top of page

നാവാട്ടരുത്...

  • ലിസി നീണ്ടൂര്‍
  • Jan 1, 2014
  • 1 min read
A lady sitting alone in a bench watching sunset.

ഇന്നലെയാട്ടിനാറിച്ചവനും

അറിയില്ലെന്നഭിനയിച്ചവനും

അക്കമൊന്നു കൂടുമ്പോള്‍

ആശംസിക്കും ശുഭയാണ്ട്.

തലക്കന പേ പിടിച്ച്

കുരച്ചുനടക്കുന്നവനും

പീഡിപ്പിച്ച്

ഗര്‍ഭം ധരിപ്പിച്ച്

എസെമ്മസിലും

ഇമേലിലും

ഫേസുബുക്കിലും

പെറീക്കുന്നു,

ചാപിള്ളകളെ.

ഇവരൊക്കെയിതു

പെറീക്കാതിരുന്നാലും

സൂര്യനും ഭൂമിയും

നെറികേടു കാണിക്കില്ല.

അക്ഷരക്കുഞ്ഞുങ്ങളെ

കൂട്ടികുത്തിത്തിരുകി

നല്ലാണ്ടാശംസിക്കുന്ന

വികൃതചുണ്ടുകള്‍

കൂട്ടിമുട്ടുന്ന

അപസ്വരങ്ങള്‍ക്ക്

സേംടൂയൂ എന്നിളിക്കാതെ

പിഴച്ചനാവു വലിച്ചൂരി

ഉപ്പുനീറ്റിലിട്ടു ശുദ്ധിചെയ്യാന്‍

കരുത്തുള്ളൊരു

നാളെയുണ്ടാവുമോ?

നെഞ്ചകത്തുനിന്നൊരാശംസ

നേര്‍ന്നിടാന്‍ നേരുള്ളൊരു

ജീവിയിനിയും

പിറന്നിട്ടില്ല.

നിന്നിലുമൊരു പേ വിഷം

നുരയുന്നുണ്ട്, വാ പൂട്ടുക..

bottom of page