
സംശയിക്കുന്ന തോമാ
തൻ്റെ ജീവിതവും പ്രവർത്തനവും പ്രസംഗങ്ങളുമെല്ലാം വഴി യേശുനാഥൻ പിതാവായ ദൈവത്തെ നമുക്കു വെളിപ്പെടുത്തിത്തന്നു. അതുകൊണ്ടാണ് യേശുനാഥൻ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തൽ (self-revelation of God) ആണെന്നു നാം പറയുന്നത്. യേശുനാഥൻ നമുക്കു വെളിപ്പെടുത്തിത്തന്നത് തീർച്ചയായും കർക്കശനും ക്രൂരനും രക്തദാഹിയുമായ ഒരു ദൈവത്തെയല്ല. പ്രത്യുത വ്യവസ്ഥയില്ലാതെ നമ്മെ സ്നേഹിക്കയും നിരുപാധികം നമ്മോടു ക്ഷമിക്കയും ചെയ്യുന്ന ഒരു പിതാവിനെയാണ്.
പിതാവിന്റെ ഇഷ്ടം മനുഷ്യരുട െ സംഗ്രമായ വിമോചനവും രക്ഷയുമാണെന്നു മനസ്സിലാക്കിയ യേശുനാഥൻ തൻ്റെ ജീവിതം മുഴുവനും മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ഉഴിഞ്ഞു വെച്ചു. ശാരീരികവും മാനസീകവും ആദ്ധ്യാത്മികവുമായി അടിമത്തങ്ങൾക്കു വിധേയനായിരുന്ന മനുഷ്യനെ ഈ അടിമത്തങ്ങളിൽ നിന്നെല്ലാം മോചിപ്പിക്കുവാൻ വേണ്ടി തൻ്റെ ജീവിതം അവിടുന്നു ചെലവഴിച്ചു. ഇതാണ് യേശുനാഥൻ്റെ ബലി.

മനുഷ്യരോടുള്ള സ്നേഹാധിക്യം കൊണ്ട് ദൈവം തൻ്റെ ഏകജാതനായി ക്രിസ്‌തുവിനെ അയച്ച് സുവിശേഷം അറിയിച്ചു എന്നു വിശ്വസിക്കുവാൻ പ്രയാസമില്ല. സ്നേഹത്തിൻ്റെ നിറകുടമായ ദൈവം ഒരു പ്രതികാരദാഹിയായി സ്വന്തം പുത്രനോട് മനുഷ്യപാപങ്ങൾക്കു പരിഹാരം ചെയ്യുവാനായി പീഡനങ്ങൾ സഹിച്ച് കുരിശിൽ ഹീനമായി മരിക്കുവാൻ ആവശ്യപ്പെട്ടു എന്നു വിശ്വസിക്കുവാൻ പ്രയാസമുണ്ട്. പുത്രവത്സലനായ ഒരു പിതാവ് മക്കളുടെ ഉല്ക്കകർഷത്തിനായി വേണ്ടതെല്ലാം ഉദാരമായി ചെയ്യുന്നു. എന്നാൽ, മക്കളിൽ മിക്കവരും പിതാവിൻ്റെ സ്നേഹത്തെയും തങ്ങളുടെ നന്മയ്ക്കായുളള അദ്ദേഹത്തിൻ്റെ താത്പര്യങ്ങളെയും അവഗണിച്ച് ധിക്കാരപൂർവ്വം പല തോന്ന്യാസങ്ങളും ചെയ്യുന്നു. മനംനൊന്തു കഴിയുന്ന പിതാവിനെ ആശ്വസിപ്പിച്ചുകൊണ്ട് നല്ലവനായ ഒരു മകൻ പറയുകയാണ്: "എൻ്റെ സഹോദരൻമാർ ചെയ്യുന്ന തെറ്റുകൾക്കും ധിക്കാരങ്ങൾക്കും പരിഹാരമായി ഞാൻ സ്വയം പീഡനങ്ങൾ സഹിച്ച് മരിക്കാൻ സന്നദ്ധനാണ്, അപ്പൻ സമ്മതിക്കണം, എൻ്റെ മരണം കൊണ്ട് അപ്പൻ സംതൃപ്‌തനായി എൻ്റെ സഹോദരങ്ങളോടു ക്ഷമിച്ച് അവരെ അപ്പൻ സ് നേഹത്തിൽ നിലനിർത്തണം." ഇങ്ങനെ മറ്റുള്ള മക്കളുടെ തെറ്റുകൾക്കു പരിഹാരം ചെയ്യുവാൻ സ്വന്തം മകൻ ജീവത്യാഗം ചെയ്യുന്നതു കണ്ടു സന്തോഷിക്കുന്ന ഏതെങ്കിലുമൊരു പിതാവുണ്ടാകുമോ ഈ ഭൂമിയിൽ? വേദപുസ്‌തകമെഴുതിയ കാലത്തുണ്ടായിരുന്ന സമ്പ്രദായങ്ങളെ ആസ്‌പദമാക്കി കുറെ തന്മയത്വവും ആലങ്കാരികതയും ചേർത്ത് സങ്കല്പങ്ങളെ ആധാരമാക്കി എഴുതിയതല്ലേ ക്രിസ്‌തു സ്വയം ബലികഴിച്ചുവെന്നതും പിതാവായ ദൈവം അതിൽ പ്രസാദിച്ച് മനുഷ്യപാപങ്ങൾ മോചിച്ചുവെന്നതും?
മനുഷ്യപാപങ്ങൾക്കു പരിഹാരം ചെയ്യുവാനും മനുഷ്യനോടു കോപിച്ചിരുന്ന ദൈവത്തെ പ്രീതിപ്പെടുത്തി അവർക്കു നഷ്‌ടപ്പെട്ട സ്വർഗരാജ്യം വീണ്ടെടുക്കുവാനും വേണ്ടി ദൈവപുത്രനായ ക്രിസ്‌തു മനുഷ്യനായി സ്വയം പീഡകൾ സഹിച്ചു മരിച്ചു എന്ന ആശയത്തിനു പകരം, നിലവിലിരുന്ന കുത്തഴിഞ്ഞ ജീവിതക്രമത്തെ നിശിതമായി വിമർശിച്ച്, സത്യത്തിലും നീതിയിലും സ്നേഹത്തിലും അധിഷ്‌ഠിതമായ തത്ത്വസംഹിതകൾ പഠിപ്പിക്കുകയും സ്വന്തം ജീവിതത്തിലൂടെ അതു കാണിച്ചു കൊടുക്കുകയും അതിൻ്റെ പേരിൽ പീഡനങ്ങൾ സഹിച്ച് കുരിശിൽ ജീവൻ ത്യജിക്കേണ്ടി വരുകയും ചെയ്‌ത ലോകം കണ്ടിട്ടുളളതിലേക്കും മഹാനും യുഗപ്രഭാവവാനുമായി ക്രിസ്തുവിനെ കാണുന്നതല്ലേ യാഥാർത്ഥ്യത്തിനു യോജിച്ചത്.
വി. ജോർജ്, പന്തല്ലൂര് ചങ്ങനാശ്ശേരി
പ്രിയപ്പെട്ട ജോർജ്,
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കും, അവിടെ പല ക്രൈസ്തവരും വെച്ചു പുലർത്തുന്ന അബദ്ധ ധാരണകളിലേക്കുമാണ് ജോർജ് വിരൽ ചൂണ്ടിയിരിക്കുന്നത്. നമ്മുടെയിടയിൽ പ്രചാരത്തിലുള്ള ദൈവശാസ്ത്രവും ആരാധനക്രമവും മതാദ്ധ്യാപനവുമെല്ലാം ഈ അബദ്ധധാരണകളെ അകറ്റുന്നതിനല്ല, അരക്കിട്ടുറപ്പിക്കുന്നതിനാണ് ഉപകരിക്കുന്നതെന്നതും നിർഭാഗ്യകരമായ ഒരു വസ്തുതയാണ്. എന്താണ് പിതാവ ായ ദൈവത്തെപ്പറ്റി യേശു നമുക്കു വെളിപ്പെടുത്തിയത്? എന്തായിരുന്നു യേശുവിന്റെ ബലി? മൗലികമായ ഈ കാര്യങ്ങളെപ്പറ്റി ശരിയായ അറിവും അവബോധവുമില്ലാത്തതാണ് ഈ അബദ്ധധാരണകൾക്കു കാരണം.
വ്യവസ്ഥയില്ലാതെ സ്നേഹിക്കയും ക്ഷമിക്കയും ചെയ്യുന്ന പിതാവ്
തൻ്റെ ജീവിതവും പ്രവർത്തനവും പ്രസംഗങ്ങളുമെല്ലാം വഴി യേശുനാഥൻ പിതാവായ ദൈവത്തെ നമുക്കു വെളിപ്പെടുത്തിത്തന്നു. അതുകൊണ്ടാണ് യേശുനാഥൻ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തൽ (self-revelation of God) ആണെന്നു നാം പറയുന്നത്. യേശുനാഥൻ നമുക്കു വെളിപ്പെടുത്തിത്തന്നത് തീർച്ചയായും കർക്കശനും ക്രൂരനും രക്തദാഹിയുമായ ഒരു ദൈവത്തെയല്ല. പ്രത്യുത വ്യവസ്ഥയില്ലാതെ നമ ്മെ സ്നേഹിക്കയും നിരുപാധികം നമ്മോടു ക്ഷമിക്കയും ചെയ്യുന്ന ഒരു പിതാവിനെയാണ്. ഈ പിതാവ് എല്ലാവരേയും സ്നേഹിക്കുന്നു - നീതിമാന്മാരെ മാത്രമല്ല, പാപികളെയും; എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുന്നു- നീതിമാന്മാരുടെ മാത്രമല്ല, പാപികളുടേയും.
നീതിമാന്മാരെ ദൈവം സ്നേഹിക്കുന്നു, അവരുടെ രക്ഷ ആഗ്രഹിക്കുന്നു എന്നു യേശു പറഞ്ഞപ്പോൾ, ആർക്കും എതിരു പറയാനുണ്ടായിരുന്നില്ല. എന്നാൽ, പാപികളെ ദൈവം സ്നേഹിക്കയും അവരുടെയും രക്ഷ ആഗ്രഹിക്കുകയും ചെയ്യുന്നുവന്നു പറഞ്ഞത് യഹൂദപ്രമാണിമാർക്കു ദഹിക്കാനായില്ല. പാപികളെ ശിക്ഷിക്കുന്ന, അവരോടു പകരം വീട്ടി നീതി നടത്തുന്ന ഒരു ദൈവത്തെയാണ് അവർ സങ്കല്പിച്ചിരുന്നത്. യേശുവിന്റെ വാക്കുകൾ അവരെ ക്ഷുഭിതരാക്കി. പാപികളുടെ സുഹൃത്തും ചുങ്കക്കാരുടെയും വേശ്യകളുടെയും സഹചാരിയുമെന്നു വിളിച്ച് യേശുവിനെ അവർ വിമർശിച്ചു (മത്താ. 11: 9). വൈദ്യനെയാവശ്യമുള്ളതു രോഗികൾക്കാണ്, ആരോഗ്യമുള്ളവർക്കല്ല, താൻ വന്നിരിക്കുന്നതു പാപികളെ വിളിക്കാനാണ് എന്നു പറഞ്ഞ് യേശു പാപികളോടുള്ള തൻ്റെ സമ്പർക്കത്തേയും സഹവാസത്തേയും നീതിമത്കരിക്കയാണു ചെയ്യുന്നത് (മർക്കോ. 2: 15-17). പാപികളോടൊത്തു വിരുന്നു കഴിക്കുന്നതു യഹൂദർക്കു വിലക്കപ്പെട്ടതായിരുന്നു. എന്നാൽ, ഒരു മടിയും കൂടാതെ യേശു അവരോടൊത്തു പന്തിഭോജനത്തിനിരിക്കുന്നു.
തന്നെ വിമർശിച്ചവരോട് യേശു അരുളിച്ചെയ്ത മനോഹരമായ മൂന്നു ഉപമകളാണ് വി. ലൂക്കായുടെ സുവിശേഷം 15-ാമദ്ധ്യായത്തിൽ നാം വായിക്കുന്നത്: നഷ്ടപ്പെട്ടു പോയ ആടിന്റെ ഉപമ, കാണാതെ പോയ നാണയത്തിന്റെ ഉപമ, "ധൂർത്തപുത്രന്റെ ഉപമ''യെന്നു നാം പറയാറുള്ള സ്നേഹിക്കുന്ന പിതാവിന്റെ ഉപമ. ദൈവത്തിനു പാപികളുടെ നേർക്കുള്ള സീമയറ്റ സ്നേഹത്തെ ഇതിലും ഹൃദയസ്പർശിയായി ലോകചരിത്രത്തിൽ ഒരിടത്തും മറ്റാരും വർണിച്ചിട്ടില്ല. മനുഷ്യൻ തനിക്കു ലഭിച്ചിരിക്കുന്ന ദൈവികദാനമായ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ച് പാപം ചെയ്യുന്നത് ദൈവം അവിടുത്തെ ശക്തി ഉപയോഗിച്ചു തടയുന്നില്ല. അങ്ങനെ ചെയ്താൽ, അവിടുന്നു തന്നെ നൽകിയ സ്വാതന്ത്ര്യമെന്ന ദാനത്തെ തിരിച്ചെടുക്കുകയായിരിക്കുമല്ലോ. തൻ്റെ ദാനം ദൈവം ഒരിക്കലും തിരിച്ചെടുക്കയില്ല. എന്നാൽ, പാപം ചെയ്ത് തന്നിൽ നിന്ന് അകന്നു നാശത്തിലേക്കു പോകുന്ന ഓരോ വ്യക്തിയേയുമോർത്തു ദൈവം വ്യഥ കൊള്ളുന്നു. അവൻ്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നു. തിരിച്ചു വരുമ്പോൾ രണ്ടു കൈയും നീട്ടി അവനെ സ്വീകരിച്ച് ആശ്ലേഷിച്ച് അവനുവേണ്ടി വിരുന്നൊരുക്കുന്നു. അവൻ്റെ തിരിച്ചുവരവ് ആഘോഷിക്കുന്നു!
ഇങ്ങനെ പാപികളെപ്പോലും വ്യവസ്ഥയില്ലാത സനേഹിക്കയും. എല്ലാ മനുഷ്യരുടേയും സൗഭാഗ്യവും രക്ഷയും ആഗ്രഹിക്കയും ചെയ്യുന്ന സ്നേഹപിതാവായ ഒരു ദൈവത്തെയാണ് യേശുനാഥൻ വെളിപ്പെടുത്തിയത്. ആകാശത്തിലെ പക്ഷികളെ തീറ്റിപ്പോറ്റുകയും വയലിലെ ലില്ലിപുഷ്‌പങ്ങളെ അണിയിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം. അവയെക്കാളെല്ലാം അധികമായി നമ്മെ അവിടുന്നു സ്‌നേഹിക്കയും പരിപാലിക്കയും ചെയ്യുന്നു. നമ്മുടെ തലയിലെ ഓരോ മുടിനാരു പോലും അവിടുന്നു എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെയും നീതിരഹിതരുടേയും മേൽ അവിടന്നു മഴ പെയ്യിക്കയും ചെയ്യുന്നു(മത്താ. 5:45; 6:25-34; 10: 30) ഇങ്ങനെ ദൈവത്തിന്റെ സ്റ്റേഹത്തെപ്പറ്റി എത്ര തീക്ഷ്ണവും തീവ്രവുമായിട്ടാണ് യേശു സംസാരിക്കുന്നത്. അതു പോലെതന്നെ ദൈവം ക്ഷമിക്കയും പാപം മോചിക്കയും ചെയ്യുന്നത് നമ്മുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും മൂലമല്ല; പ്രത്യുത നിരുപാധികമായിട്ടാണ് എന്നതും യേശുവിൻ്റെ സുവിശേഷത്തിന്റെ പ്രത്യേകതയാണ്. ദൈവം വ്യവസ്ഥയില്ലാതെ സ്നേഹിക്കയും നിരുപാധികം ക്ഷമിക്കയും ചെയ്യുന്നതുകൊണ്ട് അനുതപിക്കുക, പുതിയജീവിതം തുടങ്ങുക, പരസ്‌പരം സ്നേഹിക്കുക, ക്ഷമിക്കുക - ആവർത്തിച്ചാവർത്തിച്ച് തന്റെ ശ്രോതാക്കളോടു യേശു പറയുന്നത് ഇതാണ്. ഇങ്ങനെ, പാപികളെപ്പോലും സ്നേഹിക്കുന്ന, ക്ഷമിക്കുന്ന, തന്റെ മക്കളായ എല്ലാ മനുഷ്യരുടേയും നന്മയും സൗഭാഗ്യവും മാത്രം ആഗ്രഹിക്കുന്ന സ്നേഹപിതാവായ ഒരു ദൈവത്തെയാണ് യേശു വെളിപ്പെടുത്തിയത്.
പഴയനിയമത്തിലെ കോപിക്കയും ശിക്ഷിക്കയും ചെയ്യുന്ന ദൈവം
പക്ഷേ, പഴയ നിയമത്തിൻ്റെ പലഭാഗങ്ങളിലും കോപിക്കയും ശിക്ഷിക്കയും ചെയ്യുന്ന ഒരു ദൈവത്തെപ്പറ്റി പറയുന്നുണ്ടല്ലോ എന്ന ചോദ്യമുയരാം. ഈ പഴയനിയമ ഭാഗങ്ങളെ അതതു പുസ്‌തകങ്ങളുടെ പശ്ചാത്തലത്തിലും അന്നത്തെ മനുഷ്യരുടെ മനോഭാവങ്ങളുടേയും ചിന്താരീതികളുടേയും വെളിച്ചത്തിലും വേണം മനസ്സിലാക്കുവാൻ. തെറ്റു ചെയ്യുന്ന മനുഷ്യരേയും എതിരാളികളേയുമെല്ലാം അതിക്രൂരമായി ശിക്ഷിക്കുന്ന അന്നത്തെ മനുഷ്യരുടെ ചിന്താഗതിയും മനോഭാവവുമാണ് ഈ പഴയ നിയമഭാഗങ്ങളിൽ പ്രതിഫലിക്കുക. പാപത്തിൻ്റെ ഗൗരവം മനുഷ്യർ ശരിയായി മനസ്സിലാക്കുന്നതിനുവേണ്ടി പ്രവാചകന്മാർ ദൈവത്തെ ക്രൂരമായി ശിക്ഷിക്കുന്ന യജമാനനായി പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ടെന്നതും വാസ്തവമാണ്. ഈ പ്രവാചകന്മാർ ദൈവത്തിൻറ രക്ഷാകരസന്ദേശം നൽകുമ്പോൾ തന്നെ പലപ്പോഴും അവരുടെ കാലത്തിൻ്റെ സന്തതികളായിട്ടാണ് ചിന്തിക്കയും പെരുമാറുകയും ചെയ്യുന്നത്. കാലബദ്ധമായ ഇങ്ങനെയുള്ള ഇടുങ്ങിയ ചിന്താ രീതികളെയും മനോഭാവങ്ങളെയും വിട്ട്, അവരിലൂടെ ബൈബിൾ നൽകുന്ന നിത്യവും അനശ്വരവുമായ സന്ദേശങ്ങളിലേക്കു നാം ചൂഴ്ന്നിറങ്ങേണ്ടിയിരിക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെ, ബൈബിളിൽ പറയുന്നതെല്ലാം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നത്, ബൈബിളിനെയും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെയും തെറ്റിദ്ധരിക്കയായിരിക്കും (സി. ഇല്ലിക്കമുറി, അപകടം പതിയിരിക്കുന്ന പാതകൾ, ജീവൻ ബുക്സ്, ഭരണങ്ങാനം, 1985, എന്ന പുസ്തകത്തിലെ "തെറ്റിദ്ധരിക്കപ്പെടുന്ന ദൈവം" എന്ന ലേഖനം pp 6 - 19 കാണുക)
പാപം ചെയ്യുന്നവൻ സ്വയം ശിക്ഷിക്കുന്നു
പാപത്തിനുള്ള ശിക്ഷയപ്പറ്റി പഴയ നിയമം മാത്രമല്ല, പുതിയ നിയമവും പറയുന്നുണ്ടെന്നതു ശരിതന്നെ. പാപം ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുന്നുവെന്നാണ് നമ്മുടെ സാധാരണമായ സങ്കല്പം.
എന്നാൽ, പാപം ചെയ്തവരെ ദൈവം ശിക്ഷിക്കുന്നുവെന്നു പറയുന്നതിക്കാൾ ശരി പാപം ചെയ്യുന്നവർ തങ്ങളെത്തന്നെ ശിക്ഷിക്കുന്നുവെന്നു പറയുന്നതായിരിക്കും. പാപം ചെയ്യുന്നവൻ ദൈവത്തിൽ നിന്നു സ്വമനസ്സാ അകലുന്നു. സ്നേഹസ്വരൂപനും സർവ്വനന്മയുമായ ദൈവത്തിൽ നിന്നുള്ള അകൽച്ചയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ദുരിതവും ശിക്ഷയും. മറ്റെല്ലാ തിന്മകൾക്കും കാരണവും അതുതന്നെ. മനുഷ്യൻ സ്വയമെടുക്കുന്ന തീരുമാനമാണ് പാപം. ഈ തീരുമാനം നിർണായകവും നിത്യവുമായാൽ, അതു നിത്യശിക്ഷയാണ്, നിത്യനരകമാണ്. പാപം ഭയാനകമാണ്. അത് എപ്പോഴും ശിക്ഷയർഹിക്കുന്നു. എന്നാൽ, ദൈവമല്ല മനുഷ്യനെ ശിക്ഷിക്കുന്നത്. മനുഷ്യൻ സ്വയം ശിക്ഷിക്കയാണ്.
യേശുവിൻ്റെ ബലി അനുഷ്‌ഠാനനിഷ്‌ഠമായ ബലിയല്ല
യേശുവിന്റെ ബലിയെപ്പറ്റി കലശലായ തെറ്റിദ്ധാരണയാണ് പലരും വച്ചു പുലർത്തുക. വിജാതീയരും യഹൂദരുമെല്ലാം ആടുമാടുകളെ കൊന്ന് അവയുടെ മാംസവും രക്തവും ദൈവത്തിന് ബലിയായി അർപ്പിച്ചിരുന്നു. യേശുവും സ്വയം മരണം ഏറ്റെടുത്തുകൊണ്ട് ഈ രീതിയിൽ തന്നെ തന്റെ മാംസവും രക്തവും ദൈവത്തിനു ബലിയായി അർപ്പിച്ചുവെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇപ്രകാരമുള്ള അനുഷ്ഠാനനിഷ്ഠമായ ഒരു ബലി(a cultic sacrifice) ആയിട്ടാണ് പലരും യേശുവിന്റെ മരണത്തെ ചിത്രീകരിക്കുന്നത്. ഈ തെറ്റിദ്ധാരണയിലാണ് നമ്മുടെ കർബാനക്രമം സംവിധാനം ചെയ്തിരിക്കുന്നതും. വി. കുർബാനയിലെ പല പ്രാർത്ഥനകളും ഈ തെറ്റിദ്ധാരണയെ സ്ഥിരീകരിക്കുന്നവയാണെന്നും പറയാതെ തരമില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ജനാഭിമുഖമായി ആചരിച്ചു വന്ന വി. കുർബാന വീണ്ടും ജനങ്ങൾക്ക് എതിരായി തിരിഞ്ഞു നിന്നു ആചരിക്കണമെന്നുള്ള നിർദ്ദേശത്തിന്റെ പിന്നിലെ മുഖ്യ ചിന്താഗതിയും. ഈ തെറ്റിദ്ധാരണ തന്നെ. എന്താണ് യേശുനാഥൻ്റെ ബലി, എന്താണ് വി. കുർബാന എന്ന ബലി എന്ന കാര്യത്തിൽ നമ്മുടെയിൽ ഇനിയും ബോധവൽക്കരണം നടത്തേണ്ടിയിരിക്കുന്നു.
യേശുവിൻ്റെ ജീവിത ബലി
എന്താണ് യേശുനാഥൻ്റെ ബലി? യേശുനാഥൻ്റെ ജീവിതം മുഴുവനും സമ്പൂർണമായി പിതാവായ ദൈവത്തിനു സമർപ്പിക്കപ്പെട്ടതായിരുന്നു. ആ ജീവിതത്തിലെ ഓരോ നിമിഷവും പിതാവിൻ്റെ ഇഷ്ടം അറിയുന്നതിലും ആ ഇഷ്ടം നിറവേറ്റുന്നതിലും അവിടുന്നു ദത്തശ്രദ്ധനായിരുന്നു. അവിടത്തെ ഓരോ വാക്കും പ്രവൃത്തിയും വിചാരം പോലും പിതാവിൻ്റെ ഇഷ്‌ടത്തിന് അനുസൃതമായിരുന്നു. പിതാവിന്റെ ഇഷ്ടം മനുഷ്യരുടെ സംഗ്രമായ വിമോചനവും രക്ഷയുമാണെന്നു മനസ്സിലാക്കിയ യേശുനാഥൻ തൻ്റെ ജീവിതം മുഴുവനും മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ഉഴിഞ്ഞു വെച്ചു. ശാരീരികവും മാനസീകവും ആദ്ധ്യാത്മികവുമായി അടിമത്തങ്ങൾക്കു വിധേയനായിരുന്ന മനുഷ്യനെ ഈ അടിമത്തങ്ങളിൽ നിന്നെല്ലാം മോചിപ്പിക്കുവാൻ വേണ്ടി തൻ്റെ ജീവിതം അവിടുന്നു ചെലവഴിച്ചു. ദരിദ്രർക്ക് അവരുടെ ദാരിദ്ര്യത്തിൽ നിന്നും പീഡിതർക്കും ചൂഷിതർക്കുമെല്ലാം അവരനുഭവിക്കുന്ന യാതനകളിൽ നിന്നു മോചനം നൽകുന്ന, എല്ലാ മനുഷ്യർക്കും സാഹോദര്യവും സ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തുന്ന, എല്ലാവരും പരസ്പരം സ്നേഹിച്ചും സേവിച്ചും ഒരേ കൂട്ടായ്മയിൽ സ്വർഗസ്ഥനായ പിതാവിന്റെ രക്ഷാകരമായ ഇഷ്ടത്തിനു വിധേയരായി ജീവിക്കുന്ന ഒരു വ്യവസ്‌ഥിതിയെ അവിടന്നു വിഭാവന ചെയ്തു. "ദൈവരാജ്യം'' എന്നത്രേ ഇതിനെ അവിടന്നു വിശേഷിപ്പിച്ചത്.
മനുഷ്യൻ്റെ ശാരീരികവും ആത്മീയവുമായ, ഭൗതികവും ആദ്ധ്യാത്‌മികവുമായ, ഐഹികവും പാരത്രികവുമായ രക്ഷയെ ഉന്നംവെക്കുന്ന ഈ ദൈവരാജ്യത്തിൻ്റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു യേശുവിൻ്റെ ജീവിതവും പ്രവർത്തനങ്ങളും പ്രസംഗങ്ങളുമെല്ലാം. മനുഷ്യരെല്ലാവരും ഒരേ സ്വർഗീയ പിതാവിൻ്റെ മക്കളും തദ്വാരാസഹോദരങ്ങളുമാണെന്നും, ഒരുവനും മറ്റൊരുവൻ്റെമേൽ ആധിപത്യം ചെലുത്തുവാൻ അവകാശമില്ലെന്നും, അപരനെ ശുശ്രൂഷിക്കയം സ്വയം അവനുവേണ്ടി ചെലവഴിക്കയും ചെയ്യുന്നതു വഴിയാണ് ഒരുവൻ സ്വന്തം ജീവൻ നേടുന്നതെന്നും അവിടന്നു തൻ്റെ അനുയായികളെ പഠിപ്പിച്ചു. മനുഷ്യനെ അസ്വതന്ത്രനും പീഡിതനും ചൂഷിതനുമാക്കുന്ന നിയമത്തേയും സാമൂഹ്യവ്യവസ്ഥിതികളേയുമെല്ലാം അവിടുന്നു നിർദ്ദാക്ഷിണ്യം എതിർത്തു. മനുഷ്യനെ മനുഷ്യനിൽ നിന്നു മാറ്റിനിർത്തിയ മതത്തിന്റെ വിലക്കുകളെ അവഗണിച്ചുകൊണ്ട് പാപികളുടേയും ഏഴകളുടേയും ഇടയിലേക്ക് അവിടന്ന് ഇറങ്ങിച്ചെന്നു. അവരോടൊത്തു പന്തിഭോജനം നടത്തി. ദൈവത്തിൻ്റെ സ്നേഹവും മാപ്പും അവർക്കു നൽകി.
മനുഷ്യൻ്റെ സമഗ്രമായ വിമോചനത്തേയും രക്ഷയേയും ഉന്നംവെച്ചു കൊണ്ടുള്ള അവിടത്തെ വാക്കും പ്രവൃത്തിയും ജീവിതശൈലിയുമെല്ലാം യഹൂദ പ്രമാണികളെ ക്ഷുഭിതരാക്കി. യേശു തുടങ്ങിയിരിക്കുന്ന പ്രസ്ഥാനം തങ്ങളുടെ സ്വാർത്ഥലക്ഷ്യങ്ങൾക്കും സ്ഥാപിത താല്‌പര്യങ്ങൾക്കും വിഘാതമായിത്തീരുമെന്നു അവർ ഭയപ്പെട്ടു. യേശുവിനെ നശിപ്പിക്കേണ്ടത് തങ്ങളുടെ നിലനില്പിന് ആവശ്യമാണെന്നു അവർ കരുതി. ഈ ദുരുദ്ദേശത്തോടെ യഹൃദപ്രമാണികൾ ഗൂഢാലോചനകൾ ആരംഭിച്ചു. പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി താൻ സ്വീകരിച്ച നിലപാട് തൻ്റെ ജീവിതം തന്നെ അപകടത്തിലാക്കുവാൻ പോകുന്നുവെന്നറിഞ്ഞ യേശുനാഥൻ ഈ നിലപാടിൽ നിന്ന് അണുപോലും വ്യതിചലിക്കുവാൻ തയ്യാറായില്ല. തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുകയാണ് അവിടുന്നു ചെയ്തതത്. പിതാവിന്റെ ഇഷ്‌ടം ചെയ്യുന്നതു വഴി തനിക്കു നാശനഷ്ടങ്ങളോ ജീവഹാനി തന്നെയോ സംഭവിച്ചാലും, പിതാവിന്റെ വ്യവസ്ഥയില്ലാത്ത സ്നേഹം തന്നെ വലയം ചെയ്യുനുണ്ടെന്നും ആ സ്നേഹത്തിൽ താൻ സുരക്ഷിതനാണെന്നും അവിടത്തേക്കു ബോദ്ധ്യമുണ്ടായിരുന്നു. ഈ ബോധ്യത്തിൽ മനുഷ്യർക്കുവേണ്ടി, അവരുടെ വിമോചനത്തിനും രക്ഷയ്ക്കും വേണ്ടി വാദിച്ചും പ്രവർത്തിച്ചുംകൊണ്ട് അവിടുന്നു മുമ്പോട്ടുപോയി.
എതിരാളികൾ അവിടത്തെ അറസ്റ്റു ചെയ്യുകയും പീഡിപ്പിക്കയും ചെയ്തപ്പോഴും തന്റെ ദൗത്യത്തിൽനിന്നു പിന്മാറാൻ യേശു തയ്യാറായില്ല. അവസാനം, യഹൂദ പ്രമാണികൾ റോമൻ ഗവർണരുടെമേൽ സമ്മർദ്ദം ചെലുത്തി അവിടത്തെ ക്രൂശിക്കാനുള്ള വിധി സമ്പാദിച്ചു. കുരിശിൽ കിടന്നു വേദനിച്ചു വേദനിച്ചു മരിക്കുമ്പോഴും 'പിതാവേ, അവിടത്തെ കരങ്ങളിൽ എന്നെ ഞാൻ സമർപ്പിക്കുന്നു' എന്നു പറഞ്ഞു കൊണ്ട് യേശു സ്വയം പിതാവിനു പരിപൂർണമായി ഏല്പിച്ചു കൊടുക്കുന്നു. സ്നേഹത്തിൽ പിതാവിനു സ്വയം സമപ്പിച്ചുകൊണ്ട് പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മനുഷ്യരുടെ സമഗ്രമായ വിമോചനത്തിനും രക്ഷയ്ക്കും വേണ്ടിയുള്ള യേശുനാഥൻ്റെ ഈ ജീവിതവും അതിന്റെ പര്യവസാനമായ മരണവുമാണ് അവിടുത്തെ ബലി -അവിടുത്തെ ജീവിതബലി. സ്നേഹത്തിലുള്ള ഈ ജീവിതത്തിനും മരണത്തിനും പിതാവു നൽകിയ പ്രത്യുത്തരമാണ് യേശു നാഥൻ്റെ മരണത്തിൽ നിന്നുള്ള ഉയിർപ്പും ലോകം മുഴുവൻ്റെയും അനുരഞ്ജനവും. മരണത്തെപ്പോലും ഭയന്നു പിന്മാറാത്ത യേശുനാഥൻ്റെ സ്നേഹവും സ്വയം സമപ്പണവുമാണ് പിതാവിനെ പ്രസാദിപ്പിച്ചത്; അല്ലാതെ അവിടുത്തെ മരണമോ മരണത്തിൽ വേർപെടുത്തപ്പെട്ട അവിടുത്തെ ശരീരമോ രക്തമോ അല്ല. മനുഷ്യർക്കു പാപമോചകമായതും ഈ സ്നേഹവുംസ്വയം സമർപ്പണവുമാണ്, വെറും ശരീരവും രക്തവുമല്ല.
തന്റെ ശരീരവും രക്തവും പിതാവിനു കാഴ്ചയായി അർപ്പിക്കുന്ന അനുഷ്ടാന നിഷ്ഠമായ ഒരു ബലിയല്ല യേശു നാഥൻ്റെ ജീവിതബലി എന്ന് വ്യക്തമായിരിക്കുമല്ലോ. യേശുനാഥൻ്റെ ജീവിതത്തേയും മരണത്തെയും "ബലി" എന്നു വിശേഷിപ്പിക്കുന്നത് ബലിയുടെ സാങ്കേതികാർത്ഥത്തിൽ അല്ല തന്നെ. തൻ്റെ കുഞ്ഞിനു വേണ്ടി ഒരമ്മ ചിലപ്പോൾ തൻ്റെ ജീവിതം മുഴുവൻ ചെലവഴിച്ചെന്നും ആ കുഞ്ഞിനുവേണ്ടി മരിച്ചെന്നും വരാം. അതിനെ ഒരു ബലിയായി നമുക്കു വിശേഷിപ്പിക്കാൻ കഴിയും. എന്നാൽ, സാങ്കേതികാർത്ഥത്തിലുള്ള ഒരു ബലിയല്ല അത്. ഏതാണ്ട് ഇതുപോലെ തന്നെ യേശുവിന്റെ ജീവിതത്തെയും മരണത്തേയും ബലി എന്നു നാം പറയുമ്പോഴും അതു സാങ്കേതികാർത്ഥത്തിലുള്ള ഒരു ബലിയല്ല. എന്നാൽ, കാലക്രത്തിൽ സാങ്കേതികാത്ഥത്തിലുള്ള, അല്ലെങ്കിൽ അനുഷ്‌ഠാനനിഷ്‌ഠമായ ബലിയായി (cultic sacrifice) അതു തെറ്റിദ്ധരിക്കപ്പെട്ടു. ആ തെറ്റിദ്ധാരണയിൽ ആണ് ഇന്നും പലരും കഴിയുന്നത്.
എന്തുകൊണ്ട് ബലിയായി വ്യാഖ്യാനിച്ചു?
തിരുസ്സഭയുടെ ആരംഭ ദശകങ്ങളിൽ യേശുവിന്റെ ജീവിതത്തേയും മരണത്തയും ഒരു ബലിയായി ആരും ചിത്രീകരിച്ചിരുന്നില്ല. ക്രി. വ. 90-ാമാണ്ടോ കൂടി എഴുതപ്പെട്ട ഹെബ്രായാക്കാർക്കുള്ള ലേഖനത്തിലാണ് ആദ്യമായി യേശുവിൻ്റെ മരണത്തെ ഒരു ബലിയായി വിശേഷിപ്പിച്ചത്. ക്രൈസ്തവനായിത്തീർന്ന ഒരു യഹൂദ പുരോഹിതൻ ക്രൈസ്തവരായിത്തീർന്ന മറ്റു യഹൂദർക്കു വേണ്ടി എഴുതിയതാണ് ഈ ലേഖനം. യഹൂദർക്കിടയിൽ പാപമോചനത്തിനായി രക്തം ചിന്തിക്കൊണ്ടുള്ള അനുഷാനനിഷ്ഠമായ ബലികൾ പതിവായിരുന്നു. യഥാർത്ഥമായ പാപമോചനം ലഭിക്കുന്നത് ഇപ്രകാരമുള്ള ബലികളിലൂടെയല്ല, ക്രിസ്തുനാഥൻ്റെ മരണത്തിലൂടെ മാത്രമാണെന്ന് ഫെബ്രായ ക്രൈസ്തവരെ മനസ്സിലാക്കുവാൻ വേണ്ടിയാണ് ലേഖന കർത്താവ് ഈ മരണത്തെ ഒരു ബലിയായി ചിത്രീകരിച്ചത്. അങ്ങനെ ചെയ്തപ്പോൾ പോലും, യേശു പഴയ നിയമ പാരമ്പര്യത്തിലുള്ള ഒരു പുരോഹിതനല്ലെന്നും അനുഷ്ഠാന നിഷ്ഠമായ പഴയ ബലികൾപോലെയല്ല അവിടുത്തെ ബലിയെന്നും ലേഖനകർത്താവ് ഉന്നൽകൊടുത്ത് എടുത്തു പറയുന്നു.
യേശുവിന്റെ മരണത്തെ ബലിയായി വ്യാഖ്യാനിക്കാൻ അന്ത്യഅത്താഴത്തിലെ സ്ഥാപനവാക്യങ്ങളിൽ കാണുന്ന ചില സൂചനകൾ കാരണമായി. അതിലൊന്ന്, യേശു അപ്പവും വീഞ്ഞും എടുത്ത് വേറെവേറെ കൃതജ്ഞതാ സ്തോത്രം ചെയ്ത് "ഇതെൻ്റെ ശരീരമാകുന്നു'', ''ഇതെൻ്റെ രക്തമാകുന്നു'' എന്നു പറഞ്ഞു ശിഷ്യന്മാർക്കു കൊടുത്തതാണ്. ശരീര-രക്‌തങ്ങളുടെ ഈ വേർതിരിക്കൽ അവിടത്തെ മരണത്തെ ഒരു ബലിയായി കാണുവാൻ പലർക്കും പ്രേരകമായി. എന്നാൽ ഈ വേർതിരിക്കലിൽ ബലിയുടെ ആശയം ഉൾക്കൊള്ളുന്നില്ലെന്നാണ് പ്രാമാണികരായ ബൈബിൾ പണ്ഡിതന്മാർ പറയുന്നത്. വി. കർബാന സ്ഥാപിതമായത് ഒരു വിരുന്നിൻ്റെ പ്രതീകത്തിലാണ്. വിരുന്നിൻ്റെ പൂർണതയ്ക്കുള്ള ഘടകങ്ങൾ ആണ് അപ്പവും വീഞ്ഞും. അഥവാ ഭക്ഷണവും പാനീയവും. "ഇതെൻ്റെ ശരീരമാകുന്നു", "ഇതെൻ്റെ രക്തമാകുന്നു" എന്നു പറഞ്ഞപ്പോൾ, തൻ്റെ ഭൗതിക ശരീരത്തിന്റെ രണ്ട് ഭാഗങ്ങൾ ആയ ശരീരവും രക്തവും അല്ല യേശു ഉദ്ദേശിച്ചത്. അവിടന്ന് ഉദ്ദേശിച്ചത് രണ്ടു പ്രാവശ്യവും "ഇതു ഞാൻ തന്നെ" എന്ന അർത്ഥമാണ്. ബൈബിൾ "ശരീരം" എന്നും "രക്തം'' എന്നും പറയുന്നത് മനുഷ്യൻ്റെ ഒരു ഭാഗത്തെ സൂചിപ്പിക്കാനല്ല. പ്രത്യേകമായ ഒരർത്ഥത്തിൽ മുഴുമനുഷ്യനേയും സൂചിപ്പിക്കാനാണ്.
സ്ഥാപന വിവരണത്തിലെ "നിങ്ങൾക്കായി നല്‌കപ്പെടുന്ന എൻ്റെ ശരീരം'' (ലൂക്കാ 22: 19). "പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായഎൻ്റെ ഭക്തം" (മത്തം. 26:28) എന്നീ വാക്കുകൾ തീർച്ചയായും ബലിയുമായി ബന്ധമുള്ളവയത്രേ. എന്നാൽ യേശുനാഥൻ ഉദാത്തീകരിച്ച ജീവിതബലിയെയാണ് അവ സൂചിപ്പിക്കുന്നത്.
അനുഷ്‌ഠാനനിഷ്ഠമായ ബലികളുടെ അന്ത്യം
വിജാതീയരുടെ രീതിയിലുള്ള അനുഷ്ഠാന നിഷ്ഠമായ ബലികളാണ് ഇസ്രായേൽക്കാരും ദൈവത്തിന് അർപ്പിച്ചിരുന്നത്. കാലക്രമത്തിൽ ഇവ വെറും ആചാരപരതയും അനുഷ്ഠാനഭ്രമവുമായി അധ:പതിച്ചു. ഇങ്ങനെയുള്ള ബലികളിൽ ദൈവം സംപ്രീതനല്ലെന്നും, അവിടന്ന് ആഗ്രഹിക്കുന്നത് അനീതിയും ചൂഷണവുമെല്ലാം അവസാനിപ്പിച്ച് മനുഷ്യർ സത്യത്തിലും നീതിയിലും സ്നേഹത്തിലും ജീവിക്കണമെന്നതാണെന്നും പ്രവാചകന്മാർ വഴി ദൈവം പല പ്രാവശ്യം ഇസ്രായേലിനെ അനുസ്മരിപ്പിക്കയുണ്ടായി (ഏശ. 1:11-17; ജെറ. 6: 20; 7: 2 -23; ഫോസി. 6:6). ബാബിലോൺ പ്രവാസ കാലത്ത് ദൈവാലയവും ബലികളും ഇല്ലാതെ ജീവിക്കേണ്ടി വന്നപ്പോൾ, ദൈവത്തിൻ്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് സഹോദരങ്ങളെ സ്നേഹിച്ചും സേവിച്ചും ജീവിക്കുന്നതു തന്നെയാണ് യഥാർത്ഥമായ ബലിയെന്നു പ്രവാചകന്മാരിലൂടെ അവിടന്നു വീണ്ടും അവരെ പഠിപ്പിച്ചു. നീതിമാൻ അന്യായമായി സഹിക്കേണ്ടി വരുന്ന പീഡനങ്ങളും വേദനകളും വഴി സ്വന്തം പാപത്തിനു മാത്രമല്ല, മറ്റുള്ളവരുടെ പാപത്തിനും പരിഹാരമാകുമെന്ന ചിന്താഗതിയും ബാബിലോൺ പ്രവാസ കാലത്തു ശക്തിപ്പെട്ടു. ഏശയ്യാ പ്രവാചകൻ വർണിക്കുന്ന പീഡനങ്ങൾ ഏൽക്കുന്ന ദൈവത്തിൻ്റെ ദാസൻ' (ഏശ. 52: 13- 53: 12) ഈ ചിന്താഗതിയാണു പ്രതിഫലിപ്പിക്കുക. നാഥനും അനുഷ്‌ഠാനനിഷ്ടമായ ബലികളെ വിശേശനബുദ്ധിയോടെയാണ് കണ്ടത് (മത്താ. 9: 13; 12: 7). അവിടുത്തെ ജീവിതത്തെത്തന്നെ ബലിയായി രൂപാന്തരപ്പെടുത്തി. ദൈവത്തിനു സ്വയം സമർപ്പിച്ചുകൊണ്ട് മനുഷ്യരുടെ വിമോചനത്തിനും രക്ഷയ്ക്കുംവേണ്ടി ജീവിക്കയും സഹിക്കയും വേണ്ടിവന്നാൽ മരിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥമായ ബലിയെന്നു സ്വന്തം ജീവിത മാതൃകയിലൂടെ അവിടന്നു വ്യക്തമാക്കി.
ജീവിതബലിയാചരണം വിരുന്നിൻ്റെ പ്രതീകത്തിലൂടെ
അന്ത്യ അത്താഴത്തിൽ വെച്ച് യേശു നാഥൻ തന്നെ തിരഞ്ഞെടുത്ത വിരുന്നിൻ്റെ പ്രതീകത്തിലൂടെ അവിടത്തെ ജീവിതബലിയുടെ ''ഓർമയാചരണം" (anamnesis) നടത്തുന്നതാണ് വി. കുർബാന. എന്നാൽ ഇതു വെറും ഓർമയാചരണമല്ല. വി. കുർബാനയാചരണത്തിൽ യേശുനാഥൻ്റെ ബലി തന്നെ യഥാർത്ഥത്തിൽ നമ്മുടെ മദ്ധ്യേ സന്നിഹിതമാകുന്നു. നമുക്കും ഈ ജീവിതബലിയിൽ പങ്കുചേരുവാൻ സാധ്യമായിത്തീരുന്നു. ഈ അർത്ഥത്തിലാണ് "ഓർമയാചരണം" (sikkaron-anamnesis) എന്ന വാക്ക് യേശുവിൻ്റെ കാലത്തെ യഹൂദർ മനസ്സിലാക്കിയത്. ഈ അർത്ഥത്തിൽ തന്നെയാണ് യേശുനാഥനും ആ വാക്കുപയോഗിച്ചത്. യേശുനാഥൻ്റെ ജീവിത ബലി ആചരിക്കാൻ ഏറ്റം പര്യാപ്തമായ പ്രതീകമാണ് വിരുന്ന്. വിരുന്നിലെ ഭക്ഷ്യവിഭവങ്ങൾ ഭക്ഷിക്കുന്നവനോട് ഒന്നായിത്തീരുന്നതുപോലെ, വി. കുർബാനയുടെ വിരുന്നാചരണത്തിൽ അപ്പവും വീഞ്ഞുമായി സ്വയം നമുക്ക് തന്നുകൊണ്ട് യേശു നമ്മോട് ഒന്നായിത്തീരുകയാണല്ലോ.
ഉദാത്തമായ ഈ പ്രതീകം വി. കുർബാനയാചരണത്തിൽ വിശ്വാസികൾക്കു വ്യക്തമാകണം കൃതജ്‌ഞതാ സ്തോത്രം ചെയ്തു കൊണ്ടുള്ള വിരുന്നാചരണമാണ് യേശുനാഥൻ്റെ കല്‌പനയനുസരിച്ച് നാം ആചരിക്കേണ്ടത്. ഈ പ്രതീകം സൂചിപ്പിക്കയും സാക്ഷാത്ക്കരിക്കുകയും ചെയ്യുന്ന യാഥാർത്ഥ്യമാണ് അവിടത്തെ ജീവിതബലി. ബാഹ്യമായ പ്രതീകവും ആചരണവും വിരുന്നാണെങ്കിൽ, അനുഷ്ഠാനനിഷ്ഠമായ ബലിയുടെ രീതിയിൽ അൾത്താരയിലേക്കു തിരിഞ്ഞു നിന്നല്ല. പ്രത്യുത ജനാഭിമുഖമായിത്തന്നെ അത് ആചരിക്കേണ്ടിയിരിക്കുന്നു.
പിതാവ് പുത്രനെ മരണത്തിന് ഏല്‌പിച്ചു കൊടുത്തോ?
യേശുവിൻ്റെ ബലിയുടെ സ്വഭാവവും അവിടന്നു വെളിപ്പെടുത്തിയ ദൈവത്തിന്റെ വ്യവസ്ഥയില്ലാത്ത സ്നേഹവും മനസ്സിലാക്കിയാൽ, ''ദൈവം ഒരു പ്രതികാരദാഹിയായി സ്വന്തം പുത്രനോട് മനുഷ്യപാപങ്ങൾക്കു പരിഹാരം ചെയ്യാനായി പീഡനങ്ങൾ സഹിച്ച് കുരിശിൽ ഹീനമായി മരിക്കുവാൻ ആവശ്യപ്പെട്ടു" വെന്നോ, ''മറ്റുള്ള മക്കളുടെ തെറ്റുകൾക്കു പരിഹാരം ചെയ്യുവാൻ സ്വന്തം മകൻ ജീവത്യാഗം ചെയ്യുന്നതു കണ്ട സന്തോഷിക്കുന്ന" ഒരു പിതാവാണ് അവിടന്ന് എന്നോ ആരും തെറ്റിദ്ധരിക്കയില്ല. പിതാവു പുത്രനെ മരണത്തിന് ഏല്പിച്ചുകൊടുത്തില്ല. പുത്രൻ മനഃപൂർവ്വം തിരഞ്ഞെടുത്തതുമല്ല മരണം. യഹൂദപ്രമാണികളുടെ സ്വാർത്ഥതയും പാപവുമാണ് യേശുവിനു മരണമൊരുക്കിയത്. പിതാവിൻ്റെ ഇഷ്‌ടനുസരിച്ച് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി നിലകൊള്ളുന്നതിന്റെ ഫലമായി ശത്രുക്കൾ തനിക്കു മരണമൊരുക്കുന്നുവെന്നറിഞ്ഞിട്ടും. യേശു തന്റെ ദൗത്യത്തിൽ വിശ്വസ്തതയോടെ ഉറച്ചുനിന്നു. ശത്രുക്കൾ ഒരുക്കിയ ഈ മരണത്തിലും യേശു പിതാവിൻ്റെ . സ്നേഹത്തിൽ ആശ്രയമർപ്പിച്ചു, അങ്ങനെ മരിച്ചു. മരണത്തിൽപ്പോലും പതറാത്ത യേശുവിൻ്റെ സ്നേഹത്തിലും സ്വയം ദാനത്തിലുമാണ് പിതാവു പ്രസാദിച്ചതും മനുഷ്യകുലത്തിനു രക്ഷ നല്കിയതും. പാപകരമായ തീരുമാനത്തോടെ ശത്രുക്കൾ യേശുവിന് ഒരുക്കിയ മരണത്തെ പിതാവായ ദൈവം രക്ഷയുടെ നിമിത്തമായി രൂപാന്തരപ്പെടുത്തി. അങ്ങനെ ശത്രുക്കളുടെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തി അവിടുത്തെ രക്ഷാകരപദ്ധതി ദൈവം നിറവേറ്റി. ശത്രുക്കളുടെ കെണികളെ തകർത്തുകൊണ്ട് യേശുവിന്റെ മരണത്തെ ലോകത്തിനു മുഴുവൻ രക്ഷാകരമായി രൂപാന്തരപ്പെടുത്തിയ പിതാവിന്റെ രക്ഷിക്കാനുള്ള ശക്തിക്ക് ഊന്നൽ കൊടുക്കാൻ വേണ്ടിയാണ് ആലങ്കാരികമായ ഭാഷയിൽ പിതാവു തന്നെ യേശുവിനെ മരണത്തിന് ഏല്‌പിച്ചുകൊടുത്തുവെന്നു വി. പുസ്‌തകവും സഭാ പിതാക്കന്മാരും ചിലപ്പോൾ സൂചിപ്പിക്കുന്നത്.
എന്തുകൊണ്ട് യേശുവിനെ മരണത്തിൽനിന്നു രക്ഷിച്ചില്ല?
ഇവിടെ ഒരു ചോദ്യമുദിച്ചേക്കാം. എല്ലാം അറിയുന്നവനും സർവ്വശക്തനുമായ ദൈവത്തിന് ശത്രുക്കൾ ഒരുക്കിയ പീഡാനുഭവത്തിലും മരണത്തിലും നിന്നു യേശുവിനെ രക്ഷിക്കാമായിരുന്നില്ലേ? ഇത് സങ്കീർണമായ മറ്റൊരു ചോദ്യത്തിന്റെ ഭാഗമാണ്: "എന്തുകൊണ്ട' ദൈവം ലോകത്തിൽ തിന്മ അനുവദിക്കുന്നു? എന്തുകൊണ്ട് നിഷ്കളങ്കരായ കുഞ്ഞുങ്ങളും നിരപരാധികളായ സ്ത്രീ പുരുഷന്മാരും മറ്റുള്ളവരുടെ ദുഷ്ടതയുടെ ഫലമായി അല്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ മൂലം മരിക്കുവാൻ ദൈവം അനുവദിക്കുന്നു?" ഈ ചോദ്യത്തിനു പൂർണവും തൃപ്തികരവുമായ ഉത്തരം നൽകുവാൻ ആർക്കും സാദ്ധ്യമല്ല. എന്നാൽ, ഒരു കാര്യം മാത്രം സൂചിപ്പിച്ചു കൊള്ളട്ടെ.
ദൈവം കൂടെക്കൂടെ നേരിട്ട് ഇടപെട്ട് ലോകത്തിൻ്റെ ഗതിവിഗതികളെ മാറ്റിമറിക്കുന്നില്ല. ലോകം അതിൻ്റേതായ നിയമങ്ങളും ചിട്ടകളുമനുസരിച്ച് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യമില്ലാതെ പ്രവർത്തിക്കുന്ന പ്രകൃതി നിയമങ്ങളും സ്വതന്ത്രരായി പ്രവർത്തിക്കുന്ന മനുഷ്യരും അവരുടെ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും അവയുടെ പരിണതഫലങ്ങളുമെല്ലാം ലോകത്തിന്റെ ഗതിവിഗതികളിൽപ്പെട്ടതാണ്. ഇവിടെയെല്ലാം ദൈവം ഇടയ്ക്കിടയ്ക്കു വന്നു ഇടപെട്ട് സംഭവഗതികളെ തിരിച്ചു വിടുന്നില്ല. അങ്ങനെ ചെയ്താൽ, അത് ലോകത്തിന് അവിടന്നു തന്നെ നൽകിയ സ്വയം (autonomy) ശാസനാവകാശത്തെ തിരിച്ചെടുക്കുകയായിരിക്കുമല്ലോ. അതവിടന്നു പെയ്യുകയില്ല. എന്നാൽ, ഈ സംഭവഗതികളിൽനിന്നെല്ലാം ഈ ലോകത്തിനും മനുഷ്യനും ആത്യന്തികമായി അവിടന്നു നന്മ വരുത്തുന്നു. യേശുവിൻ്റെ മരണത്തെ ആത്യന്തികമായി ലോക ഉയിർപ്പും മഹത്ത്വീകരണവും ലോകത്തിൻ്റെ രക്ഷയുമായി രൂപാന്തരപ്പെടുത്തിയ പോലെ.
ദൈവപുത്രനും ഏക മധ്യസ്‌ഥനുമായ യേശു
ഒരു കാര്യം കൂടി ഇവിടെ എടുത്ത പറയേണ്ടിയിരിക്കുന്നു. "നിലവിലിരുന്ന കുത്തഴിഞ്ഞ ജീവിതക്രമത്തെ നിശിതമായി വിമർശിച്ച്, സത്യത്തിലും നീതിയിലും സ്നേഹത്തിലും അധിഷ്ഠിതമായ തത്വസംഹിതകൾ പഠിപ്പിക്കുകയും സ്വന്തം ജീവിതത്തിലൂടെ അതു കാണിച്ചുകൊടുക്കുകയും അതിൻറപേരിൽ പീഡനങ്ങൾ സഹിച്ച് കുരിശിൽ ജീവൻ ത്യജിക്കേണ്ടി വരുകയും ചെയ്‌ത ലോകം കണ്ടിട്ടുള്ളതിലേക്കും മഹാനും യുഗപ്രഭാവവാനും " ആയ ഒരു മനുഷ്യൻ മാത്രമായി യേശുവിനെ കാണുകയാണെങ്കിൽ, അതു ശരിയല്ല. അതുപോലെതന്നെ, യേശുവിലൂടെ പിതാവായ ദൈവം പ്രവർത്തിച്ച രക്ഷാകര കർമത്തെ ഒരു യാദൃച്ഛിക സംഭവം മാത്രമായി കാണുകയാണെങ്കിൽ അതും തെറ്റാണ്. ഇങ്ങനെയുള്ള പരോക്ഷമായ ഒരു സൂചന ജോർജിൻ്റെ എഴുത്തിൽ നിന്നു ചിലർക്കു കിട്ടിയേക്കാം. യേശുവും അവിടത്തെ ജീവിതവും പ്രവർത്തനങ്ങളും പീഡാസഹനവും മരണവും ഉയിർപ്പുമെല്ലാം അനാദി മുതലുള്ള ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഉൾപ്പെട്ടിരുന്നുവെന്ന വസ്തുത നാം മറക്കരുത്.
യേശുനാഥൻ അനാദി മുതൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും, "മരിച്ചവരിൽനിന്നുള്ള ഉത്ഥാനം വഴി വിശുദ്ധിയുടെ ആത്മാവിനു ചേർന്നവിധം ശക്തിയിൽ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ് (റോമാ. 1:4). അങ്ങനെ അവിടന്നു മിശിഹായും കർത്താവും രക്ഷകനുമാണ്. പിതാവിന്റെ മുമ്പിൽ നമുക്കുള്ള ഏക മധ്യസ്ഥനുമാണ്.
പിതാവിൻ്റെ സ്നേഹവും യേശുവിൻ്റെ ബലിയും.
ഡോ. സിപ്രിയൻ ഇല്ലിക്കമുറി
അസ്സീസി മാസിക, നവംബർ 1989





















