആവുകയാണ്.


വിശുദ്ധി എന്നാല്‍ എന്ത് എന്ന ചോദ്യം ഇവിടെ പ്രസക്തമാവുകയാണ്. ദൈവത്തിന്‍റെ ഏറ്റവും സാരാംശപരമായ വിശേഷണമാണ് ഇത് എന്ന് മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു. ലത്തീന്‍ ഭാഷയില്‍ 'ഫാനും' എന്നൊരു വാക്കുണ്ട്. നിര്‍മ്മലമല്ലാത്ത അനുദിന വസ്തുക്കളില്‍ നിന്നും വേര്‍തിരിക്കപ്പെട്ട ഒന്നിനെ ആ പദം സൂചിപ്പിക്കുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവിക പരിശുദ്ധിയെ സൂചിപ്പിക്കുവാന്‍ ഈ വാക്ക് തര്‍ജ്ജമകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഈ വാക്കിന്‍റെ അര്‍ത്ഥത്തിന് കൈവന്ന അസാധാരണമായ ജനപ്രീതി കൊണ്ടാവാം വിശുദ്ധി എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒരു പുണ്യം ആയി മാറാന്‍ കാരണം. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന സാധാരണ മനുഷ്യന് പ്രസംഗപീഠത്തില്‍ നിന്നും കേള്‍ക്കാന്‍ മാത്രമുള്ള ഒരു കാര്യം ആയി വിശുദ്ധി എന്ന പുണ്യത്തെ മാറ്റി നിര്‍ത്തിയത് കൊണ്ടാണ് മദര്‍ തെരേസ ഇപ്രകാരം പറഞ്ഞത് 'വിശുദ്ധി എന്നത് കുറച്ച് വ്യക്തികള്‍ക്ക് മാത്രം ഉള്ള സുഖഭോഗവസ്തുവല്ല. പിന്നെയോ, എനിക്കും നിങ്ങള്‍ക്കും ഉള്ള ലളിതമായ ഒരു കടമയാണത്.'


തികച്ചും സാധാരണക്കാരായ ഏതാനും വീട്ടമ്മമാര്‍, കുടുംബനാഥന്മാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സന്യസ്തര്‍, വൈദികര്‍ എന്നിവരുടെ ഇടയില്‍ നടത്തിയ ഒരു സര്‍വേയുടെ ഫലം ഈ കൂടെ പറഞ്ഞു പോകുന്നത് രസകരമായിരിക്കും. 'വിശുദ്ധി' എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ആദ്യകാര്യം എന്താണ് എന്നതായിരുന്നു ചോദ്യം.  'അപരനുതകുന്ന ജീവിതം' എന്നതായിരുന്നു 82% പേരും നല്‍കിയ ഉത്തരം. അപരന് ഉതകുന്ന ജീവിതം നയിക്കാന്‍ എനിക്ക് ദൈവത്തിന്‍റെ ആവശ്യമുണ്ടോ? ഇത് പറയുമ്പോഴാണ് ആരാണ് ദൈവം? എന്താണ് നമ്മുടെ ദൈവിക സങ്കല്പം? എന്നീ ചോദ്യങ്ങള്‍ ഉടലെടുക്കുന്നത്.


കലാകാരന്മാര്‍ ആവിഷ്കരിക്കുന്നത് പോലെ താടിയും മുടിയും നീട്ടിയ ഒരു അപ്പച്ചന്‍ ആണോ എന്‍റെ ദൈവം? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ സാധ്യതകള്‍ ഒന്നുമറിയാത്ത ഒരു ഓള്‍ഡ് ജെന്‍ ആണോ എന്‍റെ ദൈവം? ഇത്തരം സങ്കല്‍പ്പങ്ങളാണ് ദൈവത്തെക്കുറിച്ച് നമുക്കുള്ളത് എങ്കില്‍ ദൈവിക സ്വഭാവമായ വിശുദ്ധി എന്നത് ഈ കാലത്ത് അപ്രാപ്യമായ ഒന്നായി തീരും! ഇവിടെയാണ് 'എന്‍റെ ദൈവം എപ്പോഴും പ്രവര്‍ത്തനനിരതം ആയിരിക്കുന്ന യുവത്വമാണ്' എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ നമ്മുക്ക് പ്രചോദനമാകുന്നത്.


മൂന്നോ നാലോ ഡയമന്‍ഷന്‍ ചിത്രീകരണങ്ങളേക്കുറിച്ച് വാചാലാരാകുന്ന നമുക്കിടയിലേക്കാണവന്‍ അടച്ചിട്ട കതകിനും തടയാനാവാത്ത ഫുള്‍ ഡയമന്‍ഷനിലെത്തുന്നത്. എമ്മാവൂസിനും ജറുസലേമിനുമിടയില്‍ നൊടിയിടയിലെത്തുന്നവന്‍റെ കണ്‍മുന്നിലാവണം നമ്മള്‍ ആറും ഏഴും ജനറേഷന്‍ ഇന്‍റെര്‍നെറ്റ് വേഗതയേക്കുറിച്ച് ഊറ്റം കൊള്ളുന്നത്. സാമ്യതകള്‍ കൊണ്ട് സാധ്യത സൃഷ്ടിക്കാനല്ല ഇത്രയും പറഞ്ഞത്. മറിച്ച്, സ്രഷ്ടാവിന്‍റെ ബലഹീനത സൃഷ്ടിയുടെ ബലത്തേക്കാള്‍ ശക്തമായിരിക്കാം എന്ന് ചൂണ്ടിക്കാട്ടുവാന്‍ മാത്രമാണ്.


അങ്ങനെയെങ്കില്‍ വിശുദ്ധ പദവിയെക്കുറിച്ച് ചില വീണ്ടുവിചാരങ്ങള്‍ക്ക് സമയമായി എന്നര്‍ത്ഥം.  പണച്ചെലവേറിയതും സാധാരണക്കാരന് മനസ്സിലാക്കാന്‍ പ്രയാസമേറിയതുമായ നാമകരണ നടപടികള്‍ കുറേക്കൂടി ലളിതമാകേണ്ടതുണ്ട്. ഒപ്പം ചില മാനുഷിക വികാരങ്ങളുടെ സ്വാഭാവിക പ്രകടനങ്ങള്‍ വിശുദ്ധിക്കു നിരക്കാത്തതാണെന്ന മട്ടിലുള്ള അബദ്ധ പ്രഘോഷണങ്ങളും മാറിയേ തീരൂ! അതോടൊപ്പം ചുറ്റുപാടുകളെ, സമൂഹത്തെ, പരിസ്ഥിതിയെ ഒക്കെ മറന്നുള്ള ആത്മിയ നിലപാടുകളും..


Nov 3, 2020

0

128

Related Posts

വിനീത് ജോണ്‍

Oct 7, 2025

3 min read

"നരിവേട്ട" ഒരു സത്യ കഥയോ?

ഇടതുപക്ഷ സഹയാത്രികനും, എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സംഘാടകനും, നരവംശ ശാസ്ത്ര വിദ്യാര്‍ഥിയുമായ ശ്രീ എം. കെ. ഷഹസാദ് ചെങ്ങറ...

Dr. Mathew Paikada Capuchin

Nov 15, 2025

4 min read

മരിയ ഭക്തിയെപ്പറ്റി ഒരു പുതിയ മാര്‍ഗ്ഗരേഖ (Mater Populi...

ഒരു മാര്‍ഗ്ഗരേഖ വത്തിക്കാനില്‍ നിന്നും നല്‍കാനുണ്ടായ പശ്ചാത്തലവും മരിയഭക്തിയെപ്പറ്റിയുള്ള കത്തോലിക്കാ സഭയുടെ പ്രബോധനവും വ്യക്തമാക്കുന്നു.

റെജി മലയാലപ്പുഴ

Jan 3, 2026

2 min read

വ്യവകദനങ്ങള്‍

വായു, ജലം, മണ്ണ് തുടങ്ങിയ സ്വാഭാവിക ജീവന ഔഷധങ്ങളെ മലിനപ്പെടുത്തുന്നതും തകര്‍ക്കുന്നതും ആര്? ചിന്തകളുടേയും, തിരിച്ചറിവിന്‍റയും കാലത്തേക്ക് നമ...

Recent Posts

bottom of page