

വെറുതേ ഇങ്ങനെ ഒന്നാലോചിച്ചുനോക്കൂ. കാലാവസ്ഥാ പ്രവചന കേന്ദ്രം, അല്ലെങ്കിൽ വേണ്ടാ മുൻകൂട്ടി കാര്യങ്ങൾ പറയുന്നതിൽ നിപുണനായ ഒരു പൂർവ്വാചകൻ ഒരു പ്രഖ്യാപനം നടത്തുന്നു: നാല്പതാം ദിവസം നിങ്ങളുടെ ഗ്രാമം, അല്ലെങ്കിൽ പട്ടണം നശിപ്പിക്കപ്പെടും. ഒരു ഉൽക്ക നിപതിച്ചിട്ടോ, ഒരു ബോംബ് വീണിട്ടോ എന്നയാൾ പറയുന്നില്ല. കുറേപ്പേർ അത് വിശ്വസിക്കും. മറ്റു കുറേപ്പേർ അത് വിശ്വസിക്കില്ല. വിശ്വസിക്കാത്തവർ തങ്ങളുടെ പതിവ് ജോലികളുമായി മുന്നോട്ടുപോകും. വിശ്വസിച്ചവർ എന്താവും ചെയ്യുക? ഒന്നുകിൽ അവർ അവധിയെടുത്ത് മാമൻ്റെ വീട്ടിലോ അളിയൻ്റെ വീട്ടിലോ മറ്റേതെങ്കിലും നാട്ടിലോ ടൂറിനു പോകും. അങ്ങനെ പോകാൻ പാങ്ങില്ലാത്തവർ ഏതായാലും വണ്ടിയിൽ ഫുൾടാങ്ക് ഇന്ധനം നിറച്ച്, മറ്റു സാധനങ്ങളും വാങ്ങി വച്ച് കാത്തിരിക്കും. ചിലർ ഒരുപക്ഷേ ആയുധങ്ങൾ കരുതിവക്കും. പുറത്തിറങ്ങാൻ വയ്യാത്ത സാഹചര്യം ഉണ്ടായെങ്കിലോ എന്ന് കരുതി പലവ്യഞ്ജനങ്ങൾ വാങ്ങി സ്റ്റോക്കുചെയ്യും. കോവിഡ് വരുന്നതിനെക്കുറിക്കുള്ള ഓരോരോ വാർത്തകൾ കേട്ടപ്പോൾ മനുഷ്യർ ചെയ്തതും ഏതാണ്ട് ഇതൊക്കെത്തന്നെ ആയിരുന്നല്ലോ.
അത്തരം ഒരു അരുളപ്പാട് ഉണ്ടാകുന്നത് രണ്ടായിരത്തഞ്ഞൂറ് വർഷം മുമ്പാണെങ്കിലോ? ഒരു സൈനികാക്രമണം ആണ് വരുന്നതെങ്കിലോ എന്നു കരുതി, നന്നായി ഭക്ഷണം കഴിച്ച് അവർ ആരോഗ്യം പുഷ്ടിപ്പെടുത്തും; കൂടുതൽ ഭക്ഷ്യ വിഭവങ്ങൾ സമാഹരിച്ചുവെക്കും.
