

Paradox എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം വിരോധാഭാസം, വിപരീത സത്യം എന്നൊക്കെയാണ്. Dialectical Materialism എന്നതിനെ വിവർത്തനം ചെയ്യുന്നത് വൈരുദ്ധ്യാത്മക ഭൗതീകവാദം എന്നാണ്. മുൻ എം. പി ആയിരുന്ന പി. രാജീവ് സാർ എന്താണ് വൈരുദ്ധ്യാത്മക ഭൗതീകവാദം എന്ന് ഒരു വീഡിയോയിൽ വിശദീകരിക്കുന്നത് കേട്ടു. അദ്ദേഹം പറയുന്നത്, വൈരുദ്ധ്യാത്മക ഭൗതീകവാദത്തിലെ വൈരുദ്ധ്യാത്മകത മാർക്സിനു കിട്ടുന്നത് ഹേഗലിൽ നിന്നാണ് എന്നാണ്. പക്ഷേ, പി. രാജീവ് സാർ പറയാതെ പോകുന്നത്, അല്ലെങ്കിൽ അത് പറയേണ്ടത് ആവശ്യമില്ലെന്നു തോന്നുന്നത്, അല്ലെങ്കിൽ അറിയാതെ പോകുന്നത് ഹേഗലിന് ഈ ആശയം എവിടെ നിന്നാണ് കിട്ടിയത് എന്നതാണ്. ഹേഗലിന് ഈ ആശയം കിട്ടുന്നത് ക്രിസ്തുവിന്റെ ജീവിതത്തിൽ നിന്നാണ്. ഈ ആശയത്തെ ഹേഗൽ വിശേഷിപ്പിച്ചത് ഒരു ഗുഡ് ഫ്രൈഡേ ആശയം എന്നാണ്. ക്രിസ്തുവിന്റെ ജീവിതം, മരണം, ഉത്ഥാനം എന്നിവയിൽ നിന്നുമാണ് ഹേഗൽ തീസിസ്, ആന്റി തീസിസ്, സിന്തസിസ് എന്ന വൈരുദ്ധ്യാത്മക ആശയം കൊണ്ടുവരുന്നത്. മാർക്സ് ഈ ആശയം കൈകൊണ്ട് വൈരുദ്ധ്യാത്മക ഭൗതീകവാദം അവതരിപ്പിക്കുന്നു.
മുതലാളിത്ത ഭരണം (തീസിസ്), ഇവരാൽ പീഡിപ്പിക്കപ്പെടുന്ന തൊഴിലാളി വർഗ്ഗം (ആന്റി തീസിസ്), മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ വിപ്ലവം നടത്തി അവരെ തൂത്തെറിഞ്ഞ് തൊഴിലാളി വർഗ്ഗഭരണം സംജാതമാകുന്നു (സിന്തസിസ്).
ഭൗതീകവാദം വൈരുദ്ധ്യാത്മകതയെ ഉപയോഗിക്കുന്നു എന്നു പറയുന്ന മാർക്സിന്റെ ശരിക്കുമുള്ള കടപ്പാട് ഹേഗലിനോടല്ല, ക്രിസ്തുവിനോടാണ്. ക്രിസ്തുവിന്റെ ജീവിതത്തിന്റെ വിരോധാഭാസത്തെ ഒന്ന് അന്വേഷിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
ക്രിസ്തുവിന്റെ ജീവിതം വൈരുദ്ധ്യാത്മകമായിരുന്നു. അവൻ പറഞ്ഞ കാര്യങ്ങളും കഥകളും അസംബന് ധം, വിരോധാഭാസം എന്നൊക്കെ വിശേഷിപ്പിക്കാവുന്നതായിരുന്നു. അസംബന്ധ രീതിയിൽ കഥ പറയുന്നതിനെ ഒരു സാഹിത്യ രൂപമാക്കി മാറ്റിയത് കാഫ്കയാണ്. ഭൂമിയിൽ ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും പ്രതിഭാശാലിയായ കാഫ്കയ്ക്ക് മറ്റൊരു രീതിയിലും കഥ പറയാൻ കഴിയുമായിരുന്നില്ല. മറ്റൊരു പ്രതിഭാശാലിയായ ചിന്തകൻ സിമോൺ വെയിൽ ഇതിനുള്ള കാരണം പറയുന്നു, “Everyone knows that high intelligence is often paradoxical and sometimes a bit wild.” കീർക്കഗോർ പറയാൻ ഉദ്ദേശിക്കുന്നത് ഇതുതന്നെയാണ്: “For the paradox is the passion of thought, and the thinker without the paradox is like the lover without passion: a mediocre fellow.”
കാഫ്ക ക്രിസ്തുവിനെ വിവരിക്കുന്നത് വിരോധാഭാസത്തിന്റെ ഭാഷയിലാണ്: “Christ is a chasm filled with light; everyone who walks with their eyes open will fall into it.”
ഒരേ സമയം വാസ്തവവും അവാസ്തവുമായ കാര്യങ്ങളെയാണ് കാഫ്ക അന്വേഷിച്ചത്. അപ്രസക്തമായതിലൂടെ കാഫ്ക പ്രസക്തമായതിനെ തേടിയിരുന്നു. എന്നിട്ട് സാധൂകരിച്ചത് അയുക്തിയെയും അപ്രസക്തതയുമാണ്. അതുകൊണ്ട് കാഫ്ക എഴുത്തിനെ വിശേഷിപ്പിച്ചത്, “an assault on the frontier” എന്നാണ്. മനുഷ്യൻ പല വിധത്തിലുള്ള അനിശ്ചിതങ്ങൾക്ക് വിധേയരായിരിക്കെ എന്താണ് നിശ്ചയമായുള്ളത്? ജീവിതത്തിന് വാസ്തവമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് വിരോധാഭാസമായിരിക്കും എന്ന് കാഫ്ക തിരിച്ചറിയുന്നു.
ബോർഹസിനെപ്പോലെ പാരഡോക്സിന്റെ മഹിമ മനസ്സിലാക്കിയ മറ്റേതു സാഹിത്യകാരനുണ്ട്? ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: “രണ്ടു ചിന്താമാർഗ്ഗങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. ഒന്ന് യുക്തിഭദ്രമായ വഴി. അതിൽ നമ്മൾ അനുമാനങ്ങളിലൂടെ, യുക്തിയിലൂടെ, തീർപ്പുകളിലൂടെ കടന്നുപോകുന്നു. രണ്ടാ മത്തേത് ഇത്തരം ജാഗ്രതകളൊന്നുമില്ലാത്ത വഴി. ഇത് സ്വപ്നങ്ങളുടേതാണ്, ഇത് ലോജിക്കലായ മനുഷ്യന്റെതല്ല. പകരം കുട്ടിയുടേതാണ്, പ്രാകൃത മനുഷ്യന്റെതാണ്. ഇവിടെ ചിത്രങ്ങളിലൂടെയും രൂപങ്ങളിലൂടെയും ഉപമകളിലൂടെയും നാം ചിന്തിക്കുന്നു. സാഹിത്യത്തിന്റെ ഉപയോഗം പോലും മനുഷ്യന്റെ സ്വപ്നത്തിന് ഹേതുവായി തീരുക എന്നതാണെന്ന് ഞാൻ കരുതുന്നു. ഒരുപക്ഷെ ഇതായിരിക്കും അവരെ യഥാർത്ഥത്തിൽ ജീവിക്കാൻ സഹായിക്കുന്നത്.”
ബൈബിൾ പണ്ഡിതനായ ക്രോസ്സാൻ ഈ കാര്യത്തിൽ ക്രിസ്തുവും ബോർഹസ്സും തമ്മിലുള്ള സമാനത കണ്ടുപിടിക്കുന്നു: “അവരുടെ കഥകൾ വിരോധാഭാസങ്ങളാണ്. കാരണം, അവരുടെ ആശയങ്ങൾ അത്രക്ക് വിപുലമാണ്. അവരുടെ കഥകൾ ചെറുതാണ്, കാരണം അവരുടെ കാഴ്ചപ്പാടുകൾ അത്രക്ക് ബൃഹത്താണ്.”
ജെർസി പീറ്റർ കവിച്ചിൽ പറയുന്നത്, യേശുവും ബോർഹസ്സും ഭാഷയുടെ അതിർത്തിയിൽ നിൽക്കുന്ന കവികളാണെന്നാണ്: “നിശബ്ദതയുടെ മറുവശത്ത് നിൽക്കുന്നതിനെ അവർ ആവാഹിക്കുന്നു. അവർ ഒന്നിച്ച് ഭാഷയുടെ വിനോദങ്ങളിൽ പുതിയതായി ആനന്ദം കൊള്ളാൻ നമ്മളെ ക്ഷണിക്കുന്നു.”
ക്രോസ്സാൻ ഉപമയുടെ സ്വഭാവം വെളിപ്പെടുത്തിക്കൊണ്ട് പറയുന്നു: “പ്രേക്ഷകരുടെ ഏറ്റവും വലിയ പ്രതീക്ഷകളെ ഒറ്റ അല്ലെങ്കിൽ ഒട്ട വിപരീത സത്യങ്ങൾ സൃഷ്ടിച്ച് മാറ്റിമറിക്കാനായി രൂപപ്പെട്ട വിപരീത സത്യങ്ങളാണ് ഉപമകൾ.” വൈലി സഫർ പറയുന്നത് ഉപമകളെ വായിക്കുന്നത് അപകടകരമായ ഒരു കാര്യമാണെന്നാണ്: “നമ്മൾ അസംബന്ധതയുടെയും യുക്തിഹീനതയുടെയും വക്കിൽ നിൽക്കണം, എന്നിട്ടും തലകറങ്ങരുത്.”
ക്രിസ്തുവിനെതിരെയുള്ള ഏറ്റവും വലിയ ആരോപണം വിരോധാഭാസിയാണ് എന്നുള്ളതാണ്. പക്ഷേ, വിരോധാഭാസമാണ് ക്രിസ്തുവിന്റെ മനോഹാരിത. വിരോധാഭാസങ്ങളുടെ ഭംഗി മനസ്സിലാക്കാൻ കഴിവില്ലാത്തവർ ചെറിയ മനസ്സിന്റെ ഉടമകളാണ്. ക്രിസ്ത്യാനിയുടെ വിശ്വാസം പോലും ഒരു വിരോധാഭാസത്തിലാണ് നിലകൊള്ളുന്നത്. ഈ വിരോധാഭാസത്തിനാണ് പാസ്കൽ സാക്ഷിയാകാൻ ശ്രമിക്കുന്നത്: “ഇതാണ് പരമമായ വിരോധാഭാസം – ഈ എളിയ ക്രൂശിതനായ മനുഷ്യൻ ദൈവത്തിന്റെ നിത്യ വചനം കൂടിയാണ്.”
ബൽട്രാൻഡ് റസ്സൽ ക്രിസ്തുവിന്റെ വിരോധാഭാസത്തെ മനസ്സിലാക്കാതെ മറുതലിച്ചപ്പോൾ, ഓഷോ അതിനെ വ്യക്തമായി മനസ്സിലാക്കി എഴുതി: “It’s from contradictions that we come to conclusions.”
ഓഷോയുടെ ബോധനരീതി തന്നെ വിരോധാഭാസങ്ങളുടെ, വൈരുദ്ധ്യമുള്ള മാർഗ്ഗങ്ങളിലൂടെ വ്യക്തികളെ അവരുടെ മാനസികവും ആത്മീയവുമായ കഴിവുകളെ മറികടന്ന് പരിവർത്തനം ചെയ്യുന്നതിന് സഹായിക്കാൻ വേണ്ടിയുള്ളതാണ്. ഓഷോയെ ഇഷ്ടപ്പെട്ടിരുന്ന ജർമ്മൻ ചിന്തകൻ സ്ലോട്ടർഡൈക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയുണ്ടായി. ഈ യാത്ര, അവ്യക്തത നിറഞ്ഞ ജീവിതത്തിന്റെ സംയോജനതകളെ വ്യത്യസ്തമായ അനാവരണങ്ങൾ നൽകി ജീവിക്കാനുള്ള സൃഷ്ടിപരമായ ശക്തി നൽകി എന്നാണ് അദ്ദേഹം പറയുന്നത്.
നോൺസെൻസിനെ തള്ളി കളഞ്ഞുകൊണ്ടുള്ള ജീവിതം അസാധ്യമാണ്. ഒരുപക്ഷെ, നോൺസെൻസ് എന്നു വിളിച്ച് ഉപേക്ഷിക്കുന്നതിലായിരിക്കും സെൻസ് ജീവിച്ചിരിക്കുന്നത്. സെൻസ് അത്യന്തികമായി ചെന്നവസാനിക്കുന്നത് നോൺസെൻസിലാണെന്നും അതുകൊണ്ടാണ് സെൻസ് വിരോധാഭാസമായി നിലകൊള്ളുന്നതെന്ന് ദെല്യൂസ് എഴുതുന്നു: “Nonsense functions as the zero point of thought, the aleatory point of desexualized energy or the punctual instinct of death.”
മാംസമായി മാറിയ വചനം എല്ലാ ഭാഷയുടെയും സ്വഭാവമായ; യാഥാർത്ഥ്യം - ആദർശം, സാർവത്രികം - വ്യക്തിപരം, താത്ക്കാലികം - ശാശ്വതം എന്നിങ്ങനെയുള്ള വിപരീത സത്യങ്ങളുടെ ഐക്യത്തെ കൂടുതൽ തീവ്രമാക്കുന്നു. ക്രിസ്തു അങ്ങനെ വിപരീത സത്യങ്ങളുടെ അടയാളമായി തീരുന്നു. മനസ്സിലാക്കലും വിരോധാഭാസവും തമ്മിൽ കണ്ടുമുട്ടുമ്പോൾ പലപ്പോഴും മനസ്സിലാക്കൽ വിരോധാഭാസത്തിന് വഴിമാറി കൊടുക്കുന്നു. ഇതാണ് ക്രിസ്തുവിന്റെ സംസാരത്തിൽ പലപ്പോഴും സംഭവിക്കുന്നത്. ഇതിൽ നിന്നുമാണ് കീർക്കഗോർ ഈ ആശയം കണ്ടെത്തുന്നത്: “Christianity’s idea is mediation and Christianity is the paradox.”
മറ്റൊരു മനുഷ്യനിൽ നിന്ന് വേർതിരിക്കാനാവാത്ത വിധത്തിൽ ദൈവം ഭൂമിയിൽ ജനിച്ച് മനുഷ്യനായി ജീവിച്ചു എന്നു പറയുന്ന ക്രിസ്തുമതം സമ്പൂർണ്ണ വിരോധാഭാസമാണ്. സത്യം വിരോധാഭാസമാണ്.
