

ബൈബിളിൽ ഉള്ളത് എല്ലാം നാം അപ്പടി അക്ഷരാർത്ഥത്തിൽ സ്വീകരിക്കേണ്ടവയാണോ? അക്ഷരാർത്ഥത്തിൽ എടുക്കേണ്ടവ ആണ് എന്ന് കരുതുന്നവർ ധാരാളമുണ്ട്. ബൈബിളിൽ വളരെ വ്യത്യസ്തമായ നിരവധി ഭാഷാ സാഹിത്യ രൂപങ്ങൾ ഉണ്ട്. കവിത, നിയമം, ചരിത്രം, കടങ്കഥ, സ്തോത്രം, ആഖ്യാനം, പുരാവൃത്തം, പഴഞ്ചൊല്ല്, വിലാപം, ഗീതം, സ്വപ്നം, പ്രവചനം, കഥ, ഉപമ എന്നിങ്ങനെ എന്തെന്ത് സാഹിത്യ രൂപങ്ങളാണ് കൂടിക്കുഴഞ്ഞു കിടക്കുന്നത്!
ഓരോന്നും ഓരോരോ രീതിയിലുള്ള വ്യാഖ്യാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
പഴയ നിയമത്തിലെ ദൈവസങ്കല്പത്തെക്കുറിച്ച് മാത്രം ഒന്നാലോചിച്ചു നോക് കൂ.
പ്രപഞ്ചസ്രഷ്ടാവ്, നിയമ ദാതാവ്, രാജാവ്, സൈന്യങ്ങളുടെ കർത്താവ്, യോദ്ധാവ്, വിമോചകൻ, കരുണാവാരിധി, പിതാവ്, ഇടയൻ എന്നിങ്ങനെ പേരുകളിൽ മാത്രമല്ല, ഒന്നിനൊന്ന് വിരുദ്ധമായിട്ടുള്ള ആഭിമുഖ്യങ്ങളും ദർശനങ്ങളും നമുക്കവിടെ കാണാൻ കഴിയും.
ഇനി മിശിഹാ അഥവാ രക്ഷകനെക്കുറിയുള്ള സങ്കല്പങ്ങൾ നോക്കൂ. ഇസ്രായേലിനെ പുനഃസ്ഥാപിക്കുന്ന രാജാവ്, ദാവീദിൻ്റെ പുത്രൻ, ദേവാലയപുനരുദ്ധാരകൻ, ചിതറിപ്പോയ ഇസ്രായേലിനെ ഒരുമിച്ചുകൂട്ടുന്നവൻ, രണ്ടാം മോശ, ശത്രുക്കളെ തൻ്റെ പാദത്തിൻ കീഴിലാക്കുന്നവൻ, സഹനദാസൻ, മനുഷ്യപുത്രൻ, അജ്ഞാതനായി മറഞ്ഞിരിക്കുന്നവൻ, എന്നിങ്ങനെ എന്തെല്ലാം ഏതെല്ലാം പരികല്പനകൾ ആണുള്ളത്!
ദൈവത്തെക്കുറിക്കുള്ള മേല്പറഞ്ഞ എല്ലാ സങ്കല്പധാരകളും ശരിയാണ് എന്നു വാദിച്ചാൽപ്പോലും അവയെല്ലാം ഒരേപോലെ - വാച്യാർത്ഥത്തിൽത്തന്നെയാണ് സ്വീകരിക്കേണ്ടത് എന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല.
യേശുവിനെ ശ്രദ്ധിക്കുക. മേല്പറഞ്ഞവയിൽ ചുരുക്കം അപദാനങ്ങൾ മാത്രമേ തൻ്റെ പിതാവിനെക്കുറിച്ച് യേശു ഉപയോഗിക്കുന്നുള്ളൂ. അവയാകട്ടെ ആവർത്തിച്ച് ഉപയോഗിക്കുകയും ചെയ്യും. ചിലത് അവൻ നിഷേധിക്കുന്നതായും കാണാനാവും.
പഴയനിയമത്തിലെ എത്ര നിയമങ്ങളും പ്രബോധനങ്ങളുമാണ് അവൻ തിരുത്തിയത്! എത്രയെണ്ണം അവൻ വ്യത്യസ്തമായി വ്യാഖ്യാനിച്ചു!
അവനെക്കുറിച്ചുതന്നെയുള്ള അവബോധം നോക്കുക. മിശ ിഹായക്കുറിച്ചുള്ള മേല്പറഞ്ഞ പരികല്പനകളിൽ അവൻ സ്വീകരിച്ചതും ഏറ്റെടുത്തതും വളരെ ചുരുക്കം മാത്രമായിരുന്നു. ചിലതിനെ അവൻ ചോദ്യം ചെയ്തു. ചിലതിനോട് അനിഷ്ടം കാട്ടി. ചിലത് ഉദ്ദേശിക്കുന്ന അർത്ഥത്തിൽ സ്വീകരിക്കാനാവില്ല എന്നുപറഞ്ഞു.
ചുരുക്കത്തിൽ, ബൈബിളിൽ വ്യത്യസ്തമായ ആശയ ധാരകൾ ഉണ്ടെന്നിരിക്കിലും എല്ലാ ധാരകളും ഒരുപോലെ സ്വീകാര്യമല്ല എന്നല്ലേ?






















