

ദരിദ്രരും കുഞ്ഞുങ്ങളും മരിച്ചില്ലകളുമായി അവന്‍റെ വഴികളിലേക്ക് താനെ ഒഴുകിയെത്തിയതായിരുന്നു. ഹീബ്രു പദങ്ങളായ yasha (രക്ഷിക്കുക), anna (അര്‍ത്ഥിക്കുക) എന്നിവ ചേര്‍ന്നാണ് ആ പദം - ഹോഷാന. മുങ്ങിത്തുടങ്ങിയവരുടെ കരച്ചിലാണത്. ഒരു നിമിഷാര്‍ദ്ധം പോലും ഇനി കാത്തിരിക്കാനാവില്ല. Save us Lord, now എന്നാണ് ധ്വനി.
തങ്ങളുടെ വസ്ത്രങ്ങള്‍ അവന്‍റെ പ്രദക്ഷിണ വഴികളില്‍ അവര്‍ വിരിച്ചു. അവരുടെ ആത്മസമര്‍പ്പണത്തിന്‍റെ ഭാഗമായിരുന്നു അത്. രാജാക്കന്മാരുടെ പുസ്തകത്തില്‍, യേശുവിനെ രാജാവായി പ്രഖ്യാപിക്കുമ്പോള്‍ ആള്‍ക്കൂട്ടം പടികളില്‍ മേലങ്കി വിരിക്കുന്നതായി കാണുന്നു. പാവപ്പെട്ട മനുഷ്യരുടെ അക്കാലങ്ങളിലെ പണയവസ്തു അവരുടെ വസ്ത്രമായിരുന്നു. ചുരുക്കത്തില്‍, തങ്ങളെത്തന്നെ ശിഷ്ടകാലം ആ കാല്പാദങ്ങളില്‍ അര്‍പ്പിക്കുന്നതിന്‍റെ സൂചനയാണത്. കഴുതപ്പുറത്തുള്ള വരവൊക്കെ പ്രവചന മൊഴികളിലുണ്ട്, സക്കറിയായില്‍. പനയോലകള്‍ സങ്കീര്‍ത്തനങ്ങളില്‍ നിന്നാണ് ഉലഞ്ഞെത്തുന്നത്. അവര്‍ പോലുമറിയാതെ കുറേ സാധുമനുഷ്യര്‍ പ്രവചനങ്ങളുടെ പൂര്‍ണിമയില്‍ പങ്കാളികളാവുകയായിരുന്നു.
ഒരു രക്ഷകനെ ആവശ്യമുണ്ട്. അപക്വതകള്‍ക്ക് വലിയ കപ്പം കൊടുക്കേണ്ടിവന്ന ഒരു ആതുരകാലത്തിലാണ് രക്ഷകനെന്ന പദത്തിന് ഇത്രയും മുഴക്കം അനുഭവപ്പെട്ടത്. പലപ്പോഴും ചതുപ്പില്‍ പെട്ടുപോകുന്ന ജീവിതം. പുറത്തു കടക്കുന്നുവെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുകയാണ്. ഓരോ ശ്രമവും കൂടുതല്‍ അപകടകരമായ ആഴങ്ങളാകുന്നു. വരമ്പത്ത്, വക്കോളം കനിവോടെ ഒരാള്‍ ഉണ്ടായിരിക്കുകയാണ് പ്രധാനം. പ്രഭോ, അങ്ങേ കരം നീട്ടണമേ!
അധരവ്യായാമങ്ങള്‍ കേട്ട്, കുട്ടികളുടെ കഥപ്പുസ്തകങ്ങളിലെന്നപോലെ, മാന്ത്രികവടിയുമായി ഒരാള്‍ പറന്നെത്തുമെന്ന തെറ്റിദ്ധാരണയിലൊന്നുമല്ല ഇത്. വെറും പദങ്ങള്‍ക്ക് ഒന്നിനേയും രക്ഷിക്കാനാവില്ല. മഹാകാവ്യങ്ങളൊന്നും എഴുതാതെ മഹാകവിയായ ഒരാള്‍, 1924 ജനുവരി 16 -ന് പല്ലനയാറ്റില്‍ മുങ്ങിമരിച്ചപ്പോള്‍ ആ ഡബിള്‍ ഡെക്കര്‍ ബോട്ടിനു മീതെ എഴുതി വച്ചിരുന്ന പദം മലയാളി മറന്നിട്ടുണ്ടാവില്ല - Redeemer- രക്ഷകനെന്നാണ്. ഈ ദേശത്തിലെ ഒരു കറുത് ത ഫലിതമായി, തീരാത്ത ഖേദമായി അതങ്ങനെ ഓര്‍മ്മിക്കപ്പെടും.
'യേശു രക്ഷകന്‍' എന്നൊക്കെ പറയുമ്പോള്‍, അവന്‍ ആചരിച്ചിരുന്ന ജീവിതാഭിമുഖ്യങ്ങളും കടന്നുപോയ പോരാട്ടങ്ങളും കീഴ്പ്പെടുത്തിയ പ്രലോഭനങ്ങളും ഉപേക്ഷിച്ച മമതകളും അവനെത്തിയ ശുദ്ധസ്നേഹബോധങ്ങളും എന്‍റെ രക്ഷയുടെ മാര്‍ഗമാകുമെന്നാണ് സാരം. അങ്ങനെയാണ് പിന്നീട്, ഇന്ന് വിവേചനധ്വനികളുണ്ടെങ്കിലും, 'മാര്‍ഗവാസികള്‍' എന്നൊരു പേര് അവനിലേക്ക് അര്‍പ്പിച്ചവര്‍ക്ക് കാലം ചാര്‍ത്തിക്കൊടുത്തത്.
രക്ഷകന്‍ എന്ന സങ്കല്പം മനുഷ്യന്‍റെ വര്‍ത്തമാനാവസ്ഥയിലും സജീവമായി നിലനില്ക്കപ് പെടുന്നു. അരങ്ങിലെ ഗോദോയുടെ കാത്തിരിപ്പ് ഉദ്വേഗത്തോടു കൂടിയാണ് ഏതു കാലവും കണ്ടിട്ടുള്ളത്. എല്ലാവരും കാത്തിരിക്കുകയാണ്.
വാനമേഘങ്ങളില്‍ നിന്ന് നൂലില്‍ കെട്ടി വരുന്ന ഒന്നാണ് രക്ഷകന്‍ എന്ന വിചാരം ഇനി സഹായിക്കില്ല. പല കാരണങ്ങള്‍ കൊണ്ട് മുങ്ങിപ്പോയേക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന വീടിന്‍റെ രക്ഷകന്‍, ഒരു പക്ഷേ, തൊട്ടിലില്‍ ഉറങ്ങുന്ന നിങ്ങളുടെ കുഞ്ഞായിരിക്കാം. അപ്രതീക്ഷിതമായി ജീവിതത്തിലേക്കു വന്ന ഒരു ആത്മമിത്രമായിരിക്കാം മറ്റൊരാളുടെ രക്ഷകന്‍. ഒത്തിരി രക്ഷകരുടെ കഥകള്‍ കൊണ്ട് സജീവമാണ് ഈ കാലം. ത്രിസന്ധ്യ വീഴുമ്പോള്‍ പകല്‍നക്ഷത്രങ്ങള്‍ തെളിയുന്നതുപോലെ നഭസില്‍ അവരുടെ പേരുകള്‍ തെളിയുന്നു. ഹോഷാന!
പെസഹാ
മടങ്ങിപ്പോകുന്നതിനു മുന്‍പ് ആ മരപ്പണിക്കാരന്‍ അനുവര്‍ത്തിച്ച അവസാനകര്‍മ്മങ്ങളിലൊന്ന് ഇതായിരുന്നു; അവരുടെ പൊടി പുരണ്ട വിണ്ടു കീറിയ കാല്പാദങ്ങളെ കഴുകി ചുംബിക്കുക. എളുപ്പമല്ല ഒരാളുടെ കാല്പാദങ്ങളെ തൊടുക.
യേശുവിനറിയാം, ആ അത്താഴമേശയ്ക്കരികെ ഒരാള്‍ തനിക്കെതിരെ ഹൃദയം കഠിനമാക്കി എത്തിയിട്ടുണ്ടെന്ന്. യേശു എല്ലാം മാറ്റിവച്ച് അവന്‍റെ പാദത്തെയും തൊടുന്നു.
സ്വര്‍ഗമെന്തിനാണ് എന്‍റെ വിണ്ടുകീറിയ പാദങ്ങളെ തൊട്ടത്? ഉത്തരം ഒന്നേയുള്ളു, അകന്നകന്നു പോകുന്ന സ്നേഹത്തിന്‍റെ കണ്ണികള്‍ ഓരോ നിമിഷവും നിന്നെ പൊള്ളിക്കണം. അവ തിരികെ വിളക്കിച്ചേര്‍ക്കണം.
ജയദേവരെ ഓര്‍മ്മിക്കുന്നു. 'ഗീതഗോവിന്ദ' ത്തിന്‍റെ രചനയ്ക്കിടയിലായിരുന്നു അത്. അനുരാഗത്തിനൊടുവില്‍ രാധയുടെ കാല്പാദങ്ങളെ മാധവ ചുംബിക്കുന്നു. അവിടെ കവി സന്ദേഹിയായി. മാധവ ഈശ്വരചൈതന്യമാണ്, രാധ ഒരു സാധു സ്ത്രീയും. അതില്‍ ഈശ്വരനിന്ദയുടെ ഒരു കനലാളുന്നുണ്ടെന്നു ഭയന്ന് അയാളതു വേണ്ടെന്നു വച്ചു. എന്നിട്ടും, അതീവലാവണ്യമുള്ള ആ വരികള്‍ അയാളെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ഖിന്നനായി കവി ഒരു യാത്ര പോയി. മടങ്ങിയെത്തുമ്പോള്‍ എഴുതാനറച്ച വരികള്‍ ആരോ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് - മാധവയായിരിക്കണം!
കാലാകാലങ്ങളായി ആരു നമുക്ക് വിധേയപ്പെട്ടു ജീവിക്കുന്നുവോ അവരെ വണങ്ങാനുള്ള ക്ഷണമാണിത്.
പള്ളികളില്‍ പെസഹാവ്യാഴാഴ്ചയില്‍ അത് ഒരു ആചാരമായി ഇന്നും നടക്കുന്നുണ്ട്. ഉരച്ചുരച്ചുരച്ച് ആറന്മുളക്കണ്ണാടിയായി മാറിയ കാല്പാദങ്ങളില്‍ ചുംബിക്കുക ബുദ്ധിമുട്ടുള്ള കേസുകെട്ടല്ല. എന്നാല്‍, അനുദിനജീവിതത്തില്‍ അവളുടെ അഴുക്കുവസ്ത്രങ്ങള്‍ അലക്കിക്കൊടുക്കുക, വയോധികരായ മാതാപിതാക്കന്മാരെ ശൗചം ചെയ്യാന്‍ സഹായിക്കുക... ഇതൊന്നും അത്ര ലളിതമല്ല.
ഓര്‍മ്മയില്‍ നിന്നാണ്, അംബികാസുതന്‍ മാങ്ങാടിന്‍റെ 'എന്‍മകജെ' എന്ന പുസ്തകത്തില്‍, പുഴയില്‍ നിന്ന് കല്ലിലടിച്ച് തന്‍റെ വിഴുപ്പലക്കുന്ന പുരുഷനെ തടയുന്ന സ്ത്രീയുണ്ട്. അതിനയാള്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്, കാലാകാലങ്ങളായി ഞങ്ങള്‍ പുരുഷന്മാര്‍ നിങ്ങളെ ഏല്പിച്ച ശാഠ്യങ്ങള്‍ക്കുള്ള എളിയ അനുതാപശുശ്രൂഷയാണിതെന്ന്.
ഒരു വീടു പണിയുമ്പോള്‍ ചുവരിന് എന്തു ചായം പൂശണമെന്ന് കുഞ്ഞുങ്ങളോടു ചോദിക്കുക. കുറച്ച് ബുദ്ധിമുട്ടുണ്ടായേക്കും. എന്നാലും, പുരവാസ്തോലി എളുപ്പമാകും. കവലയിലെത്തി വീടന്വേഷിക്കുന്ന മാത്രയില്‍, 'ബെര്‍ജറി'ന്‍റെ പരസ്യത്തിലെന്നപോലെ, അവിടുന്നും ഇവിടുന്നുമൊക്കെ ഓരോരുത്തര്‍ ഓടിക്കൂടി, "കാന്താ, ആ വൃത്തികെട്ട വീടല്ലേ, നേരെ പോയാല്‍ മതി" എന്നു വഴി കാട്ടും. ആ തൂണിന് പച്ച, ഈ തൂണിന് മഞ്ഞ... മുതിര്‍ന്നവരുടെ വൈറ്റ്, ഓഫ് വൈറ്റ് നിര്‍ദ്ദേശങ്ങളേക്കാള്‍ എത്രയോ വര്‍ണാഭമാണിത്.
വിശ്വാസിയുടെ മുന്‍പില്‍ നെറ്റിയില്‍ കുരിശു വരയ്ക്കണമെന്ന് അര്‍ത്ഥിച്ച് മുട്ടുകുത്തുന്ന പുരോഹിതന്‍...
പെന്‍ഷന്‍ പേപ്പറുകള്‍ ശരിയായോ എന്നന്വേഷി ക്കാനെത്തുന്ന വയോധികനെ എഴുന്നേറ്റു നിന്ന് നമസ്കരിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍...
ലൈറ്റ് ബോയിയെ കൂടെയിരുന്ന് ഊണു കഴിക്കാന്‍ ക്ഷണിക്കുന്ന സരോജ്കുമാര്‍...
അങ്ങനെ എന്തൊക്കെ ഭീകരമായ വെര്‍ഷനു കള്‍ വരാനിരിക്കുന്നു!
ദുഃഖ വെള്ളി
എന്തായിരുന്നു 33 സംവത്സരം ഭൂമിയോടൊപ്പം പാര്‍ത്ത് ഒറ്റ മുറിവായി ഒടുവില്‍ മടങ്ങിപ്പോകു മ്പോള്‍ ആ ചെറുപ്പക്കാരന്‍ മന്ത്രിച്ചത്: "അച്ഛാ, അങ്ങേ കരങ്ങളില്‍ എന്‍റെ പ്രാണനെ ഞാന്‍ അര്‍പ്പിക്കുന്നു."
പഴയ നിയമത്തിലെ ഇയോബിന്‍റെ നിഴല്‍ വീണ ഭാഗമാണിത്. നിഴലെന്നും (shadow) പൊരുളെന്നും (substance) രണ്ടായി വേദപുസ്തകത്തെ സമീപിക്കുന്ന രീതിയുണ്ട്. സൂര്യനെ മുഖാമുഖം കണ്ടിരുന്ന ഒരാളെന്ന നിലയില്‍ അയാളിലേക്ക് കുറേ അധികം പഴയനിയമസൂചനകളുടെ നിഴല്‍ പതിയുന്നു. പ്രശ്നം നല്ലവരുടെ സഹനം തന്നെയാണ്. ഇയോബിനെ ചില കിളുന്ത് കുസൃതിചോദ്യങ്ങള്‍ കൊണ്ടാണ് ദൈവം നേരിട്ടത്. സംഭാഷണം അവസാനിച്ചത് ഇങ്ങനെയാണ്: "ഒരിക്കല്‍ ഞാന്‍ മിണ്ടി. ഇനി ഞാന്‍ മിണ്ടുകയില്ല." അത് അക്ഷരാര്‍ത്ഥത്തിലുള്ള കീഴടങ്ങലായിരുന്നു. ചെറുചോദ്യ ങ്ങള്‍ക്കു പോലും ഉത്തരമില്ലാത്ത ഒരാളെന്ന നിലയില്‍ ഭൂമിയുടെ നിഗൂഢതകളും സമസ്യകളും തിരയാന്‍ ഞാനാര്!
ഇയോബ് എത്തിയ പ്രകാശത്തെ ഒരു ഗ്രന്ഥകാരന്‍ ഭംഗിയായി സംഗ്രഹിക്കുന്നുണ്ട്. ഒന്ന്, ദൈവത്തിന് അവകാശമുണ്ട്-right. രണ്ട്, അവിടുത്തേക്ക് കൃത്യമായ ലക്ഷ്യമുണ്ട് -purpose. മൂന്ന്, നമുക്കു വേണ്ടി ഒടുവില്‍ ചില ഉപഹാരങ്ങള്‍ കരുതിവച്ചിട്ടുണ്ട് -reward. അത്രയെളുപ്പമല്ല അക്കരവരെ നീന്തിച്ചെല്ലുവാന്‍. എന്നിട്ടും കുറച്ചൊന്നു ശാന്തമാകുമ്പോള്‍, ഇരുട്ടു പിഴിഞ്ഞാലും വെളിച്ചമുണ്ടാകും എന്ന മട്ടില്‍ ഏതോ ചില മിന്നാമിന്നികള്‍ പറക്കുന്നുണ്ട്. ഉപഹാരമെന്നാല്‍ ഉപയോഗിക്കുന്ന കാറിന്‍റെ ബ്രാന്‍ഡോ വസിക്കുന്ന വീടിന്‍റെ വ്യാപ്തിയോ അല്ല. അത് നെന്മകമെന്ന ഇത്തിരിയിടത്തില്‍ പരക്കുന്ന വെളിച്ചമാണ്. ആത്യന്തികമായി അതിലേക്കുതന്നെയാവും മാനവരാശി തുഴഞ്ഞെത്തുന്നത്. സംഭവിക്കുന്നതെല്ലാം നല്ലതാണെന്നു പറയണമെങ്കില്‍ മുകളിലത്തെ മുറിയില്‍ ആള്‍പ്പാര്‍പ്പു പാടില്ല. എന്നിട്ടും ചിലതൊക്കെ നല്ലയായി പരിണമിക്കുന്നുണ്ടെന്നാണ് വേദപുസ്തകം പറയാന്‍ ശ്രമിക്കുന്ന സുവിശേഷം - evolving status is goodness.
ഇയോബിനോടു കാണിച്ച അനുഭാവം പോലും ദൈവമകനെന്ന് അഹങ്കരിച്ച അവനോട് ആ പരാശക്തി കാട്ടിയില്ല എന്നതാണ് യേശുവിന്‍റെ ചരിത്രത്തെ കൂടുതല്‍ കഠിനമാക്കുന്നത്.
'എന്‍റെ ദൈവമേ, എന്‍റെ ദൈവമേ എന്തിനെന്നെ കൈവിട്ടു' എന്ന വിലാപത്തിനു ശേഷം നിലനില്‍ക്കുന്ന മൗനത്തെ വേദപണ്ഡിതര്‍ വിളിക്കുന്നത് the most aggressive silence എന്നാണ്. എന്നാല്‍, ഉത്തരം ഇയോബിന്‍റേതു തന്നെ. അങ്ങേ കരങ്ങളില്‍ എന്‍റെ പ്രാണനെ ഞാന്‍ അര്‍പ്പിക്കുന്നു. എന്‍റെ ഭാവിയും വര്‍ത്തമാനവും എന്‍റെ കൈരേഖയിലല്ല, നിന്‍റെ കൈവെള്ളയിലാണ്. നിനക്ക് സ്തുതിയായിരിക്കട്ടെ.
കളിയോടത്തില്‍ മധുവിധുയാത്രയിലായിരുന്നു ഒരു സമുറായിയും വധുവും. ചുഴലിക്കാറ്റ് വീശി. അവള്‍ വാവിട്ടു കരയാന്‍ തുടങ്ങി. അപ്രതീക്ഷിതമായി അയാള്‍ വാളൂരി അവളുടെ തൊണ്ടക്കുഴിയില്‍ കുത്തി. നിലവിളി മാറി, ചിരിയായി.
"നിനക്ക് ഈ വാളിനെ ഭയമില്ലേ?"
"ഇല്ല. കാരണം, അത് അങ്ങയുടെ കരങ്ങളിലാണല്ലോ."





















