

ഒരു മൃതസംസ്ക്കാരത്തില്‍ പങ്കെടുക്കാനായി ഞങ്ങള്‍ രണ്ടച്ചന്മാര്‍ അല്പം ദൂരമുള്ള യാത്രയിലായിരുന്നു. പ്രശസ്തമായ ഒരു പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ പരിചയമുള്ള ഒരച്ചനും പേരുകേട്ട ഒരു അത്മായധ്യാനഗുരുവും നില്‍ക്കുന്നതുകണ്ട് ഒരു കവിളു മിണ്ടിയിട്ടുപോകാമെന്നു കരുതി വണ്ടിനിര്‍ത്തി. അവരും അതേ മരിച്ചടക്കില്‍ പങ്കെടുക്കാന്‍ വണ്ടി കാത്തു നില്‍ക്കുകയായിരുന്നതുകൊണ്ട് അവരെയും കയറ്റി. കാറിലേക്കു കയറുമ്പോള്‍ ധ്യാനഗുരുവിനു ഭയങ്കര ആവേശം.
"പ്രെയ്സ് ദ ലോഡച്ചാ. ഇതാണു ദൈവത്തിന്‍റെ പദ്ധതി എന്നു പറയുന്നത്. ഇപ്പോള്‍ അച്ചനു തെളിവായില്ലേ? കേട്ടോ അച്ചന്മാരെ, ഈ അച്ചന്‍റെ വണ്ടിയിലാണ് ഞങ്ങളിവിടെവരെ എത്തിയത്. വരുന്നവഴിക്കുതന്നെ വണ്ടി കംപ്ളെയിന്‍റ് കാണിച്ചു. ഇവിടെ പള്ളീടെ പാര്‍ക്കിങ്ങില്‍ കയറ്റിയിട്ട് മെക്കാനിക്കിനെ വിളിച്ചു. അയാള്‍ വന്നു നോക്കിയിട്ട് ശരിയാക്കാന്‍ ഒരുമണിക്കൂറെങ്ങിലുമെടുക്കുമെന്നു പറഞ്ഞു. അതു കിട്ടുന്നതു വരെ കാത്തു നിന്നാല്‍ അടക്കു കൂടാന്‍ പറ്റില്ലാത്തതു കൊണ്ട് മെക്കാനിക്കിനോടു വണ്ടി നന്നാക്കി വര്‍ക്ക്ഷോപ്പിലെത്തിച്ചേക്കാന്‍ പറഞ്ഞു ഞങ്ങളീ ബസ്റ്റോപ്പിലെത്തി. പ്രെയ്സദ ലോഡച്ചാ, വണ്ടികിട്ടിയില്ല. ഞാനച്ചനോടുപറഞ്ഞു, നമുക്കു പള്ളീല്‍ കയറി പ്രാര്‍ത്ഥിച്ചിട്ട് വരാം തമ്പുരാന്‍ നമുക്കുവേണ്ടി ഒരു വണ്ടി അയച്ചുതരുമെന്ന്. അല്ലേലൂയ, ഞങ്ങളു പള്ളീന്നിറങ്ങി ഇവിടെ വന്നു നിന്നതേയുള്ളു, അച്ചന്മാരു വണ്ടീമായിട്ടുവന്നു. അല്ലേലൂയ. അതാണച്ചാ നമ്മുടെ തമ്പുരാന്‍. നമ്മളു പ്രാര്‍ത്ഥിക്കാന്‍ പോകുന്ന നേരത്തു വണ്ടിപോകുമെന്നും പറഞ്ഞ് അച്ചന്‍ തടഞ്ഞതാ, എന്നിട്ടും ഞാന്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടുപോയി. ഇപ്പംകണ്ടോ! നിങ്ങളച്ചന്മാര്‍ക്കുപോലും വിശ്വാസം കുറവാ. അല്ലേലൂയ. സ്തോത്രം തമ്പുരാനെ."
വണ്ടിയില്‍ കയറുന്നതിനു മുമ്പാണയാളിതു പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ കയറ്റാതെ വണ്ടിവിട്ടേനേം എന്നു മനസ്സിലോര്‍ത്തപ്പോള്‍ എന്‍റെയുടുത്തിരുന്ന അച്ചനും ചിരിക്കുന്നതുകണ്ടപ്പോള്‍ വായില്‍തോന്നിയതു സ്വരം താഴ്ത്തി ഞാനും പറഞ്ഞുപോയി:
"ഇപ്പോഴും ഈ ബ്രാന്‍റിനു മാര്‍ക്കറ്റുണ്ടോ? കുറെ നാളായിട്ട് ഈ ടൈപ്പ് അധികം കേള്‍ക്കാറില്ലായിരുന്നു."
അയാളും അതു കേട്ടെന്നു തോന്നുന്നു, എന്തായാലും കുറെ നേരത്തേക്കു പിന്‍സീറ്റില്‍ നിന്നും അനക്കമൊന്നും കേട്ടില്ല. ഞാന്‍ വണ്ടിയിലെ മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തു. പാട്ടും കേട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ പുറകിലിരുന്ന അച്ചന്‍, വണ്ടിയില്‍ എഫ് എം റേഡിയോ ഉണ്ടെങ്കില്‍ ഓണ്‍ ചെയ്യാമോന്നു ചോദിച്ചു. വാര്‍ത്തയുടെ സമയമല്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ മൊബൈലില്‍ വന്ന ഒരു മെസ്സേജ് സത്യമാണോ എന്നറിയാനാണെന്നു പറഞ്ഞു. ഞാന്‍ റ്റ്യൂണര്‍ ഓണ്‍ ചെയ്തപ്പോള്‍തന്നെ കേട്ടത്, 'ഇന്ത്യന്‍ സമയം 11:05-നായിരുന്നു മരണം' എന്നായിരുന്നു. തുടര്‍ന്നു കേട്ടത് 'പോപ് ഫ്രാന്‍സീസിന് 88 വയസ്സായിരുന്നു' എന്ന്. രാവിലെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് വാന്‍സുമായിട്ടുള്ള പരിശുദ്ധപിതാവിന്‍റെ കൂടിക്കാഴ്ചയുടെ ഫോട്ടോയും വാര്‍ത്തയും വായിച്ചിട്ടിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായിരുന്നു ആ മരണവാര്‍ത്ത.
"ഓ, പ്രെയ്സ് ദ ലോഡ്, ഒത്തിരി നാളായിട്ട് എല്ലാ ദിവസവും, ഇപ്പോള്‍ പള്ളീല്‍ കേറിയപ്പോഴും ഈ പാപ്പായെ എത്രയും വേഗം വിളിക്കണേ കര്‍ത്താവേന്നു ഞാന്‍ പ്രാര്‍ത്ഥിച്ചോണ്ടിരുന്നതാ. ദൈവം പ്രാര്‍ത്ഥന കേട്ടു, കര്‍ത്താവിനു സ്തുതി, പ്രെയ്സ് ദ ലോഡ്, അല്ലേലൂയ."
ഞാന്‍ വണ്ടി പെട്ടെന്നു സൈഡിലേക്ക് ഒതുക്കിയപ്പോള്‍ അയാളെ അവിടെ ഇറക്കി വിടാനാണെന്ന് കൂടെയിരുന്ന അച്ചനു മനസ്സിലായി എന്നു തോന്നുന്നു. വണ്ടി നിര്‍ത്തുന്നതിനുമുമ്പ് അച്ചന്‍ പറഞ്ഞു, 'പോട്ടെ മൈന്‍റു ചെയ്യണ്ട വണ്ടിവിട്'. വാര്‍ത്തയുടെ സ്വരവും കൂട്ടി വണ്ടിയുടെ സ്പീഡും കൂട്ടി ഞാന്‍ വണ്ടി വിട്ടു. വാര്‍ത്ത കഴിഞ്ഞപ്പോള്‍, വണ്ടിയില്‍ പൂര്‍ണ്ണ നിശ്ശബ്ദത. ഓരോരുത്തരുടെയും ഉള്ളില്‍ പല വികാരങ്ങളായിരുന്നിരിക്കണം. കുറേനാളുകളായി ഈ പാപ്പായ്ക്ക് ആയുസ്സു നീട്ടി കിട്ടണമേ എന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഗുരുതരാവസ്ഥയില്‍നിന്നും ജീവനോടെ വത്തിക്കാനിലെത്തിയപ്പോള്‍ പ്രതീക്ഷയുമുണ്ടായിരുന്നു.
"എന്തായാലും വലിയ നഷ്ടമായിപ്പോയി."
ഞാന്‍ എന്നോടുതന്നെ പറഞ്ഞത് അല്പം ഉച്ചത്തിലായിപ്പോയി.
"നഷ്ടമായിപ്പോയതു നമ്മക്കല്ലച്ചാ, സഭാവിരോധികള്‍ക്കാ."
അയാളെ എന്തുചെയ്യണമെന്നാലോചിച്ച് ഞാന്‍ വണ്ടി സ്ലോചെയ്തു. ഇറക്കിവിടുന്നതിനേക്കാള്‍ നല്ലത് തിരിച്ചടിക്കുകയാണെന്നു തോന്നി.
"അച്ചന്‍ ഇയാളുടെ വലിയ സപ്പോര്‍ട്ടറാണെന്നു കേട്ടിട്ടുണ്ട്. പിന്നെയും പിന്നയും വിവരക്കേടു തന്നെ വിളമ്പുന്ന ഇയാളോട് അച്ചനു പറയാനൊന്നുമില്ലേ?" പാതി തിരിഞ്ഞ് ഞാനച്ചനോടു ചോദിച്ചു.
"ഇദ്ദേഹം നല്ലയൊരു വിശ്വാസിയാണച്ചാ. ആരോടായാലും മുഖത്തുനോക്കി കാര്യം പറയുന്നതുകൊണ്ട് ആളെ എല്ലാവര്‍ക്കും അത്ര ഇഷ്ടപ്പെടാറില്ല."
"നമ്മുടെ വിശ്വാസത്തിനു നിരക്കാത്തത് എന്തു കണ്ടാലും ആരോടായാലും അതു മാര്‍പ്പാപ്പായാണേലും ഞാനതു മുഖംനോക്കാതെ പറയും."
"ഓഹോ, അച്ചന്‍ പറഞ്ഞതു ഇയാളു മുഖത്തുനോക്കി കാര്യംപറയുമെന്നാണ്, ഇപ്പോള്‍ ഇയാള്‍ പറയുന്നത് മുഖം നോക്കാതെ പറയുമെന്ന്. പാപ്പാ മരിച്ചതു കൊണ്ടായിരിക്കും മുഖം നോക്കാതെ പറയുന്നത്."
അയാളെ കളിയാക്കിയതുകേട്ട് കൂടെയുണ്ടായിരുന്ന അച്ചനും ഉറക്കെച്ചിരിച്ചുപോയി. പിന്നെ കുറെനേരത്തേക്കു മൗനമായിരുന്നു.
